Sunday, February 19, 2017

അപ്പൂപ്പന്മാരും അമ്മൂമ്മമാരും

“അച്ഛാ മോളെ വെയിലത്ത് നടത്തിക്കരുത്, ഓട്ടോയില്‍ പോയി വന്നാല്‍ മതി” എല്ലാത്തിനും അപ്പൂപ്പന്‍ സമ്മതം മൂളി എന്നെയും കൊണ്ടിറങ്ങും.വീട്ടില്‍ നിന്ന് ഡേ കെയറിലേക്ക് രാവിലെ ഓട്ടോയില്‍ പോകും.
ബ്ലൂ ബെല്ല്സ്. അങ്ങ്ലോ ഇന്ത്യക്കാര്‍ നടത്തുന്ന ഡേ കെയറാണ് . രണ്ട് പോമെരനിയന്‍ പട്ടികളുണ്ട് – കറുത്തതും വെളുത്തതും. മുറ്റത്തെ കൂട്ടില്‍ നിറയെ ലവ് ബേര്‍ഡ്സ് ആണ്. രാവിലെ മുതല്‍ ഉച്ച വരെ കളിക്കാം.അതിനു ശേഷം ചോറും കഴിച്ച് , ടര്‍ക്കി വിരിച്ച് അതില്‍ കിടന്നുറങ്ങണം. വൈക്കുന്നേരം അപ്പൂപ്പന്‍ വിളിക്കാന്‍ വരും. അമ്മയോട് രാവിലെ പറഞ്ഞതൊക്കെ അപ്പൂപ്പന്‍ മറക്കും. ഞങ്ങള്‍ രണ്ടാളും കൂടി വീട്ടിലേക്ക് നടക്കും.എനിക്ക് പരിപ്പ് വടയും മിട്ടായിയും വാങ്ങി തരും. എന്തിനാണെന്നോ, അമ്മയോട് പറയാതിരിക്കാന്‍. മുടങ്ങാതെ കിട്ടുന്നത് കൊണ്ട് ഞാനൊരിക്കലും പാവത്തിനെ ഒറ്റികൊടുത്തിരുന്നില്ല. ഒരുപക്ഷെ പരിപ്പ് വടയോടുള്ള എന്റെ പ്രേമത്തിന് കാരണം അപ്പൂപ്പന്‍ തന്നെയാണ്.
വീട്ടിലെത്തിയാല്‍ അമ്മൂമ്മയാണ് വെള്ളം ചൂടാക്കി എന്നെ കുളിപ്പിചിരുന്നത്. ഉടുപ്പൊക്കെ ഇട്ട് ,പൊട്ട് കുത്തി, ആഹാരം കഴിക്കും. അപ്പൂപ്പന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും ഒരു പങ്കെടുത്ത് കഴിക്കാനായിരുന്നു ഇഷ്ട്ടം. ടി വി ഒന്നും അത്ര പ്രാധാന്യം ഇല്ലായിരുന്നു.സന്ധ്യാ ദീപം തെളിയിക്കുന്നത് വരെ അപ്പൂപ്പനും അമ്മൂമ്മയും കുറെ കാര്യങ്ങളും കഥകളും പറഞ്ഞു തരും. സന്ധ്യക്ക് വിളക്ക് കൊളുത്തി നാമവും ജപിച്ച ശേഷം അപ്പൂപ്പന്‍ തന്നെ എന്നെ വീട്ടില്‍ കൊണ്ട് ചെന്നാക്കും.ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ഞാന്‍ ചിലവഴിച്ചത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്.
പക്ഷെ ആ സന്തോഷം അധികനാള്‍ നിന്നില്ല.സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആ ദുരന്തമുണ്ടായത്‌. തേങ്ങ പോതിക്കുന്നതിനിടെ കാല്‍ വഴുതി അപ്പൂപ്പന്‍ പാര കോലിന്റെ പുറത്തൂടെ വീണു.ദേഹമാസകലം പ്ലാസ്റ്റെറിട്ട് മാസങ്ങളോളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നു.പിന്നീട് വീട്ടിലേക്ക് കൊണ്ട് വന്നെങ്കിലും പരസഹായമില്ലാതെ നടക്കാന്‍ പോലും പാവത്തിനു കഴിഞ്ഞില്ല.സ്കൂളില്‍ കൊണ്ടാക്കാനോ തിരികെ വിളിച്ചു കൊണ്ട് വരാനോ അപ്പൂപ്പന്‍ വരാതെ ആയി.എന്നാലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പൂപ്പന്റെ അടുത്ത് പോയി ഹാജര്‍ വയ്ക്കും.വൈകുന്നേരങ്ങളില്‍ പതിവ് പോലെ അവരുടെ വീട്ടില്‍ തന്നെ ചിലവഴിക്കും.അപ്പൂപ്പന്റെ ബാല്യവും യൗവ്വനവും കടന്നു പോയ വഴികളെ കുറിച്ച് വിവരിക്കും.അപ്പൂപ്പന്‍ വീണു പോയില്ലായിരുന്നെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങള്‍ക്കൊരുമിച്ചു ചെയ്യാമായിരുന്നു. ആയുസ്സില്ലാത്ത സന്തോഷം വച്ചു നീട്ടുമ്പോളാണ് ദൈവം എത്ര ക്രൂരനാണെന്ന് തോന്നുന്നത്.
പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അപ്പൂപ്പന്‍ ഞങ്ങളെ ഒക്കെ വിട്ടു പിരിഞ്ഞത്. വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ആ ശരീരം പഞ്ച ഭൂതങ്ങളില്‍ അലിഞ്ഞു ചേരാന്‍ തയ്യാറായി കിടന്നു. പരിപ്പ് വട വാങ്ങി തരാന്‍ ഇനി ഒരിക്കലും അപ്പൂപ്പന്‍ വരില്ല, എനിക്കറിയാം. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത സത്യമായി മനസ്സില്‍ തീരാ ദുഖമായി .. അഞ്ച് മക്കളുണ്ടെങ്കിലും അപ്പൂപ്പന്റെ ജീവനും ഗന്ധവുമവശേഷിക്കുന്ന ആ വീട്ടില്‍ നിന്നും ഇറങ്ങാന്‍ അമ്മൂമ്മ ഇന്നും തയ്യാറല്ല.
ആ വീട്ടിലേക്ക് ചെന്ന്‍ കയറി അപ്പൂപ്പന്റെ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ്സിലൊരു ശാന്തത തോന്നും. അപ്പൂപ്പന്‍ അവിടെവിടെയോ ഉള്ള പോലൊരു തോന്നല്‍ . വല്ലാതെ മനസ്സ് വിഷമിക്കുന്ന ദിവസങ്ങളില്‍ അപ്പൂപ്പന്‍ എന്നെ കാണാന്‍ സ്വപ്നത്തില്‍ വരും , കൈ നിറയെ മിടായിയും , ഒരു പൊതിയില്‍ പരിപ്പ് വടയുമായി.
                                                              *****

എല്ലാ ഞായറാഴ്ചയും അച്ഛന്റെ കുടുംബ വീട്ടില്‍ പോകും. അവിടെയും എന്നെ കാത്തൊരു മീശ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. വീരപ്പന്റെ മീശപോലെ ആയത് കൊണ്ട് മീശ പിള്ള എന്നാണ് അപ്പൂപ്പന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.വെറ്റില മുറുക്കുന്നത് കൊണ്ട് ഷര്‍ട്ടും മുണ്ടും വെറ്റില കറ പുരണ്ടിരിക്കും.മീശ അപ്പൂപ്പന്‍ എനിക്ക് തന്നിരുന്നത് കാരയ്ക്ക , ചാമ്പക്ക ,പേരയ്ക്ക മുതലായവയാണ്.മടിത്തട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന കാരയ്ക്ക എനിക്ക് തരുമ്പോള്‍ അതിലൊളിഞ്ഞിരുന്നത് അപ്പൂപ്പനെന്നോടുള്ള സ്നേഹ വാത്സല്യമായിരുന്നു. ആഴ്ചകളോളം പറമ്പിലൂടെ നടന്ന് കിട്ടുന്നതെല്ലാം ശേഖരിച് വൈക്കും , എനിക്ക് തരാന്‍.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആ സ്നേഹ നിധിയും എന്റെ കൈവിട്ടു പോയി. ആ വേര്‍പ്പാടിന് ശേഷം ഞാന്‍ പോയപ്പോഴൊന്നും കാര മരം എനിക്കൊന്നും തന്നില്ല. കിണറ്റിന്‍ കരയില്‍ നിന്നിട്ടു പോലും ചാമ്പ പൂത്തില്ല.അടിത്തറ ഇളകിയ വീട്ടിലും ഓര്‍മ്മകള്‍ ഒളിക്കുന്ന മതിലുകളിലും വിള്ളല്‍ വീണു.ഇറയത്തിരുന്ന്‍ നോക്കിയപ്പോള്‍ ഏകാന്തതയുടെ ശൂന്യത നെഞ്ചില്‍ കുത്തി ഇറങ്ങി. അവിടെയും അമ്മൂമ്മ തനിയെ. ഓര്‍മ്മകള്‍ ശാപമാകുന്ന നിമിഷങ്ങളെ പഴിച് പഴിച് അമ്മൂമ്മയും പോയി. ഇന്ന്‍ ആ വീടും പറമ്പും ഓര്‍മകളുടെ ശവ പറമ്പാണ്. എന്റെ നഷ്ട്ടങ്ങളുടെ വേരുകള്‍ അവിടെവിടെയൊക്കൊയോ നിശബ്ധമായി ഇഴയുന്നുണ്ട്.

