Friday, September 29, 2017

പേര്‍ഷ്യന്‍ കഥ



പണ്ടു പണ്ട് , വളരെ പണ്ട് ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. രാജാവിന്റെ പൊന്നോമന പുത്രനായിരുന്നു ആ രാജകുമാരന്‍, സ്നേഹം മൂത്ത രാജാവ്‌ അവന്റെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തു. അവന്റെ പേരില്‍ ഇടയ്ക്കൊക്കെ എന്തെങ്കിലും വലിയ വിരുന്നുകള്‍ അദ്ദേഹം ഒരുക്കുമായിരുന്നു. ഒരു ദിവസം ഇങ്ങനെ ഒരുക്കിയ വിരുന്നില്‍ പിതാവിന്റെ അടുത്തായി നില്‍ക്കുന്ന ഒരു കറുത്ത താടിക്കാരന്‍ തന്നെ ശ്രദ്ധിച്ചു നോക്കുന്നത് അവന്‍ കണ്ടു.അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു,എന്തോ ഒരു വിസ്മയം അയാളുടെ കണ്ണുകളില്‍ അവന്‍ കണ്ടു.അത് മരണത്തിന്റെ മാലാഖയായ അസ്രായേല്‍ ആണെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു.അസ്വസ്ഥനായ രാജകുമാരന്‍ വിരുന്നു കഴിഞ്ഞ ഉടനെ ഈ വിവരം പിതാവിനോട് പറഞ്ഞു.ആ മാലാഖയുടെ മുഖഭാവം കണ്ടിട്ട് അസ്രായേല്‍ തന്നെ അന്വേഷിച്ചാണ് വന്നതെന്ന് അവന്‍ ഭയന്നു.
ഇതുകേട്ട് ഭയപ്പെട്ട രാജാവ് മകനോട് പറഞ്ഞു “ നീ ഉടന്‍ തന്നെ പേര്‍ഷ്യയിലേക്ക് പോവുക.ആരോടും പറയേണ്ട.താബ്രിസ് കൊട്ടാരത്തില്‍ ഒളിച്ചിരിക്കുക.താബ്രിസിലെ ഷാ എന്റെ സ്നേഹിതനാണ്.നിന്റെ അടുക്കലേക്ക് അയാള്‍ ആരെയും കടത്തി വിടില്ല.”
രാജകുമാരനെ ഉടന്‍ തന്നെ താബ്രിസിലേക്ക് പറഞ്ഞയച്ചു.അതിനു ശേഷം രാജാവ് വീണ്ടും ഒരു വിരുന്നൊരുക്കി.അതിലും കറുത്ത മുഖമുള്ള അസ്രായേലിനെ പതിവ് പോലെ ക്ഷണിച്ചു.

“രാജാവേ താങ്കളുടെ മകനെ ഈ രാത്രിയില്‍ ഇവിടെ കണ്ടില്ലല്ലോ.?”വലിയ താല്പര്യത്തോടെ അസ്രായേല്‍ മാലാഖ അന്വേഷിച്ചു.
“എന്റെ മകന്‍ നവ യൗവനത്തിന്റെ തിളക്കത്തിലാണ്.ദൈവാനുഗ്രഹത്താല്‍ അവന്‍ ദീര്‍ഘായുസ്സുള്ളവനായിരിക്കും.താങ്കള്‍ എന്തിനാണ് അവനെ അന്വേഷിക്കുന്നത്?” രാജാവ് അസ്രായിലിനോട് ചോദിച്ചു.
:മൂന്ന് നാള്‍ മുന്‍പ് ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു – പേര്‍ഷ്യയിലെ ഷായുടെ താബ്രിസ് കൊട്ടാരത്തില്‍ ചെന്ന്‍ താങ്കളുടെ മകനെ പിടിച്ചു കൊണ്ട് വരാന്‍.! അതിനാലാണ് ഈ കഴിഞ്ഞ ദിവസം അവനെ ഇവിടെ ഇസ്തന്ബുള്ളില്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്ച്ചര്യപ്പെട്ടതും, സന്തോഷിച്ചതും.എന്റെ നോട്ടത്തിന്റെ ലക്ഷ്യം അന്ന്‍ അവന് മനസിലായിരുന്നു.”
ഇത്രയും പറഞ്ഞ ഉടനെ അസ്രായേല്‍ എന്ന മരണത്തിന്റെ മാലാഖ അവിടം വിട്ടു.

