Saturday, December 30, 2017

ക്രിസ്തുമസ് സമ്മാനം.


ക്രിസ്തുമസ് ആയാല്‍ പിന്നെ എങ്ങും ആഘോഷങ്ങളാണ്. ജാതി മത ഭേദമന്യേ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് ഉത്സവകാലം. നമ്മുടെ കൊച്ചു കേരളത്തിലും സ്ഥിതി വ്യത്യാസമൊന്നുമല്ല . ക്രിസ്തുമസ് സുഹൃത്തിനെ തിരഞ്ഞെടുക്കുക , നമ്മുടെ പ്രാര്‍ഥനയില്‍ അവരെയും ഓര്‍ക്കുക, സ്നേഹോപകാരമായി എന്തെങ്കിലും സമ്മാനം നല്‍കുക, പിന്നെ കേക്കും വൈനും പങ്കു വയ്ക്കുക, പുല്കൂടുണ്ടാക്കി അലങ്കരിക്കുക ഇങ്ങനെ നീണ്ടു നീണ്ടു പോകുന്നു ആഘോഷ പരിപാടികള്‍. കോളേജില്‍ എല്ലാവരും ക്രിസ്തുമസ് സുഹൃത്തിനുള്ള സമ്മാനം വാങ്ങുന്ന തിരക്കിലാണ്. അദ്ധ്യാപികയാണ് സുഹൃത്തെങ്കില്‍ മറ്റൊന്നും ആലോചിക്കാനില്ല സാരി തന്നെ സമ്മാനം, അദ്ധ്യാപകനാണെങ്കിലോ ചിലര്‍ ഷര്‍ട്ട്‌ വാങ്ങും, മറ്റു ചിലര്‍ ഫ്ലാസ്ക്കും. ഈ നാട്ടില്‍ സമ്മാനങ്ങള്‍ക്ക് ഇത്രയും ക്ഷാമം ആണോ ? നാളെ കഴിഞ്ഞു മറ്റന്നാള്‍ ആണ് സമ്മാനം കൊടുക്കാനുള്ളത്, എന്ത് വാങ്ങണമെന്ന് ഞാനിത് വരെ തീരുമാനിച്ചിട്ടില്ല.
വാട്സപ്പില്‍ വരുന്ന ട്രോളും മെസജുകളും നോക്കി അങ്ങനെ ഇരുന്നപ്പോഴാണ് Jolabokaflod അഥവാ the christmas book flood എന്ന ആശയത്തെ കുറിച്ചൊരു പോസ്റ്റ്‌ കണ്ടത്. ഇത് ഐസ്ലാന്‍ഡ്‌ എന്ന രാജ്യത്തുള്ള ആഘോഷ പരിപാടിയാണ്. ക്രിസ്തുമസ് സമ്മാനമായി ഒരു പുസ്തകം വാങ്ങി കൊടുക്കുകയും, ക്രിസ്തുമസ് രാത്രിയില്‍ ഉറങ്ങാതെ ആ പുസ്തകം വായിക്കുകയും വേണം. ചിത്രം സിനിമയില്‍ ലാലേട്ടന്‍ പറയും പോലെ “കൊള്ളാം എന്ത് നല്ല ആചാരം. ഇത് പോലത്തെ ആചാരങ്ങള്‍ ഇനിയുമുണ്ടോ ആവോ ?“ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ ഇറങ്ങുന്ന ഐസ് ലാന്‍ഡില്‍ സെപ്റ്റംബര്‍ ഒക്ടോബര്‍  നവംബര്‍ മാസങ്ങളിലാണ് ഏറ്റവുമധികം പുസ്തകങ്ങള്‍ വിറ്റ് പോകുന്നത്. കാരണം ആ സമയത്താണ് ആളുകള്‍ ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.
