Thursday, March 23, 2017

റാമ്പ് വാക്ക്

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന മഞ്ജുള ടീച്ചര്‍ ആ ചോദ്യം ഉയര്‍ത്തി കൊണ്ട് വന്നത്. ഭാവിയില്‍ നിങ്ങള്‍ക്ക് ആരവണം? നാല്പത് കുട്ടികളില്‍ ഞാന്‍ ഒഴികെ എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറും ആയാല്‍ മതി. കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആവണമെന്നൊരിക്കല്‍ മോഹിച്ചിരുന്നെങ്കിലും വളര്‍ച്ചയുടെ വഴിയില്‍ അതെന്നില്‍ നിന്നും അകന്നു. ഇപ്പോള്‍ മനസ്സില്‍ ഫാഷന്‍ രംഗം മാത്രമാണ്. ടീച്ചറിനോട് ആത്മവിശ്വാസത്തോടെ പറഞ്ഞു ഫാഷന്‍ ഡിസൈനര്‍ ആയാല്‍ മതിയെന്ന്‍. ഡോക്ടറിന്റെ കോട്ടും എഞ്ചിനീയറിന്റെ കുപ്പായവും മാത്രമല്ല ഈ ലോക ജനതയുടെ പള്‍സ് അറിഞ്ഞ് അവര്‍ക്കിണങ്ങുന്ന വേഷ ഭൂഷാധികള്‍ ഡിസൈന്‍ ചെയ്യുന്ന ഡിസൈനര്‍. ഫാഷന്‍ നഗരമായ പാരിസിന്റെ വീഥികളിലൂടെ ഫാഷന്റെ പുതുമകള്‍ സ്വപ്നം കണ്ടു നടക്കുന്ന ഡിസൈനര്‍. ലോകത്തിന്റെ ഏതു കോണിലും മറഞ്ഞു കിടക്കുന്ന ഫാഷന്‍ ഇഴകളെ കോര്തെടുക്കുന്ന ഡിസൈനര്‍.
ടീച്ചര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. അടുത്തേക്ക് വന്ന് വിഷദാംഷങ്ങള്‍ തിരക്കി. എന്ത് കൊണ്ട് ഡോക്ടറോ എഞ്ചിനീയറോ ആയിക്കൂട?
ടീച്ചര്‍ എനിക്ക് ബയോളജി ഇഷ്ട്ടമല്ല അത് കൊണ്ട് തന്നെ കാലഹരണപ്പെട്ട ആ വെള്ള കോട്ടിടാന്‍ താല്പര്യവുമില്ല. ചെറിയ രീതിയില്‍ വരയ്ക്കും.ഫാഷന്‍ മാസികകള്‍ നോക്കി പുതിയ ഫാഷന്‍ താരങ്ങളെയും തരംഗങ്ങളെയും ട്രെണ്ടുകളെയും ആസ്വദിക്കും.
 ടീച്ചര്‍ എന്നെ നിരുല്സാഹപ്പെടുത്തുമോ വഴക്ക് പറയുമോ എന്നൊക്കെ തോന്നി. പക്ഷെ  എല്ലാ വിധ ആശംസകളും തന്നു എന്ന്‍ മാത്രമല്ല  വേറിട്ട മേഘലയില്‍ ചുവട് വൈക്കാന്‍ തോന്നിയ മനസ്സിനെ പരസ്യമായി പ്രോത്സാഹിപ്പിച്ചു.
