Monday, October 24, 2022

ഞാൻ അസ്വസ്ഥനാണ്

 ഞാൻ ഇഷ്ട്ടപ്പെട്ടവർക്കൊന്നും എന്നെ ഇഷ്ടപ്പെട്ടില്ല.. എന്താണ് കാരണമെന്ന് ചോദിച്ചാൽ എനിക്കുമറിയില്ല, കാണാൻ ലുക്ക് ഇല്ലാത്തതാണോ അതോ അക്കൗണ്ടിൽ ബാലൻസ് പോരാത്തത് കൊണ്ടോ അതുമല്ലെങ്കിൽ പുകവലി വെള്ളമടി എന്നീ ശീലങ്ങൾ ഉള്ളത് കൊണ്ടോ എന്തോ, ഏതായാലും ഞാൻ പ്രണയിച്ചവർക്കൊന്നും എന്നോട് പ്രണയം പോയിട്ട് ഒരു സഹാനുഭൂതി പോലും ഉണ്ടെന്ന് തോന്നിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വിപ്ലവകരമായ വിവാഹ സങ്കല്പങ്ങളെല്ലാം കാറ്റിൽ പറന്ന് പറന്ന് ഏതോ മേഘത്തിനിടയിൽ ഒളിച്ചു. 

എന്നാലും സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടോ അതോ ശാരീരിക ആവശ്യം കൊണ്ടോ വിവാഹിതനായി . ഏതോ നാട്ടിൽ ആർക്കോ ഉണ്ടായ ഒരു പെണ്ണിനെ കെട്ടി. അധിക്ഷേപിക്കുകയാണെന്ന് തോന്നരുത് ഇന്നത്തെ എന്റെ അവസ്ഥയിൽ ഇതിലും മാന്യമായി അഭിസംബോധന ചെയ്യാൻ എനിക്കാവില്ല.

വിവാഹം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും ഇത്രയും വലിയൊരു കുരിശാകുമെന്ന് ഒരിക്കലും കരുതിയില്ല. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തെറ്റായ തീരുമാനം വിവാഹം ആണെന്ന് തിരിച്ചറിയുന്നു. 


 ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെങ്കിലും കിട്ടിയതിനെ പറ്റുന്ന പോലെ നോക്കാൻ ശ്രമിച്ചിരുന്നു. പ്രണയം ഒന്നുമില്ല കടമ എന്ന നിലയ്ക്ക് സഹിച്ചു പോകുന്നു.  ഏച്ചു വച്ചാൽ മുഴച്ചേ ഇരിക്കൂ എന്നത് അക്ഷരാർഥത്തിൽ ശരിയാണ് . അത് കൊണ്ടാണല്ലോ ഇത്രയും വർഷം കഴിഞ്ഞൊരു തിരിച്ചടിയായി അതെൻറെ ജീവിതം മുടക്കി നിൽക്കുന്നത്. വാൾ എടുത്തവൻ വാളാൽ , അതാണിപ്പോ എന്റെ അവസ്ഥ. ആ നശിച്ച തീരുമാനം ഇന്നെന്റെ മനസമാധാനം കളയുന്നു, എനിക്ക് ചുറ്റിലും നിൽക്കുന്നവരെ ബാധിക്കുന്നു ബുദ്ധിമുട്ടിക്കുന്നു. ക്യാന്സറിനേക്കാൾ മാരകമായി പടരുന്നു

ആഗ്രഹിച്ചു തിരഞ്ഞെടുത്തത് അല്ലാത്തത് കൊണ്ട്  ആദ്യ കാലങ്ങളിൽ തന്നെ ആ ജീവിതം എന്നെ മടുപ്പിച്ചു. എന്റെ സങ്കൽപ്പങ്ങളിൽ ഒന്നു പോലും ചേർന്നില്ല എന്ന് മാത്രമല്ല ചേർക്കാൻ ഒരു ശ്രമം പോലും മറു വശത്തു നിന്നുമുണ്ടായില്ല. എന്നും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നത് ഞാൻ ആയിരുന്നു. കാരണം പരാജിതനായ കോമാളിക്ക് ഇനിയെന്ത് ജീവിതം ?

മറ്റൊരു കാര്യം കൂടി പറയാം :  ഒരു കാരണവശാലും ആരോടും ഒന്നും തുറന്ന് പറയരുത്. പ്രത്യേകിച്ച് വിശ്വസിക്കാൻ കൊള്ളാത്ത, നിയമം അനുവദിച്ച ഭാര്യയോട്,  തോളിൽ കൈയിട്ട് നടക്കുന്ന കൂട്ടുകാരോട്, കാരണം എന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ചായക്കട അന്വേഷിച്ചു നടക്കുന്ന കൂട്ടുകാരന്മാർക്ക് ചായ  സൽക്കാരം കൊടുക്കാൻ തുറന്ന മനസ്സുമായി നിൽക്കുന്ന പതിവൃതയായ നിയമിത ഭാര്യമാർ എല്ലാ നിയമിത ഭർത്താക്കന്മാർക്കും സ്വര്യക്കേടാണ്‌. 

കടയിൽ പോയി കാശ് കൊടുത്തു വാങ്ങുന്ന പാവയെ ഉടമസ്ഥൻ കീ കൊടുത്തോടിക്കും പോലെ എന്റെ ജീവിതവും ആരോ കൊടുത്ത കീ കൊണ്ടോടിക്കൊണ്ടിരുന്നു. എനിക്കെന്നെ തന്നെ മടുത്തു തുടങ്ങി. അപ്പോഴാണ് അടുത്ത സ്ഥാനക്കയറ്റം കിട്ടിയത്- ഭർത്താവിൽ നിന്നും ഇരട്ട കുട്ടികളുടെ അച്ഛൻ.  