സ്മാര്‍ട്ട്‌ ഫോണ്‍ യുഗത്തില്‍ കുട്ടികള്‍ ബന്ധങ്ങളുടെ മൂല്യമറിയാതെ സ്മാര്‍ട്ട്‌ ഇടിയട്ട്സ് ആയി വളരുന്നു.വെലിയിന്റെ ചൂടറിയാതെ, മഴയുടെ കുളിരറിയാതെ , മണ്ണിന്റെ ഗന്ധമറിയാതെ , പൂക്കളെയും പൂമ്പാറ്റകളെയും തൊട്ടറിയാതെ, ജീവന്റെ താളതുടിപ്പുകളറിയാതെ മെക്കാനിക്കലായ് ജീവിക്കുന്ന ബുദ്ധി ശൂന്യരായ കുട്ടികളാണ് വളര്‍ന്നു വരുന്നത്. മാതാവിനെ പുറംകാല്‍ കൊണ്ട് തൊഴിച്ചും, പിതാവിനെ പഴിച്ചും, ഗുരുവിനെ പുച്ഛഇച്ചും. ദൈവത്തെ നിന്ദിച്ചും ജീവിക്കുന്ന യുവത്വം.  പീഡന പരമ്പര പോലെ മക്കളെ ഉപേക്ഷിക്കുന്ന വാര്‍ത്തകളും മലയാളികള്‍ക്ക് സുപരിചിതമാണ്. മക്കളെ വളര്‍ത്താന്‍ സമയം കുറവാണെങ്കില്‍ അവരെ അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ വിടാന്‍ മനസ്സ് കാണിക്കൂ, സ്നേഹവും വാത്സല്യവും എന്താണെന്ന്‍ കുട്ടി അറിയണ്ടേ ? നാളേക്ക് വേണ്ടി നമുക്ക് റോബോട്ടുകളെ അല്ല ആവശ്യം, മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യ സമൂഹത്തെയാണ്.
കാലമേറെ കഴിയുമ്പോള്‍ ഇന്ത്യന്‍ സംസ്കാരം ചരിത്ര പുസ്തകങ്ങളിലെ വാക്കുകളില്‍ മയങ്ങും- പൊടിയും മാറാലയും കൊണ്ടാവരണം ചെയ്യപ്പെട്ട്, ആര്‍ക്കും വേണ്ടാത്ത, താല്പര്യമില്ലാത്ത ഒന്നായി പുസ്തക താളുകളില്‍ മറയും.

Saturday, February 11, 2017

ബീന കണ്ട റഷ്യ


കെ എ ബീനയുടെ ആദ്യ പുസ്തകം.പക്ഷെ ഞാന്‍ വായിക്കുന്ന രണ്ടാമത്തെ പുസ്തകം.
പെരുമഴയത്ത് വായിച്ച ശേഷമാണ് ഇത് വായിച്ചത്. ആവര്‍ത്തന വിരസത തോന്നി. രണ്ടിലും ഒരേ കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. എല്ലാം അല്ലെങ്കിലും.
ചില പേജുകള്‍ വെറുതെ വായിച്ച് പോകാം എന്നല്ലാതെ മറ്റൊന്നുമില്ല.
പതിമൂന്നു വയസ്സുള്ളപ്പോള്‍ റഷ്യ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി അവിടെ കാണുന്ന സംസ്കാരവും കാഴ്ചകളും ആണ് പുസ്തകത്തില്‍. ലേഖനങ്ങളായി വന്നതെല്ലാം സ്വരുക്കൂട്ടി പുസ്തകമാക്കിയതാണ്.
ലെനിന്റെ കുടീരത്തില്‍ പോയതും, ആര്തെക്ക് ക്യാമ്പില്‍ നടക്കുന്ന വിശേഷങ്ങളുമാണ് പ്രധാനം. റഷ്യക്കാര്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന പ്രധാന്യത്തിന്റെ നാലില്‍ ഒന്ന്‍ പോലും ഇന്ത്യയിലെ കുട്ടികള്‍ക്ക് കിട്ടുന്നില്ല. ഇന്ത്യയില്‍ കുട്ടികള്‍ പഠിക്കുന്നത് മാര്‍ക്ക്‌ കിട്ടാന്‍ വേണ്ടിയാണു. പഠിക്കാന്‍ വേണ്ടി അല്ല.
റഷ്യയില്‍ ഉദ്യോഗര്ധികളെക്കാള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്ന സത്യം ബീന പറയുന്നു. എന്ത് കൊണ്ട് ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല? സത്യത്തില്‍ ഇന്ത്യയില്‍ അവസരങ്ങളുണ്ട് പക്ഷെ ഇന്ത്യന്‍ ജനതയുടെ പ്രശ്നം ഈഗോ ആണ്.അത് ഒരാളെ ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കും. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ മേച്ചില്‍ പുറം തേടി പോകാന്‍ കാരണം അവര്‍ക്ക് വേണ്ടത്ര സംരക്ഷണം കിട്ടാത്തത് കൊണ്ടാണ്. അവരെ വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ആരും മേഘല മാറി പോകില്ല. എക്സിക്യൂട്ടീവ് വേഷവിധാനത്തില്‍ ചെയ്യുന്ന വൈറ്റ് കോളര്‍ ജോലികള്‍ക്ക് ആകര്‍ഷണം കൂടുതാലാണ്. എന്നാല്‍ അതിന്റെ ദൂഷ്യ ഫലങ്ങള്‍ ആരും ചിന്തിക്കാറില്ല കാരണം ഇന്ന്‍ ജീവിക്കാന്‍ വേണ്ടതിന്റെ ഇരട്ടി പണം ആ ജോലിയില്‍ നിന്ന് കിട്ടുമ്പോള്‍ മറ്റെന്തെങ്കിലും വേണോ?

Wednesday, February 8, 2017

നിമിഷ കഥാകൃത്ത്‌

“ബാബുരാജ്‌, അയാളൊരു കവിയാണ്‌. കവിയെന്ന് പറഞ്ഞാല്‍ വെറും കവി അല്ല. നിമിഷ കവി. എന്തിനെക്കുറിച്ച് പറഞ്ഞാലും ആ പറഞ്ഞതിനെക്കുറിച്ച് കവിത ഉണ്ടാക്കും.”
“അങ്ങനെയാണോ ? എന്നാല്‍ ഞാനൊരു സബ്ജക്റ്റ് പറയാം. കവിത ഉണ്ടാക്കുമോന്ന് നോക്കാമല്ലോ.”
“കുട്ടി പറയട്ടെ. ങ്ങും പറയൂ “
“കുന്തം. എന്റെ സബ്ജക്റ്റ് കുന്തമാണ്. കുന്തത്തെ പറ്റി ഒരു കവിത ചൊല്ല് “
നിമിഷ കവി പ്ലിംഗ്.
മൈ ഡിയര്‍ മുത്തച്ഛനിലെ ഈ രംഗം കാണുമ്പോഴൊക്കെ ഞാനോര്‍ക്കാറുണ്ട് എന്നിലെ നിമിഷ കഥാകൃത്ത് സട കുടഞ്ഞെണീറ്റ ദിവസം.
അന്നൊരു ചൊവ്വാഴ്ച്ചയായിരുന്നു. ചൊവ്വാഴ്ച്ചകളിലെ ക്ലാസ്സിന് പ്രത്യേകതകളേറെയാണ്. രാവിലെ എട്ടര മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ സോമശേഖരന്‍ സാറിന്റെ ക്ലാസ്സ്‌. കേരള ചരിത്രത്തില്‍ തുടങ്ങി ആനുകാലിക വിഷയങ്ങള്‍ വരെ ഉണ്ടാകും.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഏത് കാലാവസ്ഥയിലും പ്രളയം സൃഷ്ട്ടിക്കാന്‍ കെല്‍പ്പുള്ള അറിവിന്റെ മഹാ സാഗരം. സാറിനോട് നേര്‍ക്കുനേര്‍ നിന്നു സംസാരിക്കാന്‍ വേണ്ടത് ധൈര്യമല്ല, അറിവാണ്. അറിവിന്റെ ഗംഗ നദിയുടെ അടി ഒഴുക്കില്‍ പിടിച്ചു നില്ക്കാന്‍ എളുപ്പമല്ല. അസൂയ കലര്‍ന്നൊരു ബഹുമാനം എന്നും ആ അറിവിനോട് തോന്നിയിരുന്നു.
ഒരു പെന്‍ ഡ്രൈവും കൊണ്ടാണ് അന്ന്‍ സര്‍ ക്ലാസ്സിലേക്ക് വന്നത്. പ്രോജെക്ടറില്‍ കുത്തി ഓരോ ഫോള്‍ഡറുകള്‍ തുറന്നു.ലോക പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ട്ടികള്‍ കൊണ്ട് വെള്ള സ്ക്രീന്‍ നിറഞ്ഞു തുളുംബി- ശില്‍പ്പങ്ങള്‍, ചിത്ര രചനകള്‍, സ്മാരകങ്ങള്‍, വാസ്തുശില്‍പ്പങ്ങള്‍. യാത്രാ ചിലവും ക്ഷീണവുമില്ലാതെ കലാകാരന്‍മാരുടെ നൂതന ചിന്തകളില്‍  കൂടി ഒരു ചരിത്ര യാത്ര.
ഒരു ചിത്രമെത്തിയപ്പോള്‍ സര്‍ സ്ലൈഡ് ഷോ പോസ് ചെയ്തു.
“ഒന്നര മണിക്കൂര്‍ സമയം തരാം. ഈ ചിത്രത്തിനെ ആസ്പദമാക്കി ഒരു ചെറു കഥയെഴുതണം.”
ഈ വാചകവും പറഞ്ഞിട്ട് സര്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോയി.
ക്ലാസ്സിലുള്ള എല്ലാവരുടെയും തലയില്‍ ഇടിത്തീ വീണോന്ന്‍ എനിക്കറിയില്ല പക്ഷെ എന്റെ തലയില്‍ ശരിക്കും വീണു. ഈ ചിത്രം നോക്കി എങ്ങനെ കഥ എഴുതും? സര്‍ഗാത്മക രചനയാണോ സര്‍ ഉദേശിച്ചത്? അതോ വെറുമൊരു ചിത്രം നോക്കി എങ്ങനെ ഫെയ്ക്ക് ന്യൂസ്‌ ഉണ്ടാക്കാമെന്നോ?
ഇരുപത്തിയഞ്ച് കഥാകൃത്തുക്കളും മുഖത്തോട് മുഖം നോക്കി - “ദാ ഇപ്പൊ ശരിയാക്കി തരാം “ എന്ന ഭാവത്തില്‍.
സ്കൂളില്‍ പഠിക്കുന്ന സമയം ന്യൂട്ടണോടായിരുന്നു ദേഷ്യം. തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അതിനെ എടുത്ത് കഴിച്ചിട്ട് മിണ്ടാതെ പോകുന്നതിനു പകരം അതിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ? ഗുരുത്വാകര്‍ഷണം കണ്ട് പിടിച്ച് അതെല്ലാം  കുറിച്ച് വച്ചു, കുട്ടികളെ ബുദ്ധിമുട്ടിക്കാനായിട്ട്. ദാ ഇപ്പോ ഏതോ ഒരു ചിത്രകാരന്‍ വരച്ച പടമാണ് പുലിവാലായത്.
മണിക്കൂര്‍ സൂചിയും മിനിറ്റ് സൂചിയും നിശബ്ദമായി അവരുടെ ജോലിയില്‍ മുഴുകി. ഭാവന ഉണര്‍ത്തുന്ന യാത്രം കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ ഉത്സുഹനായ കൊച്ചുകുട്ടിയെ പോലെ സര്‍ തിരിച്ചെത്തി.
ആദ്യം നറുക്ക് വീണത് രാധുവിനാണ്. പത്രപ്രവര്‍ത്തകയാവാന്‍ കച്ച കെട്ടിയ ഉണ്ണിയാര്‍ച്ചയാണ് രാധു. സ്വന്തം നാട്ടിലുള്ള സൗകര്യങ്ങള്‍ പോരാത്തത് കൊണ്ടാണ് പദ്മനാഭന്റെ മണ്ണിലേക്ക് കാലെടുത്ത് വച്ചത്.നാട്ടിലെ ചാനലില്‍ വാര്‍ത്ത‍ വായിച്ചുള്ള പരിചയവുമുണ്ട് കക്ഷിക്ക്.തന്റെടത്തിനു ഒരു കുറവുമില്ലാത്ത അവളുടെ കഥയുടെ പ്രമേയം നാട്ടിലെ ഫ്യൂടല്‍ പ്രമാണിമാരുടെ തറവാട്ടില്‍ ഒരേഷ്യന്‍ ആന പ്രസവിച്ചു. ആനക്കുട്ടിയുടെ നിറം നീല.ഇതെന്ത് അത്ഭുതമെന്ന് അന്വേഷിചിറങ്ങുന്ന നാട്ടുകാരും ശാസ്ത്രലോകവും ഒരു വശത്ത്. മറു വശത്ത് വാര്‍ത്തയുടെ ചുരുളഴിച്ച്‌ കൌതുകവാര്‍ത്ത‍യാക്കാന്‍ എത്തുന്ന മാധ്യമങ്ങള്‍. കഥയുടെ തുടക്കം സാറിന് ഇഷ്ട്ടമായെങ്കിലും പകുതിക്ക് ശേഷം ക്ലിഷേ ആണെന്ന്‍ പറഞ്ഞ് അടുത്ത കഥ രഘുവിനോട് വായിക്കാന്‍ പറഞ്ഞു. ഒന്നും എഴുതിയില്ലെന്ന ഒറ്റ വാചകത്തില്‍ അവന്റെ കഥ അവസാനിച്ചു. ചില കാര്യങ്ങള്‍ അങ്ങനെയാണ് തുടങ്ങുന്നതും അവസാനിക്കുന്നതും അറിയാതെ പോകും.
കാരംബോര്‍ഡിലെ കട്ടകളുടെ അവസ്ഥയാണ്‌ എനിക്കും മറ്റുള്ളവര്‍ക്കും. ആരെയാണ് അടുത്തതായി സ്ട്രൈക്കര്‍ ഉന്നം വൈക്കുന്നതെന്ന് അറിയില്ല.നെഞ്ചിടിപ്പ് കൂടിക്കൂടി ഹൃദയം പുറത്തേക്ക് ചാടി വരുമോന്ന് പോലും തോന്നി. അധികം നീണ്ടു പോയില്ല
“കോയല്‍ അടുത്തത് നീ വായിക്ക് “. മുന്നൂറ്റി മുക്കോടി ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് തുടങ്ങി.

