Monday, September 21, 2020

ഭ്രമണം

 നെഞ്ചോട്‌ ചേർത്ത് നിർത്താൻ ആഗ്രഹിച്ചവളെ സ്വന്തമാക്കാനാവില്ലെന്ന സത്യമെന്നേ വല്ലാതെ വിഷമിപ്പിച്ചു.  അവളുടെ താല്പര്യമില്ലായ്മയെ കൂടുതൽ ചോദ്യം ചെയ്യാൻ എനിക്കാവില്ലായിരുന്നു.  കാരണം മറ്റാരേക്കാളും മറ്റെന്തിനെക്കാളും അവളെനിക്ക് ആരെല്ലാമോ ആയിരുന്നു.  അവളുടെ സാഹചര്യം അറിയാവുന്നത് കൊണ്ട് അധികം സമ്മർദ്ദം ചെലുത്താനും മനസ്സ് അനുവദിച്ചില്ല. അവളോടുള്ള എന്റെ സ്നേഹം അവളെ വേദനിപ്പിക്കാതിരിക്കാൻ ഓരോ ദിവസം ഓരോ നിമിഷവും ഞാനവളിൽ നിന്നുമകന്നു.  ആ അകൽച്ച എവിടെയൊക്കെയാണ് എന്നെ കൊണ്ട് പോയത്. 

കാടും മേടും കരയും തീരവും ഒന്നും വേർതിരിക്കാനാവാതെയുള്ള യാത്രയിൽ ഞാൻ അലഞ്ഞത് മുഴുവൻ സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി തന്നെ ആയിരുന്നു.  ജീവിതത്തിൽ ആർക്കൊക്കൊയോ വേണ്ടി ഓരോ വേശം കെട്ടി ആടിയപ്പോഴും മനസ്സെന്നും വേദനിച്ചിരുന്നു.  ആഗ്രഹിച്ചതൊന്നും നേടാനാവാതെ നേടിയതിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താൻ ശ്രമിച്ചപ്പോഴൊക്കെയും പരാചിതനായി സ്വയം കോമാളി ആണെന്ന് തെളിയിച്ചു.

എനിക്ക് വേണ്ടി ജീവിക്കാൻ മറന്ന് മറന്ന് ഞാൻ എന്നെ തന്നെ മറന്നു തുടങ്ങി.  പക്ഷെ അവളെ മറക്കാൻ ശ്രമിക്കുമ്പോഴൊക്കെയും എങ്ങു നിന്നുമൊക്കെ ശരങ്ങളേറ്റ് എന്റെ ശരീരമാകെ വിറങ്ങലിച്ചു

എന്നും എപ്പോഴും അവളെ ഓർക്കാതിരിക്കാൻ ശ്രമിക്കും. അത് കൊണ്ടാവും അടങ്ങാത്ത വേദനയായി മനസ്സിൽ അലകൾ ആഞ്ഞടിച്ചത്. എന്റെ സ്വന്തമായില്ലെങ്കിലും അവളെ പോലൊരു പെണ്ണിനെ സ്വന്തമാക്കുന്ന ആരായാലും ഭാഗ്യവാൻ ആയിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു. കാരണം, മനസ്സറിഞ്ഞു സ്നേഹിക്കാൻ അവളെ പോലെ മറ്റാർക്കും കഴിയില്ല.  അവളോടുള്ള ആത്മബന്ധം വളർന്നു കൊണ്ടേ ഇരുന്നു. പക്ഷെ വളർച്ചാ നിരക്ക് ഞാനറിഞ്ഞതേയില്ല.  ഞാനത് അറിയാൻ ശ്രമിച്ചില്ല.  അവൾ മാറ്റാർക്കെങ്കിലും സ്വന്തമാകുന്നത് വരെയെങ്കിലും കാത്തിരിക്കാൻ എനിക്ക് തോന്നിയില്ല. അവളിൽ നിന്നുമകലാൻ കൂടി വേണ്ടിയാണോ മറ്റൊരു ബന്ധത്തിൽ ഞാൻ എത്തിപെട്ടത്? അതോ സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ടോ? രണ്ടായാലും അവളിലേക്കുള്ള എന്റെ വഴികൾ അടഞ്ഞു. ആ വാതിൽക്കൽ ചെന്ന് ഒന്ന് നോക്കാൻ പോലുമാവില്ലെനിക്ക്.

അവളെനിക്ക് പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.  ആ സത്യം ഞാൻ എന്നെ തന്നെ പറഞ്ഞ് പഠിപ്പിച്ചു.  വല്ലപ്പോഴും ആ ശബ്ദമൊന്ന് കേൾക്കാൻ വിളിക്കും,  ആ സംസാരം ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കും.  അവസാനിക്കുന്ന നിമിഷം ഞാൻ ശൂന്യതയിലേക്ക് പതിക്കും. ജീവിതമെനിക്ക് വേണ്ടി തുന്നി തന്ന വേഷ വിധാനങ്ങൾ ഓരോന്നും എടുത്തണിഞ്ഞും,  മുഖമൂടികൾ മാറി മാറി അണിഞ്ഞും നാളുകൾ കടന്നു പോയി.