ആറു വർഷത്തെ ജീവിതം കൈച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയിലെത്തി . ചിലപ്പോൾ തോന്നും ടീവിയിൽ കാണുന്ന ദൈവങ്ങളെ പോലെ അപ്രത്യക്ഷമാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് . പക്ഷെ അനുഭവങ്ങളുടെ നീണ്ട നിര വിധി, എനിക്ക് മുന്നിൽ പരവതാനി ആക്കുമ്പോൾ എവിടെയാണ് , എങ്ങനെയാണു,  എനിക്കൊരു രക്ഷപ്പെടൽ ഉണ്ടാവുക? 

ചുഴലിക്കാറ്റിന്റെ കണ്ണിലകപ്പെട്ട പോലെ വേദനകളും അനുഭവങ്ങളും എന്നെ ചുഴറ്റി കൊണ്ടിരുന്നു. എനിക്കീ ജീവിതം തന്നവരെ ഞാൻ വെറുത്തു , ഈ പ്രശ്നങ്ങൾ എന്റേത് മാത്രമാണെങ്കിൽ ഇതേ മാനസികാവസ്ഥയിൽ ഇനിയൊരു മനുഷ്യ ജന്മം ഉണ്ടാവാതെ ഉടയ തമ്പുരാൻ നോക്കട്ടെ. 

എന്റെ ജീവിതം തകർക്കാൻ വന്ന ആ സത്വം ആംഗലേയ സിനിമകളിൽ കാണുന്ന ജീവികളെക്കാൾ നികൃഷ്ടമായി മാറി. എന്നെ എന്റെ കുടുംബത്തിൽ നിന്നും അകറ്റി, കൂട്ടുകാരിൽ നിന്നും ഒറ്റപ്പെടുത്തി, കേസ്,  കോടതി അങ്ങനെ പല തരത്തിലായി മറുതയുടെ ഉപദ്രവം.

യൂദാസ് ക്രിസ്തുവിനെ ഒറ്റിയതും , ബ്രൂട്ടസ് സീസറിനെതിരെ ഗൂഢാലോചന നടത്തിയതുമൊക്കെയാണ് വഞ്ചനയുടെ  മൂർത്തീഭാവങ്ങളായി ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷെ എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്  മറുതയുടെയും കുടുംബത്തിന്റെയും മാരകമായ ഉപജാപക്രിയകൾ ഇതിനേക്കാളൊക്കെ മുകളിലാണെന്നാണ് .

ലോകത്തിലെ ഏറ്റവും വലിയ പൊട്ടൻ ആരാണെന്ന് എന്നോട്  ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും നിങ്ങളാരോടാണോ ചോദിച്ചത് അവനെക്കാൾ വലിയൊരു പൊട്ടൻ ഇത് വരെ ജനിച്ചിട്ടുണ്ടാവില്ല. കാരണം എനിക്കെന്നെ കുറിച്ച് നല്ല മതിപ്പാണ്. എന്താണെന്നല്ലേ? പറയാം..

കാരണം 1 

ആറു വർഷം പ്രതീക്ഷകളുടെ അരിമണികൾ വാരിവിതറി യൗവ്വനത്തിൽ ഒരുത്തി എന്റെ സ്വപ്നങ്ങളെ വേരോടെ പിഴുത് കളഞ്ഞു. കുട്ടിക്കാലം മുതൽ മനസ്സിനേറ്റ മുറിവുകൾ അവളോട് പങ്കുവച്ചിരുന്നപ്പോഴൊക്കെയും പ്രതീക്ഷിച്ചത് എന്നുമൊരു അത്താണിയായി കൂടെ കാണുമെന്നാണ്. എന്നും ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന പൊതിച്ചോറായിരുന്നു എന്റെ ഭക്ഷണം. വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്ന ദിവസങ്ങൾ. എന്നിട്ടെന്തായി ? നിങ്ങളുടെ മനസ്സിൽ വന്നതെന്താണോ അത് തന്നെ ഉത്തരം. പവനായി ശവമായി... വർഷങ്ങൾ പഴക്കമുള്ളത് കൊണ്ട് മുഴുവൻ സംസാരവും ഓർമയിൽ ഇല്ല. എന്നാലും ഓർമയുള്ളത്  പറയാം - "ഞാനെന്ത് ഭാഗ്യമാണ് ചെയ്തത് നീ എന്നെ  ഇത്രയും പ്രണയിക്കാൻ " 
മഹാഭാഗ്യം -മതമില്ല, ജാതിയില്ല , ദൈവമില്ല മനുഷ്യന്  എന്ന് പറഞ്ഞ  സഹോദരൻ  അയ്യപ്പൻ ആക്കിയില്ല എന്നെ. കലാലയ ജീവിതത്തിൽ ഒരാളെ പ്രണയിച്ചു , ജീവിതത്തിൽ മറ്റാരുടെയോ ഭാര്യയുമായി. സമ്മതം മൂളാതെ വിഡ്ഢി വേഷം കെട്ടിച്ചു എന്നതൊഴിച്ചാൽ മറ്റൊരു പരാതിയുമില്ല.