നിലാവുള്ള രാത്രികളില്‍ സര്‍വ്വാലങ്കാര ഭൂഷിതയായ ആകാശം കാണാന്‍ രാഹുലിന് വളരെ ഇഷ്ടമാണ്- നക്ഷത്രങ്ങളും അവയ്ക്ക് മാറ്റുരച്ചു കൊണ്ട് പൂര്‍ണ്ണ ചന്ദ്രനും. സ്കൂളില്‍ നിന്നും വര്‍ഷത്തിലൊരിക്കല്‍ ഐ എസ് ആര്‍ ഓ സന്ദര്‍ശനത്തിന് കൊണ്ട് പോകുമ്പോഴൊക്കെ അവനൊരു ഉന്മാദമാണ്‌. എല്ലാ ആഴ്ചയും പ്ളാനറ്റോറിയത്തില്‍ പോകും.ഓരോ തവണയും അവന്‍ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടു. പതിവായി കാണുന്ന നക്ഷത്രങ്ങള്‍ അവനുമായി ചങ്ങാത്തത്തിലായി.അവന്‍ വളര്‍ന്നപ്പോള്‍ ഉല്‍ക്കകളോടും , വാല്‍ നക്ഷത്രങ്ങളോടും പ്രപഞ്ചത്തിനോടുമുള്ള സ്നേഹവും ആത്മ ബന്ധവും വളര്‍ന്നു.
ചന്ദ്രനിലേക്ക് ചന്ദ്രയാനും , ചൊവ്വയിലേക്ക് മംഗള്‍യാനും വിക്ഷേപിച്ചു. ഇന്ത്യയുടെ അടുത്ത ലക്ഷ്യം ശനി ആണ്.സൗരയൂഥത്തിലെ ആറാമത്തെ ഗ്രഹം. വലിപ്പത്തില്‍ രണ്ടാം സ്ഥാനം.വാതകം കൊണ്ട് നിറഞ്ഞിരിക്കുന്നത് കാരണം വാഹിനികളൊന്നും നിലത്തിറക്കാനാവില്ല. കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ ശനിയെ വലം വയ്ക്കുന്ന ഒരു വളയമുണ്ട് – മഞ്ഞുകട്ടികളും , പൊടിപടലങ്ങളും, പാറക്കഷണങ്ങളും കൊണ്ട് രൂപീകൃതമായത്. വളയങ്ങള്‍ ഉള്ള വേറെയും ഗ്രഹങ്ങള്‍ ഉണ്ട് -വ്യാഴം, നെപ്ടുന്‍ (റോമന്‍ വരുണന്‍), യുറാനസ് (ഗ്രീക്ക് വരുണന്‍) – പക്ഷെ ഭൂമിയില്‍ നിന്നു നോക്കിയാല്‍ കാണാന്‍ കഴിയില്ല. മഞ്ഞുകട്ടികളില്‍ വീഴുന്ന സൂര്യകിരണങ്ങള്‍ പ്രതിഫലിക്കുന്നത് കൊണ്ടാണ് ശനിയുടെ വളയം കാണാന്‍ സാധിക്കുന്നത്.കണ്ടക ശനി കൊണ്ടേ പോകൂ എന്ന്‍ പറയുന്നത് വെറുതെ അല്ല. 1800 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റാണ് ശനിയുടെ ഭൂമധ്യരേഖയില്‍.അത് കൊണ്ട് പോയില്ലെങ്കിലെ ഉള്ളൂ അതിശയം.ഭൂമിയില്‍ കൊടുങ്കാറ്റെന്നു അവകാശപ്പെടുന്നതൊന്നും ശനിയുടെ രോമത്തില്‍ പോലും തൊടാന്‍ കെല്‍പ്പില്ലാത്തവയാണ്.
രാഹുലിന്റെ ടെലസ്കോപ് ഇപ്പോള്‍ അധിക സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശനിയെയാണ്. പതിവ് പോലെ പ്രപഞ്ച കാഴ്ച്ചകള്‍ അയാള്‍ നിരീക്ഷിച്ചു.സ്വന്തം കണ്ണുകളെയും ബോധമനസ്സിനെയും വിശ്വസിക്കാനാവാത്ത ആ കാഴ്ച്ച അയാള്‍ കണ്ടു.
ഒരാന. നീല ആന. വെളിച്ചം പ്രതിഫലിക്കുന്നത് കൊണ്ട് നീല നിറമാണെന്ന് ഉറപ്പ്. ആഫ്രിക്കന്‍ ആന, ഏഷ്യന്‍ ആന എന്നൊക്കെ കേട്ടിട്ടുണ്ട് ഇതിപ്പോ എന്താ സ്പേസ് ആനയോ?
അയ്യോ! ആന മാത്രമല്ല, ആനയുടെ കൊമ്പില്‍ മൌഗ്ലിയെ പോലൊരു പയ്യനും.അവന്‍ ആനയുടെ തുമ്പിക്കൈയില്‍ തൂങ്ങി കിടക്കുന്നു.കരയിലെ ഏറ്റവും വലിയ ജീവിയായ ആന പറക്കുമോ? ഇത്രയും ഭാരവും തൂക്കവുമുള്ള ആനയ്ക്കെങ്ങനെ നിഷ്പ്രയാസം പറക്കാന്‍ കഴിയുന്നു?
ശനിയുടെ വളയത്തില്‍ തുമ്പിക്കൈ ചുരുട്ടി ഊഞ്ഞാലാടുന്നു. ആ പയ്യനെ എടുത്ത് വളയത്തില്‍ ഇരുത്തി. അവനതാ ചറുകി പോകുന്നു. തൊട്ട് പിന്നാലെ സ്പേസ് ആനയും ഇരുന്നു. ആനയും പയ്യനു പിന്നാലെ ചറുകി. ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ്, ജംബോ സര്‍ക്കസ് ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു പ്രകടനം ഇതാദ്യം. ചിലപ്പോള്‍ സ്പേസ് ആനകള്‍ക്ക് മാത്രമുള്ള കഴിവായിരിക്കും.
പെട്ടെന്ന്‍ അയാളുടെ ഫോണ്‍ പാടാന്‍ തുടങ്ങി. നാട്ടില്‍ നിന്ന്‍ അമ്മയാണ്. നാട്ടിലെ ഉത്സവത്തിന്‌ ആന ഇടഞ്ഞു, ഒരു പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു.  
പെട്ടെന്ന്‍ ലെന്‍സിലൂടെ അയാള്‍ ഒന്നുടെ നോക്കി.ഏഷ്യന്‍ ആന ഇടഞ്ഞെങ്കിലും സ്പേസ് ആന അവന്റെ കൂടെയുണ്ട്.
"സര്‍ ഇത്രയെ ഞാന്‍ എഴുതിയുള്ളൂ “
“കൊള്ളാം കോയല്‍ , നീ സയന്‍സ് ഫിക്ഷന്‍ രൂപത്തിലാണ് ചിന്തിച്ചത്.”
സമാധാനമായി. ഊതി വീര്‍പ്പിച്ച ബലൂണ്‍ പിടി വിട്ടാല്‍ എന്ത് സംഭവിക്കുമോ അത് പോലെ എന്റെ ടെന്‍ഷനും കുറഞ്ഞു. 