ജീവിക്കാനുള്ള ആഗ്രഹം ക്രമേണ എന്നിൽ നിന്നും അകന്നു.  ആർക്ക് വേണ്ടി എന്തിന് വേണ്ടി എന്നുള്ള ചിന്ത എന്നെ വരിഞ്ഞു മുറുക്കി.  മുഖത്തണിയാൻ വച്ചിരുന്ന ഛായ കൂട്ടുകൾ ഒരോന്നായി താഴെ വീഴാൻ തുടങ്ങി. വേഷങ്ങൾ കെട്ടി ആടി അരങ്ങു തകർത്തിരുന്ന ഞാനിന്ന് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ കാണാനില്ല. ഞാനെവിടെ പോയി?  ഞാൻ മരിച്ചോ? എങ്കിൽ ഇതാരാ? അറിയില്ല. ഒന്നും അറിയാതെ ഒരായിരം ചോദ്യങ്ങളുടെ കൂമ്പാരത്തിനു നടുവിൽ ഏകാകിയായി ഞാൻ നിന്നു

ഞാനൊരു നല്ല നാടനാണെന്ന് കരുതിയതൊക്കെയും വെറുതെ ആണെന്ന് ഇടയ്ക്കിടെ കാണികൾ എന്നെ വാക്കുകളിൽ കൂടിയും പ്രവർത്തികളിൽ കൂടിയും ഓർമിപ്പിച്ചു.  കയ്യടി പ്രതീക്ഷിച്ച എനിക്ക് എന്നും കിട്ടിയത് അവജ്ഞയും അവഗണനയും മാത്രം. ഞാനാർക്ക് വേണ്ടിയാണ് ഈ വേഷം കെട്ടിയത്?

ആടി തളർന്ന് ജീവിതം അവസാനിപ്പിക്കാനിരുന്ന എന്റെ മുന്നിൽ വീണ്ടുമൊരു പ്രതീക്ഷയുടെ നാളമായി അവൾ വന്നു.  അഭിനയിച്ചഭിനയിച്ചു അവളോടും ഞാനത് തന്നെ ചെയ്തു. പക്ഷെ ആ സമക്ഷത്തിൽ അധികനാൾ അഭിനയിക്കാൻ എനിക്കാവില്ല. കാരണം ഞാനെന്ന മനുഷ്യനെ ആർക്കെങ്കിലും  കാണാൻ കഴിയുമെങ്കിൽ അതവൾക്ക് മാത്രമാണ്.

അവളോളം എന്നെ മറ്റാരും കാണാൻ ഞാഗ്രഹിച്ചിട്ടില്ല 

അവളെക്കാൾ മറ്റാരും എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല 

അവളുടെ തീരുമാനത്തിന്റെ ഉറപ്പ്,  വാക്കുകളുടെ മൂർച്ച,  സ്നേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇതൊന്നിനും പകരം വയ്ക്കാൻ ഒന്നുമില്ല.

വേഷ വിധാനങ്ങളും ആട യാഭരണങ്ങളും അഴിച്ചു വച്ച് മുഖത്തെ ഛായ കൂട്ടുകളും തുടച്ച് അവൾക്ക് മുന്നിൽ നിന്നപ്പോഴാണ് ഞാൻ എന്നെ കണ്ടത്.  ആ കണ്ണുകളിൽ ഞാനെന്ന മനുഷ്യൻ പുനർജ്ജനിച്ചു.  ആ തലോടലിൽ എന്റെ മനസിലും ശരീരത്തിലും ഏറ്റ മുറിവുകൾ മാഞ്ഞു.

ഗാഡ നിദ്രയിലായിരുന്ന കോഷങ്ങൾ ഉണർന്നു.  ശരീരത്തിലെ ഓരോ അണുവും ഞാൻ എന്താണെന്ന സത്യം എനിക്ക് മനസ്സിലായി തുടങ്ങി. ഞാനെന്ന സത്വം,  എന്നിലെ ചിന്ത,  എന്നിലെ എന്നെ ഞാൻ കണ്ടു.  ഇത് വരെ കണ്ടിട്ടില്ലാത്തയത്രയും തീവ്രതയിൽ ആഴത്തിൽ.

അവളുടെ കൂടെ നിന്നൊരിക്കൽ കൂടി ചോദിക്കുന്നതിനു പകരം ഓടി ഒളിച്ച എന്റെ തീരുമാനത്തെ ന്യായീകരിക്കാൻ എനിക്കാവില്ല.

ഒളിച്ചോട്ടങ്ങൾ പതിവായ എനിക്കിനി ഒളിച്ചോടാൻ ഒരിടമില്ലാതായി.  കാരണം അവളിൽ ഞാൻ എന്നെ കൂടുതൽ കൂടുതൽ അറിഞ്ഞു.

 ഇനി എനിക്കെന്നെ ഒളിപ്പിക്കാനാവില്ല.  കാരണം ഞാനെന്നെ സ്നേഹിച്ചു തുടങ്ങി. ജീവിതത്തിന്റെ പാതി വഴിയിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാനറിയുന്ന വലിയൊരു സത്യമുണ്ട്- ആത്മാവ് നഷ്ട്ടപെട്ട ഒരുവനായിരുന്നു ഇത്രയും നാൾ.  ചിന്തിക്കാൻ ശേഷി ഇല്ലാതെ,  എതിർക്കാൻ കഴിവില്ലാതെ,  മനസ്സിലെന്താണെന്ന് പറയാനാവാതെ ഇത്രയും നാൾ ഞാൻ വീർപ്പുമുട്ടി കഴിയുകയായിരുന്നു.ഇന്നിപ്പോൾ ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ മനസ്സിലാക്കലുകൾ കൂടുന്നു.

പുനർജ്ജനിയിലൂടെ കടന്ന് പുതിയ ജന്മം കൈവരിക്കുന്ന കഥകൾ എന്നും പരിഹാസത്തോടെ കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും കഴിയില്ലെന്ന് ഉറപ്പായിരുന്നു. പക്ഷെ എല്ലാ ഉറപ്പിനെയും ഇളക്കി മറിച്ചു കൊണ്ട് വന്ന കൊടുങ്കാറ്റായി ആ സത്യമെനിക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാനെങ്ങനെ ഇനി നിരസിക്കും?

നിരസിക്കാനാവാത്ത സത്യങ്ങൾ കൂടുതൽ കൂടുതൽ ചിന്തിച്ചു. ഒടുവിൽ ഞാൻ അറിഞ്ഞു. എന്നെ തേടിയുള്ള എന്റെ യാത്ര അവസാനിച്ചുവെന്ന്.