കാരണം 2

എന്റെ പേരിനു ഹോം ലോൺ എടുത്ത് മറുതക്ക് കുടിയിരിക്കാൻ ഇരുനില ഭവനം നിർമ്മിച്ചു. എന്നിട്ടോ? ഒരു വർഷം തികയും മുന്നേ പ്രൊട്ടക്ഷൻ വാറണ്ട് വാങ്ങി എന്നെ ഇറക്കിവിട്ടു. ഇന്നെനിക്ക് കയറിക്കിടക്കാൻ വീടില്ല, യാത്ര ചെയ്യാൻ സ്വന്തമായി വാഹനമില്ല, ബാങ്ക് അക്കൗണ്ട് ബാലൻസ് ഇല്ല, എന്റേതെന്ന് കരുതിയതൊന്നും എന്റേതല്ലായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല.


കാരണം 3

കുടുംബത്തിലെ ഏക പുത്രനായത് കൊണ്ട് സഹോദരിമാരുടെ വിവാഹം, മറ്റ് ബാധ്യതകൾ ഒക്കെയും എന്റെ ഉത്തരവാദിത്വങ്ങളായിരുന്നു( മുഴുവനായിട്ടല്ലെങ്കിലും ) അതിന്റെ ഭാഗമായി ഈ ഓണത്തിന് വിവാഹിതയായ സഹോദരി പുത്രിക്ക് സംഭാവനായി ഒരു ലക്ഷം രൂപ കൊടുത്തു. ചെയ്ത ഉപകാരത്തിന്റെ പ്രത്യുപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാം. പക്ഷെ എന്താണെന്നറിയില്ല എനിക്ക് ചുറ്റിലുമുള്ളവർ ആനന്ദം കണ്ടെത്തിയത് എന്റെ വേദനകളിലും മനഃസമാധാനക്കേടുകളിലുമാണ്. അതുകൊണ്ടാണല്ലോ എന്നെ ഇത്രയും ദ്രോഹിച്ചവരെ വിവാഹ ചടങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ സൽക്കരിച്ചതും, മറുതയുടെ സാമീപ്യത്തിൽ എനിക്ക് വാട്സാപ്പ് വഴി ഭരണിപ്പാട്ട് അയച്ചതും.

....................

 ആകെയുള്ളത് സർക്കാർ ജോലി മാത്രം. ആ ജോലിയുടെ പേരിലാണ് നിലവിലെ  ഭീഷണികൾ ഒക്കെയും. നഷ്ടങ്ങളെക്കാൾ വലുതല്ല ഇനി നഷ്ടപ്പെടാനുള്ളത്.  

ചെളിക്കുണ്ടിൽ മുങ്ങി താഴുന്ന എന്നെ ചവിട്ടി താഴ്ത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. അതിന്റെ കാരണം പെണ്ണിനോട് മാത്രമേ സമൂഹം എന്നും അനുകമ്പ കാണിച്ചിട്ടുള്ളു. അവളുടെ ചെയ്തികളിൽ നഷ്ടങ്ങൾ സംഭവിച്ച ആണിനും അവന്റെ വികാരങ്ങൾക്കും വേദനകൾക്കും  ഇവിടെ വിലയില്ല. എവിടെയാണ് തുല്യത അവകാശപ്പെടാനുള്ളത് ?പെണ്ണിന്റെ മാനത്തിനും അഭിമാനത്തിനുമുള്ള വില എന്ത്‌ കൊണ്ടാണ് ആണിനില്ലാത്തതു ?പ്രണയപ്പകയുടെ വാർത്തകൾ വായിക്കുമ്പോൾ ഇന്നെനിക്ക് അതിശയമില്ല. കാരണം അനുഭവിച്ചവർക്കേ അറിയൂ വേദനയുടെ തീവ്രത. 

ജീവിതത്തിന്റെ പകുതിയിൽ വിധി എന്നെ പഠിപ്പിച്ചത് മുഖം മൂടികളണിഞ്ഞവരാണ് മനുഷ്യർ. അവരുടെ യഥാർത്ഥ മുഖങ്ങൾ ഭയാനകവും ഭീകരവും  ബീഭത്സമുളവാക്കുന്നതുമാണ്. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവരൊന്നും കൂടെ നിന്നില്ല എന്നു മാത്രമല്ല ഒളിഞ്ഞും മറഞ്ഞും എന്നെ കുറ്റം പറഞ്ഞു കൊണ്ടേയിരുന്നു. ജീവിതം പച്ച പിടിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾ അറിയുന്ന രണ്ടു കൂട്ടുകാർ മാത്രം ഒപ്പം നിന്നു. അവരോട് മാത്രം ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നു. 