അങ്ങനെ എന്ത് വാങ്ങണം എന്നുള്ള ആശയകുഴപ്പം അവസാനിചെങ്കിലും  ഏത് പുസ്തകം എന്നായി അടുത്ത ചിന്ത. വൈറസ്സിന്റെ ജനനം പോലെയാണ് നമ്മുടെ ചിന്തകളും- ഒന്നില്‍ നിന്നും ഇരട്ടി ചിന്തകള്‍ ജനിക്കുന്നു. മരുന്നുകള്‍ കൊണ്ട് വൈറസ്സിനെ തടയാന്‍ ചിലപ്പോള്‍ നമുക്ക് കഴിഞ്ഞേക്കും എന്നാല്‍ ചിന്തകളെ തടയാന്‍  ചിന്തിക്കാതിരിക്കുക മാത്രമാണ് പ്രതിവിധി. ആരുടെയെങ്കിലും സഹായമില്ലാതെ പുസ്തകം തിരഞ്ഞെടുക്കാന്‍ പ്രയാസമാകും എന്നുള്ളത് കൊണ്ട് പലരോടും അഭിപ്രായം ചോദിക്കാന്‍ തുടങ്ങി. ഒടുവില്‍ ടീച്ചര്‍ പറഞ്ഞു നമുക്ക് മാതൃഭൂമി ബുക്സില്‍ പോയി നോക്കാം എന്നിട്ട് തീരുമാനിക്കാമെന്ന്. ഞാനുമത് ശരി വച്ചു.
വൈകുന്നേരം അഞ്ച് മണിക്ക് ഞാനും ടീച്ചറും കൂടി കടയിലെത്തി. അല്പ്പസ്വല്‍പ്പമൊക്കെ വായിക്കാറുണ്ടെങ്കിലും കടയില്‍ മുന്നൂറ്റി അറുപത് ഡിഗ്രി കറങ്ങിയപ്പോള്‍ കണ്ട പുസ്തക കാഴ്ച്ച എന്റെ തലച്ചോറിലേക്ക് പതിയാത്ത അവസ്ഥ എത്തി. ഒടുവില്‍ എം ടിയുടെ രണ്ടാമൂഴവും ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയും വാങ്ങി ബില്‍ കൊടുക്കാന്‍ നിന്നപ്പോള്‍ ടീച്ചറിന്റെ ഫോണ്‍ റിംഗ് ചെയ്തു. ടീച്ചറിനെ കാണാന്‍ ഏതോ ഒരു സുഹൃത്ത് താഴെ കാത്ത് നില്‍ക്കുന്നുവെന്ന്.
കറുത്ത പാന്റ്സും നീല ഷര്‍ട്ടും. ശരാശരി ഉയരവും കട്ട മീശയും വെളുത്ത നിറവും. ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി ഇതാണ്  വി കെ റ്റി.  ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകനാണ്. എറണാകുളം ആണ് സ്വദേശം. പരിചയമില്ലാത്ത ആളുകളെ കണ്ടാല്‍ എനിക്ക് ആമയുടെ സ്വഭാവമാണ് അത് കൊണ്ട് പരിചയപ്പെടല്‍ ഞാനൊരു ചിരിയില്‍ ഒതുക്കി.
പത്തിരുപത് വര്‍ഷങ്ങള്‍ മുന്‍പുള്ള ഓര്‍മ്മകള്‍ അവരുടെ വിഷയമായി മാറി.  ഇടയ്ക്ക് കെ പി ചോദിച്ചു ഒന്ന്‍ നടന്നാലോ .. ഈശ്വരാ ഇങ്ങേര്‍ക്കിത് എന്തിന്റെ കേടാ, എനിക്ക് വയ്യ നടക്കാനൊന്നും . എന്റെ ഭാഗ്യത്തിന് വേണ്ടെന്ന് ടീച്ചറും പറഞ്ഞു.  വി കെ റ്റിയും  ഞാനും  പണ്ട് ഭയങ്കര പ്രണയത്തിലായിരുന്നു എന്ന്  കൂടി ടീച്ചര്‍ ചേര്‍ത്തു. ഞാനൊന്ന്  ഞെട്ടിയോ? ചെറുതായിട്ട് ആണെങ്കിലും ഞാന്‍ ഞെട്ടി പക്ഷെ മുഖത്ത് സ്ഥായി ഭാവം തന്നെ തുടര്‍ന്നു. ഇരുപത് വര്‍ഷത്തിനിടയില്‍ അവര്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. വളരെ അടുത്ത കാലത്താണ് വീണ്ടും സംസാരിക്കാന്‍ തുടങ്ങിയത്. അയാള്‍ ടീച്ചറിന്റെ കൈയില്‍ നിന്നും ആ പുസ്തക കെട്ടുവാങ്ങി .ഏതെല്ലാം പുസ്തകങ്ങള്‍ വാങ്ങി എന്ന്  നോക്കിയ ശേഷം ആ ഭാരം അയാള്‍ തന്നെ ചുമക്കാന്‍ തീരുമാനിച്ചു. ചായ കുടിക്കാമോ എന്ന്  ചോദിച്ച ഉടനെ ടീച്ചര്‍ എന്നെ നോക്കി. വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ പുറത്ത് നിന്നും ചായ കുടിക്കുന്ന ശീലമില്ലാത്ത ഒരാളാണ് ഞാന്‍ പക്ഷെ ആ അവസരത്തില്‍ ഞാന്‍ വേണ്ടാന്നു പറഞ്ഞാല്‍ ..... ആവാമെന്ന് ഞാന്‍ സമ്മതിച്ചു. ഞങ്ങളിറങ്ങി നടന്നു.