ഫാഷന്‍ ടെക്നോളജി പഠിക്കുന്നതിനെക്കാള്‍ ചിലവാണ്‌ പഠിച്ചിറങ്ങി റാമ്പ് നടത്തുവാന്‍. ഫാഷന്‍ റാമ്പ് നടത്താതെ വളരാനാവില്ല. ഫാഷന്‍ ടി വി സ്ഥിരം കണ്ടിരുന്നു. കൂട്ടുകാര്‍ സിനിമയും പാട്ടും കാര്ടൂനും കാണുന്ന സമയമെല്ലാം ഞാന്‍ എഫ് ടി വിക്ക് മുന്നില ചിലവഴിച്ചു. ഫാഷന്‍ വീക്കുകള്‍ ആകര്‍ഷണീയമാണ് – തല മുതല്‍ പെരു വിരല്‍ വരെ അടി മുടി ശ്രദ്ധിച്ച് ഒരുങ്ങി വരുന്നവര്‍. ഏറ്റവുമൊടുവില്‍ ഇവരെ ഇത്രയും സുന്ദരികളും സുന്ദരന്മാരും ആക്കിയ ഡിസൈനര്‍ റാമ്പിലൂടെ മുന്നോട്ട് നടന്നു വരുമ്പോള്‍ ആ സ്ഥാനത്ത് ഞാന്‍ എന്നെ സ്വപ്നം കണ്ടു.(ഞാന്‍ മാത്രമേ കണ്ടുള്ളൂ )
പ്ലസ്‌ ടു കഴിഞ്ഞു, വീട്ടുകാരുടെ നിര്‍ബന്ധത്തിന് കണക്കില്‍ ബിരുദത്തിനു ചേര്‍ന്നു. ഫാഷന്‍ ലോകം എന്നില്‍ നിന്നുമകലാന്‍ അധിക നാള്‍ വേണ്ടി വന്നില്ല. ടി വി കാണുമ്പോള്‍ പണ്ടെപ്പോഴോ ഞാന്‍ വരച്ച മോടെലുകള്‍ ആരോക്കൊയോ ഇട്ടിരിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
ആ തോന്നല്‍ ഉറപ്പിക്കാന്‍ ഞാനെന്റെ മേശ തുറന്ന് നോക്കും.... സ്വപ്നം കാണാന്‍ തുടങ്ങിയ കാലത്തെ എന്റെ ഫാഷന്‍ ശേഖരണം. ആര്‍ക്കും അറിയാത്ത എന്റെ സ്വകാര്യത - പേപ്പര്‍ കട്ടിങ്ങുകള്‍ , പ്ലാസ്റ്റിക്‌ കവറില്‍ വരച്ച ഡിസൈനുകള്‍ , ഫാഷന്‍ എന്ട്രന്സിനു വേണ്ടി പഠിച്ച നോട്ടുകള്‍,വസ്ത്രങ്ങളുടെ മോടെലുകള്‍, ഓരോ ആഖോഷങ്ങളില്‍ അണിയുന്ന പ്രത്യേക വസ്ത്രങ്ങള്‍, അവയിലെ പുതുമകള്‍.
ആഗ്രഹങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ഞാന്‍ പഠിച്ചില്ല,അടി ഒഴുക്കുള്ള പുഴയിലേക്ക് അലക്ഷ്യ മനോഭാവത്തില്‍ നീന്താന്‍ ശ്രമിച്ചു.വിഫല ശ്രമം എന്ന്‍ മാത്രമല്ല കെട്ടഴിഞ്ഞ ആഗ്രഹങ്ങള്‍ എവിടെക്കാണ്‌ പോയതെന്ന് പോലും അറിയില്ല – ആഴങ്ങളിലേക്കോ , അതോ ഏതെങ്കിലും കരയിലേക്കോ അതുമല്ലെങ്കില്‍ ഏതെങ്കിലും മത്സ്യത്തിന്റെ ഉദരത്തിലോ?
വിദൂരതയില്‍ മറഞ്ഞ ആഗ്രഹങ്ങളെ ചിന്താമണ്ഡലത്തില്‍ നിന്നും തിരഞ്ഞു പിടിച്ചു വാക്കുകളില്‍ ഒതുക്കാനാണ് വിധി. നഷ്ട്ടബോധവും വേദനയുമില്ലാതില്ല പക്ഷെ നഷ്ട്ടപ്പെട്ടതൊന്നും എന്റെതായിരുന്നില്ല.
ഇന്ന്‍ കോളേജിന്റെ വരാന്തകളും ക്ലാസ്സ്‌ മുറികളുമാണ്ണെന്റെ റാമ്പ് – കാഴ്ചക്കാരും ക്യാമറ ക്ലിക്കുകളും ഇല്ലാത്ത ഒന്ന്‍.

