Sunday, September 18, 2016

കാന്‍സര്‍ വാര്‍ഡിലെ ചിരി – ഇന്നസെന്റ്‌



കാന്‍സര്‍ എന്ന രോഗത്തെ അതി ജീവിക്കേണ്ടത് മരുന്ന്‍ കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ട് കൂടിയാണ് എന്ന്‍ ഓര്‍മിപ്പിക്കുന്ന പുസ്തകം. ക്ഷണിക്കാതെ വരുന്ന അഥിതി ആണെങ്കില്‍ പോലും സ്വീകരിച്ച് ഇരുത്താതെ വേറെ വഴി കാണില്ല. അതാണ് അസുഖം-കാന്‍സര്‍ ആയാലും പനി ആയാലും.
പ്രായഭേധമില്ലാതെ , വലിപ്പ ചെറുപ്പമില്ലാതെ , പണക്കാരനെന്നോ പാമരനെന്നോ ഇല്ലാതെ പിടിപ്പെടാം കാന്‍സര്‍.മാനസികമായും ശാരീരികമായും തളര്‍ന്നു പോകും. വീട്ടുകാര്‍ക്ക് പിടിച്ചു നില്ക്കാന്‍ ആവണമെന്നില്ല.മനസ്സുണ്ടെങ്കില്‍ കാന്‍സര്‍ എന്ന വിപത്തിനെ തോല്‍പ്പിക്കാമെന്ന് പറയാം പക്ഷെ മനസ്സ് മാത്രം പോരാ കൈ നിറയെ കാശും വേണം എങ്കിലെ ചികിത്സിക്കാന്‍ കഴിയു. ഭര്‍ത്താവിന് രോഗ വിമുക്തമായ ഉടനെ ഭാര്യയില്‍ രോഗ ലക്ഷണം കാണുകയും പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞത് കൊണ്ട് അധികം പ്രസയപ്പെടാതെ ചികിത്സ കഴിഞ്ഞു.
വായിച്ചു രസിക്കാന്‍ ഒന്നുമില്ല .. 

Friday, September 16, 2016

ടോട്ടോ ചാന്‍ - ജനാലയ്ക്കരികിലെ വികൃതി കുട്ടി , തെത്സുകോ കുറോയാനഗി


അപ്പ്രതീക്ഷിതമായിട്ടാണ് ഈ പുസ്തകം ഞാന്‍ വാങ്ങിയത്. മാതൃഭൂമി പുസ്തക മേള നടക്കുന്ന സമയം പത്രത്തില്‍ കണ്ട വാര്‍ത്തയെ കണക്കിലെടുത്ത് കൊണ്ടാണ് വാങ്ങിയത്. പക്ഷെ വാങ്ങിയില്ലായിരുന്നെങ്കില്‍ നഷ്ട്ടമായി പോയേനെ .
ജപ്പാന്‍ കഥ തര്‍ജ്ജിമ രണ്ടാം തവണയാണ് വായിക്കുന്നത്. ജപ്പാന്‍ കഥകളില്‍ ഒളിഞ്ഞും മറഞ്ഞും അടങ്ങിയിരിക്കുന്ന ജപ്പാന്‍ സംസ്കാരം അവിസ്മരണീയം. വാക്കുകളില്‍ ഒതുക്കാനാവില്ല. ഇന്ത്യന്‍ കഥകളില്‍ നമ്മക് തിരിച്ചറിയാതെ പോകുന്നതാണോ എന്നറിയില്ല എങ്കില്‍ പോലും പുതിയതായി ഇറങ്ങുന്ന ഇന്ത്യന്‍ എഴുത്തുകാരുടെ ശൈലിയില്‍ ഇന്ത്യന്‍ സംസ്കാരം ഒന്നും തന്നെ അറിയാന്‍ കഴിയില്ല. മിക്ക കഥകളിലും പ്രണയമാണ് പ്രമേയം. അത് സ്കൂളില്‍ ആവാം, കോളേജില്‍ ആവാം, ജോലിയില്‍ ആവാം, അത്തരം ക്ലീഷേകളില്‍ നിന്നും പുറത്ത് വരുന്നവര്‍ കുറവാണ്.
എലമെന്ടരി സ്കൂളില്‍ ഒന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് ടോട്ടോ. ഈ ഒരു പ്രമേയം വളരെ ലളിതമാണ് എന്നാല്‍ അതില്‍ ടോട്ടോ കാണുന്ന കാഴ്ചകള്‍ അവളുടെ ചിന്തകള്‍ , അവളെ ചിന്തിപ്പിക്കുന്ന സാഹചര്യങ്ങള്‍, അവള്‍ പഠിക്കുന്ന ടോമോ സ്കൂള്‍, ഇവയെല്ലാം വളരെ പ്രാധാന്യം ഉള്ള വിഷയങ്ങള്‍ ആണ്. മാതാ പിതാക്കളും അദ്ധ്യാപകരും എങ്ങനെ ആവണമെന്ന് ഉപദേശമില്ലാതെ ചൂണ്ടി കാട്ടുന്നു.ഓരോ വാക്കും ഒരുപാട് അര്‍ദ്ധമുളവാക്കുന്നു.