അടുത്തൊക്കെ ചായ കടകള്‍ ഉണ്ടായിരുന്നെങ്കിലും ഏതോ ഒരു കട ലക്ഷ്യമാക്കിയാണ് അയാള്‍ നടന്നത്. ഓഫീസുകള്‍ വിട്ട് ഉദ്ധ്യോഗസ്ഥര്‍ വീടുകളിലേക്ക് പോകുന്ന തിരക്കാണ്. ചിലര്‍ സായാഹ്ന സവാരിയിലാണ്.കോളേജ് വിട്ടിട്ടും കഥ പറഞ്ഞു തീരാത്ത സുഹൃത്തുക്കള്‍. കൂടണയാന്‍ തിടുക്കത്തില്‍ പറക്കുന്ന പറവകള്‍. വൈകുന്നേരം ആക്റ്റീവ് ആകുന്ന തട്ട് കടകള്‍. നടപ്പാതയിലൂടെ അവര്‍ രണ്ടും നടക്കുന്നത് നോക്കി ഞാനും നടന്നു. കേരള ഹോട്ടലായിരുന്നു ലക്ഷ്യം. അകത്തേക്ക് കയറുന്ന സമയം അയാള്‍ ടീച്ചറോട് ചോദിച്ചു എന്ത് പറ്റി, ഭക്ഷണം ഒന്നും കഴിക്കാറില്ലേ? മുഖത്ത് നല്ല ക്ഷീണം തോന്നുന്നു. അയാള്‍ പറഞ്ഞത് സത്യമാണ്. ടീച്ചര്‍ മിക്കപ്പോഴും പഴം, നൂഡില്‍സ് , ഡ്രൈ ഫ്രൂട്ട് ഇതൊക്കെയാണ് കഴിക്കുന്നത്.പിന്നെ എങ്ങനെ വിളര്‍ച്ച ഇല്ലാതിരിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത് കൊണ്ടാവാം അയാള്‍ക്കത് പെട്ടെന്ന് മനസിലായത്.
താടിയില്‍ കൈയും വച്ചിരുന്ന് അയാള്‍ ടീച്ചറിനെ തന്നെ നോക്കി. ടീച്ചര്‍ വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. ടീച്ചര്‍ പൊതുവേ സംസാരിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും പതിവിലും കുടുതല്‍ ഉന്മേഷം ആ അവസരത്തില്‍ എനിക്കു തോന്നി. നമുക്ക് ഏറെ പ്രിയപ്പെട്ടവരെ കാണുമ്പോള്‍ നമ്മളറിയാത്ത ചില മാറ്റങ്ങള്‍ നമ്മളില്‍ ഉണ്ടാവും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വപ്നങ്ങളും ആഗ്രഹങ്ങളും പങ്കുവചിരുന്നവര്‍ ഇന്ന് വെറും പരിചിതര്‍ മാത്രം. എന്നില്‍ വീണ്ടും വൈറസ്‌ പിറന്നു – ഇവരെന്ത് കൊണ്ടാവും പിരിഞ്ഞത്? ആ ഹോട്ടലില്‍ ഇരിക്കുന്ന മറ്റുള്ളവരെ നോക്കിയും, അവിടെ കേള്‍ക്കുന്ന ഏതോ ഒരജ്ഞാത ഗാനവും കേട്ട് ഞാന്‍ വേറെ ഏതോ ലോകത്തിലായി. ഇടയ്ക്ക് ഓര്‍ഡര്‍ എടുക്കാന്‍ വന്ന ചേച്ചിയോട് മൂന്ന് കാപ്പിയും ഒരു പഴം കേക്കും പറഞ്ഞു. പഴം കേക്ക് എന്താണെന്ന് അറിയില്ലായിരുന്നു പക്ഷെ കണ്ടപ്പോള്‍ അയാള്‍ക്കത് ഇഷ്ടമില്ലാത്ത പലഹാരമാണെന്ന് പറഞ്ഞു.