Sunday, March 5, 2017

കേബിള്‍ ടി വിയും ജോലിക്കാരിയും


അമ്മായി അമ്മ മരുമോള്‍ പോര് ഈ ലോകമുണ്ടായ കാലം മുതല്‍ ഉണ്ടെന്ന്‍ നമുക്കെല്ലാവര്‍ക്കും അറിയാം.ദൈവം ആണല്ലോ നമ്മുടെ സൃഷ്ട്ടാവ്. ഇത്രയുമൊക്കെ സൃഷ്ട്ടിച്ച അദ്ദേഹം മണ്ടന്‍ ആവില്ല. ലോജിക്കല്‍ ചിന്ത സ്വാഭാവികമായും ഉണ്ടാവും.ആ ചിന്തയുടെ പരിണാമം ആണ് അമ്മായി അമ്മ മരുമോള്‍ പയറ്റ്. കല്യാണം കഴിഞ്ഞ് പരിചയമില്ലാത്ത വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് സ്വന്തം വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാവും. സ്വാഭാവികമായും വീടിനെയും വീട്ടുകാരെയും കുറിച്ചുള്ള ഓര്‍മകളില്‍ മനസ്സ് വിഷമിച്ചു കൊണ്ടിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ശോക മൂകമായ അന്തരീക്ഷം കൂടി ആണെങ്കില്‍ എരിയുന്ന തീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമാവും. പുതിയ വീട്ടില്‍ എന്റര്‍ടയിന്‍മെന്റ് വേണ്ടേ? ആ എന്റര്‍ടയിന്‍മെന്റ് ആണ് അമ്മായി അമ്മ. ഫ്രീ ഫ്രീ ഫ്രീ എന്റര്‍ടയിന്‍മെന്റ്.
ഭാര്യ പദവി ശമ്പളം ഇല്ലാത്ത ജോലിക്കാരി എന്നാണല്ലോ വയ്പ്പ്, (എഴുതി വച്ചിട്ടില്ലെങ്കിലും ഒട്ടു മിക്ക ആണുങ്ങളുടെയും കാര്യങ്ങള്‍ ചെയ്ത് കൊടുത്ത് ആ ജോലി ഭാര്യമാരും വളരെ വൃത്തിയായി നിര്‍വഹിക്കുന്നു) അമ്മായി അമ്മ എന്നത് മാസവരി ഇല്ലാത്ത ഒരു കേബിള്‍ ടി വിയാണ്. തമാശ അല്ല. സത്യം. അസൂയ കുശുംബ്, കുന്നായ്മ, ദുഃഖം , ദേഷ്യം ഇത്തരത്തിലുള്ള എല്ലാ വികാരങ്ങളും മരുമകളില്‍ ഉണര്‍ത്താന്‍ കഴിവുള്ള ഒരു കേബിള്‍ കണക്ഷന്‍. ടി വി മാത്രമല്ല , വൈ ഫൈ സംവിധാനവുമുണ്ട്. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും വിശേഷങ്ങളും മസാല ചേര്‍ത്ത് അയല്‍ പക്കത്തെ വീടുകളില്‍ എത്തിക്കും. അവിടെയും വൈ ഫൈകള്‍ ഉണ്ടല്ലോ, ബാക്കി അവര്‍ ഏറ്റെടുത്തോളും.
ഇനി ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്ന മകന്‍ ആരാണെന്നല്ലേ? പ്രൊഡ്യുസര്‍ - കാശ് മുടക്കുന്നവന്‍. കേബിള്‍ ടി വിയും ജോലിക്കാരിയും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഒത്തു തീര്‍പ്പാക്കി കൊണ്ട് പോകാന്‍ ഉത്തരവാധിത്തപ്പെട്ട ഒരാള്‍.
എനിക്കൊരു പ്രൊഡ്യുസറിനെ അറിയാം. മനോജ്‌
ശമ്പളമില്ലാത്ത ജോലിക്കാരി അമ്പിളി
കേബിള്‍ ടി വി അമ്മച്ചി.
ആ വീട്ടില്‍ ഏഴു പേരുണ്ട്.മൂന്ന്‍ കുട്ടികള്‍ക്ക് രാവിലെ സ്കൂളില്‍ പോകണം. മനോജിന് ഓഫീസില്‍ പോണം, കേബിള്‍ ടി വി ആണെങ്കില്‍  ഒന്നിനും സഹായിക്കില്ല . എല്ലാ കാര്യങ്ങളും അമ്പിളി തന്നെ ഒറ്റയ്ക്ക് ചെയ്യണം. പക്ഷെ കുറ്റം പറയാന്‍ കേബിള്‍ ടി വിയെ ആരും പഠിപ്പിക്കണ്ട.മരുമോളോട് വല്ലാത്ത സ്നേഹം തോന്നുമ്പോ അമ്മച്ചിയുടെ പ്രകടനം കണ്ടാല്‍ ആരും അതിശയിക്കും. അങ്ങനെ അമ്മച്ചി ചില പണികള്‍ ഒപ്പിക്കും. ആ പണിയില്‍ ചിലപ്പോള്‍ അയല്‍ക്കാരും കുടുങ്ങും.