യൂറിത്മിക്സ് എന്ന നൃത്ത സംഗീതം ഒരു വ്യക്തിയുടെ ശ്രദ്ധ എത്രത്തോളം കൂര്‍പ്പിചെടുക്കാന്‍ ആവും എന്നുള്ളതിന്റെ തെളിവാണ്. പല താളത്തില്‍ വായിക്കുന്ന സംഗീതത്തിന് ചേരുന്ന രീതിയില്‍ നൃത്തം ചെയ്യണം.മറ്റൊന്ന്‍ ഇടയ്ക്കും മുറയ്ക്കും സംഗീതത്തിന്റെ താളം മാറും എന്നാല്‍ നൃത്തം ചെയ്യുന്നതില്‍ വ്യത്യാസം വരാന്‍ പാടില്ല. നമ്മള്‍ ഏതൊരു കാര്യമാണോ ചെയ്യുന്നത് നമ്മുടെ ശ്രദ്ധ അതില്‍ തന്നെ ആവണം. എന്തൊക്കെ സംഭവിച്ചാലും നമ്മുടെ കാര്യക്ഷമതയെ ബാധിക്കാന്‍ പാടില്ല. അത്തരമൊരു പാകപ്പെടുത്തലാണ് യൂറിത്മിക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഉണ്ട് ക്ലാസ്സുകള്‍.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കും. നീ ഇങ്ങനെ ചെയ്യണം ഇങ്ങനെ ചിന്തിക്കണം എന്നൊക്കെ പറയുന്ന കുട്ടിയുടെ ബുദ്ധി സ്വന്തമായി ഒന്നും ചിന്തിക്കില്ല.കുട്ടികളില്‍ വിരിയുന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ ഉണ്ടാവണം.ടോമോ സ്കൂളില്‍ കുട്ടികള്‍ക്ക് സിലബസ് ഇല്ല, ആകെ അന്‍പത് കുട്ടികള്‍, യുണിഫോം ഇല്ല, ഉച്ച ഭക്ഷണത്തിന് കടലില്‍ നിന്നും മലയില്‍ നിന്നും ഒരു വിഭവം ഉണ്ടാവണം. ഏതെങ്കിലും ഒന്നില്ലെങ്കില്‍ മാസ്റ്റര്‍ വിളമ്പും.തീവണ്ടി മുറികള്‍ പോലെയാണ് ക്ലാസ്സുകള്‍. b Ed ഉണ്ടെങ്കിലെ ടോമോയില്‍ അദ്ധ്യാപകന്‍ ആകാന്‍ കഴിയു എന്നില്ല. കൃഷി പഠിപ്പിക്കാന്‍ കൃഷിക്കാരനെ കൊണ്ട് വരും മാസ്റ്റര്‍. കുട്ടികളെ പാടത്ത് കൊണ്ട് പോയി ഞാറു നടുന്നത് എങ്ങനെ എന്ന്‍ കാണിച്ച് കൊടുക്കുകയും അവരെ കൃഷിക്കാരായി പാടത്ത് ഇറക്കുകയും ചെയ്യും.ആ സ്കൂളിലെ കായിക ദിനം വ്യത്യസ്തമാണ്. ഓട്ടവും ചാട്ടവും ഒന്നുമില്ല. മീനിന്റെ വായില്‍ കൂടെ കയറി വാലില്‍ കൂടി പുറത്ത് വരണം. എത്ര നിസ്സാരം എന്ന്‍ ചിന്തിക്കണ്ട, കാരണം ഉള്ളില്‍ ഇരുട്ടാണ്‌, മിക്ക കുട്ടികളും വായില്‍ കൂടെ കയറി വായില്‍ കൂടെ തന്നെ പുറത്ത് വരും.വിജയികള്‍ക്ക് ട്രോഫി ഒന്നുമല്ല സമ്മാനം. നല്ല പച്ചക്കറികള്‍ കൊടുക്കും. വീട്ടില്‍ കൊണ്ട് പോയി സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയതാണെന്ന് പറഞ്ഞ് അമ്മയെ ഏല്‍പ്പിക്കാന്‍ പറയും മാസ്റ്റര്‍.പോളിയോ ബാധിച്ച കുട്ടികള്‍ ഉണ്ട്, വടം വലിയില്‍ അവര്‍ ആയിരിക്കും മേല്‍നോട്ടക്കാര്‍.നീന്തലിന്റെ കാര്യം എടുക്കാം, നഗ്നരായി കുളത്തില്‍ ഇറങ്ങാന്‍ അവര്‍ക്ക് അനുവാദമുണ്ട്. മറ്റൊന്നിനുമല്ല, ശാരീരികമായി ആണും പെണ്ണും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന്‍ അറിഞ്ഞു വളരാന്‍. മാത്രമല്ല, പോളിയോ ബാധിച്ചവരുടെ ശരീരം മറ്റുള്ളവരെ പോലെ ആവില്ല. പല രക്ഷിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നതിനാല്‍ അവര്‍ കുട്ടികള്‍ക്ക് നീന്തല്‍ വസ്ത്രങ്ങള്‍ കൊടുത്തയക്കും പക്ഷെ കുട്ടികള്‍ അത് ഉപയോഗിക്കില്ല.