Saturday, June 6, 2020

കംഫോർട്ട് സോൺ

ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ജോലിയുടെ കാര്യത്തിൽ കുറച്ചേറെ ആശ്വാസമുണ്ട് . എന്നും ഓഫീസിൽ പോകേണ്ട, മൂന്നോ നാലോ ദിവസത്തിൽ ഒരിക്കൽ മാത്രം ജീവനക്കാർ ഹാജരായാൽ മതിയെന്നു ഡിപാർട്മെൻറ് ഉത്തരവിറക്കി. അവളുടെ സ്നേഹവും സാമീപ്യവും കൂടുതലറിയാൻ തുടങ്ങിയ അസുലഭ നിമിഷങ്ങൾ .  അവളോടുള്ള അടങ്ങാത്ത പ്രണയം ഓരോ പുലരിയിലും മൊട്ടുകൾ വിരിയിച്ചു. ഹോളണ്ടിൽ ട്യൂലിപ്പുകൾ പൂത്തുലഞ്ഞുനിൽക്കുന്നതിനേക്കാൾ സൗന്ദര്യം ഈ ജീവിതത്തിനുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ . പെരുമ്പാമ്പ് ഇരയെ ഞെരുക്കും പോലെ പ്രണയമെന്നെ വരിഞ്ഞു മുറുക്കി. അതോ ഞാനെന്ന പെരുമ്പാമ്പിന്റെ ഇരയാണോ പ്രണയം ? അറിയില്ല പക്ഷെ ഒന്നറിയാം നോവുകളോ നൊമ്പരങ്ങളോ എന്നെ അലോസരപ്പെടുത്തിയില്ല .  ഈ സുഖം വിട്ടെങ്ങോട്ടും പോകാൻ എനിക്കാവില്ലെന്ന് മനസ്സ് ആവർത്തിച്ചു പറഞ്ഞു. 

ഇനിയിപ്പോ കൊറോണ നാട് വിട്ടു പോകാൻ തീരുമാനിച്ചാൽ എന്നെപ്പോലുള്ള സർക്കാർ ജീവനക്കാരുടെ അവസ്ഥ പരിതാപകരമായിരിക്കും. ഖലീൽ ജിബ്രാന്റെ ദി പ്രോഫറ്റിൽ ജോലിയെ കുറിച്ചുള്ള പരാമർശമോർത്തു. - ജോലി ഒരു ശാപമാണ് , അധ്വാനം  നിർഭാഗ്യവും ‌. പക്ഷെ അതല്ല സത്യം. ഈ ഭൂമിയിൽ സാക്ഷാത്കരിക്കപ്പെടാത്ത ഒരുപാട് സ്വപ്നങ്ങളുണ്ട്,പലരും പല കാലഘട്ടങ്ങളിൽ തുടങ്ങി വച്ചതാവാം. ആ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കലാവണം നമ്മുടെ ജോലി. അധ്വാനിക്കുമ്പോൾ നമ്മൾ ജീവിതത്തെ സ്നേഹിക്കാൻ തുടങ്ങും. ആ സ്നേഹം നമ്മളെ സ്വയം തിരിച്ചറിയാൻ സഹായിക്കും.
ജീവിതത്തിൽ സന്തോഷത്തിന്റെ ഗ്രാഫ് ഒരിക്കലും യൂണിഫോം ആയിരിക്കില്ല. അതുകൊണ്ടാണ് അടുത്ത ദിവസം ഫീൽഡ് ഉണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള  മുരളി സാറിന്റെ ഫോൺ കാൾ എന്നെ  അലോസരപ്പെടുത്തിയത്. ഫീൽഡിന് പോയാൽ ഏത് സമയത്തു തിരിച്ചെത്തുമെന്ന് പറയാനാവില്ല. ഓഫ് റോഡ് യാത്ര ശരീരമാകെ പിടിച്ചുലയ്ക്കും. അവളെ കാണാതെയും സംസാരിക്കാതെയുമുള്ള നിമിഷങ്ങളെ കുറിച്ചോർത്താൽ ശരീരത്തിന്റെ ഉലച്ചിലെത്ര  നിസ്സാരം. 

ബൊലേറോയിലുള്ള യാത്രയിൽ ഉടന്നീളം ചിന്തിച്ചത് അവളെ കുറിച്ച് മാത്രം.  ഈ ലോകത്ത്‌ ഞാനാരെയെങ്കിലും മിസ്സ് ചെയ്യുമെങ്കിൽ അത് നിന്നെ മാത്രമായിരിക്കും. വഴിയോരക്കാഴ്ചകൾ മനസ്സിൽ പതിയാതെ മാഞ്ഞു പോയി. കാറിനുള്ളിൽ സഹപ്രവർത്തകർ പരാതിയെ കുറിച്ചും അന്വേഷണത്തെ കുറിച്ചുമുള്ള ചർച്ചയിലാണ്. പരാതി പ്രകാരം അറുപതോളം പേരുടെ മൊഴി രേഖപ്പെടുത്തണം. ഇവരെയൊക്കെ കണ്ടെത്തി, ചോദ്യോത്തര മേളയൊക്കെ കഴിഞ്ഞിട്ടെപ്പോൾ ഞാനെന്റെ കംഫോർട്ട് സോണിൽ എത്തുമെന്നറിയില്ല. അങ്ങനൊരു കംഫോർട്ട് സോൺ എല്ലാർക്കും ഉണ്ടാകുമോയെന്നുമറിയില്ല. പക്ഷെ ഒന്നറിയാം എനിക്കെപ്പോഴും ആ സോണിലോടി ഒളിക്കാനാണിഷ്ടം. ആ സോണിലുറങ്ങാനിഷ്ട്ടം. അവിടെ ജീവിച്ചു മരിക്കാനാണാഗ്രഹം. 

