Sunday, April 26, 2020

ഇനിയും തോരാത്ത മഴ

അവളോട് ഉറങ്ങാൻ പറഞ്ഞു  ഫോൺ വച്ചിട്ട് അധിക നേരമായില്ല. എന്നാലും  ചിന്തകളിൽ അവൾ ഉറങ്ങുന്നേ ഇല്ല.
ഈ ഡ്യൂട്ടി നാളെ രാവിലെ ഒൻപത് മണി വരെയുണ്ട്. പക്ഷെ അത് വരെ അവളെ കാണാതെ സംസാരിക്കാതെ എങ്ങനെ ഇരിക്കും ?. ഫോൺ വിളിച്ചാലോ???? വേണ്ടാ ... ഉണർത്തണ്ട ...
മനസ്സിനെ കൈപ്പിടിയിൽ ഒതുക്കാൻ പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ " എടുത്ത് പേജുകൾ മറിച്ചിരിക്കുമ്പോഴാണ് പയസ്‌ മുറിയിലേക്ക് വന്നത് .
 "ഹരി , നീ ഉറങ്ങിയില്ലേ? മണി പതിനൊന്ന് കഴിഞ്ഞല്ലോ ."

ഉറക്കം വരുന്നില്ല എന്ന് പറഞ്ഞൊഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൻ പോകുന്ന മട്ടില്ല. അവന്റെ ആത്മാർഥ സ്നേഹത്തെ  കുറിച്ചു പറയാനായി എന്റടുത്തു വന്നിരുന്നെങ്കിലും എന്റെ മനസ്സിനെ എന്തോ ഒന്നലട്ടുന്നതായി അവനു തോന്നി. അവനോട് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. അവളെ കാണാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം ഞാൻ പറഞ്ഞു.
അവൻ എടുത്തടിച്ച പോലെ പറഞ്ഞു " അളിയാ നീ വീഡിയോ കാൾ ചെയ്യ് . അവളെ കണ്ടാൽ പോരെ"
 സ്മാർട്ട് ഫോൺ ഉപയോഗിക്കുമെങ്കിലും ഞാനൊരു പഴഞ്ചനാണ്.  വീഡിയോ കാൾ ചെയ്ത് കാണാൻ എനിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞു .
"എന്നാൽ പിന്നെ ഒരു വഴിയേ ഉള്ളൂ. നീ വീട്ടിൽ പൊയ്‌ക്കോ ."
"ഡ്യൂട്ടി സമയത്തെങ്ങനെ വീട്ടിൽ പോകും???"
അവനെന്നെ നോക്കി തോളിൽ കൈ വച്ചിട്ട് പറഞ്ഞു
" മോനെ ഹരി, നിനക്കവളെ കാണണം. നീ ഇപ്പോൾ അത് മാത്രം ആലോചിച്ചാൽ മതി. ഇവിടിപ്പോ വേറെ ആവശ്യം ഒന്നുമില്ല. എനിക്ക് നോക്കാൻ പറ്റുന്നതേ ഉള്ളൂ. ഇനി എങ്ങാനും ഏതെങ്കിലും മേലുദ്യോഗസ്ഥൻ വന്നാൽ വീട്ടിലൊരു അത്യാവശ്യം പറഞ്ഞു കാൾ വന്നത് കൊണ്ട് നിനക്ക് പോകേണ്ടി വന്നെന്ന് ഞാൻ പറഞ്ഞോളാം. എന്താ പോരെ??? നീ പോയി അവളെ കാണാൻ നോക്ക്."
ഇതും പറഞ്ഞിട്ട് വാതിൽക്കൽ എത്തിയ പയസ്  ഒന്നൂടെ പറഞ്ഞു
" ആഹ് പിന്നെ . ശക്തമായ കാറ്റുണ്ട്. മഴ പെയ്യും. നീ പെട്ടെന്ന് പുറപ്പെടാൻ നോക്ക് "
അത്രേം കേട്ടപ്പോൾ മനസിനെന്തോ ഒരാശ്വാസം. അപ്രതീക്ഷിതമായി കിട്ടിയ ഒരവസരം.
പയസിനോട് യാത്ര പറഞ്ഞിറങ്ങി. അവളെ വിളിച്ചറിയിച്ചില്ല. സർപ്രൈസ് ആയിക്കോട്ടെ.
ചാറ്റൽ മഴയും തണുത്ത കാറ്റും. പോകെ പോകെ മഴ ശക്തമായി. എന്നാലും എവിടെയും കയറി ഒളിക്കാൻ തോന്നിയില്ല. കാരണം ആ മഴ, അവളെ കാണാനുള്ള എന്റെ ആഗ്രഹത്തെ  വർദ്ധിപ്പിച്ചു.  അവളോടെന്നെ കൂടുതൽ അടുപ്പിക്കുന്ന പോലെ. അവളോടുള്ള അടങ്ങാത്ത എന്റെ പ്രണയം മനസ്സിലും ശരീരത്തിലും പെയ്തിറങ്ങി.
പെയ്ത് തോരാത്ത മഴയിൽ കുതിർന്ന ഞാൻ വീടിനു മുന്നിലെത്തി അവളെ ഫോൺ വിളിച്ചു. പാതി മയക്കത്തിൽ അവൾ ചോദിച്ചു  ,"എന്താ ഹരിയേട്ടാ , ഇത് വരെ ഉറങ്ങിയില്ലേ?"
അവൾ അറിഞ്ഞില്ലല്ലോ അവളോടുള്ള പ്രണയവും ,അവളെ കാണാനുള്ള തീവ്രമായ ആഗ്രഹവും എന്നെ ഇവിടെ എത്തിച്ചെന്ന്.
"നീ ഒന്ന് വന്ന് വാതിൽ തുറന്നേ. ഞാനിവിടെ പുറത്തുണ്ട്."
അവൾക്ക് ഒന്നും മനസിലായില്ല . " ഇവിടെയോ? വെറുതെ തമാശ പറയല്ലേ.."
"തമാശ അല്ല.സത്യം "
"അതെന്താ അങ്ങനെ? നാളെ രാവിലെ അല്ലേ ഡ്യൂട്ടി തീരുന്നത് പിന്നെന്താ പറ്റിയെ?"
വിവരവും വിദ്യാഭാസവും ജോലിയും ഒക്കെ ഉണ്ടെങ്കിലും അസ്സമയത്തെ ചോദ്യം ചെയ്യൽ അവളെ സാധാരണ നാട്ടിൻപ്പുറത്തുകാരിയാക്കും.
"എന്റെ മോളെ കഥയൊക്കെ ഞാൻ പറയാം നീ ഒന്ന് വന്ന് വാതിൽ തുറക്കാദ്യം."
വാതിൽ തുറന്ന് എന്നെ കാണുന്നത് വരെയും അവളുടെ ചോദ്യങ്ങളും സംശയങ്ങളും തുടർന്നു.
ആ നനവോടെ അവളെ എന്റെ നെഞ്ചോട് ചേർത്തു നിർത്തി പറഞ്ഞു . "നിന്നോട് വല്ലാത്ത പ്രണയം തോന്നി. പോരാത്തതിന്  കാണാനുള്ള ആഗ്രഹവും ." എന്നിൽ നിന്നും പ്രണയമണി തുള്ളികൾ അവളുടെ നെറുകയിലെ സിന്ദൂരത്തിലേക്കിറ്റിറ്റു വീണു.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ ശബ്ദം  " ഇവിടാർക്കും ഉറക്കമൊന്നുമില്ലേ? "
"ഉറങ്ങണം. ഞാനിപ്പോ വന്നതേ ഉള്ളൂ. നല്ല കാറ്റും മഴയും "
അമ്മയ്ക്ക് അറിയില്ലല്ലോ നെഞ്ചിലെ പ്രണയ മയമായ കാറ്റിന്റെയും മഴയുടെയും കഥ.