സൊസാകു കൊബായാഷി എന്ന അധ്യാപകന്റെ ഓര്‍മയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്ന ഈ പുസ്തകം അദ്ധ്യാപകര്‍ തീര്‍ച്ചയായും വായിക്കേണ്ടതാണ്.അദ്ധ്യാപകര്‍ മാത്രമല്ല, കുരുന്ന് മനസുകളില്‍ പരീക്ഷയും സിലബസ്സും മറ്റും കുത്തി തിരുകുന്ന വിദ്യാഭ്യാസ വകുപ്പിലെ അംഗങ്ങളും.വിദ്യാഭ്യാസം എന്നത് പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങുന്നതല്ല എന്ന തിരിച്ചറിവാണ് വേണ്ടത്.കുട്ടികളിലെ താല്പര്യത്തിനു അനുസരിച്ച് പഠിപ്പിക്കണം. അതല്ലാതെ ഇന്ത്യ ചരിത്രവും ഭൂമിശാസ്ത്രവും കണക്കും എല്ലാം കൂടി ഉരുളയാക്കി കൊടുക്കേണ്ട കാര്യമുണ്ടോ?അത്തരം ചരിത്രങ്ങള്‍ അറിയാന്‍ താല്പര്യം ഉള്ള കുട്ടികള്‍ക്ക് പുസ്തകം വായിക്കാനുള്ള അവസരം നല്ക്കുന്നതിനു പകരം നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള കഥകളും രാജാക്കന്മാരെയും തീയതികളും ഓര്‍മിച്ചു പരീക്ഷ എഴുതുന്നതിന്റെ ആവശ്യം എന്താണ്.നാളെ എങ്ങനെ ജീവിക്കണമെന്ന് ഒരു കുഞ്ഞിനോടും ഇന്നത്തെ വിദ്യാഭ്യാസ രീതി പറഞ്ഞു കൊടുക്കുന്നില്ല.
കേരളത്തിലെ കുട്ടികളോട് ചോദിച്ചാല്‍ ഡോക്ടര്‍ എഞ്ചിനീയര്‍ എന്നല്ലാതെ വ്യത്യസ്തമായ ജോലി അവര്‍ക്ക് അറിയില്ല. ഇപ്പോള്‍ ഒരു ചെറിയ മാറ്റം ഉണ്ട്, മറ്റൊന്നുമല്ല ias ips മുതലായ സിവില്‍ സര്‍വീസ് മേഖലകള്‍. വീട്ടുകാര്‍ മക്കളെ പറഞ്ഞു പഠിപ്പിക്കുന്നതും ഇതൊക്കെ തന്നെയാണ്. കാശ് ഉണ്ടാക്കാന്‍ പറ്റിയ ജോലി ഇതൊക്കെ ആണ്.പിന്നെങ്ങനെ കുട്ടികള്‍ മാറി ചിന്തിക്കും.
ടോട്ടോ ചാന്‍ എനിക്ക് ഇഷ്ടമായി. ആ വിദ്യാലയത്തിനോടുള്ള ഇഷ്ടം കൊണ്ട് അവിടെ തന്നെ അദ്യാപിക ആവാന്‍ ആഗ്രഹിച്ചെങ്കിലും രണ്ടാം ലോക യുദ്ധത്തില്‍ ആ സ്കൂള്‍ തകര്‍ന്നു.എന്റെ ജീവിതത്തില്‍ അങ്ങനെ ഉള്ള അദ്ധ്യാപകര്‍ വിരലില്‍ എണ്ണാന്‍ പോലുമില്ല.അത്തരം അദ്ധ്യാപകരുടെ വിദ്യാര്‍ഥി ആവാന്‍ കഴിയുന്നവര്‍ ഭാഗ്യം ചെയ്തവര്‍ തന്നെയാണ്.