 "മാളിക മുകളേറിയ മന്നന്റെ മാറിൽ മാറാപ്പു കേറ്റുന്നതും ഭവാൻ " അക്ഷരാർത്ഥത്തിൽ ഇതാണ് എനിക്ക് സംഭവിച്ചത്. സ്വയം അവലോകനം ചെയ്യുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഞാനറിയാതെ എന്നിലുണ്ടായിരുന്ന അഹന്തയും ഞാനെന്ന ഭാവവും. ഈ ലോകത്തിൽ നീ കാണുന്നതൊന്നും നീ കൊണ്ടു വന്നതല്ല. ഒന്നും നീ കൊണ്ടു പോകാനും കഴിയില്ല . ഈ സത്യങ്ങൾ ഞാനിന്നും ഉൾക്കൊണ്ടിട്ടില്ല. ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയതൊന്നും എന്റേതല്ല എന്ന് ചിന്തിക്കാൻ എനിക്കാവുന്നില്ല. എനിക്ക് ചുറ്റിലുമുള്ളവർ ജീവിതം ആസ്വദിക്കുമ്പോൾ ,പിച്ച വച്ച് തുടങ്ങാൻ പോലുമാവാതെ ശിലയായി ഉറച്ചു പോയി ഞാൻ. മഞ്ഞു മലകൾക്കിടയിൽ  ജീവൻ മാത്രം അവശേഷിക്കുന്ന ചണ്ടിയായ യതിയായി തണുത്തുറഞ്ഞു. ആഴത്തിൽ മുറിവേൽപ്പിച്ചാൽ പോലും ഒരു തുള്ളി ചോര പൊടിയില്ല; അകവും പുറവും ജഡീകരിക്കപ്പെട്ടു.

 അതെ , ഞാൻ അസ്വസ്ഥനാണ് .




Thursday, October 6, 2022

വിവേകമില്ലാത്ത - പ്രബുദ്ധ ഡ്രൈവിംഗ്

ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന് ആലോചന തുടങ്ങിയിട്ട് മൂന്ന് മാസമായി.  ഇന്നലെ നടന്ന അപകട വാർത്ത കൂടി വായിച്ചപ്പോൾ തോന്നി ഈ പോസ്റ്റ് ഇടാൻ വൈകിക്കൂടാ എന്ന് 

യാത്രകൾ അധികം ഇഷ്ടമല്ലെങ്കിലും ജോലി സംബന്ധമായി യാത്ര ചെയ്യാതിരിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ചും ദീർഘ ദൂര യാത്രകൾ. സ്വന്തമായി ഡ്രൈവ് ചെയ്ത പോവുകയാണ് ആകെയുള്ള വഴി . 

ഡ്രൈവിംഗ് ഒരു കലയാണ് . നൃത്തം, സംഗീതം , മുതലായവ പോലെ മികവും കഴിവും വഴക്കവും വേണ്ട കല. ഡ്രൈവിംഗ് എന്ന കല ഇഷ്ടമില്ലാത്തത് കൊണ്ടല്ല മടിക്കുന്നത് , മറിച്ചു കലാവാസന തീരെ ഇല്ലാത്ത സഹജനങ്ങൾ തന്നെയാണ് കാരണം. 

കാലത്തിനു അനുസൃതമായ വാഹനങ്ങളാണ് റോഡിലൂടെ ഓടിക്കുന്നതിലേറെയും എന്നാൽ വാഹനമോടിക്കുന്ന കലാകാരൻ എങ്ങനെയാണു ആ കല രംഗത്ത്  അവതരിപ്പിക്കുന്നത് എന്നതിൽ ആശങ്കയുണ്ട് . 

അവതരണത്തിലെ  ചില പോരായ്മകൾ പറയാം 

  • ആവശ്യത്തിനും അനാവശ്യത്തിനും മുഴക്കുന്ന ഹോൺ. മുന്നിൽ എന്താണെന്ന് അറിയാതെയുള്ള നിർത്താത്ത ആർപ്പുവിളി.

  • എതിരെ വരുന്ന കലാകാരന്റെ കാഴ്ച്ച മങ്ങിയാലും പ്രശ്നമില്ല ഞാൻ ഒരിക്കലും ഹെഡ് ലൈറ്റ് ഓഫ് ചെയ്യില്ല എന്ന അഹന്ത . കമ്പനി ഇറക്കുന്ന ലൈറ്റുകൾ പോരാതെ, l e d വെളിച്ചം കൂടി ആകുമ്പോൾ മുന്നിൽ ഇരുട്ട് മാത്രമേ കാണാൻ സാധിക്കു കഴിഞ്ഞ മൂന്നു മാസമായി രാത്രി വാഹനമോടിക്കുന്ന ഡ്രൈവർ എന്ന നിലയിലാണ് ഞാനിത് പറയുന്നത് 
എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചു എത്ര തവണ എനിക്ക് വാഹനം നിർത്തേണ്ടി വന്നിട്ടുണ്ടെന്നറിയോ? കാരണം മുന്നിലുള്ള റോഡ് , ദിശ ഒന്നും അറിയാൻ പറ്റില്ല 

  • നിയന്ത്രണമില്ലാത്ത വേഗത . കഴിവതും സുരക്ഷിതരായി യാത്ര ചെയ്യുന്നവരെ കൂടി മരണത്തിലേക്ക് പിടിച്ചു തള്ളുന്ന വേഗത 

  • bright മാറ്റാതെ ഇൻഡിക്കേറ്റർ ഇട്ടാൽ എതിരെ വരുന്നവർക്ക് കാണാൻ സാധിക്കില്ല.


ഒരു അപേക്ഷയാണ് രാത്രി വാഹനമോടിക്കുന്നവരോട് 

എതിരെ വാഹനം വരുമ്പോൾ ഒന്ന് dim ചെയ്യണം. 