രാവിലെ ആംബുലന്‍സിന്റെ സയറിന്‍ കേട്ടാണ് ഉണര്‍ന്നത്. ഉറക്ക ചടവില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും മനസിലായില്ല. കാര്യ കാരണങ്ങള്‍ അവ്യക്തം. സംഭവം മറ്റൊന്നുമല്ല. എന്റര്‍ടയിന്‍മെന്റിന് വേണ്ടി കുറച്ച് കൂടുതല്‍ ഉറക്ക ഗുളികകള്‍ കഴിച്ചത് കാരണം കേബിള്‍ ടി വിയുടെ സംപ്രേഷണം നിലച്ചു. സാങ്കേതിക തകരാര്‍ എന്ന്‍ പറയാം. ഉടനെ മെക്കാനിക്കിന്റെ അടുക്കലേക്ക് കൊണ്ട് പോയി. മെക്കാനിക്കും പരിചാരകരും ചേര്‍ന്ന്‍ നട്ടും ബോള്‍ട്ടും ഒക്കെ തിരുക്കിയും മുറിക്കിയും ടി വി പ്രവര്‍ത്തിപ്പിച്ചു. ഓണ്‍ ആയെന്ന്‍ മാത്രമല്ല വൈ ഫൈ പ്രവര്‍ത്തനം തുടങ്ങി.
മരുമോളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ കൂട്ടത്തില്‍ ഒന്നുടെ പറഞ്ഞു , അവളാണ് എനിക്ക് രാത്രി ഗുളിക തന്നതെന്ന്. വകുപ്പ് മാറി. വാര്‍ത്ത‍ വിനിമയ വകുപ്പില്‍ നിന്നും കേസ് ആഭ്യന്തര വകുപ്പിലേക്ക് പോയി. പ്രൊഡ്യുസര്‍ ജോലിക്കാരിയെ ശകാരിക്കുന്നു. വീട്ടുകാരും കുടുംബക്കാരും ബന്ധുക്കളും ജോലിക്കാരിയെ അനാടമി ചെയ്തു.
കഴിഞ്ഞിട്ടില്ല, പട്ടു സാരിയും ഇരുപത് പവന്റെ മാലയും വേണം അമ്മച്ചിക്ക്. പ്രൊഡ്യുസര്‍ ഐ എസ് ആര്‍ ഓ എഞ്ചിനീയര്‍ ആയത് കൊണ്ട് ആവശ്യം നടന്നു
. വൈ ഫൈ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത് കൊണ്ട് പോലീസ് വരാന്‍ അധികം സമയം വേണ്ടി വന്നില്ല. കേബിള്‍ ടി വിയെ കൊണ്ട് വീട്ടുകാര്‍ക്ക് മാത്രമല്ല നാട്ടുകാര്‍ക്കും പണി കിട്ടി തുടങ്ങി.
പോലീസ് വരുന്നു, ചോദ്യം ചെയ്യലുകള്‍, എഫ് ഐ ആര്‍ തയ്യാറാക്കുന്നു. പത്ര സമ്മേളനത്തിന് കുറിപ്പെഴുതും പോലെ കോണ്‍സ്റ്റബിള്‍ എഴുതി തകര്‍ക്കുന്നു. ഹോ കണ്ടാല്‍ തോന്നും അഫ്സല്‍ ഗുരുവിനെയോ അജ്മല്‍ കസബിനെയോ , ദാവൂദിനെയോ മറ്റോ ആണ് ചോദ്യം ചെയ്യുന്നതെന്ന്.