ബെഡ്റൂമിന്റെ അടുത്തെത്തുംതോറും അവൾ കേട്ടുറങ്ങിയ സംഗീതം കാതുകളിലേക്കൊഴുകിയെത്തി. സാൾട് മംഗോ ട്രീ സ്കൂളിൽ പഠിച്ച എനിക്ക് ആ സംഗീതത്തെ പ്രണയിക്കാനാവില്ലെന്ന് മുൻപ് എപ്പോഴോ  മനസ്സിലാക്കിയിട്ടെന്ന  പോലെ ആ രാത്രി ആ നിമിഷം അവളത് എനിക്ക് വേണ്ടി ഓഫ് ചെയ്തു.ഞാൻ നടന്ന വഴിയിലൊക്കെയും കണികകൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. 'അമ്മ എങ്ങാനും രാത്രി എണീറ്റ് നടന്നാലോന്ന് കരുതി അവളത് തുടച്ചിട്ട് വരാമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ  ചെറു ചൂട് വെള്ളത്തിൽ കുളിച്ചിട്ട് കിടന്നാൽ മതിയെന്നും കൂടി ചേർത്തു . ഇത്രയും മഴ നനഞ്ഞ ഞാനിനി കുളിക്കണോ? എല്ലാത്തിനും അവൾക്ക് ശാസ്ത്രീയ വിശദീകരണമുണ്ട്. മഴയത്തു വന്നത് കൊണ്ട് ശരീരം തണുത്തിരിക്കുകയാണ്. ആ തണുപ്പോടെ കിടന്നാൽ പനി വരാൻ സാധ്യതയുണ്ട്. ചൂട്  വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിലെ ഊഷ്മാവ്  നിലന്നിർത്താൻ സാധിക്കും.
അവളോടുള്ള പ്രണയത്തിന്റെ സുഖം കൂടുതൽ അറിഞ്ഞതും അനുഭവിച്ചതും അവളീ പറഞ്ഞ മഴയുടെ തണുപ്പിലാണ്. അത് പെട്ടെന്ന് നഷ്ടപ്പെടുത്താൻ എന്തോ ഒരു മടി പോലെ. എന്നാലും സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം വളരെ അത്യാവശ്യമായത് കൊണ്ട് എതിർത്തൊന്നും പറഞ്ഞില്ല.
ഗീസർ ഓൺ ചെയ്തു. നനഞ്ഞ വേഷവിധാനങ്ങളൊക്കെ മാറ്റി.
 ചൂട് വെള്ളവും പ്രണയ തുള്ളികളുമായുള്ള മല്പിടിത്തമാണ്
നടന്നത്. ശരീരം ചൂട് വെള്ളത്തിനും മനസ്സ് പ്രണയത്തിനും കീഴടങ്ങി.

കുളി കഴിഞ്ഞെനിക്കാവശ്യമായതെല്ലാം കിടക്കയിൽ തന്നെ വച്ചിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ ഇംഗ്ലീഷ് സംഗീതവും കേട്ടവൾ കിടന്നതും ഇതേ കിടക്കയിൽ. ഏതായിരുന്നു ആ സംഗീതം? മിക്കപ്പോഴും അവൾ കേൾക്കുന്നതാണ് എങ്കിൽപ്പോലും എനിക്കത് ഓർത്തെടുക്കാനായില്ല. മനസ്സിൽ പതിയാൻ മാത്രം അതൊന്നും അവളെന്നെ കേൾപ്പിച്ചിട്ടുമില്ല. അടിച്ചേൽപ്പിക്കൽ ആയാലോന്ന് തോന്നിയിട്ടാവും. അവളുടെ ഇഷ്ടങ്ങളെ അറിയാൻ ഞാനും ശ്രമിച്ചിട്ടില്ലാത്ത പോലെ തോന്നി.  എനിക്കവളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ടോ ????
പക്ഷെ ആ ശരീരം ഞെരിഞ്ഞമർന്നതെവിടെയൊക്കെയാണെന്ന്  കിടക്കയിൽ നോക്കിയപ്പോൾ കൃത്യമായി മനസ്സിലായി. അവളുടെ ശ്വാസനിശ്വാസവും ഹൃദയമിടിപ്പും മനസ്സും ശരീരവുമെല്ലാം ഇത്രയും നേരമാസ്വദിച്ച  കിടക്കയാവാൻ  എനിക്കായില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത  അമർഷവും അസൂയയും തോന്നി.
കൂടുതൽ അസൂയപ്പെടാൻ അവസരം തരാതെ ഒരു ഗ്ലാസ് കട്ടനുമായി അവൾ മടങ്ങിയെത്തി. നിമിഷങ്ങൾക്ക് മുൻപ് അവൾ ഇതല്ലല്ലോ ധരിച്ചിരുന്നത്. അപ്പോഴാണ് ഓർത്തത് പുറത്തു പെയ്യുന്ന മഴയുടെ നനവ് ഞാനവൾക്ക് പകുത്തു കൊടുത്തിട്ടധികമായില്ലല്ലോ എന്ന് .
"തല നല്ലോണം തോർത്തിയോ???"
മ്മ് ...
ഗ്ലാസ് മേശയിൽ വച്ചിട്ടെന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മനസ്സിലെ പ്രണയ മണികൾ ശരീരത്തിനെയും കീഴ്‌പ്പെടുത്താൻ തുടങ്ങി. പ്രണയം കൊണ്ടവളെ വീർപ്പുമുട്ടിക്കാൻ തോന്നി. എന്റെ കൈകൾക്കെന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ തോർത്ത് പിടിച്ചുവാങ്ങി തോർത്താൻ ശ്രമിച്ചു. ആ തലോടലിന്റെ സുഖം കൂടുതൽ അറിയാൻ അവളെ കിടക്കയിൽ ഇരുത്തി, ഞാൻ തറയിൽ ഇരുന്നു.  അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
"ആതിര വരും നേരം ഒരുമിച്ചു കൈകൾ കോർത്തെതിരേൽക്കണം നമുക്കിക്കുറി ...".. എനിക്കേറ്റവും പ്രിയപ്പെട്ട കവിതകൾ ഇടയ്‌ക്കെപ്പോഴോ അവൾ പ്ലേ ചെയ്തു. എത്ര നേരമായി കവിത കേൾക്കാൻ തുടങ്ങിയിട്ട്? അറിയില്ല. പക്ഷെ ഒന്നറിയാം അതിലും തീവ്രമായ പ്രണയത്തിന്റെ വരികളാണ്  അവളെന്നിൽ എഴുതിക്കൊണ്ടിരിക്കുന്നത്.