മുന്നിൽ ടാങ്കർ ഉണ്ടെങ്കിൽ overtake ചെയ്യുമ്പോൾ സൂക്ഷിക്കണം . നിങ്ങളുടെ അശ്രദ്ധയിൽ പൊലിയുന്നത് നിങ്ങളുടെ മാത്രം ജീവിതമല്ല 
5minute താമസിച്ചാലും നമുക്ക് സുരക്ഷിതരായി എത്തുക എന്നതായിരിക്കണം MOTTO 

വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കരുത് , ചിലപ്പോൾ ഡ്രൈവർ നിങ്ങളെ കണ്ടെന്ന് പോലും വരില്ല 


പിന്നെ നമ്മുടെ വാഹന വകുപ്പിനോട് പറയാനുള്ളത് 


പകൽ ഇറങ്ങി നിന്ന് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, പൊലൂഷൻ ഒക്കെ നോക്കുന്നതിന്റെ കൂട്ടത്തിൽ രാത്രി കാലങ്ങളിൽ കൂടി ഒന്ന് ശ്രദ്ധ വയ്ക്കണം 

ദേശീയ ഹൈവേയിൽ കൂടി കടന്നു പോകുന്ന അന്യ സംസ്ഥാന ലോറികൾ പലതും അനുവദിച്ച വെളിച്ചം മാത്രമല്ല ഉപയോഗിക്കുന്നത് 
മുന്നിൽ ഹാരം പോലെ 6 ലൈറ്റുകൾ വരെ ഓടുന്ന ലോറികൾ ഉണ്ട് 
ഒരു നിയന്ത്രണവുമില്ലാതെ നമ്മുടെ റോഡുകളിൽ കൂടി കടന്നു പോകുന്ന ഇവരെ ഒക്കെ വാഹന വകുപ്പല്ലേ നിയന്ത്രിക്കേണ്ടത്? നിങ്ങൾ ചെയ്തില്ലെങ്കിൽ പിന്നെ ആരാണ് ഇതൊക്കെ ചെയ്യുക ?

ഓരോ യാത്രക്കുള്ള ദിവസം അടുക്കുമ്പോഴും ഭയമാണ് മനസ്സിൽ, ടെൻഷൻ ആണ് 
അഞ്ചും ആറും മണിക്കൂർ ഈ സ്‌ട്രെസ്സോടെയാണ് ഞാൻ പലപ്പോഴും വണ്ടി ഓടിക്കുന്നത് 
കലാകാരന്മാരെ, കലാകാരികളെ  ------ ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് ലൈസൻസ് എടുത്താൽ മാത്രം പോരാ 
സ്വന്തം കഴിവും കൂടി ഉണ്ടെങ്കിലേ പറ്റൂ 

Please drive safely
Have some concern for your fellowmates
National highways are not the place for FORMULA ONE

If each one of us become alert then we can make the highways a safe place to drive

Overspeed is not the only matter of concern, but stay alert


*** There are drivers who follow the rules. I thank all those people. Hats-off 

Friday, September 9, 2022

Chasing the Monsoon

 ഞാൻ വായിക്കുന്ന മിക്ക പുസ്തകങ്ങൾക്ക് പിന്നിലും കഥകളോ കാരണങ്ങളോ ഉണ്ട്. എന്നാൽ പോലും  യാഥ്യാർത്ഥങ്ങളെ അമിത സാഹിത്യ കമർപ്പില്ലാതെ പറയുന്നതാണ് എനിക്കിഷ്ട്ടം. 

വർഷങ്ങൾക്ക് മുൻപ് (2011 ) ജേർണലിസം ക്ലാസ്സിൽ ജോൺ സാറാണ് chasing the monsoon എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞത്. തിരുവനന്തപുരത്തിനെ കുറിച്ചുള്ള സംസാരത്തിലാണ് ആ പുസ്തകം ക്ലാസ്സിലെ ചർച്ചാ വിഷയമായത്. ആ  പുസ്തകത്തിന്റെ പേരും മറ്റ് പല പേരുകൾ പോലെ മായാതെ മനസ്സിന്റെ കോണിൽ ഉറങ്ങി കിടന്നു. 2017 ലാണ് ഓൺലൈൻ ഷോപ്പിംഗിനിടയിൽ ആമസോണിൽ ഈ പുസ്തകം വീണ്ടും തല പൊക്കിയത്. എന്നോ ഒരിക്കൽ ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പോയ അലക്സാണ്ടർ ഫ്രറ്റെറിനെ ആരാണ് വിളിച്ചുണർത്തിയതെന്ന് എനിക്കുമറിയില്ല പക്ഷെ ശീതകാല നിദ്രയിൽ നിന്നും ഫ്രറ്റെർ ഉണർന്നു. ഇനി ഉറങ്ങാനാവില്ല  അത്കൊണ്ട് മാത്രം ഒരു കോപ്പി സ്വന്തമാക്കാൻ തീരുമാനിച്ചു. 

നിലവിലെ  കാലാവസ്ഥയിൽ വായിക്കാൻ കൊള്ളാവുന്നതാണ്  ഈ  പുസ്തകം. നിലവിലെ കാലാവസ്ഥ എന്ന് പറയുമ്പോൾ മഴ , പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയവ കൊണ്ട് കേരളം പ്രസിദ്ധിയാർജ്ജിക്കുകയാണ്  .കാലവർഷം പ്രളയ ഭീഷണിയുമായി വന്നടുക്കുന്ന സമയത്തും  കാലവർഷത്തിലേക്ക് അടുക്കാനാഗ്രഹിച്ച ഫ്രറ്റെർ എന്ന മനുഷ്യന്റെ  ആഗ്രഹത്തിന്റെ തീവ്രതയാണ് ഈ പുസ്തകത്തിലൂടെ കാണാനും അറിയാനും കഴിയുന്നത് . 