കാടും മേടും താണ്ടിയുള്ള യാത്രയിൽ നെറ്റ്‌വർക്ക് കിട്ടണമെന്നില്ല. മിന്നാമിനുങ്ങിനെ പോലെ വന്ന് പോയാലായി. മൊഴി എടുക്കാൻ എത്രയേറെ ചോദ്യങ്ങൾ, വൈവിധ്യമായ ഉത്തരങ്ങൾ. ഉത്തരങ്ങളോരോന്നും കോർത്തൊടുവിൽ ഉണ്ടാക്കുന്ന മാല ഇട്ടാൽ ആർക്കും പരിക്ക് പറ്റാനും പാടില്ല. ജീവനക്കാർക്ക് ദോഷം വരാത്ത രീതിയിലാവണം കഥ പുരോഗമിക്കാൻ. കെട്ടു കഥകളിൽ താല്പര്യമുള്ളവർക്ക് അത് കൊടുത്താൽ പോരെയെന്ന് മനസ്സിൽ ഒരായിരം തവണ ചോദിച്ചിട്ടുണ്ട്. ഉത്തരം മറ്റൊന്നുമല്ല, ജനങ്ങളുടെയും മാധ്യമത്തിന്റെയും കണ്ണിൽ പൊടി ഇടാൻ ഇത് അനിവാര്യമാണ്. 
 
250  കിലോ മീറ്ററോളം കാടിനുള്ളിൽ സഞ്ചരിക്കുന്നതിലുള്ള മാനസിക അവസ്ഥ വിവരിക്കാനാവില്ല. വൈകിട്ട് ഏഴു മണിക്കൊരു ഓഫീസിൽ എത്തിയപ്പോഴാണ് തെല്ലൊരാശ്വാസം തോന്നിയത്. ശരീരത്തിൽ ജീവന്റെ ഒരംശം പോലുമുണ്ടെന്ന് തോന്നിപ്പിക്കാത്ത രീതിയിൽ മരവിച്ചിരിക്കുന്നു. എന്നാലും ജീവിക്കാനൊരു മോഹം ഇടയ്ക്കിടെ മാളത്തിൽ നിന്നും പുറത്തു വന്നു.  അവളെ ഫോൺ വിളിച്ചു പറഞ്ഞു ഒരു മണിക്കൂറിനുള്ളിൽ ഞാനെന്റെ കംഫോർട്ട് സോണിൽ ഉണ്ടാകുമെന്ന് . 

എസ് രമേശൻ നായരുടെ വരികൾ  "പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ " അർത്ഥവത്താക്കാൻ വേണ്ടിയാണോന്നറിയില്ല എന്നാലും കാത്തിരിപ്പിന്റെ മടുപ്പില്ലാതെ എന്നെയും കാത്തെന്റെ സഖിയുണ്ടായിരുന്നു, കൈയിൽ ജിബ്രാന്റെ ദി പ്രോഫേറ്റും. വായന നടന്നിട്ടില്ല കാരണം അച്ചായനും അച്ചായത്തിയും സായാഹ്‌ന സവാരിക്കിടയിൽ കുശലം പറയാൻ നിൽക്കുന്നുണ്ട്. അവരെ യാത്രയാക്കി സഖാവിന്റെ സഖിയായി മാറാൻ അവൾക്കധിക സമയം വേണ്ടി വന്നില്ല.  എന്റെ പെണ്ണിന്റെ കണ്ണുകളിൽ വിടർന്ന പ്രണയത്തിന്റെ കാരണം ജിബ്രാന്റെ വരികളോ അതോ ഞാനോ? എന്റെ സ്വാർത്ഥത ആവും : ഞാനല്ലെന്ന് വിശ്വസിക്കാൻ എനിക്കിഷ്ടമല്ല. ആ പ്രണയം സ്വീകരിക്കാൻ തയ്യാറായി ഞാനിതാ നിന്റെ മുന്നിൽ അടിയറവ് പറയുന്നു സഖി, എന്റെ അടിയറവിന്റെ ആദ്യ പടിയായി ഈ നെറുകയിൽ ഞാനൊന്ന് ചുംബിക്കുന്നു. അവളുടെ കണ്ണുകളിലെ തിളക്കം എന്റെ കാഴ്ചയെ ബാധിച്ചോ എന്ന് പോലും ചിന്തിക്കാനിഷ്ടപ്പെടാതെ എത്രയോ നേരം അവളെയും ചേർത്ത് ഞാൻ നിന്നു. 

ചായ എന്ന ലഹരിയിൽ അടിമപ്പെട്ടതെന്നാണെന്ന് ഓർക്കുന്നില്ല. ഏതു നേരത്തും ചായയുടെ ലഹരിയിലിരിക്കാൻ ഇഷ്ട്ടമാണ്.  പിടിയുള്ള സ്റ്റീൽ കപ്പിൽ ചായ തന്നവളെയും നെഞ്ചോട് ചേർത്തു നിർത്തി, അന്നനാളത്തിലൂടെ ഊർന്നിറങ്ങുന്ന ചായ കുടിക്കുന്നതിന്റെ ആനന്ദത്തിനാക്കം കൂട്ടിയത് മേഘങ്ങളിൽ നിന്നുമടർന്നു വീഴാൻ തുടങ്ങിയ മഴത്തുള്ളികളാണ്. അവളെ പ്രണയിക്കാൻ മഴയും ഞാനും തമ്മിൽ മത്സരിക്കുന്ന പോലെയുണ്ട്. മറ്റേത് കാര്യത്തിൽ തോറ്റു പോയാലും ഇതിൽ തോൽക്കാൻ ഞാൻ തയ്യാറല്ല. എന്നേക്കാൾ കൂടുതൽ അവളെ ആരും സ്നേഹിക്കുന്നതോ പ്രണയിക്കുന്നതോ എനിക്ക് സഹിക്കാനാവില്ല. 
രാവിലെ മുതലുള്ള ജോലിയുടെ ക്ഷീണമൊക്കെ എങ്ങോട്ട് പോയൊളിച്ചു?. ഈ പ്രണയമതെല്ലാം സ്വാംശീകരിച്ചെടുത്തെന്ന് തോന്നുന്നു. 