Thursday, September 15, 2016

പാസ്പോര്‍ട്ട്‌ പുതുക്കാന്‍ പോയ കഥ


പാസ്പോര്‍ട്ട്‌ എന്നൊരു പുസ്തകം , ഒരു രേഖ കണ്ടു പിടിക്കുന്നതിനു മുന്‍പേ ആളുകള്‍ എങ്ങനെ ആയിരിക്കും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ടാവുക? ഏതൊരു രാജ്യത്തെ പൗരനും പാസ്പോര്‍ടട്ടിന് അപേക്ഷിക്കാനും അത് ലഭിക്കാനുമുള്ള അവകാശമുണ്ട്. പക്ഷെ ആ പ്രക്രിയ അത്ര എളുപ്പമല്ല.
കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് , പത്ത് വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി പാസ്പോര്‍ട്ട്‌ എടുക്കുന്നത്. അന്ന്‍ രാവിലെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ പോകും, അതിനു ചുറ്റിലും ഫോം പൂരിപ്പിച്ചു തരുന്ന ഒരുപാട് എജെന്ട്ടുമാര്‍ ഉണ്ട്. അവര്‍ക്ക് പൈസ കൊടുത്താല്‍ അവര്‍ തന്നെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കി തരും. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ പോലീസുകാരന്‍ വീട്ടില്‍ വന്ന് അന്വേഷിക്കും, കൈ മടക്കും പോക്കെറ്റില്‍ വാങ്ങി അയാള്‍ “നല്ല കുട്ടി “ എന്ന്‍ എഴുതി അയക്കും. വീണ്ടും രണ്ട് ആഴ്ച ഒക്കെ കഴിയുമ്പോള്‍ പാസ്പോര്‍ട്ട്‌ സ്പീഡ് പോസ്റ്റ്‌ ആയിട്ട് നമ്മുടെ വീട്ടുപ്പടിക്കല്‍ പോസ്റ്റ്‌ മാന്‍ കൊണ്ട് തരും അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസില്‍ സാധനം വന്നിട്ടുണ്ടെന്ന് അറിയിക്കും, അവിടെ വരെ പോയാല്‍ ആ രേഖ കൈപ്പറ്റാം.
ഇത് പത്ത് വര്‍ഷം മുന്‍പുള്ള കഥയാണ്.
ഇനി നിലവിലെ സ്ഥിതി ഇതൊന്നുമല്ല. കഴിഞ്ഞ ആറു മാസമായി ഇതേ പാസ്പോര്‍ട്ട് പുതുക്കാന്‍ കയറി ഇറങ്ങി നടക്കുകയാണ് ഞാന്‍. ആദ്യം പോയപ്പോള്‍ എന്റെ പേരിന്റെ സ്പെല്ല്ലിംഗ് ജനന രേഖയില്‍ തെറ്റായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് ഒരു affidavit വേണമെന്ന് പറഞ്ഞു. അന്നത്തെ apo –നെ കയറി കണ്ട ശേഷം കാര്യങ്ങള്‍ തിരക്കിയിട്ടു തിരിച്ചു വന്നു. 1500 രൂപയാണ് അപേക്ഷ ഫീ. അത് അടച്ചതിനു ശേഷം അവര്‍ പറയുന്ന സമയത്താണ് വഴുതക്കാട് സ്ഥിതി ചെയ്യുന്ന ഓഫീസില്‍ എത്തുന്നത്. ഓട്ടോ കാശ് 50 രൂപ.
നോട്ടറി പോയി, ഇന്ന ഇന്ന കാരണങ്ങള്‍ കൊണ്ട് പാസ്പോര്‍ട്ടില്‍ തെറ്റ് ഉണ്ടായിട്ടുണ്ട്. രണ്ട് വ്യക്തിയും ഒന്നാണ് എന്ന്‍ കാണിച്ച് കൊണ്ട് affidavit വാങ്ങി. 500 രൂപ affidavit വാങ്ങിയ ചെലവ്.
വീണ്ടും ഓണ്‍ലൈന്‍ മുഖേന മറ്റൊരു ദിവസം ബുക്ക്‌ ചെയ്ത്, അവിടെ ചെന്നു. അന്ന്‍ അവരുടെ പ്രശ്നം അഡ്രസ്‌ പ്രൂഫ്‌ വേണം. അതൊരു ന്യായമായ ആവശ്യം തന്നെ. നിഷേധിക്കുന്നില്ല. പക്ഷെ ഇത് അവര്‍ക്ക് ആദ്യ ദിവസം പറയാമായിരുന്നു. വീണ്ടും apo-നെ കണ്ടു. അവര്‍ പറഞ്ഞു ബാങ്ക് അക്കൗണ്ട്‌ വിലാസം ശരിയാക്കിയാല്‍ അത് സ്വീകരിക്കാമെന്ന് സമ്മതിച്ചു. പക്ഷെ പേര് തിരുത്താന്‍ affidavit മാത്രം പോരാ, ജനന രേഖയിലും തിരുത്ത് വരണം. കാരണം അച്ഛന്റെ പേരിലും അക്ഷരതെറ്റുണ്ട്. ഇതൊന്നും ആദ്യ ദിവസം അവര്‍ കണ്ടില്ലേ?