അങ്ങനെ തൊണ്ണൂറ് മിനിറ്റില്‍ ഞാനൊരു കഥാകൃത്തായി.

Sunday, February 5, 2017

Interview (അഭിമുഖം)


നാളെ രാവിലെ 10 30 നാണ് കണക്ക് അധ്യാപകര്‍ക്കുള്ള അഭിമുഖം. ഒരുപാട് അഭിമുഖങ്ങള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അഭിമുഖം നടത്തുന്ന ആളുടെ വേഷം അണിഞ്ഞിട്ടുള്ളൂ. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ചോദ്യ ശരങ്ങള്‍ എനിക്കു നേരെ ആയിരുന്നു. മനസ്സില്‍ വല്ലാത്തൊരു ടെന്‍ഷന്‍ ഉണ്ട്. എങ്ങനെ ആയിരിക്കണം നാളെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ? വരുന്ന അദ്ധ്യാപകരുടെ നിലവാരം എന്നേക്കാള്‍ മുകളില്‍ ആയിരിക്കുമോ അതോ സേവന പരിചയം ഇല്ലാത്തവര്‍ ആയിരിക്കുമോ? മനസ്സ് വേണ്ടതും വേണ്ടാത്തതും ആയ ഓരോന്ന് ചിന്തിച്ചു തുടങ്ങി. സമയം കളയാതെ നാളത്തേക്ക് വേണ്ടി തയ്യാറെടുക്കാന്‍ തീരുമാനിച്ചു .
ncert കണക്ക് പുസ്തകം എടുത്ത് ഏതൊക്കെയാണ് പാഠങ്ങള്‍ എന്ന്‍ നോക്കി. differentiation ( വ്യതിരിക്തം ) integration (ഉദ്‌ഗ്രഥനം) differential equation, limits, continuity തുടങ്ങിയവയാണ് പ്ലസ്‌ വണ്‍ പ്ലസ്‌ ടു ക്ലാസ്സുകളില്‍ പഠിക്കാന്‍ ഉള്ളത്. ഞാന്‍ ബിരുദാനന്ദര ബുരിദത്തിനു പഠിക്കുന്ന സമയം എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ പറഞ്ഞിട്ടുണ്ട്, കണക്ക് അറിയാം എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് റിയല്‍ അനാലിസിസ് നന്നായി കൈ കാര്യം ചെയ്യാന്‍ കഴിയണം. കണക്കിന്റെ സൗന്ദര്യം റിയല്‍ അനാലിസിസ് എന്ന മഹാ സാഗരത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന പവിഴമാണ്. അന്ന്‍ അതിന്റെ പ്രാധാന്യം എനിക്ക് മനസിലായില്ല. പക്ഷെ അദ്ധ്യാപികയായ ശേഷം എനിക്കും മനസിലായി സെറ്റ് , റിയല്‍ നമ്പര്‍ , ഇതൊന്നും അറിയാതെ നമുക്ക് കണക്ക് ചെയ്യാന്‍ പറ്റില്ല എന്ന്‍.
ഓരോ വിഷയത്തിനും അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ അറിവുകള്‍ ഉണ്ട്. കണക്കിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ വിഷയങ്ങള്‍ കൂടാതെ  പ്രാഥമിക അറിവുകളായി കൂടെ വേണ്ടത് - നമ്പര്‍ ലൈന്‍ ( സംഖ്യ രേഖ), സംഖ്യളും അതുമായി ബന്ധപ്പെട്ട കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം, ഹരണം. ശാസ്ത്ര ശാഖയില്‍ കണക്കിന് അമ്മയുടെ സ്ഥാനമാണ്. അമ്മ ഇല്ലാതെ ഈ ലോകമേ ഉണ്ടാവില്ല.   
അദ്ധ്യാപകന്റെ വാക്കുകള്‍ ശരിയാണെന്ന് തോന്നിയത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നെ ആവാം. പഠിപ്പിക്കേണ്ട വിഷയങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓരോ കാര്യങ്ങള്‍ വായിച്ചും എഴുതി എടുത്തും ഒക്കെ കഴിഞ്ഞപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞു.ഇനി വൈകിയാല്‍ നാളെ ക്ഷീണം തോന്നിയാലോ എന്ന്‍ ഭയന്ന്‍ ഞാന്‍ കിടന്നു. സത്യത്തില്‍  നാളെ ഞാന്‍ ചോദ്യങ്ങളെ നേരിടാനാണോ പോകുന്നത് അതോ ചോദ്യങ്ങള്‍ ചോദിക്കാനാണോ?
പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റ് മുഖം കഴുകി വന്നിരുന്ന് വീണ്ടും കുറച്ച് വായിച്ചു.  ശുഭദിനം നേര്‍ന്നു കൊണ്ട് സൂര്യനും കിഴക്കുണര്‍ന്നു. ജനാല തുറന്നപ്പോള്‍ മൂടല്‍ മഞ്ഞ് മാറിയിട്ടില്ല. എല്ലുകളെ പോലും കുത്തി നോവിപ്പിക്കുന്ന തണുപ്പ്.
പത്ത് മണി കഴിഞ്ഞപ്പോള്‍ ഞാന്‍ വിദ്യാലയത്തില്‍ എത്തി. ഓഫീസ് രണ്ടാമത്തെ നിലയിലാണെന്ന് താഴെ കണ്ട ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ച് പടവുകള്‍ കയറി ഞാന്‍ മുകളിലേക്ക് പോയി.ചില്ലിട്ട മുറിക്കുള്ളില്‍ പത്ത് പേരോളം ഇരിക്കുന്നുണ്ട്. അതില്‍ പച്ച കോട്ടന്‍ സാരി ഉടുത്ത സുന്ദരി സ്ത്രീ എന്നെ ആകര്‍ഷിച്ചു. ചിലപ്പോള്‍ ചിലര്‍ നമ്മളെ ആകര്‍ഷിക്കും. കാരണങ്ങള്‍ ഏതുമില്ലാതെ.മുന്‍ പരിചയമില്ലാതെ. പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നും. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ തന്നെ എന്റെ  ആഗമന ഉദ്ദേശം അവര്‍ക്ക് വ്യക്തമായി. അവര്‍ എന്നെ നേരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ആനയിച്ചു. പ്രിന്‍സിപ്പല്‍ എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയാണ്.അല്‍പ്പ നേരം കാത്തിരിക്കണമെന്ന് പറഞ്ഞു. സാരമില്ല എന്ന മട്ടില്‍ ഒരു ചിരിയില്‍ ഞാനത് ഉള്‍ക്കൊണ്ടു. അഭിമുഖത്തിനു വന്നവര്‍ ആണോ എന്നറിയില്ല, കുറച്ചു പേര്‍ വരാന്തയിലെ സോഫയില്‍ ഇരിക്കുന്നുണ്ട്.
ശീതികരിച്ച വിശാലമായ മുറി. മുറിയുടെ വലത് ഭാഗത്ത് ആ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പല മത്സരങ്ങളില്‍ ലഭിച്ച ട്രോഫികള്‍ ഉണ്ട്. പിന്‍ ഭാഗത്ത് നാല് ടി വി സ്ക്രീനുകള്‍, വിദ്യാലയത്തിലെ മുക്കും മൂലയും(ക്ലാസ്സ്‌ മുറികളും, വരാന്തകളും) പ്രിന്‍സിപ്പലിനു കാണാം. അഞ്ച് മിനിറ്റ് ആകുന്നതിനു മുന്‍പേ സാരി ഉടുത്തൊരു ചേച്ചി വന്ന്‍ ചായ വേണമോ എന്ന്‍ ചോദിച്ചു. വേണ്ട എന്ന്‍ പറഞ്ഞു. അവര്‍ ഇടത് വശത്തുള്ള കതക് തുറന്ന്‍ അകത്ത് പോയി maa ജ്യൂസ്‌ കൊണ്ട് തന്നു. വേണ്ട എന്ന്‍ പറയാന്‍ തോന്നിയില്ല. അത് വാങ്ങി അടുത്ത് കിടന്ന മേശയില്‍ വച്ച് , പത്രം വായിക്കാമെന്ന് തീരുമാനിച്ചു. മാതൃഭുമിയും , ദി ഹിന്ദുവും ഒന്നോടിച്ച് നോക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത വാര്‍ത്ത‍ ആയിരുന്നു എല്ലാ പത്രത്തിലും മുന്നില്‍. തിരുവനതപുരത്തെ പ്രധാന വിഷയം ലോ കോളേജ്. ഇന്ത്യയില്‍ മോഡിയുടെ നോട്ട് നിരോധനം.
 മൂകത തളം കെട്ടി നിന്ന മുറിയിലേക്ക് പച്ച സാരി ഉടുത്ത സ്ത്രീ വീണ്ടും വന്നു. “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ അവിടെ തന്നെ കാണും “
ആവശ്യം സത്യത്തില്‍ എന്താണ് എന്റെ ഇന്നത്തെ വേഷം എന്നാണ് എനിക്ക് അറിയേണ്ടി ഇരുന്നത് .
“ഏത് ക്ലാസ്സിലേക്കാണ് അദ്ധ്യാപകരെ നോക്കുന്നത്”
“ഞങ്ങള്‍ക്ക് ഹയര്‍ സെക്കണ്ടറിയിലാണ് ഒഴിവുള്ളത്. പക്ഷെ വന്ന എല്ലാവര്‍ക്കും അതില്‍ താല്പര്യം ഇല്ല.”
“ഇന്ന്‍ ഡെമോ ക്ലാസ്സ്‌ ഉണ്ടോ”
“പിന്നെ തീര്‍ച്ചയായും. ഇതാണ് അവരോട് എടുക്കാന്‍ പറഞ്ഞിരിക്കുന്ന വിഷയം ” എന്ന്‍ പറഞ്ഞ് കൊണ്ട് ഒരു പേപ്പര്‍ വച്ച് നീട്ടി. അതില്‍ ഇന്ന്‍ വന്നിരിക്കുന്നവരുടെ വിശദ വിവരങ്ങളും ഉണ്ടായിരുന്നു – പേരും യോഗ്യതകളും, സേവന പാരമ്പര്യം.
അതിനും ഞാന്‍ ഇരിക്കണമെന്ന് അവര്‍ പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് അവര്‍ അവരുടെ ജോലി ചെയ്യാനായി പോയി. remainder theorem ആണ് എടുക്കാന്‍ കൊടുത്ത വിഷയം. ആ രണ്ട് പേജില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വായിച്ചു. പഠിച്ച് ഇറങ്ങിയവരും വര്‍ഷങ്ങളായി പഠിപ്പിച്ച് പരിചയ സമ്പന്നരും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
എം റ്റിയുടെ മഞ്ഞില്‍ ഉറച്ച് ഞാനാ മുറിയില്‍ വീണ്ടും ഏകാന്തയായി . മഞ്ഞിലെ അവസാന വാചകം മനസ്സില്‍ പറഞ്ഞു “വരാതിരിക്കില്ല”
ഒടുവില്‍ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് പ്രിന്‍സിപ്പല്‍ വന്നു.