ശാരീരിക അസ്വാസ്ഥ്യം എന്നെ കീഴ്‌പ്പെടുത്താൻ തുടങ്ങി. തലവേദനയും നടുവേദനയും അസ്സഹനീയം. എന്നേക്കാൾ മുന്നേ അവളത് മനസ്സിലാക്കിയിരിക്കുന്നു. ആ മടിയിൽ തല ചായ്ച്ചുറങ്ങുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിലും കണ്ടെത്താനായിട്ടില്ല. ഫീൽഡ് പോകുന്ന ദിവസങ്ങളിൽ തിരിച്ചെത്തിയാൽ ഞാനാഗ്രഹിക്കുന്നത് എന്താണെന്ന് അവൾക്കറിയാം.അത് കൊണ്ട് തന്നെ അവളുടെതായിട്ടുള്ള എല്ലാ തിരക്കുകളും നേരത്തെ തീർത്തു വച്ചിട്ടുണ്ടാകും. അത്താഴത്തിനുള്ള ഭക്ഷണം ഉൾപ്പെടെ എല്ലാം. എത്രയോ തവണ ഉണ്ടാക്കി വച്ച ഭക്ഷണം പോലും കഴിക്കാതെ ആ മടിയിൽ കിടന്നുറങ്ങി പോയിട്ടുണ്ട്. എന്നാലും ഇടയ്ക്ക് ഉണരുമ്പോൾ വിശന്നാലോ എന്ന് കരുതിയതാണ് ഭക്ഷണം കരുതിയിരിക്കുന്നത്. ആ രാത്രികളിൽ കവിത കേൾക്കണ്ട, പുസ്തകം വായിക്കണ്ട, സിനിമ കാണേണ്ട. ഒരു കുഞ്ഞിനെ പോലെ അവളുടെ സാമീപ്യവും ലാളനയും സ്നേഹവും മാത്രമേ എന്നെ സംതൃപ്തനാക്കൂ. എനിക്കറിയാം ചില രാത്രികളിൽ അവൾക്ക് ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാതെയുള്ള അവളുടെ സമർപ്പണം, അവിടെയും എന്റെ സ്വാർത്ഥതയാണ് വിജയിക്കുന്നത്.
 ഞാനെന്തിനിങ്ങനെ സ്വാർത്ഥനാകുന്നു ? അവളുടെ സ്നേഹത്തിന്റെ ഒരു തരിമ്പു പോലും ചോർന്നു പോകുന്നത് എനിക്കിഷ്ടമല്ല. അതിൽ ഞാൻ സ്വാർഥനാണെന്ന് ഈ ലോകത്തോട് വിളിച്ചു പറയാൻ എനിക്കൊരു മടിയുമില്ല.  
ഫീൽഡിന് പോകാൻ ഇഷ്ട്ടമല്ലെങ്കിലും അത് കഴിഞ്ഞുള്ള നിമിഷങ്ങളെ ഞാനാസ്വദിച്ചു. എന്നും എപ്പോഴും  ചേക്കേറാൻ ആഗ്രഹിക്കുന്ന കംഫോർട്ട് സോണിലെ  വേഴാമ്പലുകളായി പ്രണയിക്കാൻ . 

Saturday, May 30, 2020

Come back home

Your smile welcomed this morning,
Your songs soothed my wake-up 
Gaiety mind filled with love
Reinstated the wandering thoughts

Nothing lasts forever
A flash of thunder stabbed through the glass pane
Off-tracked my senses, like a thunderclap
Stepped down from the virtual world 
To see the materialistic space

I perceived a couple of volleys
There is no life, no hopes, and no dreams
I own nothing more than torments and tears
I don't belong in this sphere
The melancholic air of desolation embraced me
My heart ceased, desire ends,
A lost life, lifeless dreams

Far away, the lonely woods patiently bided its time 
A melodious song outstretched its frequency
To drift me like withered leaves
The epilogue of my life says
 "Trace thy roots, Come back home,
 You belong to the woods
You belong to this forest
Trees anticipate your arrival soon
Back to the world of smiles, joy, and peace
Nature, thy mother protect you
Forest, thy creator guard you"

Sunday, May 24, 2020

ഓർമ്മകൾ

W: "ആ കലാലയത്തിൽ നമ്മൾ തിരഞ്ഞ പ്രണയം നമുക്കുള്ളിലാണെന്ന് നാമെന്തേ അറിയാതെ പോയി"

M:"അറിയാൻ വേണ്ടി നാമൊരിക്കലും ഞാൻ നിന്നെയോ നീ എന്നെയോ കാണാൻ ശ്രെമിച്ചില്ല"

W:"മനസ്സിൽ നോക്കാതെ കണ്ണിൽ നോക്കിയത് കൊണ്ടാണോ"

M:"ചിലപ്പോൾ അതാവും മറ്റു ചിലപ്പോൾ കണ്ണിലെ പ്രണയം കാണാൻ കഴിയാത്ത വിധം തിമിരം ബാധിച്ചിരുന്നതു കൊണ്ടാവും"

W:"കാണാൻ ശ്രമിക്കാത്തത് കൊണ്ടാണോ? ആയിരിക്കും . അതാവും ഇപ്പോഴാ മുഖം ഞാനെന്റെ ഓർമ്മകളിൽ നിന്നും തിരയാൻ ശ്രമിക്കുന്നത്"

M:"കാണുവാൻ വേണ്ടി ഞാൻ നിൻ മുന്നിൽ വന്നിരുന്നില്ല അതാണ് സത്യം.."