രണ്ടാമത്തെ പോക്കും വെള്ളത്തില്‍ വരച്ച വര പോലെ ആയി.
തിരിച്ചെത്തി ആദ്യം പോയി ബാങ്ക് അക്കൗണ്ട്‌ വിലാസം മാറ്റാന്‍ എന്ത് ചെയ്യണമെന്നായി. ബാങ്കില്‍ പോയി അന്വേഷിച്ചു. അവിടെ റെന്റല്‍ രേഖ വേണം, ഇന്നത്തെ കാലത്ത് ഒരു ഉടമസ്ഥനും കാശ് മുടക്കി ഈ പറഞ്ഞ രേഖ ചെയ്ത് തരില്ല.എന്നാലും ഒരിക്കലും നടപ്പിലാക്കാന്‍ പറ്റാത്ത നിയമങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് നിയമ പാലകര്‍ക്ക് ഒരു വിനോദമാണ്‌. റെന്റല്‍ രേഖ അച്ഛന്റെ പേരിലാണ്. അന്നത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞു അത് പറ്റില്ല, നിങ്ങളുടെ പേരില്ലല്ലോ ഇതില്‍. ഞാന്‍ പറഞ്ഞു രേഖ അച്ഛന്റെ പേരിലാണ് അതെനിക്ക് തരില്ല. എന്റെ കൈയില്‍ ആധാര്‍ ഉണ്ട്, അതില്‍ അച്ഛന്റെ പേര് വ്യക്തമായിട്ടുണ്ട്. “d / o ....” അയാള്‍ക്ക് അത് പോരാ , പിന്നെന്തിനാണ് ആധാര്‍. അതൊരു രേഖ അല്ല എങ്കില്‍ അതെടുക്കാന്‍ ജനങ്ങളെ ഇത്രയും ബുധിമുട്ടിച്ചതിന്റെ ചേതോ വികാരം? അന്ന്‍ കൈയില്‍ ഇല്ലാതിരുന്നത് റേഷന്‍ കാര്‍ഡ്‌ ആയിരുന്നു. അയാള്‍ക്ക് അത് തന്നെ വേണം. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ , വീണ്ടും വീട്ടില്‍ പോയി അതെടുത്ത് കൊണ്ട് വന്ന് കൊടുത്തപ്പോ ആ കാര്യം നടന്നു.
ഇത് കൊണ്ടൊന്നും തീര്‍ന്നില്ല. പുതിയ ജനന രേഖ എന്നൊരു ഊരാകുടുക്ക് ഇനിയും വേണം.
അതിനു വേണ്ടി നഗര സഭാ കാര്യാലയത്തില്‍ പോയി. അതിന് മുന്നില്‍ ഒരുപാട് പേര്‍ ഇന്നും ഉണ്ട്, പഴയ പാസ്പോര്‍ട്ട്‌ ഓഫീസ് പോലെ തന്നെ. എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു, എല്ലാ രേഖയും സമര്‍പ്പിച്ചു, മുദ്ര പത്രവും വാങ്ങി ആ കാര്യം നടന്നു. കാര്യാലയത്തില്‍ കയറി അതിനൊരു നിശ്ചിത തുകയും അടച് തിരിച്ചു വന്നു. കൌണ്ടറില്‍ ഇരുന്ന വ്യക്തി പറഞ്ഞത് പതിനഞ്ച് ദിവസത്തിനകം എല്ലാം ശരിയാകും.
പതിനഞ്ചു കഴിഞ്ഞു
ഒരു മാസം കഴിഞ്ഞു
ഒന്നര മാസം കഴിഞ്ഞു, ഒരനക്കവും ഉണ്ടായില്ല. വീണ്ടും അച്ഛന്‍ പോയി കാരണം അന്വേഷിക്കാന്‍. അന്ന്‍ അപേക്ഷ കൊടുത്തപ്പോള്‍ ഒരു കവര്‍ വയ്ക്കാത്തത് കൊണ്ട് അവര്‍ അയക്കാതെ അവിടെ തന്നെ വച്ചിട്ടുണ്ട്. എന്തൊരു ഉത്തരവാദിത്വം ഉള്ള നഗര സഭ. ആ കവറിന്റെ കാശ് അടച്ചിട്ടു അച്ഛന്‍ തിരികെ വന്നു. എന്നിട്ടും ഒരു മാസം ആയി വന്നില്ല. വീണ്ടും പോയി തിരക്കാന്‍. ഒരു മാപ്പ് അപേക്ഷ എഴുതി കൊടുക്കാത്തത് കൊണ്ട് വീണ്ടും എന്റെ ജനനം അവര്‍ തടഞ്ഞു വച്ചു. ഒരു കുഞ്ഞിനു വേണ്ടി ശ്രമിക്കാന്‍ വീട്ടുകാര്‍ ഇത്രയും ബുദ്ധിമുട്ടി കാണില്ല. സത്യം. ഒന്‍പത് മാസം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നിട്ടു അതില്‍ നിന്നും പുറത്ത് വരാനും എനിക്കിത്ര ബുദ്ധിമുട്ട് ഉണ്ടായി കാണില്ല.പക്ഷെ അതൊരു രേഖ ആക്കാന്‍ ....