Friday, September 8, 2017

ഗോര - by രബീന്ദ്രനാഥ ടാഗോര്‍

വളരെ യാദ്രിശ്ചികമായിട്ടാണ് ടാഗോറിന്റെ ഗോര കലാലയത്തിന്റെ വായനശാലയില്‍ നിന്നും ഞാനെടുക്കുന്നത്. സെമെസ്റെര്‍ പരീക്ഷകളുടെ സമയം ആയതിനാല്‍ ക്ലാസുകള്‍ ഇല്ല അത് കൊണ്ട് സമയം പോകാന്‍ വേണ്ടി എന്തെങ്കിലും വായിക്കാമെന്ന് മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. മലയാളം തര്‍ജ്ജമയാണ് പുസ്തകം. അഞ്ഞൂറ് പേജുകള്‍ ഉണ്ട്. വായിച്ച് തുടങ്ങിയപ്പോള്‍ അത്ര രസകരമായി തോന്നിയില്ല പല തവണ മടക്കി വച്ചു, തിരികെ കൊടുത്താലോ എന്ന്‍ ചിന്തിച്ചു. പക്ഷെ ഒന്നും നടന്നില്ല എന്ന്‍ മാത്രമല്ല വിധി എന്നെ കൊണ്ട് അത് മുഴുവന്‍ വായിപ്പിക്കുകയും ചെയ്തു. സത്യത്തില്‍ ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പേ എഴുതിയ നോവല്‍ ആണെങ്കില്‍ പോലും ആനുകാലിക പ്രസക്തിയുള്ള നോവല്‍ ആണ് ഗോര. നോവല്‍ എന്ന്‍ തന്നെ പറയണമെന്നില്ല കാരണം കഥാപാത്രങ്ങളുടെ പേരുകളില്‍ മാത്രമേ നമുക്ക് സംശയം തോന്നു പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും എല്ലാം നമുക്ക് സുപരിചിതരായ ഒരുപാട് പേരെ ഇത് വായിക്കുമ്പോള്‍ ഓര്‍മ്മ വരും.
ഈ നോവല്‍ വായിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക അഞ്ജാതരുടെ വെടിയേറ്റ്‌ മരിക്കുന്നത്. സത്യത്തില്‍ നമ്മുടെ നാടിന് സ്വാന്തന്ത്ര്യം കിട്ടി എന്ന്‍ എന്ത് അടിസ്ഥാനത്തിലാണ് നാം പറയുന്നത്. ബ്രിട്ടീഷ്‌ ഭരണകാലത്ത് നിലനിന്നിരുന്ന മേലാള കീഴാള നിലപാടുകള്‍ ഇന്നും തുടരുന്നില്ലേ? ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇന്നും വെട്ടും കുത്തും കൊലപാതകവും അരങ്ങേറുന്നില്ലേ? ജനിച്ചു വീഴുന്ന കുഞ്ഞിന്റെ ജാതി ഇന്നും പ്രസക്തമായി തന്നെ തുടരുന്നില്ലേ? എഴുപത് വര്‍ഷം തികഞ്ഞു സ്വാതന്ത്ര്യം കിട്ടിയിട്ട് എന്നിട്ടും സാമൂഹിക മാറ്റങ്ങള്‍ (മതത്തിന്റെ പേരിലുള്ള) ഉണ്ടോ? സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്നും തുടരുന്ന സംവരണം . എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പിന്നോക്കം നിന്നിരുന്ന ജന വിഭാഗത്തെ മുന്നോട്ട് കൊണ്ട് വരാന്‍ ഇനിയും സംവരണത്തിന്റെ ആവശ്യം ഉണ്ടോ? ഇത് ഒരിക്കലും അവരെ ഉദ്ധരിക്കാനല്ല എന്ന്‍ സാമാന്യ വിവേകമുള്ള ഏതൊരു മനുഷ്യനും അറിയാം.
ഈ നോവലില്‍ മഹിം എന്ന്‍ ആള്‍ അയാളുടെ പതിനൊന്ന്‍ വയസ്സായ മകളെ വിവാഹം കഴിപ്പിക്കാന്‍ നെട്ടോട്ടം ഓടുന്നു. എത്ര മഹിമുമാര്‍ നമുക്ക് ചുറ്റിലും ഉണ്ട്. അതും തികഞ്ഞ ഒരു ഹിന്ദുവിനെ കൊണ്ട് മാത്രമേ വിവാഹം കഴിപ്പിക്കു. തികഞ്ഞ ഹിന്ദു എന്നാല്‍ തൊട്ടുകൂടായ്മ പാലിക്കുന്ന ആളായിരിക്കണം. നിങ്ങള്‍ക്കും എനിക്കും സുപരിചിതരായ എത്രയോ പേരുണ്ട് അങ്ങനെ.ഇന്നും തൊട്ടു കൂടായ്മ സമൂഹത്തില്‍ നിലനില്‍ക്കുന്നു.നിയമവിരുദ്ധം എന്നൊക്കെ പറഞ്ഞു നമുക്ക് തര്‍ക്കിക്കാം എങ്കില്‍ പോലും ആളുകളുടെ മനസ്സിനെ വിശാലമാക്കാന്‍ മാത്രം നമുടെ സംസ്കാരം വളരാതെ പോയി.