W:"ഇല്ല അങ്ങനല്ല സഖാവേ , ഇന്നോർത്താൽ ഞാൻ കണ്ട എല്ലാ ഫ്രയ്മിലും താങ്കളുണ്ട്"

M:"മധുരതരമായ ഓർമകളെ തിരയുവാൻ ഞാൻ എന്റെ ഓർമകളെ നിന്നിലേയ്ക് പറഞ്ഞയക്കുന്നു"

W:"കാണേണ്ടത് കാണേണ്ട സമയത്തു കണ്ടില്ലെങ്കിൽ ഇങ്ങനെ ഓർത്തെടുത്തു കാണേണ്ടി വരും. ഓർമ്മകളെ പോലും കടമെടുക്കേണ്ടി വരുന്നു"

M:"കടമെടുക്കേണ്ടി വരുന്നത് നമ്മുടെ കൈയിൽ ഇല്ലാഞ്ഞിട്ടല്ല.. 
ആ ഓർമകളെ നമ്മൾ എന്തിന്റെയോ പേരിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ്"

W:"ഇഷ്ട്ടപ്പെടുന്നതൊക്കെയും ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഓർമ്മകളിൽ ജീവിക്കാനാണിഷ്ടം "

M:"ഒരേ സമയം അന്നത്തെ ബ്ലാക്ക് &വൈറ്റ് ഓർമകൾക്ക് ഇന്ന് ചായം പൂശാൻ ശ്രേമിക്കുകയും അന്നത്തെ വർണശബളമായ ഓർമകളെ ഇന്ന് വെള്ള പൂശാനും ശ്രേമിക്കേണ്ടി വരുന്നു"

W:"ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് പൂശാൻ വിവിധ വർണ്ണങ്ങൾ നമുക്ക് ചുറ്റിലും ഉള്ളത് കൊണ്ട് ഇഷ്ട്ടത്തിനനുസരിച്ചെടുത്തു പ്രയോഗിക്കാം "

M:"ഓർമകളെ പുതുക്കി നെയ്തെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ "

W:"പുതുക്കി നെയ്യുന്ന ഓർമ്മകൾക്ക് പഴമയുടെ മാധുര്യമുണ്ടാകുമോ? "

M:"പഴമയുടെ മാധുര്യം ഉണ്ടാവില്ലെങ്കിലും പഴയ ഓർമ്മകളിൽ കാലപ്പഴക്കത്താൽ കയറിക്കൂടിയ ചവർപ്പ് മാറ്റാമായിരുന്നു "

W:"പണിക്കൂലി കൊടുത്തു പഴയമയുടെ മാറ്റ് കൂട്ടുന്നതിലും നല്ലത് ആധുനികതയെ ഉൾക്കൊള്ളുന്നതല്ലേ ?"

M:"അതെ ആധുനികതയിൽ നിറയുന്നതൊക്കെയും നീ തന്ന ഓർമ്മകൾ ആവുന്നു എന്നതാണ് ഇപ്പോൾ എന്റെ ആശ്വാസം"

W:"പ്രാചീനമോ ആധുനികമോ ആയ ഓർമ്മകൾ നമുക്കിടയിൽ വേണ്ട സഖാവേ. ആ പഴയ ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമിലുള്ള സഖാവാണ് ജീവിച്ചിരുന്നത്. വെള്ള പൂശാത്ത ഓർമ്മകളിലെ സഖാവ്. ചുവപ്പിനെ പ്രണയിച്ച സഖാവ്. ആ സഖാവിനെ ഓർക്കാനിഷ്ടം "


പറയുവാനാവാത്ത

മിഴിനീർ പൊഴിക്കാത്ത പകലുകളും 
നിന്നെയോർത്തിരുന്ന രാവുകളും 
അരികിലിരുന്നുനിൻ ശ്വാസ നിശ്വാസത്തിൽ 
ജീവിതമാസ്വദിച്ച നിമിഷങ്ങളും
അകലെയിരുന്നു മൊഴികളെ 
താലോലിച്ചു നെയ്ത സ്വപ്നങ്ങളും 
മിഴികളിൽ നീ കണ്ട പ്രണയം 
ഒളിപ്പിക്കാൻ ശ്രമിച്ച പുഞ്ചിരികളും 
നിശയുടെ മറയിലൊളിഞ്ഞു നോക്കും താരകളും 
പ്രണയം ചൊരിയാനെത്തിയ മേഘങ്ങളും 

ആ  പേമാരിയിൽ  
ഒഴുകിയൊടുവിലെത്തിയതോ  
സ്വപ്നങ്ങളെ മരവിപ്പിക്കും വേദനകൾ 
വിതയ്ക്കും കവിയരങ്ങിൽ.  
നിന്നോട് പറയുവാനാശിച്ചതെല്ലാം 
ഞാൻ മനഃപാഠമാക്കി വച്ചെങ്കിലും 

നീറുന്നൊരേകാന്തതയിൽ 
നീ കടന്നു വന്ന  നിമിഷം  
വിശ്വസിക്കാനായില്ലെനിക്കെൻ മിഴികളെ 
പകുത്തു നല്കാനായില്ലെനിക്കെൻ ഹൃദയം  
പറയുവാനായില്ലെനിക്കെൻ പ്രണയം 
കനവിലും നിനവിലും 
നീ മാത്രമാണെന്ന് ചൊല്ലുവാനായില്ല 

അറിയില്ലൊരിക്കലും നീയെനിക്കാരാണെന്ന സത്യം 
അറിഞ്ഞാലുമൊരിക്കലും അടുക്കുവാനാവില്ല 
നമുക്കീ ജീവിത വീഥിയിൽ. 
പെയ്തു തോരാത്ത മഴയായി 
മണ്ണിലേക്കാഴ്ന്നിറങ്ങുമ്പോഴും 
നിന്നെ പ്രണയിച്ചു മരിക്കാതെ 
ഞാനിവിടുണ്ടാകും 