വൈക്കാതെ വിദ്യാലയത്തിലെ മറ്റ് അധ്യാപികമാര്‍ കൂടി എനിക്കൊപ്പം ചേര്‍ന്നു. രണ്ടാമത്തെ ഇടവേളയാണ്. കുട്ടികള്‍ ആകെ ബഹളം വച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചിലര്‍ വരാന്തയില്‍ നിന്ന്‍ സ്വകാര്യം പറയുന്നു.ചിലര്‍ ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ പോകുന്നു. അവരുടെ അദ്ധ്യാപികമാരെ കണ്ടപ്പോള്‍ ബഹുമാന പുരസരം അഭിവാദ്യം ചെയ്യാന്‍ മറന്നില്ല.പരിചയമില്ലാതെ എന്നെ അവര്‍ നോക്കുന്നുണ്ട് പക്ഷെ ആ ബഹളത്തില്‍ കൂടി ഞങ്ങള്‍ നടന്നകന്നു.
ഇടുങ്ങിയ പടവുകള്‍ കയറി ചെന്നത് 9 f ലാണ്. ഇടവേള കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ കുട്ടികള്‍ ഇളകി മറിയുകയാണ് – ആര്‍ത്തിരമ്പുന്ന കടല്‍ പോലെ. ക്ലാസ്സ്‌ ലീടറിനെ വിളിച്ച് വൈറ്റ് ബോര്‍ഡില്‍ എഴുതാന്‍ മാര്‍ക്കര്‍ ഉണ്ടോന്ന് തിരക്കി.പണ്ടൊക്കെ ബ്ലാക്ക്‌ ബോര്‍ഡ്‌ മാത്രമേ ഉള്ളൂ, അതിപ്പോ പലര്‍ക്കും അലര്‍ജി ആണ്, പൊടി കാരണം.ബെല്‍ അടിച്ചു.
ക്ലാസ്സില്‍ കയറി രണ്ടാമത്തെ ബെഞ്ചില്‍ ഞാനിരുന്നു. പ്രിന്‍സിപ്പല്‍ ഏറ്റവും പിന്നില്‍ പോയി സ്ഥാനം പിടിച്ചു.പിന്നിലുള്ള ബെഞ്ചുകളില്‍ ആയി മറ്റ് രണ്ട് അധ്യാപികമാരും ഇരുന്നു.ആദ്യം വരുന്ന രണ്ട് പേര്‍ ഹൈ സ്കൂള്‍ വിഭാഗത്തിലേക്കാണ്. മാര്‍ക്ക്‌ ഇടാനുള്ള പേപ്പറും മറ്റും കൂടെ ഉണ്ടായിരുന്ന ദീപ്തി ടീച്ചര്‍ പറഞ്ഞു തന്നു.
ആദ്യ ക്ലാസ്സിലേക്ക് കടന്നു വന്നത് പ്രജിഷ സോളമന്‍. കണക്കില്‍ ബിരുധാനന്തര ബിരുദവും Phd യുമാണ്‌. എവിടെയൊക്കൊയോ പഠിപ്പിച്ച പരിചയം അവര്‍ക്കുണ്ട്.
കുട്ടികള്‍ക്ക് പരിചയമുള്ള കണക്കിലെ വിഭാഗങ്ങള്‍ ഏതെന്ന് ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്.കുട്ടികള്‍ നല്ല രീതിയില്‍ തന്നെ മറുപടി പറഞ്ഞു.ബീജ ഗണിതത്തില്‍ തുടങ്ങി പോളിണോമിയല്‍ എന്താണെന്ന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സമയം അതിക്രമിച്ചു എന്ന്‍ ദീപ്തി ടീച്ചര്‍ പറഞ്ഞു.എന്നാലും അവര്‍ ക്ലാസ്സ്‌ തുടര്‍ന്നു. ആ വിഷയം പെട്ടെന്ന്‍ പറഞ്ഞ് തീര്‍ത്തു. അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തൃപ്തികരം ആയി തോന്നിയില്ല , കൊടുത്ത വിഷയം പറയാന്‍ ആമുഖം ഒരുപാട് പറഞ്ഞെങ്കിലും വിഷയം പറയാന്‍ അവര്‍ അധികം സമയമെടുത്തില്ല. പഠിപ്പിച്ച് പരിചയമുള്ള അദ്ധ്യാപിക ആയി തോന്നിയില്ല കാരണം അവരുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവ് തോന്നി.
രണ്ടാമത് വന്നത് സൗമ്യ സുകുമാര്‍.
monomial(ഒറ്റ പദം ഉള്ള ) , binomial(രണ്ട് പദം ഉള്ള), trinomial(മൂന്ന്‍ പദം ഉള്ള) , ഇവയ്ക്കൊക്കെ ഓരോ ഉദാഹരണം പറയാന്‍ കുട്ടികളോട് പറഞ്ഞു.അതിലും തെറ്റില്ലാതെ കുട്ടികള്‍ മറുപടി പറഞ്ഞു. സൗമ്യ നേരെ theorem എന്താണെന്ന്‍ ബോര്‍ഡില്‍ എഴുതി. ഉദാഹരണം ഒന്നും പറയാതെ അവസാനിപ്പിക്കുകയും ചെയ്തു.
ഹൈ സ്കൂള്‍ വിഭാഗം അവസാനിച്ചു. ഇനി ഹയര്‍ സെകണ്ടറി ആണ്. ആ ക്ലാസ്സില്‍ നിന്നും ഇറങ്ങി പതിനൊന്നാം ക്ലാസ്സിലേക്ക് നടന്നു. നാലു പേരാണ് അഭിമുഖത്തിനു വന്നത്. അവര്‍ എടുക്കേണ്ട വിഷയം പ്രോബബിലിറ്റി (probability)
നാലു പേര്‍ക്കും പുതുമ ഒന്നും ഇല്ലായിരുന്നു. അവര്‍ക്കൊരു പുസ്തകം കൊടുത്തിരുന്നു ആ പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ അത് പോലെ പറഞ്ഞു പോയി എന്നല്ലാതെ കൂടുതല്‍ തെറ്റൊന്നും പറയാനില്ല – എന്താണ് random experiment , ഒരു നാണയം ടോസ് ചെയ്താല്‍ എങ്ങനെയൊക്കെ പരിണമിക്കും, രണ്ട് നാണയങ്ങള്‍ ആയാല്‍ എന്താണ് വ്യത്യാസം, 6 വശങ്ങള്‍ ഉള്ള ഒരു സമ ചതുര കട്ട എറിഞ്ഞാല്‍ ഏതൊക്കെ സംഖ്യകള്‍ കിട്ടും.ആ കൂട്ടത്തില്‍ രണ്ട് പേര്‍ കഴിവ് തെളിയിച്ചവരാണ്. അതിന്റെ ആത്മവിശ്വാസം അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നു. നാല് പേരും ഡെമോ ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞു.
ഉച്ച ഭക്ഷണം കഴിച്ച ശേഷം തുടരുമെന്ന് ഞാന്‍ കരുതി പക്ഷെ 6 പേര്‍ അല്ലേ ഉള്ളൂ അതുകൊണ്ട് അതങ്ങ് അവസാനിപ്പിചേക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഡെമോ ക്ലാസ്സ്‌ എടുത്ത അതെ ക്രമത്തില്‍ തന്നെയാണ് മുഖാമുഖം.p hd ഉള്ള അധ്യാപിക്കയ്ക്ക് പത്താം ക്ലാസ്സിനു താഴെ ഉള്ള കുട്ടികളെ മതി. അവര്‍ക്ക് ഹയര്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യമില്ല. b ed പഠിക്കുന്നവരെ പഠിപ്പിച്ച മുന്‍ പരിചയം ഉണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ അധ്യാപനത്തില്‍ ഉപയോഗിക്കാം എന്നതാണ് അവരുടെ ഗവേഷണ വിഷയം. കണക്ക് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദാഹരണം ചോദിച്ചു. അക്കൗണ്ട്‌ ആണ് അവര്‍ പറഞ്ഞത്, സംഖ്യകളുടെ ഉപയോഗം വേണ്ട , calculus എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കുന്നു.
“ഒരുപാട് ഉപയോഗങ്ങളാണ്.” ഉത്തരത്തില്‍ കൃത്യതയും ആത്മാര്‍ത്ഥതയും ഇല്ല.അവരെടുത്ത ഡെമോ ക്ലാസ്സ്‌ വിഷയം ബന്ധപ്പെട്ട് ഒരു polynomial കൊടുത്തിട്ട് റൂട്സ് കണ്ടു പിടിക്കാന്‍ പറഞ്ഞു. അതും വച്ച് അവര്‍ അഞ്ച് മിനിറ്റ് ഇരുന്നു. ദീപ്തി ടീച്ചര്‍ ആണ് അവരെ സഹായിച്ചത്.പ്ലസ്‌ ടു വിഷയങ്ങള്‍ അറിയില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു.
എന്റെ ആത്മഗതം “ p hd എന്നത് അറിവിന്റെ കൊടുമുടി അല്ല”
പിന്നീട് വന്നവരില്‍ ഒരാള്‍ കൃത്യമായ ഉത്തരങ്ങള്‍ കുറച്ചെങ്കിലും പറഞ്ഞു. അവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്ന്‍ പറയുന്നതില്‍ അര്‍ദ്ധമുണ്ട്.
പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയ സമ്പത്തുള്ള ഒരു ടീച്ചര്‍ വന്നു –റോമി സുമേഷ്. എന്താണ് L Hopital’s rule . അവരുടെ മുഖ ഭാവം എന്നെ അത്ബുദ്ധപ്പെടുത്തി.അതെന്താ rule? അങ്ങനെ ഒരെണ്ണം കണക്കില്‍ ഉണ്ടോ എന്ന്‍ എന്നോട് ചോദിക്കും പോലെ. അറിയില്ല എന്നതിന്റെ ന്യായം ആണ് അതിലും തമാശ
“രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ഇരുന്ന് ആകെ ക്ഷീണിച്ച് അവശയായി. അതുകൊണ്ട് ഓര്‍മ്മ വരുന്നില്ല.”
ആത്മഗതം “ഈശ്വരാ എന്നോടെന്തിനീ ക്രൂരത “
അവര്‍ തുടര്‍ന്നു “ആ വിഷയം ഇപ്പോള്‍ സിലബസ്സില്‍ ഇല്ലല്ലോ “
എന്റെ നെഞ്ച് തകര്‍ന്നു. ഇത്രയും വര്‍ഷം പ്ലസ്‌ വണ്‍ പഠിപ്പിച്ച അധ്യാപികയ്ക്ക് ഈ rule കേട്ട് പരിചയം പോലുമില്ലെന്ന്.
വീണ്ടും ആത്മഗതം “ജാങ്കോ നീ അറിഞ്ഞാ ഞാന്‍ പിന്നേം പെട്ടു “
square root കണ്ടു പിടിക്കാന്‍ അറിയില്ല, ഒരു ഇന്റെര്‍വല്‍ എഴുതാന്‍ അറിയില്ല, പക്ഷെ സര്‍ട്ടിഫിക്കറ്റ് ഉണ്ട് മാസ്റ്റര്‍ ഓഫ് സയന്‍സ് .
ആറു പേരുടെ അഭിമുഖം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അറിവും യോഗ്യതയും താരതമ്യം ചെയ്യാനാവില്ലെന്ന്.തലേന്നു രാത്രി ഉറക്കമിളച്ചിരുന്ന് ഞാന്‍ പഠിച്ചതിന്റെ നാലില്‍ ഒരു ഭാഗമെങ്കിലും നോക്കിയിരുന്നു എങ്കില്‍ അവര്‍ക്ക് നിഷ്പ്രയാസം ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞേനെ. ജാമ്യതിയിലേക്കുള്ള പാത പരവതാനി വിരിച്ചതല്ല . കല്ലും മുള്ളും നിറഞ്ഞതാണ്‌.