അവളുടെ സാമീപ്യവും തലോടലും എന്നിലുണർത്തിയ സന്തോഷത്തിന് അതിരുകളില്ല. ഈ കരുതൽ ഞാനെപ്പോഴും ആഗ്രഹിച്ചതല്ലേ? ഈ സ്നേഹം എന്നുമെന്റെ സ്വപ്നങ്ങളിൽ ജീവിച്ചിരുന്നില്ലേ ? എന്റെ പ്രണയസങ്കല്പങ്ങൾ ഒരിക്കലും അവളോട് ഞാൻ പറഞ്ഞിട്ടില്ല. എനിക്കങ്ങനെ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നോ എന്ന് പോലുമറിയില്ല. പക്ഷെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ ശേഷമുള്ള ഓരോ നിമിഷവും അവൾ തന്നെയാണ് എന്റെ പ്രണയ സങ്കൽപ്പമെന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞു.
"ഹരിയേട്ടാ , എന്തിനാ ഇപ്പോൾ ദ്രിതിപ്പിടിച്ചു വന്നത്? ഈ മഴ ഇത്രയും നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു?"
പതിയെ ആ മടിയിൽ തല ചായ്ച്ചു കിടന്നു. ഒന്നും മിണ്ടിയില്ല.
അവളുടെ ചോദ്യം എന്നെ അസ്വസ്ഥനാക്കി എന്ന്‌ കരുതിയിട്ടാവും  തുടർന്നൊന്നും ചോദിച്ചില്ല.
മഴ ഇനിയും തോർന്നിട്ടില്ല. അവളുടെ വിരലുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ ഓടി കളിച്ചു. അവൾക്ക് മനസ്സിലായി കാണില്ലേ അവളോടുള്ള പ്രണയമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്? ഇല്ലെങ്കിൽ എനിക്കെന്തേ അതവളോട് പറയാൻ കഴിയാതെ പോകുന്നു? അവളത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകുമോ? കടിഞ്ഞാൺ പൊട്ടിയ പട്ടം പോലെ മനസ്സ് എവിടേയ്‌ക്കോ പോയി. പറയാനാവാത്ത സ്നേഹം ഒരു വീർപ്പുമുട്ടലാണ്. പ്രകടിപ്പിക്കാനറിയാത്ത പ്രണയം ഒരു വേദനയാണ്.


"എന്തേ ഒന്നും മിണ്ടാത്തെ ? എന്ത് പറ്റി? സമയം ഒരു മണി കഴിഞ്ഞു. ഹരിയേട്ടന് ഉറക്കം വരുന്നില്ലേ?"
"വിശക്കുന്നു "

"കഴിക്കാതെ ആണോ വന്നത്? എന്താ നേരത്തെ പറയാഞ്ഞത്? ഞാൻ കരുതി എന്നത്തേയും പോലെ കഴിച്ചു കാണുമെന്ന് ". അവൾ എണീറ്റ് അടുക്കളയിലേക്ക് പോയി.
വീണ്ടും ഞാനോർത്തു .എന്നത്തേയും പോലെ അല്ലല്ലോ ഇന്ന്. എന്റെ വിശപ്പടക്കാൻ നിന്റെ പ്രണയത്തിന് മാത്രമേ കഴിയൂ എന്നെങ്ങനെ ഞാൻ പറയും.
പ്ലേയറിൽ കവിത ഓഫ് ചെയ്ത് ഞാനും പോയി അടുക്കളയിലേക്ക്. അമ്മക്ക് വിശപ്പില്ലെന്ന് പറഞ്ഞത് കൊണ്ട് രാത്രി ഒന്നും ഉണ്ടാക്കിയില്ലെന്ന് പറഞ്ഞു. "ചപ്പാത്തിയും മുട്ടയും മതിയോ ?"
"മ്മ് "

ഹാഫ് കുക്ഡ് ചപ്പാത്തിയും മുട്ടയും തയ്യാറാക്കാൻ തുടങ്ങി. അടുക്കളയിൽ സഹായിക്കാൻ എനിക്ക് പണ്ടേ അറിയില്ല. അത് കൊണ്ട് കാഴ്ചക്കാരനായി ഒതുങ്ങി  ഇരുന്നു. "നാല്  ചപ്പാത്തി മതിയോ??"
"മ്മ് "
എന്റെ മൗനം ഭയന്നിട്ടാവും വിശദീകരിക്കേണ്ട തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും തന്നെയില്ല. എല്ലാം ഒരു മൂളലിൽ അവസാനിക്കും. മനസ്സ് അവളുറങ്ങിയ ആ കിടക്കയിലേക്ക് വീണ്ടും എത്തിനോക്കാൻ ശ്രമിച്ചു. ശക്തമായ കാറ്റിൽ അടുക്കള ജനാലയിൽ കൂടി മഴ വെള്ളം അകത്തേക്ക് വീഴാൻ തുടങ്ങി. അവളെ പിടിച്ചു മാറ്റി ജനാലകൾ വലിച്ചടച്ചു. പ്രകൃതി ആനന്ദ ലഹരിയിലാണ്. മഴയ്ക്ക് ഇപ്പോഴും പ്രണയത്തിന്റെ ഗന്ധം നഷ്ടപ്പെട്ടിട്ടില്ല. ഇടിയും മിന്നലും കൈ കോർത്ത് ആഘോഷിക്കുന്നു. എന്നാൽ ഞാനോ ? തൊട്ടടുത്ത് നിൽക്കുന്ന പ്രണയത്തെ പോലുമറിയാനാവുന്നില്ല.

"ഭക്ഷണം തയ്യാറായി. വിളമ്പട്ടെ "
"വിശപ്പില്ല "
ഞെട്ടലോടെ അവളെന്നെയൊന്ന്  നോക്കി. ഒന്നും പറഞ്ഞില്ല. എന്റടുത്തു വന്ന്‌ ഭക്ഷണം വിളമ്പി . കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ അവളെന്നെ ഊട്ടി. കഴിച്ചു തീരുന്നത് വരെയും അവളുടെ ഇടം കൈ എന്റെ കൈകൾക്കുള്ളിൽ അമർന്നിരുന്നു. വിടാൻ തോന്നിയില്ല. എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
കൈ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചില്ല. എന്നെയും പിടിച്ചു പോയി കൈ കഴുകിയ ശേഷം മുറിയിലേക്ക് നടന്നു.