Thursday, May 21, 2020

ഹർഷയുടെ സ്കൂൾ

 ഹർഷാ .. ഹർഷാ ... 
"ഗുഡ് മോർണിംഗ് 'അമ്മ "
ആ ഗുഡ് മോർണിംഗ് കിട്ടിയാൽ പിന്നെ മോർണിംഗ് മാത്രമല്ല ആ ദിവസം മുഴുവൻ ഗുഡ് ആയില്ലെങ്കിലെ അതിശയമുള്ളൂ. ഇതെന്റെ മാത്രം അഭിപ്രായം അല്ല ഹരിയേട്ടനും അത് തന്നെയാണ് പറയാറുള്ളത്.
"ഗുഡ് മോർണിംഗ് ബേബി  " 
കിടക്കയിലാണെങ്കിലും അടുക്കളയിലാണെങ്കിലും മറ്റെന്ത് ജോലിയിലാണെങ്കിലും പതിവ് തെറ്റിക്കാത്ത ഒന്നുണ്ട്, കെട്ടിപ്പിടിച്ചൊരുമ്മ. നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന്റെ ആവിഷ്കാരം. എന്റെ ലോകത്തിലേക്ക് അവൾ വന്നതുമുതൽ പുലരികളെ സുന്ദരമാക്കുന്നതും മറ്റൊന്നുമല്ല.  പലപ്പോഴും തോന്നിയിട്ടുണ്ട്  അവളുടെ സന്തോഷവും സങ്കടവും  സ്നേഹ പ്രകടനവും ചില ശീലങ്ങളുമെല്ലാം അച്ഛനെപ്പോലെ തന്നെയാണെന്ന്. ഹരിയേട്ടന്റെയും ഹർഷയുടെയും സ്നേഹത്തിൽ  വിടരുന്ന മഴവില്ലിൻ വർണ്ണങ്ങളേറെയാണ്‌.

 രാവിലത്തെ തിരക്കുകൾ പതിവ് പോലെ ഉണ്ടെങ്കിലും അന്നത്തെ തിരക്ക് ഹർഷക്ക് വേണ്ടിയാണ്. ഇന്നാണ് അവളുടെ അഡ്മിഷൻ. രാവിലെ 10 .30 ക്കാണ് അപ്പോയ്ൻമെൻറ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ സംസാരത്തിൽ ഏറ്റവും കൂടുതൽ വരുന്നത് അവളുടെ സ്കൂളിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം അപ്പൂപ്പനെയും അമ്മൂമ്മയേയും കാണാൻ പോയപ്പോൾ ഞാൻ ശ്രദ്ധിച്ചു ഹർഷക്ക് സ്കൂളിൽ പോകാനുള്ള താല്പര്യം. അവൾ ആഗ്രഹിച്ചത് കഥകൾ വായിക്കണം, ബുക്ക് ഷെൽഫിൽ ഒളിച്ചിരിക്കുന്ന പുസ്തകങ്ങളെ തിരഞ്ഞു പിടിക്കണം, അല്ലെങ്കിൽ പുസ്തകങ്ങളിൽ ഒളിച്ചിരിക്കണം, അവളുടെതായ ലോകമുണ്ടാക്കണം. സ്വപ്‌നങ്ങൾ കോർത്തൊരു ജീവിതം.  അത് കൊണ്ടാവും ആരും വിളിക്കാതെ തന്നെ ഇന്ന് ഉറക്കമുണർന്നത്. 

അവളെ  പല്ലു തേയ്ക്കാൻ നിർത്തിയിട്ട് ഞാൻ ചായ എടുക്കാൻ പോയി. ഹരിയേട്ടൻ കളിച്ചിട്ടു വരാൻ സമയമാകുന്നു. സമയത്തിന് കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ രാവിലെ മുഖം മാറും. മനസ്സിൽ വിചാരിച്ചപ്പോഴേക്കും ആളെത്തി.
"അച്ഛന്റെ സുന്ദരിക്കുട്ടി എവിടെ ?"
കേൾക്കാത്ത താമസം കൈയ്യിലിരുന്ന ബ്രഷ് ബേസിനിൽ ഇട്ടിട്ടവളോടിപ്പോയി. 
എന്റെ മോള് പല്ലു തേച്ചോന്നുള്ള ചോദ്യത്തിനെ കള്ളച്ചിരിയിൽ ഒതുക്കാൻ ശ്രമിച്ചത് മനസ്സിലായിട്ടെന്ന പോലെ ഹരിയേട്ടൻ അവളെ പല്ലു തേയ്പ്പിക്കാൻ കൊണ്ട് പോയി. അച്ഛനെ കണ്ടാൽ പിന്നെ അവൾക്ക് വേറാരും വേണ്ട. അച്ഛന്റെ പൊന്നുമോൾ ഹർഷ. അവൾ ജനിക്കുന്നതിനു മുന്നേ തന്നെ ഹരിയേട്ടൻ പേരൊക്കെ തീരുമാനിച്ചിരുന്നു. 
അതിനു പിന്നിലുമുണ്ട് കഥ. ജീവിതം പലപ്പോഴും കഥകൾ കോർത്തെടുക്കേണ്ടി വരും.
ക്യാപ്റ്റൻ ഹർഷൻ. തിരുവനന്തപുരം മണക്കാട് സ്വദേശി. 2007- ൽ കാശ്മീരിൽ നടന്ന  ഒരേറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് വേണ്ടി ജീവൻ സമർപ്പിച്ചു. മനസ്സിലേറ്റുന്ന ഓരോന്നിനു വേണ്ടിയും എന്തും സമർപ്പിക്കാൻ നമ്മൾ തയ്യാറാകും.  അശോക ചക്രം നൽകി രാജ്യം ആ ധീര യോദ്ധാവിനെ ആദരിച്ചു.  അന്നേ മനസ്സിലുറപ്പിച്ചതാണ് ആണായാൽ ഹർഷൻ പെണ്ണായാൽ ഹർഷ എന്ന് പേരിടുമെന്ന് . 