എന്തെങ്കിലും ബഹളമോ ശബ്ദ തരംഗങ്ങളോ അപ്പുറത്തെ വീട്ടില്‍ നിന്നും നിങ്ങള്‍ കേട്ടിട്ടുണ്ടോ? ശബ്ദം അല്ലേ അതിപ്പോ കേള്‍ക്കാതിരിക്കാന്‍ നമുക്ക് കേള്‍വി കുറവൊന്നും ഇല്ലല്ലോ. പിന്നെ ബഹളം എന്ന്‍ പറയുമ്പോള്‍ എത്ര ഫ്രീക്ക്വന്‍സി ശബ്ദം ആവണം? ഇതൊക്കെ മനസ്സില്‍ മാത്രം ഉയര്‍ന്ന ചോദ്യങ്ങളാണ്, പുറത്ത് പറഞ്ഞാല്‍ പിന്നെ ഞാനും കൂടി കേസില്‍ പ്രതി ആകും. ദിവസങ്ങളോളം നീണ്ടു നിന്നു ആ നാടകം.  
ഈ കണക്കിന് മുന്നോട്ട് പോയാല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന്‍ കേബിള്‍ ടി വി കണക്ഷന്‍ വിചേധിക്കും എന്ന അവസ്ഥ എത്തി. എന്റര്‍ടയിന്‍മെന്റിനും ഇല്ലേ ഒരു പരിധി.

മലയാളിയുടെ എം ആര്‍ പി ശീലം


എന്നും രാവിലെ പുറപ്പെടാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ ചെരുപ്പ് മാറ്റാറായി എന്നോര്‍മ്മ വരൂ. പൊട്ടിയില്ല എന്നാലും പൊട്ടാറായി എന്ന് മനസ്സ് പറഞ്ഞു. മഴ ഇല്ലെങ്കിലും വെയിലത്ത് വാടി കരിഞ്ഞ് പോകുന്ന ചെരുപ്പുകളാണ് വിപണിയില്‍ അധികവും ഉള്ളത്. പാതി വഴിയില്‍ ചെരുപ്പ് പൊട്ടിയാല്‍ എന്ത് ചെയ്യുമെന്ന ഭയത്തോടെ അന്നും വീട്ടില്‍ നിന്നുമിറങ്ങി നടന്നു. ബസ്‌ സ്റ്റോപ്പ്‌ എത്തും വരെ ഒന്നും സംഭവിച്ചില്ല. ഭാഗ്യം.ഇനിയിപ്പോ നടക്കേണ്ട കാര്യമില്ല, വൈകുന്നേരം വരെ സമാധാനമുണ്ട്.
ബസ്സില്‍ കയറിയാല്‍ ആര്‍ക്കും മുഖത്ത് നോക്കാന്‍ സമയമില്ല. താല്‍പര്യവും ഇല്ല. സീറ്റ്‌ കിട്ടിയാല്‍ പിന്നെ എല്ലാവരും മൊബൈലും ഹെഡ് സെറ്റും എടുക്കും പിന്നെ അവരവരുടെ  ലോകത്താണ്. ജനാലയിലൂടെ പിന്നോട്ട് ഓടി മറയുന്ന കാഴ്ച്ചകള്‍ നോക്കി ഞാനും ഇരുന്നു. പോയ്‌ മറഞ്ഞ കാഴ്ച്ചകളില്‍ ചിലത് എവിടെയോ കണ്ട് മറന്ന പോലെ. ചിന്തകളും ഓര്‍മകളും ചെരുപ്പിനെ ചുറ്റി പറ്റി തന്നെ നിന്നു.
ഒരാളുടെ കാലും ചെരുപ്പും നോക്കിയാല്‍ അയാളുടെ വ്യക്തിത്വവും ജോലിയും പ്രവചിക്കാന്‍ ആവുമെന്ന് കേട്ടിട്ടുണ്ട്. ഏതോ ക്ലാസ്സില്‍ ഒരദ്ധ്യാപകന്‍ പറഞ്ഞു സ്വന്തമായി അദ്ധ്വാനിച്ച പണം കൊടുത്ത് വാങ്ങുമ്പോള്‍ മാത്രമേ വില കൂടിയ ചെരുപ്പുകള്‍ ഉപയോഗിക്കാവൂ. വീട്ടുകാരുടെ ചിലവില്‍ കഴിയുമ്പോള്‍ ഏറ്റവും വില കുറഞ്ഞത് മാത്രം ഉപയോഗിക്കാന്‍ പഠിക്കണം. എന്ത് കൊണ്ട് അദ്ദേഹം അത് പറഞ്ഞു എന്നറിയില്ല എന്നാലും ഇന്നത്തെ തല മുറയിലെ കുട്ടികള്‍ക്ക് കഴിയാത്ത ഒരു കാര്യമാണ് അതെന്ന് തോന്നുന്നു.ചെരുപ്പ് മാത്രമല്ല എന്തിനും ഏതിനും ബ്രാന്‍ഡ്‌ സാധനങ്ങള്‍ മാത്രമേ ഉപയോഗിക്കു എന്നത് വാശി ആണ്.