പ്രാഥമിക കണക്ക് അറിയില്ലെന്ന് മറ്റേത് വിഷയം പഠിച്ചവര്‍ പറഞ്ഞാലും മനസിലാക്കാം പക്ഷെ കണക്ക് അധ്യാപകര്‍ക്ക് പോലും അതറിയില്ല എന്ന്‍ പറഞ്ഞാല്‍ ലജ്ജാ വഹം.സംവരണത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തിരിച്ചറിയേണ്ട കാര്യം വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് ഇവരെല്ലാം അമ്മാനമാടുന്നത്.പഠിച്ചിറങ്ങുന്ന കുട്ടികളുടെ നിലവാരം താഴോട്ടാണ് പോകുക.ഓരോ വര്‍ഷവും പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചിറങ്ങുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് പ്രാഥമികമായി വിഷയങ്ങള്‍ അറിയാമെന്ന് ആരെങ്കിലും കണക്കെടുക്കുന്നുണ്ടോ? ഡിഗ്രിക്ക് ചേരുന്ന കുട്ടികളില്‍ കൂട്ടാനും കുറയ്ക്കാനും പോലും അറിയാത്തവര്‍ നിരവധിയാണ്.എന്റെ അദ്ധ്യാപന ജീവിതത്തിന്റെ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ തിരിച്ചറിഞ്ഞ സത്യമാണത്.ബീജ ഗണിതം അറിയില്ല, ഭിന്ന സംഖ്യകള്‍ കൂട്ടാനും കുറയ്ക്കാനും അറിയില്ല. എല്ലാവര്‍ക്കും ബിരുദം കൊടുക്കാനിരിക്കുന്ന സര്‍വകലാശാലകള്‍, അറിവുള്ളവരെ മാത്രം ജയിപ്പിക്കുന്നതിനു പകരം എന്തെങ്കിലും എഴുതുന്നവര്‍ക്കും മാര്‍ക്ക്‌ കൊടുക്കുന്ന സമ്പ്രദായം ഇതെല്ലാം നിലവാരമില്ലാത്ത ഒരു തലമുറയ്ക്കാണ് രൂപം നല്‍കുന്നത്.
അറിവിന്റെ ഊട്ടുപുരകള്‍ ആകണം ക്ലാസ്സ്‌ മുറികള്‍.വിഷയങ്ങളില്‍ അറിവുള്ള അദ്ധ്യാപകര്‍ തീര്‍ച്ചയായും നല്ല വിദ്യാര്‍ത്ഥികളെ വാര്ത്തെടുക്കും.സിലബസ് വേണം പക്ഷെ സിലബസ് എന്നതിനപ്പുറം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കണം.മാസ ശമ്പളം വാങ്ങുന്ന ഒരു ജോലി മാത്രമായി മാറി അദ്ധ്യാപനം. അറിവ് പകര്‍ന്ന് കൊടുക്കുന്നതിലൂടെ  സ്വന്തം അറിവ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അറിവ് അധ്യാപകരിലേക്കും എത്തുകയുള്ളൂ.
ഈ വിശാലമായ ലോകത്ത് ഞാന്‍ മാത്രം വിചാരിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് അറിയാം. എന്നാലും എത്രയോ വര്‍ഷങ്ങളുടെ പരിശ്രമത്തില്‍ പൂത്തു തളിര്‍ത്ത കണക്കിന്റെ വന്‍ മരം കടപുഴകുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ല. തോന്നുംപോലെ എടുത്ത് അമ്മനമാടാനുള്ള ഒന്നല്ല കണക്ക്. അമ്മയോട് ആരെങ്കിലും മോശമായി പെരുമാറുമോ? പെരുമാറിയാല്‍ അവന്‍ ഒരിക്കലും ഗുണം പിടിക്കില്ലെന്ന് പറയാറില്ലേ ?
സ്കൂളിന്റെ ആവശ്യം കൊണ്ട് വന്ന ആറു പേരില്‍ ആരെയെങ്കിലും എടുക്കാതിരിക്കാന്‍ കഴിയില്ല എന്ന്‍ അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു.അവരില്‍ നാല് പേരെങ്കിലും അടുത്ത അധ്യാന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് മുന്നില്‍ എത്തും. ഈ സ്കൂള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്കൂള്‍ അവരെ കാത്തിരിക്കുന്നു.

ഹോസ്റ്റല്‍



തിയേറ്റര്‍ റോഡ്‌ തിരിഞ്ഞ് അര കിലോമീറ്റര്‍ എത്തുന്നതിനു മുന്‍പേ വലത് ഭാഗത്ത് ആ ബോര്‍ഡ്‌ കണ്ടു. ചതുരത്തിലുള്ള മഞ്ഞ ബോര്‍ഡില്‍ കറുത്ത നിറത്തില്‍ എഴുതിയിരുന്നത് “ വര്‍ക്കിംഗ്‌ വിമന്‍സ് ഹോസ്റ്റല്‍”.ഓട്ടോക്ക് കാശ് കൊടുത്ത് ചുറ്റുപാടും നോക്കി. മൂന്ന്‍ നില കെട്ടിടം , താഴെയും മുകളിലും കടകളും ഹോട്ടലും ആണ്.ഇടയില്‍ കൂടി ഉള്ള വഴിയെ നടന്ന് കയറിയാല്‍ ഒന്നിലധികം വീടുകള്‍ കാണാം.അതിര്‍ വരംബ് നിശ്ചയിച്ച് മതിലുകള്‍ കൊണ്ട് കെട്ടി മറയ്ക്കാത്ത വീടുകള്‍.ഏറ്റവും അവസാനം കാണുന്നതാണ് ഹോസ്റ്റല്‍ എന്ന്‍ കൂടെ വന്ന തപാല്‍ ഓഫീസ് ജീവനക്കാരന്‍ പറഞ്ഞു.
ഇരു നില കെട്ടിടം. പെയിന്റ് ഒന്നും അടിച്ചിട്ടില്ല.പുത്തന്‍ കെട്ടിടം ആണെന്ന്‍ കണ്ടാലും തോന്നില്ല. വാര്‍ഡന്‍ ഇറങ്ങി വന്നു. വെളുത്ത് സുന്ദരി ആയ ഒരു സ്ത്രി. ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കില്ല എങ്കിലും അവര്‍ക്ക് പ്രായം ഉണ്ടെന്ന് തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നും മനസിലായി. മുറിയില്‍ ഒഴിവുണ്ടെന്ന് പറഞ്ഞു. പിന്നെ നിയമാവലി തുറന്നു. ഡിസംബറിലെ തണുപ്പുള്ള രാത്രിയില്‍ യാത്ര പുറപ്പെട്ടത് ജയിലിലേക്കാണോ?
“മുറി കാണിച്ചു തരാം. പോന്നോളൂ”
ഞാനും അമ്മയും വാര്‍ഡന്റ്റെ കൂടെ പോയി മുറി കണ്ടു. ആറു കട്ടിലുകള്‍ മുറിയുടെ പല ഭാഗങ്ങളിലായി ഇട്ടിരിക്കുന്നു. എല്ലാത്തിന്റെ മുകളിലും പായും തലയിണയും ഉണ്ട്.അവകാശികളുടെ പെട്ടികളും അടുത്ത് ഇരിപ്പ് ഉറപ്പിച്ചിട്ടുണ്ട്. ആറു പേര്‍ക്കും കൂടി ഒരു സീലിംഗ് ഫാന്‍ ഉണ്ട്. ഇത് പോലെ ആണ് എല്ലാ മുറികളും എന്ന്‍ പറഞ്ഞ് മുറി പൂട്ടി താക്കോല്‍ മേശയുടെ ഉള്ളില്‍ വച്ചു.
വീണ്ടും അവര്‍ ഹോസ്റെലിന്റെ നിയമങ്ങള്‍ പ്രസംഗിക്കാന്‍ തുടങ്ങി. ആറു മണിക്ക് മുന്‍പ്പ് കയറണം. ചില അത്യാവശ്യ സാഹചര്യങ്ങളില്‍ സമയം വൈകിയാലും സാരമില്ല. എന്തൊക്കെയാണ് ആ സാഹചര്യങ്ങള്‍ എന്ന്‍ അവര്‍ പറഞ്ഞില്ല. ഹോസ്റ്റലില്‍ ഉള്ള മിക്കവരും അദ്ധ്യാപകരാണ്. അത് കൊണ്ട് അവധി ആയാല്‍ എല്ലാവരും വീട്ടില്‍ പോകും. ഓണത്തിനും ക്രിസ്തുമസ്സിനും ഒന്നും ഹോസ്റ്റല്‍ പ്രവര്‍ത്തിക്കില്ല. ആ ദിവസങ്ങളില്‍ കുട്ടി വീട്ടില്‍ പോകണം എന്നൊക്കെ വാര്‍ഡന്‍ പറഞ്ഞു.