മൗനത്തിൽ മുങ്ങി വീണ്ടും എത്രയോ നേരം ഞങ്ങളാ കിടക്കയിൽ ഇരുന്നു, നിശബ്ദതയിൽ പോലും പ്രണയം മന്ത്രിച്ചു കൊണ്ട് .
"കിടക്കുന്നില്ലേ ഹരിയേട്ടാ? ഒരുപാട് വൈകി."
അവളെന്നെ നിർബന്ധിച്ചു കിടത്തി. ആ കൈകളിലെ മുറുക്കം ഒന്നയഞ്ഞ ആശ്വാസത്തിൽ അവൾ പറഞ്ഞു " വരാം "
ലൈറ്റ് ഓഫ് ചെയ്ത ശേഷം അവൾ വീണ്ടും കിടന്നു അതെ കിടക്കയിൽ. രഹസ്യമായി അവളുടെ സ്നേഹം ആസ്വദിക്കുന്ന അതെ കിടക്ക. എനിക്ക് കിട്ടാതെന്തോ ആ കിടയ്ക്കക്ക് കിട്ടുന്ന പോലെ തോന്നി. ചിന്തകൾക്ക് അടിമപ്പെടാനാണോ ഞാനീ മഴ നനഞ്ഞത് ?
എത്ര മനോഹരമായിട്ടാണ് മഴ ഭൂമിയെ സ്നേഹിച്ചു കൊതിപ്പിക്കുന്നത്. എത്ര ലാസ്യത്തോടെയാണ് പുഴകൾ കടലിലേക്ക് ഒഴുകി ചേരുന്നത്. എത്ര സുന്ദരമായിട്ടാണ് നക്ഷത്രങ്ങൾ ആകാശം അലങ്കരിക്കുന്നത്. എത്രയും പവിത്രമായിട്ടാണ് ഞാനവളെ സ്നേഹിക്കുന്നത് എന്നിട്ടും ആ പ്രണയം മനോഹരമാക്കാനോ ലാസ്യമാക്കാനോ കൊതിപ്പിക്കാനോ ഒന്നും എനിക്കെന്തേകഴിയാതെ പോകുന്നു. ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു
"എന്ത് പറ്റി? എവിടെ പോകുന്നു ?"
" തണുക്കുന്ന പോലെ. ബ്ലാങ്കറ്റ് എടുക്കാമെന്ന് കരുതി."
അവളെന്നെ പിടിച്ചു കിടത്തി നെഞ്ചോട് ചേർന്ന് കിടന്നു. അവളുടെ നിശ്വാസമറിയുന്ന കിടക്കയായി മാറി എന്റെ ശരീരം.
"എന്നെ ചേർത്തു പിടിച്ചാൽ മതി തണുക്കില്ല "
എന്റെ കരവലയത്തിൽ ഒതുങ്ങാൻ അവളും ആഗ്രഹിക്കുന്നു. ആലോചിച്ചപ്പോൾ ശരിയാണ്, വീട്ടിൽ വന്ന് കയറിയ ഉടൻ അവളെ ചേർത്തു പിടിച്ചപ്പോഴും അവൾ തടഞ്ഞില്ല, അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നപ്പോഴും എതിർത്തില്ല, അടുക്കളയിൽ വച്ച് കൈ മുറുകെ പിടിച്ചപ്പോഴും പിൻവലിച്ചില്ല .
 അതെ, എന്റെ പ്രണയം അവളത് ആഗ്രഹിക്കുന്നു.
തണുപ്പ് മാറാനാണോ അതോ പ്രണയം അറിയിക്കാനാണോ എന്നറിയില്ല പക്ഷെ അവളും ഞാനും ആഗ്രഹിച്ച പോലെ ഞാനവളെ നെഞ്ചോട് ചേർത്തമർത്തി. ഞെരിപിരി ഒന്നുമില്ലാതെ അവളെന്നെ പറ്റിപ്പിടിച്ചു കിടന്നു. വീണ്ടും ചിന്ത കിടക്കയിലേക്കാണ് പോയത് . ഞാനിപ്പോ അനുഭവിക്കുന്ന സുഖം കിടക്കയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതലാവില്ലേ? അവൾ എന്നെ അല്ലേ സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ആഗ്രഹിക്കുന്നതും ? ഈ പ്രണയ നിമിഷങ്ങൾ അനുഭവിക്കുന്നതിനു പകരം ഞാൻ എന്തിനാണ് കാട് കയറി ചിന്തിക്കുന്നത് .
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. പയസാണ് . എത്തിയിട്ട് വിളിക്കാൻ മറന്നു പോയി.
"അളിയാ, അവളെ കണ്ടപ്പോ നീ എന്നെ  വിളിക്കാൻ മറന്നോ "
ഒരുവിധം എന്തൊക്കൊയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു. പക്ഷെ അപ്പോഴും ബാക്കി വച്ച ഒരു ചോദ്യവുമായി എന്റെ നെഞ്ചോട് ചേർന്ന് അവൾ കിടന്നിരുന്നു.
"ഇനി എങ്കിലും പറഞ്ഞൂടെ എന്തിനാ വന്നതെന്ന് "
അവൾക്കത് അറിയാൻ അതിയായ ആഗ്രഹമുണ്ട്. അവകാശമുണ്ട്. അവൾക്ക് മാത്രമേ അതുള്ളൂ എന്ന് പറയുന്നതാവും കൂടുതൽ ശരി.
മണിക്കൂറുകൾക്ക് മുൻപ് ഞങ്ങൾ ഫോണിൽ സംസാരിച്ചു വച്ചതിനു ശേഷമുള്ള എന്റെ മാനസികാവസ്ഥ മുതൽ ഒടുവിൽ ഇതാ ഇവിടെവരെ വിവരിച്ചു.
സമയം വെളുപ്പാൻ കാലം 3 . 30 കഴിഞ്ഞു.

"നിന്റെ ചോദ്യത്തിനു മറുപടി ഞാൻ പറഞ്ഞു.ഇനി ഞാനൊന്ന് ചോദിച്ചോട്ടെ ?"
"മ്മ് "
" നിനക്കെന്നെക്കാളും പ്രണയം ഈ കിടക്കയോടുണ്ടോ ?"
ഞാനെന്തൊക്കെയാണ് ഇവളോട് ചോദിക്കുന്നത്? എന്റെ സമനില തെറ്റിയോ?
എന്റെ ഹൃദയമിടിപ്പ് കേൾക്കാനെന്ന പോലെ ചേർന്ന് കിടന്നവൾ പറഞ്ഞു :
"ചിലപ്പോൾ ഹരിയേട്ടന്റെ തോന്നൽ ശരിയായിരിക്കും. കാരണം നമ്മുടെ പ്രണയത്തിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമരുന്നത് ഈ കിടക്കയാണ്. നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നതും , നഗ്നത മറയാത്തതും ,ഞാനും നീയും ചേർന്ന് നമ്മളാകുന്നതും ഇതിലല്ലേ ?"
എന്തോ രഹസ്യം പോലെന്റെ കാതിൽ പറഞ്ഞു :" നമ്മുടെ ശ്വാസനിശ്വാസത്തിന്റെ വേഗത കൂടുന്നതും കുറയുന്നതും അറിയാം. പ്രണയിക്കുന്നതിലെ നോവുകളറിയാം. അടക്കാൻ ശ്രമിക്കുന്ന വേദനകളറിയാം. കണ്ണീരിന്റെ ഉപ്പുരസവും, രക്തത്തിന്റെ മാധുര്യവും , വിയർപ്പിന്റെ ഗന്ധവുമറിയാം."
അവൾ തുടർന്നു " നമ്മുടെ പ്രണയത്തിന്റെ തീവ്രത ഉരുകി അടങ്ങുന്നത് ഇവിടെയാണ്. ആ  പ്രണയത്തിന്റെ ഹിമപാളികൾ അടർന്ന് വീഴുന്നതും ഇതേ കിടക്കയിൽ. ഹരിയേട്ടന്റെ അഭാവത്തിൽ ഈ കിടക്ക സമ്മാനിക്കുന്ന ഓർമകൾക്ക് മധുരമേറെയാണ്. "
പ്രണയത്തെ കുറിച്ചവൾ വാചാലയാകുന്നത് പോലെ തോന്നി.