കാത്തിരുന്ന് കാത്തിരുന്ന് ആഴ്ചാവസാനം ചെരുപ്പ് വാങ്ങാന്‍ ബാറ്റയില്‍ പോയി. പതിവായി അവിടെ നിന്നുമാണ് വാങ്ങുന്നത് - ഗുണമേന്മ കൊണ്ടോ ശീലം കൊണ്ടോ എന്നറിയില്ല. ശനിയാഴ്ച്ച വൈകുന്നേരം ആയിരുന്നു. തിരക്കൊന്നും ഇല്ല. ശീതികരിച്ച മുറികളില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത ചെരുപ്പുകള്‍ ഓരോന്നും നിരന്നിരുന്നു - പ്രൗഢ ഗാംഭീര്യത്തോടെ , തലയെടുപ്പോടെ കണ്ണാടി ചില്ലുകളുടെ മേല്‍. പല മോഡലുകള്‍, ബ്രാന്‍ഡുകള്‍, പല പേരുകള്‍ - ഷൂസ്, ബൂട്സ്, സാണ്ടല്സ്, സ്ലിപ്പെര്സ്. ലിംഗ സമത്വം ചെരുപ്പുകളിലും ഇല്ല. താഴെ പുരുഷ മോഡലുകളും രണ്ടാമത്തെ നിലയിലാണ് സ്ത്രീ വിഭാഗം.
മുകളില്‍ മഴവില്‍ നിറങ്ങളിലെ ചെരുപ്പുകളാണ്. പുരുഷന്മാര്‍ വര്‍ണ്ണ വിവേച്ചനക്കാര്‍ ആയത് കൊണ്ടാണോ എന്നറിയില്ല താഴെ കറുപ്പും ബ്രൌണും ആണ് അധികവും. നിറങ്ങളില്‍ മാത്രമല്ല വൈവിധ്യം മോഡലിലും ഉണ്ട് - വെട്ജെസ് , ബൂട്സ്, ഹീല്സ്, ബെല്ലി ഷൂസ്, ചപ്പല്സ്. ഹീല്സ് തന്നെ പലവിധം – പെന്‍സില്‍ ഹീല്‍, ബ്ലോക്ക്‌ ഹീല്സ്, പ്ലാട്ഫോം ഹീല്സ്. ഹീല്സ് ഇല്ല എങ്കില്‍ കെട്ടുള്ളതും ഇല്ലാത്തതും. ഇനി ഓരോന്നിന്റെയും എം ആര്‍ പി നോക്കാം. ശരാശരി മിക്കതിന്റെയും വില 499 ല്‍ കൂടുതലാണ്. ഇനി അതിലും കുറഞ്ഞത് വേണമെങ്കില്‍ ഇറച്ചി കടകളില്‍ കൊളുത്തിട്ട് തൂക്കിയ പോലെ മറുഭാഗത്ത് ചില ചെരുപ്പുകള്‍ തൂക്കി ഇട്ടിട്ടുണ്ട് - 300 രൂപയില്‍ താഴെ മാത്രം വിലമതിക്കുന്നവ. മൂവായിരം രൂപയില്‍ കൂടുതല്‍ ഉള്ള ചെരുപ്പുകള്‍ ആണെങ്കില്‍ തുന്നല്‍ ഉണ്ടാവും ബാക്കി എല്ലാ ചെരുപ്പും ഒട്ടിച്ചു വച്ചതാവും.