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു കര കവിഞ്ഞു... എന്റെ ജനനം സര്‍ക്കാര്‍ രേഖയില്‍ തെറ്റൊന്നും കൂടാതെ രേഖപ്പെടുത്തി.
ആദ്യം അടച്ച 1500 ന്റെ കാലാവധി പൂര്‍ത്തി ആയി. വീണ്ടും മുടക്കി അതെ തുക. അതും കൊണ്ട് ഞാന്‍ വീണ്ടും പോയി പാസ്പോര്‍ട്ട്‌ പുതുക്കാന്‍. വീണ്ടും apo-നെ കാണാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു തവണയും കണ്ട് പരിചയമുള്ള മുഖമല്ല. പുതിയ മുഖമായത് കൊണ്ട് പുതിയ കുരുക്ക് വന്നു. പണ്ട് ജനന രേഖയില്‍ അക്ഷര തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന വാക്യം affidavit-ല്‍ ഇല്ല എന്ന്‍. ഞാന്‍ പറഞ്ഞു ഞാന്‍ llb അല്ല പഠിച്ചത്, നിങ്ങള്‍ പറഞ്ഞത് പ്രകാരം നോട്ടറിയില്‍ പോയി കാര്യം പറഞ്ഞു, അവര്‍ ചെയ്തത് വാങ്ങി കൊണ്ട് വന്നു. കഴിഞ്ഞ തവണ ഇരുന്ന ഓഫീസര്‍ പറഞ്ഞില്ല ഇന്ന വാക്യം വേണമെന്നൊന്നും. അത് വേണം. ഓ ശരി ശരിക്കുള്ള മുതലാളി ... എന്ന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് പടി ഇറങ്ങി.ഇനി 500 രൂപ മുടക്കിയാലെ നോട്ടറി affidavit കിട്ടു. നോക്കണേ മനുഷ്യന്റെ ഗതികേട് . 3000 രൂപയാണ് അപേക്ഷിക്കാന്‍ വേണ്ടി മുടക്കിയത്. നോട്ടറി 1000 രൂപ. യാത്ര കൂലി വേറെ.
ഈ നാട്ടില്‍ കള്ളനും കൊലപാതകിക്കും രാജ്യ ദ്രോഹിക്കും വളരെ എളുപ്പത്തില്‍ കിട്ടും പാസ്പോര്‍ട്ട്‌ പക്ഷെ നിങ്ങള്‍ സാധാരണ പൌരനാണോ എങ്കില്‍ നിങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ ഇടപാടുകളും സമയത്തിന് കിട്ടില്ല. tcs എന്ന വന്‍കിട കോര്‍പ്പറേറ്റിന് തീറെഴുതി കൊടുത്തിരിക്കുന്ന ഈ ഇടപാടില്‍ ആര്‍ക്കാണ് ലാഭം. 1500 രൂപ ആര്‍ക്കാണ് പോകുന്നത്. ഇതിനു പിന്നിലെ കളികള്‍ ആരും ചോദിക്കാറില്ല പറയാറില്ല അറിയാന്‍ ശ്രമിക്കാറില്ല. ഈ നാട് ജനാധിപത്യം എന്നല്ല പറയേണ്ടത് capitalist എന്നാണ് യോജിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് മാത്രം ജനാധിപത്യം എന്ന്‍ പറയുന്നതിനോട് യോജിക്കാനാവില്ല.
വിജയ്‌ മല്ല്യ, അയാള്‍ക്ക് കിട്ടും പാസ്പോര്‍ട്ട്‌. ഗോവിന്ദ് ച്ചാമി അവനും കിട്ടും. കാക്കക്കുയില്‍ സിനിമയില്‍ ജഗതി ശ്രീകുമാര്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്. “അങ്ങ് മഹാന്‍ അങ്ങയുടെ അച്ഛനും മഹാന്‍. ഞാന്‍ .....”