അയാള്‍ പൈസകൊടുക്കാന്‍ പോയ സമയം ടീച്ചര്‍ പറഞ്ഞു  ഇപ്പോഴും ഭയങ്കര കെയറിംഗ് ആണെന്ന്. ഒരു സ്ത്രീ എപ്പോഴും ആഗ്രഹിക്കുന്നത് കെയറിംഗ് ആയ പങ്കാളിയെ തന്നെയാണ്. എത്ര ഉയര്‍ന്ന ജോലിയാണെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും അടിസ്ഥാന പരമായ ആഗ്രഹങ്ങള്‍ മാറില്ല.
അവിടുന്നിറങ്ങി നടന്നപ്പോള്‍ ടീച്ചറിനൊരു പുസ്തകം സമ്മാനിക്കണമെന്ന്  വല്ലാത്ത ആഗ്രഹം. പക്ഷെ വൈകിയത് കൊണ്ട് മറ്റൊരവസരത്തില്‍ ആവാമെന്ന് ടീച്ചര്‍ പറഞ്ഞു. ഒന്നിലധികം തവണ അയാള്‍ നിര്‍ബന്ധിച്ചെങ്കിലും ടീച്ചര്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഡ്രൈവര്‍ വരാന്‍ വൈകുമെന്ന് പറഞ്ഞത് കൊണ്ട് ഓട്ടോയില്‍ പോകാമെന്ന് ടീച്ചര്‍ പറഞ്ഞു. പക്ഷെ അസമയത്ത് ടീച്ചറിനെ ഒറ്റയ്ക്ക് വിടാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. അപ്പോഴേക്കും അയാള്‍ പറഞ്ഞു അയാള്‍ ഞങ്ങളെ വീട്ടില്‍ വിടാമെന്ന്. എന്ത് കൊണ്ടും അതാണ് നല്ലതെന്ന് എനിക്കും തോന്നി. മനസ്സില്ലാമനസ്സോടെ ടീച്ചര്‍  ആ ഓഫര്‍ സ്വീകരിച്ചു. 

വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍.ഒരുമിച്ചൊരു യാത്ര. അതിനു സാക്ഷിയാവാന്‍ ഞാനും. ഇത്തരം അനുഭവങ്ങള്‍ വായിച്ചിട്ടുണ്ട് കഥകളില്‍, ചില സിനിമകളില്‍ കണ്ടിട്ടുണ്ട് എന്നാലും ആദ്യമായിട്ടാണ് നേരിട്ടൊരു അനുഭവം. എനിക്കുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് സമ്മാനമാവും ഇത്. ഒരിക്കലും പ്രണയിച്ചു തീരാത്ത മനസ്സുകള്‍ , സ്വപ്‌നങ്ങള്‍ കണ്ട് മതിവരാത്ത കാമുകി കാമുകന്മാര്‍. ചിലരുടെ സാമീപ്യം തന്നെയാണ് ഏറ്റവും വലിയ സമ്മാനം.

Wednesday, December 13, 2017

ശമനതാളം - കെ രാധാകൃഷ്ണന്‍


ഏകദേശം നാലു മാസത്തോളം ഈ പുസ്തകം എന്റെ കിടക്കയിലും ഷെല്‍ഫിലും ബാഗിലും മാറി മാറി ഇരുന്നു. കിട്ടിയപ്പോള്‍ തന്നെ വായിച്ചു തുടങ്ങി എങ്കിലും വിചാരിച്ചത് പോലെ പെട്ടെന്ന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍വകലാശാല പരീക്ഷകള്‍ അടുക്കുന്നത് കൊണ്ട് പഠിപ്പിച്ചു തീര്‍ക്കാനുള്ള തിരക്കുകള്‍ വല്ലാതെ ഉണ്ടായിരുന്നു. ക്രിസ്തുമസ് മാസമായപ്പോള്‍ തിരക്കുകള്‍ കുറഞ്ഞു , ശമനതാളം പൂര്‍ത്തിയാക്കാനും സാധിച്ചു. ആദ്യമൊക്കെ എഴുത്തുകാരന്റെ ശൈലിയോട് ഇഴുകി ചേരാന്‍ പ്രയാസം തോന്നി. വര്‍ത്തമാന കാലത്തില്‍ ജീവിക്കുംപ്പോഴും മനുഷ്യന് എപ്പോഴും ഭൂതകാലത്തിലെ ചിന്തകളില്‍ ജീവിക്കുന്നു. stream of consciousness ശൈലി അതിനോട് ചേരാന്‍ അല്‍പ്പം സമയമെടുത്തു.