ചെരുപ്പ് പണ്ടേ എനിക്ക് വീക്നെസ്സ് ആണ്. ഇടുന്ന വസ്ത്രങ്ങളെക്കാള്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് ചെരുപ്പുകളില്‍ ആയിരുന്നു. അന്ന് കണ്ട പല മോഡലുകളും എനിക്കിഷ്ട്ടമായി എങ്കിലും കാലിന് കൂടി സുഖം കിട്ടണ്ടേ. കുറെ ഒക്കെ നോക്കി നോക്കി അവസാനം ആ വെള്ള ചെരുപ്പ് മതിയെന്ന് ഞാനുറപ്പിച്ചു. കെട്ടില്ല , ചപ്പല്‍ മോഡല്‍. ഓഫ്‌ വൈറ്റ് നിറം. വേറെ ഒന്നും വാങ്ങാന്‍ ഇല്ലാത്തത് കൊണ്ട് താഴേക്ക് വന്നു. കൗണ്ടറിൽ  അപ്പോഴേക്കും തിരക്കായി. ഒരാള്‍ വാങ്ങിയ ഷൂസിന്റെ വില 2500 രൂപ. ഇയാളിത് കാലില്‍ ഇടാന്‍ തന്നെ അല്ലേ വാങ്ങിയത് എന്ന് മനസ്സില്‍ ചോദിച്ചു. അത് കേട്ടിട്ടെന്ന പോലെ അയാളെന്നെ തിരിഞ്ഞു നോക്കി. ചിരിയില്‍ അവസാനിക്കാത്ത പ്രശ്നങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.
ഒടുവില്‍ എന്റെ ഊഴം വന്നു. ബില്‍ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അമളി മനസിലായത്. എടുത്ത ചെരുപ്പിന്റെ എം ആര്‍ പി ഞാന്‍ നോക്കിയില്ല. ഇങ്ങനൊരു അബദ്ധം എനിക്കിത് വരെ പറ്റിയിട്ടില്ല. ഇതിപ്പോ ആദ്യമായിട്ടാണ്. സാധാരണ എന്ത് സാധനം വാങ്ങുന്നതിന് മുന്‍പേ നോക്കുന്നത് വിലയാണ്. സാധനം ഇഷ്ട്ടപ്പെട്ടിലെങ്കിലും വില കുറവായത് കൊണ്ട് ഇഷ്ട്ടപ്പെടുന്നവരാണ് മലയാളികള്‍.
കൈയില്‍ 1250 ഉണ്ട് പക്ഷെ ചെരുപ്പിന്റെ എം ആര്‍ പി 1599.  നിമിഷ നേരത്തേക്ക്  ഞാനൊന്ന്  പതറി.  സ്വന്തം കാശ് കൊടുത്താണെങ്കില്‍ പോലും ഇത്രയും വില കൂടിയ ചെരുപ്പിടുന്ന ശീലമില്ല. പക്ഷെ ബില്‍ അടിച്ചു പോയത് കൊണ്ടും കാശ് തികയില്ല എന്ന് പറയാന്‍ എന്റെ ഈഗോ അനുവധിക്കാത്തത് കൊണ്ടും ആ ചെരുപ്പ് മതിയെന്ന് ഉറപ്പിച്ചു.

ഡെബിറ്റ് കാര്‍ഡ്‌ കൈയില്‍ ഉണ്ടായിരുന്നത് കൊണ്ട് നാണം കെടാതെ ഇഷ്ട്ടപ്പെട്ട ചെരുപ്പും വാങ്ങി ഇറങ്ങി. സാങ്കേതിക വിധക്തന്മാരെ മനസ്സാല്‍ സ്മരിച്ചു. ആ കാര്‍ഡ്‌ ഇല്ലായിരുന്നെങ്കില്‍ എന്റെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ പോലും വയ്യ. വെറുതെ അല്ല എന്ത് സാധനം വാങ്ങുന്നതിന് മുന്‍പും മലയാളി എം ആര്‍ പി നോക്കുന്നത്. ബില്‍ വരുമ്പോ അന്ധാളിക്കാതിരിക്കാന്‍ അതൊരു നല്ല ശീലമാണ് അല്ലെങ്കില്‍ പട്ടി ചന്തയ്ക്ക് പോയ പോലെ തിരിച്ചു വരേണ്ടി വരും.( ഡെബിറ്റ് കാര്‍ഡില്‍ കാശ് ഇല്ല എങ്കില്‍ ഉള്ള അവസ്ഥയാണ്‌ കവി ഉദേശിച്ചത് )