ഇടയ്ക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ ഒരാള്‍ വില്ലജ് ഓഫീസ് തീയിട്ടു. അയാളുടെ വസ്തുവുമായി ബന്ധപ്പെട്ട് എന്തോ രേഖയ്ക്ക് വേണ്ടി വര്‍ഷങ്ങളായി കയറി ഇറങ്ങുന്നു. നടക്കാത്തതില്‍ പ്രതിഷേധിച്ച് തീയിട്ടു. എങ്ങനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കും. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിവില്‍ സെര്‍വന്റ്സ് ആണെന്നാണ് വയ്പ്പ്.പക്ഷെ സിവിലിയന്‍സ് എന്ന വര്‍ഗ്ഗത്തെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നതും ഇവരാണ് എന്നതാണ് സത്യം. സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങിയിട്ടുള്ള ആരും ഇതിനെ എതിര്‍ത്ത് പറയില്ല.
നിയമങ്ങള്‍ നല്ലതാണു, ആവശ്യവുമാണ് പക്ഷെ ജനങ്ങളെ ദ്രോഹിക്കാനുള്ള നിയമങ്ങള്‍ എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

എന്റെ പാസ്പോര്‍ട്ട്‌ ഇപ്പോഴും ആറിയ കഞ്ഞി  പഴങ്ങഞ്ഞിയുടെ അവസ്ഥയില്‍ തന്നെ.

Monday, September 12, 2016

Ancient promises by Jayasree Misra



ജന്മാന്ധര വാക്ധാനങ്ങള്‍ - ജയ ശ്രീ മിശ്ര

വിവാഹം ഒരു കമ്മിറ്റ്മെന്റ് ആണ്. അതൊരു ഉത്തരവാദിത്വം മാത്രമായി കാണരുത്. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നട്ടു കൊണ്ടാണ് ഓരോരുത്തരും വിവാഹമെന്ന ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അതില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാവാം പക്ഷെ അപ്പോഴും ആ ബന്ധത്തിന് എന്തോക്കൊയോ ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. താലി ഓരോ പെണ്‍കുട്ടിയുടെയും പ്രതീക്ഷ ആണ്. ഞാന്‍ വിശ്വസിക്കുന്നു എത്ര മോഡേണ്‍ ആയാലും അത്തരം ചില കാര്യങ്ങളില്‍ പെണ്ണ്‍ പെണ്ണ്‍ തന്നെയാണ്. അത് കൊണ്ടാണല്ലോ വിദേശികള്‍ പോലും നമ്മുടെ സംസ്കാരത്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നത്.
പ്രണയ വിവാഹം ആയാലും അറേഞ്ച് വിവാഹം ആയാലും സ്നേഹം അനിവാര്യമാണ്. പരസ്പരം കണ്ടിട്ടു പോലുമില്ലാത്തവര്‍ ഇരുപതും മുപ്പതും വര്‍ഷം ഒരുമിച്ച് ഒരു കുടക്കീഴില്‍ ജീവിക്കുന്നു എങ്കില്‍ അത് പറയാനാവാത്ത എന്തെല്ലാമോ കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയല്ലേ. പക്ഷെ എല്ലാവര്‍ക്കും അതിനു കഴിയണമെന്നില്ല. ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി കുടുംബ ജീവിതത്തിലേക്ക് കാലു വയ്ക്കുകയും ഒടുവില്‍ സ്വപ്നം കണ്ടതൊന്നുമല്ല യാഥാര്‍ത്ഥ്യം എന്ന്‍ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന തകര്‍ച്ചയും വേദനയും പലപ്പോഴും അവസാനിക്കുന്നത് വേര്‍പിരിയലില്‍ ആണ്. ചിലപ്പോള്‍ കുട്ടികളെപ്പോലും കീറി മുറിക്കേണ്ടി വരും കോടതി മുറികളില്‍.
ജയ ശ്രീ മിശ്രയ്ക്ക് ജാനകി എന്ന കഥാപാത്രത്തെ തേടി ഒരുപാടൊന്നും അലയേണ്ടി വന്നിട്ടുണ്ടാവില്ല. ഇന്ത്യയിലെ ഒരുമിക്ക പെണ്‍കുട്ടികളും ജാനകി തന്നെയാണ്. കൗമാരത്തില്‍ പ്രണയിക്കുകയും ഒടുവില്‍ അപരിചിതനെ വിവാഹം ചെയ്യുകയും ചെയ്യേണ്ടി വരുന്ന ഏതൊരു പെണ്ണും പൊരുത്തപ്പെടാന്‍ പരമാവധി നോക്കും. എല്ലാം ഉപേക്ഷിച് തിരിച്ചു പോകാമെന്ന്‍ ചിന്തിക്കും പക്ഷെ സ്വന്തം അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന വേദന മുന്‍കൂട്ടി കണ്ട് എല്ലാം സഹിച് ഉരുകി ജീവിക്കും. സ്വന്തം കുടുംബത്തില്‍ നിന്നും കിട്ടി കൊണ്ടിരുന്ന സ്നേഹവും ലാളനയും പെട്ടെന്നൊരു ദിവസം തൊട്ട് കിട്ടാതാകുമ്പോള്‍ മനസ്സ് തകരും. സ്വന്തം മകളെ പോലെ മരുമകളെ സ്നേഹിക്കാന്‍ അമ്മായി അമ്മയ്ക്ക് കഴിയാതെ പോകും. അമ്മായി അമ്മയുടെ മുന്നില്‍ ഒരു സ്ഥാനം ഉണ്ടാക്കാനുള്ള ശ്രമം ജീവിതകാലം മുഴുവനും തുടര്‍ന്നു കൊണ്ടേ ഇരിക്കും.