ഈ നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ ഒക്കെയും നമുക്ക് ചുറ്റിലും നടക്കുന്നത് തന്നെയാണ് - സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സ്വകാര്യ ചികിത്സകള്‍ , ഒരു ശസ്ത്രക്രിയ നടത്തണമെങ്കില്‍ ആ ഡോക്ടറിനെ വീട്ടില്‍ പോയി വേണ്ട രീതിയില്‍ കാണണം, നീണ്ട അവധി എടുത്ത് വിദേശത്ത് പോകുന്ന ഒരു കൂട്ടര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്ത് കാണിച്ചാലും കുഴപ്പമില്ല എന്ന്‍ കരുതുന്നവര്‍, മരുന്നുകളിലും കൊടുക്കുന്ന ആഹാരത്തിലും നടത്തുന്ന തട്ടിപ്പുകള്‍, ഇതിനെ ഒക്കെ മാറ്റാന്‍ ഏതെങ്കിലും ഒരാള്‍ മുന്നോട്ട് വന്നാല്‍ രാഷ്ട്രീയക്കാരും സമൂഹത്തിലെ മേലാളന്മാരും കൂട്ടത്തിലെ കുലംകുത്തികളും ചേര്‍ന്ന്‍ പിന്നില്‍ നിന്നും ആക്രമിക്കും. ഇതെല്ലാം സര്‍വ്വ സാധാരണമായി നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ ഈ നോവല്‍ ഒരു സമകാലീന നോവല്‍ എന്ന്‍ വിശേഷിപ്പിക്കാം.
ഡോക്ടര്‍ ബാലകൃഷ്ണന്‍ , ഇതിലെ പ്രധാന കഥാ പാത്രം ഒരു മാറ്റത്തിന്റെ തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിചാരിക്കുന്ന ഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന്‍ മാത്രമല്ല അയാളുടെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ സന്ഗീര്‍ണമാവുകയും ചെയ്യുന്നു. പല രീതിയില്‍ അയാളെ തകര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ബാലു സാറിന്റെ സമയോചിത തീരുമാനങ്ങള്‍ പ്രശ്നങ്ങളെ ലഖൂകരിക്കാന്‍ സഹായിക്കും.
എളിമയാണ് ഏതൊരു മനുഷ്യന്റെയും വിജയ രഹസ്യം,ഇതിലും അത് തന്നെ വ്യക്തമാക്കുന്നു. പണം, പദവി ഇതിനെല്ലാമുപരി ഒരു ഡോക്ടര്‍ ചെയ്യേണ്ട ചിലതുണ്ട്, സ്നേഹം സംരക്ഷണം. ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ചികിത്സിച്ചാല്‍ മാത്രമേ പൂര്‍ണമായി രോഗം ഭേദമാക്കാന്‍ കഴിയു.
രതി എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഖര്‍ഷം വളരെ വലുതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ അനുഭവിച്ച പീഡനം അവള്‍ക്ക് നഷ്ട്ടപ്പെടുതുന്നത് സന്തോഷകരമായ കുടുംബ ജീവിതമാണ്‌. ഭര്‍ത്താവിനെ പൂര്‍ണമായി സ്നേഹിക്കാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാത്തൊരു കുറ്റബോധത്തില്‍ ചെന്നെത്തിക്കും.
ആരോഗ്യ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് നല്ലതും ചീത്തയും, വേണു നല്ല മാധ്യമ പ്രവര്‍ത്തകന്‍ ആണ്. അതെ സമയം കാഹളം എന്ന പത്രം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധവും ആണ്. മരുന്ന്‍ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കേട്ടാല്‍ അന്ധാളിച്ചു പോകും.

മനുഷ്യ ജീവന് ഇത്രയും വില കല്‍പ്പിക്കാത്ത നാട് ഒരു പക്ഷെ നമ്മുടെ സ്വന്തം നാട് തന്നെ ആയിരിക്കും. മറ്റെവിടെ ആയാലും ആസ്പത്രികളും പരിസരവും ശുദ്ധവും വൃത്തിയും നിര്‍ബന്ധം ആണ്. നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജ് കണ്ടാല്‍ ആസ്പത്രി ആണെന്ന്‍ പറയാന്‍ അറയ്ക്കും. മാറ്റങ്ങള്‍ അനിവാര്യമാണ്, ഒരു വ്യക്തി വിചാരിച്ചാല്‍ മാത്രം അതുണ്ടാവില്ല ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തരും വിചാരിച്ചാല്‍ മാത്രമേ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കു.