ബ്രഹ്മ സമാജത്തില്‍ അംഗമായ ലളിതയും ഹിന്ദുവായ വിനയനും തമ്മിലുള്ള വിവാഹ നടക്കുന്നതിലുള്ള തടസ്സങ്ങള്‍ എന്തെല്ലാം. ഒരു സമാജവും യാന്ത്രികമല്ല ഏതെങ്കിലും ഒരു വ്യക്തിയുടെ നിയന്ത്രണം അതിന്റെ മേല്‍ ഉണ്ടാവും. ഇവരുടെ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മുഴുവന്‍ പാനു ബാബുവാണ്.പാനു ബാബു ബ്രഹ്മ സമാജത്തില്‍ പെട്ട ആളാണ് അത് കൊണ്ട് തന്നെ ലളിത വിനയനെ വിവാഹം ചെയ്യുന്നത് അയാള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞില്ല.സമാജത്തിലെ അംഗ സംഖ്യ കുറയുമെന്നുള്ള ഭയത്തില്‍ കവിഞ്ഞ് ഒരു കാരണവും അയാള്‍ക്കില്ല. ഇന്നും നേതാക്കന്മാര്‍ ജാതിക്ക്‌ വേണ്ടി പ്രസംഗിക്കുന്നത് മറ്റൊന്നും കൊണ്ടല്ല ,പ്രത്യേക വിഭാഗങ്ങളുടെ കൂടെ നിന്നില്ലെങ്കില്‍ ഇവരൊന്നും നേതാവായി തുടരില്ല. സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടിയാണ് ചെറിയ ചെറിയ കൂട്ടായ്മകള്‍ സൃഷ്ട്ടിക്കുന്നത്. ഭൂരിഭാഗം ജനങ്ങള്‍ക്കും മതം ഒരു തീ പൊരി പോലെയാണ്. ഭയമാണ് മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍, സംസാരിക്കാന്‍. കാരണം നൂറ്റി ഇരുപത്തി ഒന്ന്‍ കോടി ജനങ്ങള്‍ ഉള്ള നാട്ടില്‍ ഒരു കലാപം ഉണ്ടാവാന്‍ പട്ടിണി വേണ്ട ദാരിദ്ര്യം വേണ്ട മതം മാത്രം മതി. നമ്മുടെ പെട്രോളിയം ഉല്‍പ്പനങ്ങള്‍ പോലെ സെന്‍സിറ്റീവ് ആണത്. അത് കൊണ്ടാണ് ഗൗരി ലങ്കേഷിനെ പോലെ ഉള്ളവര്‍ കൊല്ലപ്പെടുന്നത്. പരസ്യമായി ഒരു mla കര്‍ണാടകയില്‍ പ്രസംഗിച്ചു rss ന്റെ കാര്യങ്ങളില്‍ ഇടപ്പെട്ടത് കൊണ്ടാണ് ഗൗരിക്ക് ഇങ്ങനെ സംഭവിച്ചതെന്ന്. എന്ത് സ്വാതന്ത്ര്യ ദിന സന്ദേശമാണ് പ്രധാന മന്ത്രി ജനങ്ങളോട് പറഞ്ഞത്. ഇതാണോ സ്വാതന്ത്ര്യം? ഇതാണോ ജനാധിപത്യം? ഇങ്ങനെ ആണോ ലൈഫ് to liberty എന്ന മൗലിക അവകാശം സംരക്ഷിക്കപ്പെടുന്നത്? ഈ നാട്ടില്‍ നടക്കുന്ന അക്രമങ്ങളെ നോക്കിയാല്‍ എങ്ങനെ ആണ് സോഷ്യലിസം എന്ന്‍ പറയുന്നത്? അന്നും ഇന്നും നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന്‍ തെളിവാണ് ഗോര പോലെ ഉള്ള നോവലുകള്‍ തെളിയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാഗോര്‍ കണ്ട ഇന്ത്യ തന്നെയാണ് ഇന്നും ഇന്ത്യ, ഒരുപക്ഷെ അതിനെക്കാള്‍ മോശമായ ജീവിത രീതികള്‍ എന്ന്‍ പറയേണ്ടി വരും.  
പല സംസ്കാരങ്ങള്‍ ചേര്‍ന്നതാണ് നമ്മുടെ നാട്.ഈ നാട്ടില്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള സ്വാന്ത്ര്യമുണ്ട് , ചിന്തിക്കാനുള്ള എഴുതാനും പറയാനുമുള്ള സ്വാന്തന്ത്ര്യം ഉണ്ട്. അതിനെതിരെ കൊലപാതകം ആയുധമാക്കിയാല്‍ പിന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ്‌ പ്രഭുക്കന്മാര്‍ ചെയ്തതില്‍ നിന്നും എന്ത് വ്യത്യാസമാണ് പറയാനുള്ളത്. ഇത്രയും സെന്‍സിറ്റീവ് സംഭവങ്ങള്‍ ഉണ്ടായിട്ടും മൗനം പാലിക്കുന്ന പ്രധാന മന്ത്രി ഈ നാട്ടില്‍ മാത്രമേ കാണൂ. ല്ലാവര്‍ക്കും് നമ്മുടെ നാട്. ആ നമ്മുടെ ജാതിയും മതവും സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഉള്ളതാവണം പരസ്പരം കൊന്ന് തിന്നാനുള്ളതല്ല. ചിലര്‍ വിഗ്രഹ ആരാധനയില്‍ വിശ്വസിക്കുന്നു ചിലര്‍ അതിനെ എതിര്‍ക്കുന്നു. ഇതെല്ലാം തികച്ചും വ്യക്തിപരമായ കാര്യങ്ങളായി മാത്രം കണ്ടാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.