കാലവർഷം, ഇടവപ്പാതി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതാണ് മൺസൂൺ. ഇന്ത്യയുടെ വൈവിധ്യത്തിന് ഒരു കാരണം ഈ മൺസൂൺ ആണെന്ന് പറയുന്നതിൽ തെറ്റില്ല . 

കേരളം, ഗോവ , തമിഴ് നാട് , കൽക്കട്ട ചിറാപ്പുഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ കാലവർഷത്തിന്റെ ഭാവ വ്യത്യാസം സുന്ദരവും ഭയാനകവുമാണ്. പല സ്ഥലങ്ങളിലും മഴപെയ്യുമ്പോൾ പേടിക്കേണ്ടത് ഇഴജന്തുക്കളെയാണ് പ്രത്യേകിച്ച് പാമ്പുകൾ. കേരളത്തിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രളയത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട്.

ബ്രിട്ടീഷ് ഭരണക്കാലത്തു പണിത ഡ്രൈനേജ് സംവിധാനങ്ങൾ തുടർന്ന് പോകുന്നതാണ് പ്രധാനമായും വെള്ളക്കെട്ടുകൾക്ക് കാരണമായി ഉന്നയിക്കുന്നത്. വളരെ കുറച്ചാളുകൾ മാത്രം ഉണ്ടായിരുന്ന കാലത്ത് ഉണ്ടായിരുന്ന സാഹചര്യങ്ങൾ പുതുക്കി പണിയാത്തത് വലിയ പോരായ്മ തന്നെയാണ്. മനുഷ്യ വർഗം പെരുകുന്നതിനു അനുയോജ്യമായി സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതിന്റെ കാരണം മനസിലാവുന്നില്ല. സർക്കാർ സംവിധാനങ്ങളുടെ വിജയമോ പരാജയമോ ?

Thursday, July 28, 2022

ആഗസ്റ്റിലേക്കുള്ള ദൂരം

 മലയാളികളെ സംബന്ധിച്ച് ഓഗസ്റ്റ് മാസമെന്നത്  കർക്കിടക വാവിന്റെയോ ഓണത്തിന്റെയോ ദിവസങ്ങളാണ് . പക്ഷെ അത് മാത്രമാണോ  ഓഗസ്റ്റ് ? അല്ല . 

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം എട്ടാം മാസത്തിനെയാണ് ഓഗസ്റ്റ് എന്ന് പറയുന്നത്. അഗസ്റ്റസ് സീസർ എന്ന റോമൻ രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ഓഗസ്റ്റ് എന്ന പേര് നൽകിയത്. അഗസ്റ്റസ് എന്നാൽ ആദരണീയൻ എന്നാണ് അർദ്ധം. അങ്ങനെ എങ്കിൽ ആദരിക്കപ്പെടേണ്ട മാസമെന്ന അർത്ഥത്തിൽ ആണോ മഹാബലിയെ ആദരിക്കാൻ ഓണം ആഘോഷിക്കുന്നത്? ഇഹ ലോക വാസം വെടിഞ്ഞവരോടുള്ള ആദരവാണോ കർക്കിടക വാവ് ? ഇതിനുള്ള കൃത്യമായ ഉത്തരം എനിക്കുമറിയില്ല പക്ഷെ ഒന്നറിയാം ഓഗസ്റ്റിലെ ഓരോ ദിവസത്തിനും സവിശേഷതകളേറെയുണ്ട് . ആഗസ്റ്റിലേക്കൊരു കാത്തിരിപ്പുണ്ട് , പലർക്കും പല കാരണങ്ങൾ 

ഞാനും കാത്തിരിക്കുന്നത് ഇതേ ആഗസ്റ്റിലേക്കാണ് . സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ ചിറകുകൾ മുളയ്ക്കാൻ, ആഗ്രഹങ്ങൾക്ക് സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാൻ, ഇഷ്ട്ടങ്ങൾക്ക് സ്നേഹത്തിന്റെ ഭാവങ്ങൾ പകരാൻ ആഗസ്റ്റിലേക്ക് ഉറ്റുനോക്കി ഇരിക്കുകയാണ് 

രണ്ട് വർഷം മുൻപൊരു ഓഗസ്റ്റ് 15 ഉണ്ടായിരുന്നു. ആ ദിവസത്തിന്റെ പ്രത്യേകത അറിയുമോ? നാഷണൽ റിലാക്‌സേഷൻ  ഡേ. അങ്ങനൊരു ദിവസം നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടില്ല പക്ഷെ കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന പൊൻ‌മുടിയിൽ പറന്നു നീങ്ങുന്ന മേഘങ്ങൾക്ക് നടുവിൽ നിന്നപ്പോൾ എനിക്കുതോന്നിയിരുന്നു അവന്റെ സ്നേഹ സാമീപ്യം പകരുന്ന റിലാക്‌സേഷൻ എന്ന ആശ്വാസത്തിന്റെ മാധുര്യം നുണഞ്ഞ ആ ദിവസത്തിന് ചേർന്ന പേരു തന്നെയാണ്  അതെന്ന്

കാത്തിരിപ്പിനു അർത്ഥമില്ലെന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങളിൽ കൂടി നടക്കുമ്പോൾ തോന്നും ജീവിതമെന്ന ഞാണിന്മേൽക്കളി ഒന്നവസാനിച്ചെങ്കിലെന്ന് എങ്കിലും  രണ്ട് വർഷത്തിനിപ്പുറമുള്ള ഓഗസ്റ്റ് എങ്ങനെ ആയിരിക്കുമെന്നത്  ചിന്തകൾക്കതീതമായൊരു വർണസുന്ദരമായ മാസ്മരികതയുടെ   ലോകമായിരിക്കാം എന്ന പ്രത്യാശയുടെ പാത തിരഞ്ഞെടുക്കാതിരിക്കാനുമാവില്ല 