"കിടക്കയോട്  മാത്രമല്ല, ഈ മുറിയിലെ ഓരോ വസ്തുവിനോടുമുണ്ട് പ്രണയം. കവിതകളിലെ  പ്രണയവും സ്നേഹവും സ്വപ്നങ്ങളും വേദനകളും പ്രതിധ്വനിക്കുന്ന ചുമരിനോട്.  ആ ഷെൽഫിലിരിക്കുന്ന   വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളോട്.  കഴിഞ്ഞ ദിവസം വായിച്ചു പകുതിക്ക് വച്ചിരിക്കുന്ന സെറുയ ഷാലോവിന്റെ "ലവ് ലൈഫ് " കണ്ടോ?എന്റെ മടിയിൽ കിടന്ന്  വായിക്കുന്നതിനിടയിൽ പ്രണയത്തെ കുറിച്ചുള്ള വർണ്ണന പോരെന്ന് പരിഭവിച്ചത്  ഓർക്കുന്നോ?  " നമ്മളാഗ്രഹിക്കുന്ന പ്രണയം ഇനിയും വായിക്കാൻ ബാക്കിയുള്ള പുസ്തകത്താളുകളിൽ  മറഞ്ഞിരിക്കുന്നുണ്ടാകാം.
" കരിമഷി എഴുതിയ കണ്ണുകളും, എന്നെ നിന്നിലേക്കടുപ്പിക്കുന്ന കറുത്ത വട്ട പൊട്ടും മാത്രം പോരാ, നെറുകയില് സിന്ദൂരവും കവിൾ തുടുക്കാനൊരു ചുംബനവും കൂടി ആയാലേ പൂർണത വരൂ എന്നും പറഞ്ഞെന്നെ ചേർത്ത് നിർത്തി പ്രതിബിംബം കാണിച്ചു ലജ്ജിപ്പിക്കുന്ന കണ്ണാടിയോട്. രാത്രിയുടെ സൗന്ദര്യം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാണെന്ന് തുറന്ന് കാണിക്കുന്ന ബാൽക്കണിയോട്, പ്രണയിക്കുമ്പോൾ ശല്യപ്പെടുത്താതെ മാറി നിൽക്കുന്ന നിശ്ശബ്ദതയോട്. പ്രണയ നിർവൃതിക്കിടയിൽ  ഈ മുഖമൊന്ന് കാണാൻ അനുവദിക്കുന്ന പ്രകാശത്തോട്. സ്നേഹത്തിലമർന്നു ജനിക്കുന്ന വിയർപ്പുമണികളെ സ്വാംശീകരിക്കുന്ന ഫാനിനോട്. എല്ലാത്തിലുമുപരി  ഓരോ പ്രഭാതത്തിലും നമ്മുടെ പ്രണയം കൂടുതൽ പുതുമയുള്ളതും പരിശുദ്ധവുമാക്കാൻ സൂര്യ കിരണങ്ങളെ ഉള്ളിലേക്കാനയിക്കുന്ന ജനാലയോട്. "
നിർവൃതിയുടെ ആ നിമിഷത്തിൽ  അവളുടെ മുഖമൊന്ന് കാണാൻ എഡിസൺ സഹായിച്ചു. എന്റെ ഉള്ളംകൈയിലമർന്ന കവിൾത്തടങ്ങൾക്കെന്തോ പറയാനുള്ളത് പോലെ. എന്റെ പ്രണയത്താൽ പിറന്ന മുറിവുകൾ കൊണ്ട് അവളുടെ അധരമാധുര്യമേറി.  ആ മിഴികൾ പ്രണയത്തിന്റെ തീവ്രതയും ലഹരിയുമറിഞ്ഞു കലങ്ങിയിരുന്നു.
എന്റെ പ്രണയം അവളെ വേദനിപ്പിച്ചോ? അതിന്റെ മറുപടിയെന്ന  പോലെ
"മഴ തോർന്നുവോ????"
അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി, കണ്ണുകളിൽ നോക്കി പറഞ്ഞു "ഇനിയും തോരാത്ത മഴ"

















Friday, April 24, 2020

സർക്കാർ ജോലി -1

 അകോലയിൽ നിയമിതയായെന്നറിഞ്ഞപ്പോൾ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമെല്ലാം  ആവിയായിപ്പോയി. നാടിനെ സേവിക്കണം  എന്നാഗ്രഹിച്ചത് ശരി തന്നെ എന്നാലും പെട്ടെന്നൊരു മാറ്റം ഉൾക്കൊള്ളാൻ പ്രയാസം തോന്നി. എന്നാലും സർക്കാർ ജോലി അല്ലേ ,വേണ്ടെന്ന് വച്ചാൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് അഹങ്കാരി എന്നുറപ്പിക്കും. അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ അധികം വിശേഷണങ്ങളുണ്ട്. ഇനി ഒന്ന് കൂടെ അതിൽ ചേർക്കേണ്ട.

അകോല എവിടെ ആണെന്ന് ഗൂഗിൾ ചേച്ചിയോട് ചോദിച്ചറിഞ്ഞു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ഞി ഉല്പ്പാദിപ്പിക്കുന്ന സ്ഥലമായ അകോല മഹാരാഷ്ട്രയിലാണ്.  ചരിത്ര പ്രാധാന്യമർഹിക്കുന്ന കോട്ടകൾ, ആധുനിക സജ്ജീകരണങ്ങളുള്ള മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും, കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനം, ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെ ഇതൊക്കെയാണ് വായിച്ചറിഞ്ഞ മഹാരാഷ്ട്ര. അകോല എങ്ങനെ ആയിരിക്കുമെന്ന് സ്വപ്നം കാണാൻ തോന്നിയില്ല. ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം അവിടെ എങ്ങനെ എത്തുമെന്ന ചിന്തയായി. അകോലയിലേക്ക് തീവണ്ടി ഇല്ല. മറ്റെവിടെയെങ്കിലുമിറങ്ങി റോഡ് മാർഗം എത്തുക മാത്രമേ രക്ഷയുള്ളൂ. ഗൂഗിൾ ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു?


സർക്കാർ ഓഫീസുകൾ പൊടി  പടലം ആവരണം ചെയ്ത ഭാർഗവീ നിലയങ്ങളാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിലായി . എന്ത് കൊണ്ട് അങ്ങനെ എന്നതിൽ പ്രസക്തി ഉണ്ടെങ്കിലും പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവസാനിക്കും. ഭാഷയും അറിയില്ല പരിചയക്കാരുമില്ല. ഞാനിവിടെ എന്ത് സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല. പൊടിയും മാറാലയും നിറഞ്ഞ കെട്ടിടം നോക്കിയപ്പോ  എനിക്ക് വിലാസം മാറിപ്പോയോന്ന് സംശയം. ചോദിക്കാമെന്ന് വച്ചാൽ ബിഗ് ബീയുടെയും ഖാന്മാരുടെയും സിനിമ കാണുമെന്നല്ലാതെ "മുച്ചേ ഹിന്ദി മാലും നഹി". കിലുക്കത്തിലെ നിശ്ചലിന്റെ അവസ്ഥയാണ് . ഒരാൾ കെട്ടിടത്തിനടുത്തേക്ക് പോകുന്നത് കണ്ടു. ഭാഗ്യം, അയാൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. എന്റെ പരിഭ്രമം അവസാനിച്ചില്ല. കാത്തിരിപ്പ് തുടർന്നു. അല്പസമയത്തിനു ശേഷം രണ്ടു പേർ കൂടി അകത്തേക്ക് കയറി പോയി. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഞാൻ നേരെ അകത്തേക്ക് ചെന്നു.  അവർക്ക് ഇംഗ്ലീഷ് മനസ്സിലായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.