ഈ കഥ അവസാനിക്കുന്നത് ഗോര എല്ലാത്തില്‍ നിന്നും സ്വതന്ത്രനാണെന്ന് അറിയിച്ച് കൊണ്ടാണ്. അത് പോലെ തന്നെയാണ് നാം ഓരോരുത്തരും എന്ന്‍ പറയാന്‍ മാത്രമല്ല പ്രവര്‍ത്തിക്കാന്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ മനുഷ്യ ഗണത്തില്‍ പെടു. വിശ്വാസങ്ങള്‍ ആവാം പക്ഷെ അന്ധ വിശ്വാസങ്ങള്‍ പാടില്ല. കുറച്ചധികം സമയം എടുത്താണ് വായിച്ചത് എന്നാലും നഷ്ട്ടബോധമില്ല. ദി mong who sold his ferrari എന്ന പുസ്തകത്തില്‍  റോബിന്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട് ആദ്യത്തെ പത്ത് പേജുകള്‍ വായിക്കുമ്പോള്‍ ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ പിന്നെ തുടര്‍ന്നു വായിക്കരുതെന്ന്. അത് ഞാന്‍ പാലിച്ചിരുന്നെങ്കില്‍ ഗോരയെ ഒരിക്കലും കാണാന്‍ സാധിക്കില്ലായിരുന്നു. ഗോരയെ മാത്രമല്ല, വിനയന്‍, മൗസി, ലളിത, ആനന്ദമയി , പരേഷ് ബാബു, അവിനാഷ്, സുചരിത, കൈലാസ് അങ്ങനെ സമൂഹത്തിലെ എത്രയോ പേരെയാണ് പരിചയപ്പെടാതെ പോയേനെ.