മാസങ്ങളും ദിവസങ്ങളും കടന്ന് ഓഗസ്റ്റ് ഇങ്ങെത്തുമ്പോൾ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ട്. അതെ, ഉത്തരങ്ങളില്ലാത്ത  ചോദ്യങ്ങൾ തന്നെയാണ് മിക്കതും. ഉത്തരങ്ങളില്ലാത്തത് കൊണ്ട് ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ലാതാവുന്നില്ല. കാരണം , എന്നെങ്കിലും ഒരിക്കൽ ജീവിത യാത്രയിൽ ഉത്തരങ്ങൾ തെളിയും. 



Wednesday, June 22, 2022

Today's Lesson - 1

  •  When someone comes to you for some help if you can help just help. Do not expect anything in return. They never came to you for a paid service to return something you need. Help is a free service. Favor is a free service. Do and let them go.
  • If you expect someone to understand your feelings you are the biggest fool. People don't even have time to understand their own feelings and needs. Then how can you expect those people to understand yours?


Monday, June 20, 2022

എന്നിലെ സ്വാർത്ഥത

ആഘോഷങ്ങളെന്നും ഒരുമയുടെ പ്രതീകമാണ് പക്ഷെ ചില കാര്യങ്ങളിൽ പുത്തൻ ആഘോഷങ്ങളോടും സമീപനങ്ങളോടും പൊരുത്തപ്പെടാൻ എന്റെ പഴഞ്ചൻ മനസ്സിന് കഴിയാറില്ല. എൺപതുകളിൽ ഗർഭം ധരിച്ചെങ്കിലും ഋതുഭേദങ്ങൾ മാറുന്നതറിയാതെ പിറന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായി പോയതൊരു കുറ്റമല്ലെങ്കിൽ നിങ്ങൾക്കെന്നെ പഴഞ്ചനെന്ന് മുദ്ര കുത്താം 

  ഡിസംബർ 31 ആണല്ലോ പുതുവർഷമായി  ലോകമെങ്ങും ആഘോഷിക്കുന്നത് പിന്നെന്തിനാണ് ഈ റെസിഡന്റ്‌സ് അസോസിയേഷൻ മാത്രം ജനുവരിയിലെ രണ്ടാമത്തെ ശനി തിരഞ്ഞെടുത്തിരിക്കുന്നതാവോ ? ആ തീരുമാനങ്ങളോട് യോജിക്കാൻ യുക്തിബോധമെന്നെ അനുവദിച്ചില്ലെങ്കിലും അവളുടെ  അപേക്ഷ നിരസിക്കാനായില്ല . കണ്ണാപ്പി പറഞ്ഞാൽ പിന്നെ ഇടം വലം നോക്കാതെ നമ്മൾ ചെയ്തിരിക്കും എന്നൊക്കെ അവളോട് വെറുതെ പറഞ്ഞാലും മിക്കവാറും അവൾ പറയുന്നതൊക്കെ സാധിച്ചു  കൊടുക്കും. 
പക്ഷെ ഇന്നിപ്പോ പരിപാടിക്ക് ചെല്ലാൻ നിർബന്ധിക്കുന്നത് വേറൊന്നുമല്ല  - അവളുടെ പ്രാർത്ഥനാ ഗാനവും ഒരു നൃത്തവുമുണ്ട്. കുറച്ചു ദിവസമായി വീട്ടിൽ അതിന്റെ ബഹളമായിരുന്നു. അവളുടെ കഴിവുകൾ എനിക്കിഷ്ടമാണ് പക്ഷെ അവൾ പാടുന്നതും നൃത്തം ചെയ്യുന്നതും എല്ലാം എനിക്ക് വേണ്ടി ആയിരിക്കണം. എനിക്ക് വേണ്ടി മാത്രം. അവളുടെ കാര്യത്തിൽ ഞാനൊരു സ്വാർത്ഥനാണ്. എനിക്കറിയാം. ഞാൻ വേണ്ടെന്ന് പറഞ്ഞാൽ അവളിന്ന് പങ്കെടുക്കില്ലായിരുന്നു പക്ഷെ ഇത്തവണ എതിരൊന്നും പറഞ്ഞില്ല. മറ്റൊന്നും കൊണ്ടല്ല, ഞങ്ങളുടെ ഇവിടുത്തെ താമസം ഉടനെ അവസാനിക്കും. ട്രാൻസ്ഫെർ ഓർഡർ കിട്ടാൻ കാത്തിരിക്കുകയാണ്.

മുൻ നിരയിലിരുന്ന് തന്നെ ഞാനവളുടെ പരിപാടി കാണണമെന്ന് സമ്മതിപ്പിച്ചു വച്ചിരുന്നത് കൊണ്ട് ആദ്യമേ തന്നെ സ്ഥാനം ഉറപ്പിച്ചു.പതിവ് പോലെ തന്നെ മൈക്ക് വിഴുങ്ങാൻ ഒരുപാടാളുകൾ ഉണ്ടായിരുന്നു. കാണികളെ മനസിലാക്കാതെയുള്ള പ്രാസംഗികർ എന്നും തലവേദനയാണ്. 