ഒരു വിധം അറിയാവുന്ന ഭാഷയിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയ ശേഷം ചാർജ് എടുത്തു. എവിടെ തുടങ്ങണം, എന്താണ് ജോലി, എവിടെ താമസിക്കും എന്നൊന്നും നിശ്ചയമില്ല. സിനിമയിൽ കാണുന്ന പോലെയോ പുസ്തകത്തിൽ വായിച്ച പോലെയോ ഒന്നുമല്ല സിവിൽ സർവീസ് എന്ന് തിരിച്ചറിഞ്ഞ നിമിഷം.സഹായം ചോദിക്കാനോ സംസാരിക്കാനോ ആരുമില്ല. എന്തും വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതി, മുറി വൃത്തിയാക്കാൻ തുടങ്ങി. അത് അത്ര എളുപ്പമല്ലെന്ന് മനസിലായപ്പോൾ ,ഇരിക്കാനൊരു കസേരയും ,സാധനങ്ങൾ വയ്ക്കാൻ ഒരു മേശയും ആദ്യം ഒരുക്കാമെന്നായി. വൈകുന്നേരത്തിന് മുന്നേ ആ പണി ചെയ്തു. പക്ഷെ ഈ രാത്രി എവിടെ ???? അടുത്തെങ്ങും ഹോട്ടൽ ഇല്ല. ആലോചന കാട് കേറി എങ്ങോട്ടെന്നറിയാതെ ഇരുന്നപ്പോൾ രാവിലെ വാതിൽ തുറക്കാൻ വന്ന ആ മനുഷ്യൻ മുറിയിലേക്ക് വന്നു. ഒപ്പം അയാളുടെ മകളെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അവരുടെ വീടിനടുത്തൊരു പാർപ്പിടം അവരെനിക്ക് ഒരുക്കി തന്നു . അതവരുടെ ഉത്തരവാദിത്വം ആണോന്ന് പോലുമറിയില്ല. എന്നാലും മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

ഒരു  ചെറിയ വീട് . ഞാനൊരാൾക്ക് താമസിക്കാൻ അത് തന്നെ ധാരാളം. ഈ ലോകത്ത്‌  ദുഷ്ടന്മാരും നീചന്മാരും ഉണ്ടെങ്കിലും നന്മ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി.

അവർ തന്ന സ്നേഹവും പരിഗണനയും എന്നെ അവരിൽ ഒരാളാക്കി.

ചിലപ്പോഴൊക്കെ നാടിനെ കുറിച്ചോർക്കും. നാട്ടിലെ പോലെ സർക്കാർ ജോലി ഇവിടെ എളുപ്പമല്ല. കാരണം സർക്കാരും പോലീസും അധികാരവുമെല്ലാം നാട്ടുപ്രമാണിമാരുടെ കൈയിലാണ്. രാജഭരണം എന്നൊക്കെ പറയാറില്ലേ അത് പോലെ തന്നെ. പേരിനു മാത്രമേ ഉള്ളു സർക്കാർ സ്ഥാപനങ്ങൾ. എല്ലാം തീരുമാനിക്കുന്നതും പ്രാവർത്തികമാക്കുന്നതും പ്രമാണിമാർ തന്നെ. അവരെ എതിർക്കാൻ എല്ലാർക്കും പേടിയാണ്. കാരണം അവർ ഒരു കൊല ചെയ്താലോ കൊള്ളയടിച്ചാലോ പോലും ആരും ചോദിക്കില്ല. കഥകളിലും വാർത്തകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ളതൊക്കെ ഇപ്പോൾ നേരിട്ട് കാണുന്നതിന്റെയും അറിയുന്നതിന്റെയും ഞെട്ടൽ.

പക്ഷെ ജനങ്ങളെ സേവിക്കുക എന്ന ആഗ്രഹം എവിടൊക്കൊയോ നിറവേറ്റപ്പെടാതെ പാതി വഴിയിൽ കിടന്നു.
....
...

Friday, April 17, 2020

Klaus

ലോക്ക് ഡൗൺ ദിവസങ്ങളിൽ സമയം പോകാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു പലരും സമയം കളയുമ്പോൾ എനിക്ക് തോന്നുന്നു സമയം തികയുന്നില്ല എന്ന്. സാധാരണ വർക്കിംഗ് ദിവസം കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ട്. ജോലി ചെയ്യാൻ സമയമുണ്ട്. പക്ഷെ ഇപ്പോൾ അച്ചടക്കം കുറവാണ്. എന്നാലും ജോലിക്ക് കുറവൊന്നുമില്ല.
പുസ്തകംവായിക്കാമെന്ന് ചിന്തിച്ചാൽ തന്നെ ഹാർഡ് കോപ്പി ഒന്നുമില്ല. സോഫ്റ്റ് കോപ്പി വായിക്കാൻ താല്പര്യവുമില്ല. 
അങ്ങനൊരു അവസരത്തിലാണ് സിനിമ കാണാമെന്ന് ആലോചിച്ചത്. നിരാലയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചു. വീട്ടിൽ കൊണ്ട് വന്ന് തരാൻ പ്രയാസമായത് കൊണ്ട് anydesk ഉപയോഗിച്ചു ഡൗൺലോഡ് ചെയ്ത തരാമെന്ന് സമ്മതിച്ചു. ആ ലിസ്റ്റിൽ ഉള്ള സിനിമയായിരുന്നു Klaus 
2d അനിമേഷൻ ആണ് 
അധികം പ്രതീക്ഷ വയ്ക്കാതെ ഇരുന്ന് കണ്ട് തുടങ്ങി.
..............
...............
.................
പോസ്റ്റ് മാസ്റ്റർ ജനറലിന്റെ മടിയനായ പുത്രനാണ് ജെസ്‌പെർ . ഒരു ജോലിയും ചെയ്യില്ല. വെറുതെ ഇരുന്ന് ഭക്ഷണം കഴിച്ചും ഉറങ്ങിയും സമയം കളയും. എത്രയൊക്കെ ശ്രമിച്ചിട്ടും ജെസ്‌പെർ മാറിയില്ല. 
ഒടുവിലൊരു നാൾ ജനറൽ തീരുമാനിച്ചു, അവനെ മറ്റൊരു സ്ഥലത്തേക്ക് പോസ്റ്റ് മാനായി അയക്കാൻ. 6000 കത്തുകൾ ആണ് ടാർഗറ്റ്. 
Smeerensburg 
ഭൂഖണ്ഡങ്ങളിൽ നിന്നുമൊക്കെ മാറി, അങ്ങകലെ മഞ്ഞു മൂടിയ നാട്. അവിടെ ജെസ്‌പെറിനെ വരവേൽക്കാൻ ആരുമില്ലായിരുന്നു. 
അടുത്ത് കണ്ട ഒരു പോസ്റ്റിൽ തൂക്കിയ മണി അടിച്ച ഉടനെ രണ്ടു ദിശകളിൽ നിന്നും ഓടിക്കൂടിയ ആളുകൾ തമ്മിൽ തല്ലാൻ തുടങ്ങി. ഇത് കണ്ട ജെസ്‌പെറിനൊന്നും മനസിലായില്ല. നിഘൂഢമായ  കുറെ ആളുകളെയാണ് അയാൾ അവിടെ കണ്ടത്. മറ്റുള്ളവരെ ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടവർ.  
 പോസ്റ്റ് ഓഫീസിൽ എത്തിയ ജെസ്‌പെർ കാണുന്നത് കത്തുകൾ വയ്ക്കുന്ന റാക്കുകൾ ഒക്കെയും കോഴികളാണ്. വീടുകളുടെ  മുന്നിലുള്ള പോസ്റ്റ് ബോക്സുകളിൽ ഒന്നിലും കത്തില്ല. സ്കൂൾ എന്ന ബോർഡ് മാത്രമേ ഉള്ളൂ, പഠിക്കാൻ കുട്ടികളില്ല, ഇരിക്കാൻ ബെഞ്ചില്ല. വിചിത്രമായ നാട്ടിൽ ഒരെത്തും പിടിയുമില്ലാതെ ജെസ്‌പെർ നിന്നു. 