സ്കൂളില്‍ പഠിക്കുമ്പോള്‍ അര്‍ജുനോട് തോന്നുന്ന സ്നേഹം തിരിച്ചറിഞ്ഞിട്ടും വീട്ടുകാര്‍ക്ക് സമ്മതിക്കുന്ന വിവാഹവും, ഭര്‍ത്താവും കുടുംബവും ജാനകിയുടെ സ്വപ്നങ്ങളെ ആണ് എറിഞ്ഞുടച്ചത്‌. ഹൌ ഓള്‍ഡ്‌ ആര്‍ you എന്ന സിനിമയില്‍ ഉയരുന്ന ചോദ്യം സത്യമാണ്. കുഞ്ഞായിരിക്കുമ്പോള്‍ പെണ്ണ്‍ കുട്ടികള്‍ കാണുന്ന സ്വപ്‌നങ്ങള്‍ ഒക്കെ എവിടെയാണ് സക്ഷത്കരിക്കാതെ പോകുന്നത്. എവിടെ അവസാനിക്കുന്നു അവരുടെ സ്വപ്‌നങ്ങള്‍ ഒക്കെയും? ആണ്‍ കുട്ടികളെക്കാള്‍ കൂടുതല്‍ സ്വപ്നം കാണുന്നതും പെണ്‍കുട്ടികള്‍ തന്നെയാവും. ഓരോ അമ്മമാരും സ്വപ്നം കാണും തന്റെ മകള്‍ക്ക് തന്റെ വിധി ഉണ്ടാവരുതെന്ന്. സുരേഷ് , ജാനകിയുടെ പണക്കാരന്‍ ഭര്‍ത്താവ്. അതുമല്ലെങ്കില്‍ എല്ലാവരുടെയും അഭിപ്രായത്തില്‍ ജാനകിക്ക് ജീവിതത്തില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും മികച്ചതും വിലപിടിപ്പുള്ളതുമായ ഒരു മനുഷ്യ ജന്മം. സുരേഷ് തെറ്റാണെന്ന് സ്ഥാപിക്കാനല്ല പക്ഷെ ഭര്‍ത്താവെന്ന നിലയില്‍ അയാളൊരു പരാജയമാണ്. പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ആള്‍. ജാനകി ഏതൊരു പ്രശ്നം ഉന്നയിച്ചാലും ബ്രീഫ് കേസ് തയ്യാറാക്കി യാത്രക്ക് പുറപ്പെടും. സ്വന്തം കുഞ്ഞ് മാനസിക വളര്‍ച്ച ഇല്ലെന്ന് അറിഞ്ഞിട്ടു പോലും അല്‍പ്പം പോലും ഞെട്ടിയില്ല. ഭാര്യയെയും മകളെയുംക്കാള്‍ അയാള്‍ പരിഗണന നല്‍കിയത് ബിസിനസ്സിനായിരുന്നു.
ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്ന് തോന്നുന്നവര്‍ പിരിയുന്നതാണ് നല്ലത്. പരസ്പരം സഹിച്ച് ജീവിക്കേണ്ട ആവശ്യമില്ല. പക്ഷെ ആ തീരുമാനമെടുക്കാന്‍ സാമ്പത്തിക ഭദ്രത സ്ത്രീകള്‍ക്ക് ആവശ്യമാണ്. പണ്ട് കാലങ്ങളില്‍ വിവാഹ മോചനം അധികമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല, സ്ത്രീകള്‍ വിദ്യ സമ്പന്നരാണ്, സ്ഥിര വരുമാനം ഉണ്ട് അവരെ സംബന്ധിച്ച് മറ്റൊരാളെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യമില്ല. ഇന്ന്‍ വിവാഹ ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ സ്നേഹപ്രകടനങ്ങള്‍ അത്യാവശ്യമാണ്.ഇല്ലെങ്കില്‍ കുടുംബ ജീവിതം പരാജയപ്പെടും.
ജാനകി എടുത്ത തീരുമാനം ഞാന്‍ പൂര്‍ണമായി അങ്ങീകരിക്കുന്നു. അര്‍ജുന്‍ ഇല്ലായിരുന്നെങ്കില്‍ പോലും അവളുടെ തീരുമാനമാണ് ശരി. കഥയുടെ ആത്മാവ് നഷ്ട്ടപ്പെടാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.