 പരിപാടിയൊക്കെ നന്നായി തന്നെ നടന്നു. പക്ഷെ അതിനു ശേഷം അത്ര നല്ലതായിരുന്നില്ല. പ്രകടനം ഗംഭീരമായെന്ന് പറയാൻ ഒരുപാട് പേർ അവളുടെ അരികിലേക്ക് വന്നു. അതെനിക്ക് തീരെയും സഹിക്കാൻ പറ്റുന്ന നിമിഷങ്ങൾ  ആയിരുന്നില്ല. അവളെ പുകഴ്‌ത്താൻ ഞാനുണ്ട്. അവളെ വിമർശിക്കാൻ ഞാനുണ്ട്. അവളുടെ എന്തിനും ഏതിനും ഞാനുള്ളപ്പോൾ എന്തിനാണ് മറ്റുള്ളവരുടെ ആവശ്യം?

സമയം കഴിയുന്തോറും എന്റെ മാനസിക നില മാറുന്നത് അവൾക്ക് മനസിലായി. ഇനി അധിക നേരം അവിടെ നിന്നാൽ പിന്നെന്ത് സംഭവിക്കും എന്നറിയാവുന്നത് കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങി. മടക്ക യാത്രയിൽ അവളുടെ ഊർജ്ജവും പ്രസരിപ്പും കുറഞ്ഞിരുന്നു. പരിപാടിയുടെ ക്ഷീണമല്ല ഒരഗ്നി പർവതം പൊട്ടി തെറിക്കാൻ പോകുന്നുവെന്ന തിരിച്ചറിവ് അവളിൽ ടെൻഷൻ ഉണ്ടാക്കി.  എന്നാലും എനിക്ക് അടങ്ങി ഇരിക്കാനായില്ല. 2018 ൽ കേരളത്തിലുണ്ടായ പ്രളയം പോലെ വാക്കുകൾ കൊണ്ടൊരു ശര ശയ്യ തീർത്തു. ഞാൻ സമ്മതം മൂളിയത് കൊണ്ടാണ് ഇതെല്ലാമുണ്ടായതെന്ന സത്യം മറന്ന് കൊണ്ട് തന്നെയാണ് ഞാൻ പ്രതികരിച്ചു കൊണ്ടിരുന്നത്.

ചില കാര്യങ്ങൾ പലപ്പോഴും ഉൾക്കൊള്ളാൻ എനിക്ക് കഴിയാറില്ല. എന്റെ സ്വാർത്ഥത , അവളുടെ കാര്യത്തിൽ ഞാൻ തികച്ചും സ്വാർത്ഥനാണ്. മറ്റാരും അവളെ നോക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. മറ്റാരും അവളോട് അടുക്കുന്നത് എനിക്കിഷ്ടമല്ല. അവളുടെ സ്നേഹം, ഇഷ്ടം, നോട്ടം, പാട്ട്, അങ്ങനെ എല്ലാമെല്ലാം എന്റേത് മാത്രമായിരിക്കണം. 

എന്റെ ഈ സ്വാർത്ഥത അവൾക്ക് കൃത്യവും വ്യക്തവുമായി അറിയാം. അത് കൊണ്ടാണ് മറുത്തൊരു വാക്കു പോലും പറയാതെ എല്ലാം കേട്ടിരിക്കുന്നത്. ചിലപ്പോൾ ചില ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും ചന്തുവിനെ തോൽപ്പിക്കാൻ ഇന്നേ വരെ അവൾക്ക് കഴിഞ്ഞിട്ടില്ല. ജീവനുള്ളതും ഇല്ലാത്തതുമായ ഒരു വസ്തുവിനോടുമില്ലാത്ത ഒരുതരം ഭ്രാന്തമായ സ്വാർത്ഥത അവളിൽ എനിക്കുണ്ട്. അതുൾക്കൊള്ളാൻ മടിയില്ലെനിക്ക് പക്ഷെ എല്ലായ്‌പ്പോഴും അതിന്റെ പ്രത്യാഘാതം അവളിൽ വല്ലാത്ത മുറിപ്പാടുകൾ ഉണ്ടാക്കാറുണ്ട്. ഞാനെത്ര ശ്രമിച്ചിട്ടും എനിക്കെന്നോട് പറയാൻ സാധിക്കുന്നില്ല നീ ഇതിൽ സ്വാർത്ഥനാകൂ, ഇതിൽ ആവരുത് എന്നൊക്കെ. ഒരു നോട്ടം കൊണ്ട് പോലും അവൾ മറ്റൊരാൾക്കും സ്വന്തമാകുന്നത് സഹിക്കാനാവില്ല. ആ എനിക്ക് പിന്നെങ്ങനെയാണ് ഇത്തരം സാഹചര്യങ്ങളെ നേരിടാനാവുക.

 പെയ്ത് തോർന്ന മഴയിൽ  അന്തരീക്ഷമാകെ മാറി മറിഞ്ഞു. 
അവളെ ചേർത്ത് നിർത്തി പറഞ്ഞു " എനിക്കിഷ്ടല്ല , എനിക്കിതൊന്നും സഹിക്കാൻ പറ്റില്ല"
എന്നത്തേയും പോലെ " എനിക്കറിയാം" എന്ന് പറഞ്ഞവൾ മാറോട് ചേർന്നു  എന്നെ കൂടുതൽ സ്വാർത്ഥനക്കാനെന്ന പോലെ