അച്ഛനും അമ്മയും വൈക്കുനേരം തിരിച്ചു പോകും. ആകെ കുറച്ചു നേരം കൂടി അവരോടൊപ്പം ചിലവഴിക്കാം.ആ ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. വൈകുന്നേരം വരെ ഓഫീസില്‍ ഇരുന്നു, അതിനു ശേഷം താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. അച്ഛനും അമ്മയും പോകാന്‍ തയ്യാറായി കഴിഞ്ഞു. മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ നോക്കിയിട്ടൊന്നും പറ്റുന്നില്ല. കെടാത്ത കനലായി ഉള്ളൊന്നു കാളാന്‍ തുടങ്ങി. ഓഫീസില്‍ നിന്നും നടന്നു പോകാനുള്ള ദൂരമേ ഉള്ളു ഹോസ്റ്റലില്‍. ബാണ്ടകെട്ടുകള്‍ എടുത്ത് കാശിക്കും രമേശ്വരത്തും ഹിമാലയത്തിലേക്കും പോക്കുന്നവര്‍ക്ക് ഇത്ര മനപ്രയാസം ഉണ്ടാകുമോ എന്നറിയില്ല. ഒരു അവധി കിട്ടിയാല്‍ എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് എനിക്ക് വീട്ടില്‍ എത്താം പക്ഷെ ആ ആശ്വാസം ഒന്നും എന്നെ ആശ്വസിപ്പിച്ചില്ല.
ഹോസ്റ്റലില്‍ കൊണ്ട് ബാഗ്‌ വച്ചു. കുളിമുറിയിലേക്ക് ആവശ്യമുള്ളതെല്ലാം വാങ്ങണം. പിന്നെ കഴിക്കാന്‍ വേണ്ട പാത്രം, വെള്ളം കുടിക്കാന്‍ ഗ്ലാസ്‌ ഇതെല്ലാം സ്വന്തമായി വേണം. തല ചായ്ക്കാന്‍ പായ, തലയിണ ഇതൊന്നും അവിടെ കിട്ടില്ല. ഇതെല്ലാം കൂടി വാങ്ങിക്കാന്‍ അര മണിക്കൂര്‍ പോലും വേണ്ടി വന്നില്ല എന്നത് പരിതാപമാണ്. എല്ലാം വാങ്ങി അച്ഛനും അമ്മയും എന്നെ ഹോസ്റ്റലില്‍ ആക്കിയിട്ട് പോയി. അവിടെ നിന്നും അവര്‍ രണ്ട് പേരും നടന്നകലുന്നത് നോക്കി നില്‍ക്കെ നെഞ്ചില്‍ ഉരുകി പാകമായ ദ്രാവകം ലാവ പോലെ പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങി. എനിക്കനുവധിച്ച മുകളിലത്തെ മുറിയിലേക്ക് തിരിച്ചു പോയി തോര്‍ത്തെടുത്ത് മുഖം അമര്‍ത്തി പിടിച്ചു.

വീടിന്റെ ചുറ്റുവട്ടത്തുള്ള മരങ്ങളില്‍ സന്ധ്യാ സമയം പക്ഷികള്‍ കൂടണയുന്നത് പോലെ ഹോസ്റ്റലിലേക്ക് അന്തേവാസികള്‍ ചേക്കേറാന്‍  തുടങ്ങി.ശോക മൂകമായ നിശബ്ദതയില്‍ നിന്നും ഹോസ്റ്റല്‍ ഉണര്‍ന്നു - ചില മുറികളില്‍ ഉയര്‍ന്ന സംസാരവും ബഹളങ്ങളും തമാശകളും ചിരിയുമെല്ലാം അത് തെളിവായി.

എന്റെ കൂട്ടിലും കിളികള്‍ കൂടണഞ്ഞു - രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ , ഒരു അദ്ധ്യാപിക, മറ്റൊന്ന് നേഴ്സ്.   മുറിയില്‍ ഉള്ളവര്‍ക്കിടയില്‍ ഞാന്‍ ഒരു അന്യഗ്രഹ ജീവിയാണോ എന്ന്‍ തോന്നി. അവരുടെ ചോദ്യങ്ങള്‍ എന്നെ ആശ്വസിപ്പിക്കുന്നതിനു പകരം കൂടുതല്‍ വേദനിപ്പിച്ചു. വീടിനെ കുറിച്ചും നാടിനെ കുറിച്ചും അവരില്‍ ഓരോരുത്തരും വന്ന്‍ തിരക്കി. ആ മുറിയില്‍ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്. പക്ഷെ ജയിലില്‍ നിന്നും രക്ഷപെടാന്‍ അത്ര എളുപ്പം ആയിരുന്നില്ല. ചങ്ങലകളാല്‍ ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
രാത്രി എട്ട് മണി കഴിയുമ്പോള്‍ അത്താഴം കഴിക്കണം. സ്കൂളിലെ പോലെ മണി ഒന്നുമില്ല സമയം നോക്കി ചെല്ലണം. പുതിയ ആളായത് കൊണ്ട് പരിചയപ്പെടല്‍ എന്ന ചടങ്ങിനു ഇഷ്ട്ടമില്ലാതെ നില്‍ക്കേണ്ടി വന്നു.
ആ രാത്രി എനിക്ക് വിശപ്പില്ലായിരുന്നു. തുടര്‍ന്നുള്ള രാത്രികളും പകലുകളും അതെ അവസ്ഥ ആയിരുന്നു. വിശപ്പില്ല . ദാഹമില്ല. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച സന്തോഷം ഒക്കെ ഒറ്റ ദിവസം കൊണ്ട് അവസാനിച്ചു. ജീവിതത്തില്‍ ജോലി അല്ല എല്ലാമെന്ന് തിരിച്ചറിഞ്ഞു തുടങ്ങി.. കഴിഞ്ഞു പോയ രാത്രികളില്‍ അമ്മ ഉണ്ടാക്കി തന്ന ആഹാരത്തിന്റെ രുചി ഞാന്‍ ഓര്‍ക്കും മുന്‍പേ എന്റെ നാവ് ഓര്‍ത്തു.. ഹോസ്റ്റലില്‍ ചോറും കറികളും ആണ്. എന്റെ വീട്ടില്‍ രാത്രി ചോറു കഴിക്കുന്ന പതിവില്ല.ശീലങ്ങളില്‍ നിന്നും എനിക്ക് മാറാന്‍ പ്രയാസം തോന്നി.
ഓരോ തവണയും പാത്രം പിടിച്ച് ആഹാരത്തിനു വേണ്ടി നിന്നപ്പോള്‍ എന്റെ മനസ്സ് തടവുകാരിയുടെതായി. വീട്ടില്‍ അമ്മ എല്ലായ്പ്പോഴും ആഹാരം വിളമ്പി തരുമ്പോള്‍ കിട്ടുന്ന സ്നേഹവും പരിഗണനയും ഒന്നും ആഹാരത്തിനു വേണ്ടി കൈ നീട്ടുമ്പോള്‍ തോന്നിയില്ല. ഭക്ഷണം വേണമെന്ന്‍ പോലും തോന്നിയില്ല.
എല്ലാ രാത്രിയിലും ഉറങ്ങുന്നതിനു മുന്‍പേ അച്ഛന്‍ വിളിക്കും
 “ നീ കഴിച്ചോ”
ചോദ്യം എന്നോട് ആണെങ്കിലും ഞാന്‍ കഴിക്കില്ലെന്ന് അച്ഛന് അറിയാം. “ഇവിടെ ചോറാണ് രാത്രി ഭക്ഷണം”.
ഫോണ്‍ അമ്മയ്ക്ക് കൈ മാറും , അമ്മയും ഇതേ കാര്യങ്ങള്‍ ആവര്‍ത്തിക്കും.
“ഫ്രുട്സ് വാങ്ങിയതില്ലേ, അത് കഴിച്ചിട്ട് കിടക്ക്‌ നാളെ പോകാനുള്ളതല്ലേ ?. രാവിലെ വിളിക്കാം”
അവരുടെ കാള്‍ എന്നും അങ്ങനെ അവസാനിച്ചു.
സത്യം പറഞ്ഞാല്‍ ഹോസ്റ്റല്‍ ജീവിതം തുടങ്ങിയ ശേഷം ഞാന്‍ രാത്രി ഭക്ഷണം കഴിക്കാതെ ആയി.  വീട്ടില്‍ ആയിരുന്നെങ്കില്‍ അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്, കുറച്ചു നേരം ടി വിയും കണ്ട്, എനിക്കിഷ്ട്ടപെട്ട പുസ്തകങ്ങള്‍ വായിച്ച് കിടക്കാമായിരുന്നു. വായിക്കാനുള്ള അന്തരീക്ഷം ആയിരുന്നില്ല ഒരു മുറിയും. രാവിലെ മുതല്‍ അവരവരുടെ ജീവിതത്തിലെ സംഭവ വികാസങ്ങള്‍ പരസ്പരം പറഞ്ഞു തീരുമ്പോള്‍ തന്നെ വൈകും. എല്ലാവരും കിടന്നതിനു ശേഷം വായിക്കാമെന്ന് വച്ചാല്‍ പത്ത് മണി കഴിയും. ഒരു രാത്രി പുറത്ത് വരാന്തയില്‍ ഇരുന്ന് വായിക്കാമെന്ന് കരുതി പക്ഷെ അരണ്ട വെളിച്ചം കാരണം വായന അത്ര സുഖകരമായിരുന്നില്ല. പക്ഷെ അരണ്ട വെളിച്ചത്തില്‍ കയറി വന്നിരുന്നത് തവളയും ചെറിയ ചെറിയ ജീവികളുമാണ്. യാതൊന്നും ചെയ്യാനാവാതെ നരഗ തുല്യമായ ജീവിതം.
സമയത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ഞാന്‍ ചെയ്ത മുന്‍ജന്മ പാപമാണോ ഈ ഹോസ്റ്റല്‍ ജീവിതം വഴി തീരുന്നത് എന്ന്‍ പലപ്പോഴും തോന്നി. അത്ര മാത്രം ഞാന്‍ മടുത്തു. മുറിയില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഇല്ല. ലാപ്ടോപ് ചാര്‍ജ് ചെയ്യാന്‍ പറ്റില്ല. എന്തിനും ഏതിനും താഴെ പോകണം. ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട് അവിടെ കാവലിനു ഇരിക്കണം.
പത്ത് മണി കഴിഞ്ഞാല്‍ പുറത്തെ ആരവവും കുറഞ്ഞുതുടങ്ങും . ലൈറ്റ് കെടുത്തിയാല്‍ പിന്നെ ഒന്നും കാണില്ല, വെറുതെ കണ്ണു തുറന്ന് ഇരുട്ടിനെ നോക്കി കിടക്കും . ഫാന്‍ കറങ്ങുന്ന ശബ്ദം കേള്‍ക്കാം. ദിവസം കഴിയുംതോറും ലാവാ പ്രവാഹം കുറഞ്ഞെങ്കിലും ഉള്ളിലെ കനല്‍ കെടാതെ കിടന്നു.
 ...