ഒടുവിൽ ജെസ്‌പെർ തീരുമാനിച്ചു. ആ നാടിനെ അടി മുടി മാറ്റാൻ. 
ആ ശ്രമങ്ങളുടെ പരിണാമമാണ് ഇന്ന് ക്രിസ്തുമസിന് കുട്ടികൾക്ക് സമ്മാന പൊതികളുമായി വരുന്ന സാന്ത ക്ലോസ് . 

ബാക്കി സിനിമ കണ്ടിട്ട് മനസിലാക്കിക്കോളൂ 


Thursday, April 9, 2020

പറയാതെ പോയത്



എന്നും എഴുത്തിലൂടെ മാത്രമേ മനസ്സിലുള്ളത് പങ്ക് വയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയാറില്ല. വീണ്ടും ഒരു കോമാളി ആവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാവാം അല്ലെങ്കിൽ ആഗ്രഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ടോ എന്തോ , ഏതായാലും സ്വയം പരിഹാസ്യ കഥാപാത്രമാകുന്നത് അവസാനിപ്പിച്ചു.

ഇന്നിപ്പോ പെട്ടെന്ന് കുമ്പസാരിക്കാൻ എന്തുണ്ടായെന്ന് ചോദിച്ചാൽ കൊറോണ കാരണമാവും.മരണത്തെ ഞാൻ ഭയക്കുന്നില്ല പക്ഷെ നഷ്ടങ്ങളെ ഓർത്തു വേദനിക്കുന്നുണ്ട്.  നാളെ ഞാൻ ജീവനോടെ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല. ഒന്നിനും ഉറപ്പില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽ പലർക്കും പലതും പലരോടും ഏറ്റു പറയാനുണ്ടാവും. കാരണം ഇപ്പോഴാണ് ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഇന്നലെ എന്തിനാണ് എന്നോട് ദേഷ്യപ്പെട്ടതെന്നറിയില്ല. ചിലപ്പോൾ ഞാനത് അർഹിക്കുന്നുണ്ടാവാം. ഇത്രയും വർഷത്തിനിടയിൽ ഇങ്ങനെ ഉണ്ടായതായി ഓർമയിൽ ഇല്ല. അതാവാം പെട്ടെന്ന് പൊട്ടി കരഞ്ഞു പോയത്. ഓർക്കാൻ ആഗ്രഹിച്ചിട്ടോ വേദനിക്കാൻ ഇഷ്ട്ടമുണ്ടായിട്ടോ അല്ല പക്ഷെ ജീവിതം സമ്മാനിച്ചത് കൂടുതലും വേദനകൾ ആയിരുന്നു.

പ്രണയം എന്നും സുഖമുള്ള ഒരനുഭവമാണ്. എന്റെ പ്രണയത്തെ കുറിച്ചൊരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ഒരിക്കലും നടക്കാതെ പോയ സ്വപ്‌നങ്ങൾ മാത്രം.


ഇന്ന പുസ്തകം വായിച്ചു നോക്കൂ എന്നഭിപ്രായപ്പെടാനൊരാൾ, വായിച്ച പുസ്തകത്തെ കുറിച്ചൊന്ന് സംസാരിക്കാൻ..
ഏകാന്തതയിൽ ഇരുന്ന് കുറിക്കുന്ന പൊട്ടത്തരങ്ങൾ ഞാൻ പോലുമറിയാതെ വായിച്ചഭിപ്രായം പറയാൻ
നിലാവുള്ള രാത്രിയിൽ വാനം നോക്കി നക്ഷത്രങ്ങളോട് സംസാരിക്കാൻ
നിളാ നദിയുടെ ഓരത്തൂടെ കൈകോർത്തു നടക്കാൻ
 ഒരു കുടക്കീഴിൽ മഴത്തെന്നെയും ചേർത്ത് നടക്കാൻ,


പൈങ്കിളി സ്വപ്‌നങ്ങൾ മാത്രമാണെന്ന് കരുതരുത് , സ്വപ്‌നങ്ങൾ  കീഴടക്കാൻ  ഒരുമിച്ചിരുന്ന് പഠിക്കാൻ,  ഉയർന്ന സർക്കാർ ഉദ്യോഗം നേടാൻ.

എന്റെ ഓരോ ശ്വാസത്തിലും കൂടെ ഉണ്ടാവാൻ ,
കൂടെ ഇല്ലെങ്കിൽ പോലും എപ്പോഴും കൂടെ തന്നെയുണ്ടെന്ന് തോന്നിപ്പിക്കാൻ ,
എന്റെ നിശ്ശബ്ദതകളെ മനസിലാക്കാൻ ,
ആദ്യവും അവസാനവുമായി എനിക്ക് പ്രണയിക്കാൻ ,  എന്റേതെന്ന് പറയാൻ
മനസ്സും ശരീരവും ഒരുപോലെ സമർപ്പിക്കാൻ..
എല്ലാത്തിനും എനിക്കൊരാൾ വേണമായിരുന്നു.. ഇതിനൊക്കെ ആഗ്രഹിച്ചതാണ് എന്റെ പ്രണയ ജീവിതം . ഓരോന്നോരോന്നായി എന്നിൽ നിന്നും അകന്നു . യാഥാർഥ്യം തിരിച്ചറിഞ്ഞ നിമിഷം ഞാനും എന്റെ സ്വപ്നങ്ങളും മരിച്ചു. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പരാജയമാണത്. തുടർന്ന് അതൊരു ശീലമായി.


ആ യാത്രയിൽ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിൽക്കുന്ന ആളിനോട് എനിക്ക്  താത്പര്യമില്ല എന്നല്ലാതെ മറ്റൊരു മറുപടിയും പറയാൻ എനിക്കാവുമായിരുന്നില്ല. ഒരിക്കൽ പരാജയപ്പെട്ടത് കൊണ്ട് വീണ്ടുമൊരങ്കത്തിന് എനിക്ക് കഴിയുമായിരുന്നില്ല. എനിക്കെന്നിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ ഇരുന്ന കാലം. അടഞ്ഞ വാതിലുകളായിരുന്നു ചുറ്റിലും. ഇതിനിടയിൽ വന്നൊരു ക്ഷണം മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിച്ചു കൊണ്ട് ഞാൻ നിരസിച്ചു. എനിക്ക് നഷ്ട്ടപ്പെട്ട ജീവിതം മറ്റൊരാൾക്കും നഷ്ടപ്പെടരുതെന്ന് തോന്നി

വർഷങ്ങൾക്ക് ശേഷം ഒരേറ്റു പറച്ചിൽ നടത്തുന്നതല്ല, സംസാരത്തിൽ കടന്ന് വന്ന വിഷയമായത് കൊണ്ട് പറഞ്ഞെന്ന് മാത്രം.