Wednesday, February 1, 2017

കാണാതെ പോയ മുഖം


“എനിക്ക് നിന്റെ അച്ഛനെ കാണണം. എന്ന് പറ്റും?”
“ഞാന്‍ പോലും അച്ഛനെ നേരെ കാണാറില്ല. അച്ഛന്‍ രാത്രി പത്ത് മണി കഴിയുമ്പോള്‍ വരും, ഞാന്‍ ഉറങ്ങി എണീക്കും മുന്‍പേ പോകും. പിന്നെ ചേച്ചി എങ്ങനെ അച്ഛനെ കാണും. വേണേല്‍ എന്റെ വീട്ടില്‍ വാ.. രാത്രി അച്ഛനെ കാണാം”
ഏതൊക്കെ അവസരത്തില്‍ ഞാന്‍ അച്ഛനെ കാണണം എന്ന്‍ പറഞ്ഞാലും സുധി മോന്റെ മറുപടി ഇതായിരുന്നു. അവനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ആറു മാസം ആയിട്ടെ ഉള്ളു. എന്റെ അടുത്ത് ആദ്യം വന്ന സമയം അവന്‍ മുഖത്ത് നോക്കില്ല, സംസാരിക്കില്ല, അധികം ആരോടും ഇടപഴകിയില്ല. പക്ഷെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ വളരെ അധികം സംസാരിക്കാന്‍ തുടങ്ങി. സത്യത്തില്‍ അവന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയാം.അവന്റെ സ്കൂളിലെ വിശേഷങ്ങള്‍, വീട്ടിലെ വിശേഷങ്ങള്‍ ഇതെല്ലാം വരുന്ന രണ്ട് ദിവസത്തില്‍ അവന്‍ എന്നോട് പറയും.
പത്താം ക്ലാസ്സില്‍ ആണ് സുധി. അവന്റെ ചോദ്യം എന്തിനാണ് നമ്മള്‍ പഠിക്കുന്നത്? അതിന്റെ ആവശ്യം എന്താണ്? പഠിച്ചില്ലെങ്കില്‍ എന്താണ് കുഴപ്പം? അവന്റെ കാഴ്ച്ചപ്പാടില്‍ ജീവിതത്തില്‍ ബുദ്ധിമുട്ട് എന്താണെന്ന് അറിയില്ല. അവന്റെ ഏത് ആവശ്യങ്ങളും സാധിച്ചു കൊടുക്കാന്‍ അവന്റെ വീട്ടുകാര്‍ക്ക് പറ്റുന്നുണ്ട്. അവനെ സ്കൂളില്‍ വിടുന്നു, മാത് iit ക്ലാസ്സില്‍ ചേര്‍ത്തു, ചെസ്സ്‌ പഠിപ്പിക്കുന്നു,മൃദംഗം,അങ്ങനെ ഈ പ്രായത്തില്‍ തന്നെ അവന്‍ തിരക്കിലാണ്. ഇതിനിടയില്‍ സുധിക്ക് സിനിമ കാണാന്‍ പോകണം.മിക്ക സിനിമകളും ഒന്നിലധികം തവണ അവന്‍ കാണും. എല്ലാ കുട്ടികളെയും പോലെ തന്നെ അവനും അടിയും ഇടിയും ഒക്കെ സിനിമ മാത്രമേ കൊള്ളാം എന്ന് പറയാറുള്ളൂ. കുടുംബ ചിത്രങ്ങള്‍ അവനെ ബോറടിപ്പിക്കും.
കഴിഞ്ഞ തിങ്കളാഴ്ച്ച ഞാന്‍ അവനോട് വീണ്ടും ചോദിച്ചു “എന്നാടാ എനിക്ക് നിന്റെ അച്ഛനെ കാണാന്‍ പറ്റുന്നത്? നിന്റെ ക്ലാസ്സ്‌ തീരാറായി”
അവന്‍ ഒന്നും പറഞ്ഞില്ല പകരം ഒരു ചിരിയില്‍ ഒതുക്കി.
ചൊവ്വാഴ്ച രാത്രി ഒരു ഫോണ്‍ വന്നു സുധിയുടെ അച്ഛന്‍ മരിച്ചു എന്ന വാര്‍ത്തയാണ് വിളിച്ച ആള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്.എനിക്കെന്റെ കാതുകളെ വിശ്വസിക്കാനായില്ല.അതെങ്ങനെ സംഭവിക്കും? ഒരിക്കലും സത്യമാവരുതേ എന്ന് ആഗ്രഹിച്ച് എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. വിളിച്ചപ്പോള്‍ അത് സത്യമാണ് എന്ന്‍ ഉറപ്പിച്ചു.
ചേച്ചി ഡോക്ടര്‍ ആവാന്‍ പഠിക്കുന്നു, അനിയത്തി അഞ്ചാം ക്ലാസ്സില്‍, സുധി പത്തില്‍, അമ്മയ്ക്ക് ജോലിയുണ്ട് ആവശ്യത്തിലധികം കാശും ഉണ്ട് പക്ഷെ ഇതെല്ലാം ഒരാള്‍ക്ക് പകരമാവില്ലല്ലോ.
ബുധനാഴ്ച രാവിലെ ഉറങ്ങി എണീറ്റ്‌ വന്ന എനിക്ക് അമ്മ കാണിച്ച് തന്നത് ദേശാഭിമാനി പത്രത്തിന്റെ ചരമ പേജില്‍ ഒരു കോളം വാര്‍ത്തയായി സുധിയുടെ അച്ഛന്റെ മരണം.
സന്തോഷ്‌ 55 വയസ്സ് ഹൃദയാഘാധത്തെ തുടര്‍ന്നു മരിച്ചു.
ഇന്നലെ കൂടി ഞാന്‍ അവനോട് ചോദിച്ചു നിന്റെ അച്ഛനെ എന്ന്‍ കാണാന്‍ പറ്റും? അങ്ങനെ ആദ്യമായി സുധി മോന്റെ അച്ഛനെ ഞാന്‍ കണ്ടു ചരമ കുറിപ്പില്‍ . ഇതെന്തൊരു വിധിയാണ് ദൈവമേ. സുധിയുടെ വാക്കുകളില്‍ മാത്രം കേട്ട് പരിചയമുള്ള അച്ഛനെ ഇങ്ങനെ ആണോ ഞാന്‍ കാണേണ്ടി ഇരുന്നത്?
മരണ വീട്ടില്‍ പോകുന്ന വഴി വീണ്ടും ഞാന്‍ കണ്ടു ആ മുഖം – നോട്ടീസിന്റെ രൂപത്തില്‍ മതിലില്‍ പതിഞ്ഞിരിക്കുന്നു.ആ മുഖം എന്നെ ഓര്‍മിപ്പിച്ചത് സുധിയെ തന്നെയാണ്. സുധി അവന്റെ അച്ഛനെ പോലെ തന്നെയാണ്.
രാവിലെ ദേഹാസ്വാസ്ഥ്യം തോന്നി എങ്കിലും കാര്യമാക്കാതെ എണീറ്റ് അമ്പലത്തില്‍ പോയി , തിരിച്ച് വന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ വീണു പോയി. ജോലിക്കാരി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ, അത് കൊണ്ട് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി. ഹൃദയത്തില്‍ രണ്ട് ബ്ലോക്ക്‌ ഉണ്ടായിരുന്നു. വൈദ്യ ശാസ്ത്രത്തിന് രക്ഷിക്കാനായില്ല.
അവന്റെ അമ്മയ്ക്ക് എന്നോട് പറയാന്‍ ഉണ്ടായിരുന്നതും അവനെ കുറിച്ചാണ്- അവന്റെ അച്ഛന്റെ വലിയ ആഗ്രഹമാണ് അവന്‍ നന്നായി പഠിക്കണം എന്നത്. ആ വാക്കുകള്‍ ഒരിക്കലും ജീവനോടെ കണ്ടിട്ടില്ലാത്ത സുധിയുടെ അച്ഛന്റെതാണ്. ജീവിചിരുന്നപ്പോ ഇല്ലാതിരുന്ന അടുപ്പം മരണത്തില്‍ ഒരാഗ്രഹമായി എന്നിലേക്ക് എത്തി. എനിക്കുള്ള ഒരു ഉത്തരവാദിത്വം ബാക്കി വച്ചാണല്ലോ അച്ഛന്‍ പോയത്.
മരണത്തിനു രംഗ പ്രവേശം ചെയ്യാനുള്ള സമയം കൃത്യമായി അറിയില്ല.വിളിക്കാത്ത വീടുകളില്‍ അഥിതി ആയി എത്തി ആ വീട്ടുകാരുടെ സന്തോഷവും സമാധാനവും എല്ലാം കവര്‍ന്നെടുക്കും.ഈ കള്ളനെ പിടിക്കാനോ ശിക്ഷിക്കാനോ ഒരു ഭരണ കൂടത്തിനും കഴിയില്ല. മനുഷ്യൻ എവറസ്റ്റ് കീഴടക്കി  , ചന്ദ്രനില്‍ പോയി എന്നാലും ആരംഭിക്കുന്നതെല്ലാം അവസാനിക്കണം എന്നത് തിരുത്താന്‍ ഇത് വരെ ആയിട്ടില്ല.