Saturday, April 4, 2020

ചെല്ലമണി

കൊറോണ കാരണം കോളേജിന് അവധിയാണെന്ന് മെയിലും വന്നു വാട്സാപ്പ് മെസ്സേജും വന്നു . കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക്  പുറപ്പെടുന്നതിലുള്ള തിരക്കിലും സന്തോഷത്തിലുമായ്.  വിദ്യാർത്ഥി ജീവിതം അവസാനിച്ചത് കൊണ്ട്  എനിക്ക് എങ്ങോട്ടും  പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാവില്ല. മാത്രമല്ല അദ്ധ്യാപകർ കോളേജിൽ വരണ്ട എന്ന് ആരും പറഞ്ഞുമില്ല.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും  ഹോസ്റ്റൽ ശൂന്യവും നിശ്ശബ്ദവുമായി. ആ മൂകതയിൽ രാത്രിയും പകലും എങ്ങനെ നീങ്ങുമെന്ന്  ഒരുനിശ്ചയവുമില്ല. ജോലിക്ക് വിരാമം ഇല്ലാത്തത് കൊണ്ട് പകലുകൾ പോയതറിഞ്ഞില്ല. പക്ഷെ രാത്രിയുടെ മൂകത മനസ്സിനെ വല്ലാതെ അലട്ടി.
അങ്ങനെ ഒരു രാത്രിയിലാണ് ചെല്ലമണിയെക്കുറിച്ച് ഹോസ്റ്റൽ മേൽനോട്ടത്തിന് വരുന്ന തങ്കമണിയിൽ നിന്നും കേട്ടത്.

പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്കുള്ള ചെല്ലമണിയെ കോളേജിൽ ചേർത്ത് പഠിപ്പിക്കാൻ  കോളേജ് ഡയറക്ടർ ആയ നാരായണൻ സർ തയ്യാറായി. മണിയെ എല്ലാർക്കും ഇഷ്ട്ടമാണ്. പക്ഷെ അവൾക്ക് ആത്മവിശ്വാസം തീരെയുമില്ലായിരുന്നു. അവളെ ഇപ്പോഴും അലട്ടിയിരുന്നത് വീട്ടിലെ പ്രശ്നങ്ങൾ തന്നെയാണ്.
ചെല്ലമണി കുഞ്ഞായിരുന്നപ്പോൾ തന്നെ 'അമ്മ മരിച്ചു. അച്ഛൻ മറ്റൊരാളെ ജീവിത സഖിയാക്കി . മണി വളർന്നത് പാട്ടിയുടെയും താത്തയുടെയും കൂടെയാണ്. പാട്ടിയും താത്തയും കൂലിവേലക്കാരാണ്. കല്ലും മണ്ണും ചുമന്ന് കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നുമാണ് മണി ഇത്രയും നാൾ പഠിച്ചത്.
അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ അതോ മാർക്ക് കണ്ടിട്ടോ എന്താണെന്നറിയില്ല ചെല്ലമണിയെ ഫീസ് ഒന്നും വാങ്ങാതെയാണ് നാരായണൻ സർ പഠിപ്പിക്കാമെന്ന് സമ്മതിച്ചത്. ഹോസ്റ്റലും ആഹാരവുമെല്ലാം അവൾക്ക് സൗജന്യമായിരുന്നു. എന്നിട്ടും അവൾക്ക് സന്തോഷം തോന്നിയില്ല. അവൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന പാട്ടിയും താത്തയും ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ .  അവധിക്ക് വീട്ടിൽ പോകുമ്പോൾ അവളും കൂലിവേലക്ക് പോയി അവരെ സഹായിച്ചു.
ഹോസ്റ്റലിൽ അവൾ ആരോടും മിണ്ടിയിരുന്നില്ല. ക്ലാസ്സിലും അങ്ങനെ തന്നെ. പക്ഷെ അവളുടെ സങ്കടം അവൾ പങ്കിട്ടത് തങ്കമണിയോടാണ്. തോരാത്ത കണ്ണീരുമായി മണി എന്നും തങ്കമണിയിൽ അഭയം പ്രാപിച്ചു. തങ്കമണി അവർക്ക് കഴിയുന്ന പോലെ അവളെ ആശ്വസിപ്പിച്ചു. പാട്ടിയോടുള്ള കടപ്പാട് പഠിച്ചു ജോലി വാങ്ങിയാണ് തീർക്കേണ്ടതെന്ന് ഓർമിപ്പിച്ചു. പക്ഷെ അതൊന്നും മണിയെ ആശ്വസിപ്പിച്ചില്ല.
ഇതൊക്കെ തങ്കമണി എന്തിനാണ് എന്നോട് പറഞ്ഞത്? ഞാനെന്തിനാ അത് നിങ്ങളോട് പറയുന്നത്? അറിയില്ല. അവർക്ക് പറയാനും എനിക്കത് പങ്കിടാനും തോന്നി.
തങ്കമണി പറഞ്ഞു ഈയിടെയായി ചെല്ലമണിയെ  ഹോസ്റ്റലിൽ കാണാറില്ല. ഞാൻ പെട്ടെന്ന് ഹോസ്റ്റൽ രജിസ്റ്റർ എടുത്ത് നോക്കി.
കെ . ചെല്ലമണി . റൂം 209
മാർച്ചിൽ അബ്സെന്റ
ഫെബ്രുവരി ....അപ്പോഴുമില്ല
ജനുവരി അന്നും അബ്സെന്റ
ഡിസംബർ ... അതെ 2019 ഡിസംബറിലാണ് അവൾ അവസാനമായി ഹോസ്റ്റലിൽ ഉണ്ടായിരുന്നത്
ഒരുപക്ഷെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയ ശേഷം മടങ്ങി വന്നു കാണില്ല . എന്ത് കൊണ്ടാവും അവൾ മടങ്ങി വരാത്തത്?
എനിക്കറിയില്ല ആ കുട്ടി എന്ത് വിഡ്ഢിത്തമാണ് കാണിച്ചതെന്ന്. അവൾക്ക് പഠിക്കാമായിരുന്നു. പഠിത്തം പൂർത്തീകരിച്ചാൽ നാരായണൻ സർ തന്നെ ജോലിക്കും ഒരു തീരുമാനം കണ്ടുപിടിച്ചേനെ . എന്നിട്ടും എന്തേ കുഞ്ഞേ നീ വരാത്തത്? നിനക്ക് പഠിക്കാമായിരുന്നു. നിന്റെ സങ്കടങ്ങൾ ഒക്കെയും മാറിയേനെ.
നീ ഇനിയും വരുമോ എന്ന് എനിക്കറിയില്ല എന്നാലും നീ വന്ന് നിന്റെ കോഴ്സ് പൂർത്തിയാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.