പല്ലൊക്കെ തേച്ചു അവർ വന്നപ്പോഴേക്കും അവൾക്കുള്ള പാലും, ഹരിയേട്ടന്റെ ചായയും എന്റെ കാപ്പിയും തയ്യാറായിരുന്നു. ചായയും പത്രവും ഇല്ലെങ്കിൽ ലോകമവസാനിക്കുപ്പോലെയാണ് ഹരിയേട്ടന്. അതിനിടയിൽ ആരെങ്കിലുമെന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ ഒന്നും മറുപടി കാണില്ല. പാല് കുടിക്കുന്നതിനിടയിൽ  ഇന്ന് ഹർഷക്കൊരുപാട് സംശയങ്ങളാണ്. -- എന്തിനാണ് സ്കൂളിൽ പോകുന്നത്, അവിടെ ആരൊക്കെ കാണും, കളിക്കാൻ പറ്റുമോ, ഉറങ്ങാൻ പറ്റുമോ , അമ്മയും കൂടെ വരുമോ ,  അങ്ങനെ ചോദ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഞാനോർത്തു പണ്ടെന്നെ സ്കൂളിൽ ചേർക്കാൻ പോയ സമയം ഞാനിതു പോലെ എന്റമ്മയോട് ചോദിച്ചിട്ടുണ്ടാകുമോ? അതിനെന്താവും 'അമ്മ പറഞ്ഞ മറുപടി. ഒന്നും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. അവളുടെ കുഞ്ഞു മനസ്സിനെ എന്ത് പറഞ്ഞാണ് മനസ്സിലാക്കുക . ഹരിയേട്ടൻ മാധ്യമലോകത്താണ്. അവർ സൃഷ്ട്ടിക്കുന്ന വഴികളിലൂടെ ചായയുമായി സഞ്ചരിച്ചില്ലെങ്കിൽ ജീവിതത്തിലുണ്ടാകുന്ന നഷ്ട്ടം ഭീകരമാണെന്ന പോലെ. ഹർഷ എന്റെ മറുപടിക്കായി മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. 

ഗ്ലാസ് അവളുടെ ചുണ്ടോട് ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു : 
നമ്മുടെ വീട് പോലെ തന്നെയാണ് സ്കൂളും. നമ്മൾ വീട്ടിലിരുന്ന് ചെയ്യുന്ന കാര്യങ്ങൾ മറ്റു കുട്ടികളോടൊപ്പം ചെയ്യാം. അവിടെ കുട്ടികൾ മാത്രമല്ല, ടീച്ചറുണ്ടാവും , ആയമാരുണ്ടാവും, കളിക്കാൻ ഗ്രൗണ്ട് കാണും , കളർ ചെയ്യാനുള്ള പുസ്തകങ്ങൾ, സ്റ്റോറി ബുക്ക്സ് പിന്നെ കളിപ്പാട്ടങ്ങൾ ,  പുതിയ കൂട്ടുകാരെ കിട്ടും, പുത്തൻ കളികൾ പഠിക്കാം, ചിത്രം വരയ്ക്കാം  അങ്ങനെ ഒരുപാടൊരുപാടുണ്ട് സ്കൂളിൽ.. "
പറയുന്നത് കേട്ടിരിക്കാൻ അവൾക്കിഷ്ടമാണ്. പിണക്കമൊന്നുമില്ലാതെ പാല് മുഴുവനും കുടിച്ചു. പക്ഷെ വീണ്ടും എന്തൊക്കൊയോ കേൾക്കാൻ പ്രതീക്ഷയോടെ അവളെന്നെ തന്നെ നോക്കിയിരുന്നു. 

"ഇന്നലെ രാത്രി നമ്മൾ വായിച്ചത് ഓർക്കുന്നുണ്ടോ? സ്വപ്നലോകത്തിൽ സഞ്ചരിക്കുന്ന ആലീസിനെ? ബുക്കിന്റെ പേര് ഓർമ്മയുണ്ടോ മോൾക്ക് ? ആലിസ് ഇൻ വണ്ടർലാൻഡ് . എല്ലാ രാത്രിയും മോൾക്ക് കഥ വായിച്ചു തരുന്നത് ഞാനോ അച്ഛനോ അല്ലേ? എന്നും അമ്മയ്ക്കും അച്ഛനും വായിച്ചു തരാൻ പറ്റില്ലല്ലോ. മോൾക്ക് തനിച്ചു വായിക്കണ്ടേ. സ്കൂളിൽ പോകുമ്പോൾ വായിക്കാൻ പഠിക്കാം. വായിക്കാൻ പഠിച്ചാൽ ഒരുപാട് പുതിയ കഥകൾ വായിക്കാം,  സ്വന്തമായി കഥ എഴുതാം, ദാ അച്ഛനെ പോലെ പത്രം വായിക്കാം, പുതിയ ആളുകളെ പരിചയപ്പെടാം, ബസ്സിൽ പോകാം, റോഡിലൂടെ പോകുന്ന ആളുകളെ കാണാം, അവരെ കുറിച്ച് മനസ്സിലാക്കാം, വലുതാകുമ്പോ ജോലിക്കു പോകാം,   അങ്ങനെ മോൾക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം."

പറഞ്ഞതിലും നേരത്തെ സ്കൂളിലെത്തി ഞങ്ങൾ. നട്ടുച്ചയ്ക്ക് കടൽക്കരയിൽ പോയ പോലെ വിജനമായിരുന്നു സ്കൂൾ. കൊറോണ കുട്ടികളെ സ്കൂളിൽ ചേർക്കാൻ വന്നാലോ എന്ന് ഭയന്നിട്ടാവും അരങ്ങിൽ മനുഷ്യരില്ലാത്തത്.  പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞു.
അക്ഷരങ്ങളുടെ ലോകത്തിലേക്ക് ഹർഷയും ചുവട് വച്ചു. അവളുടെ ഇഷ്ടം കഥകളിൽ നിന്നും വഴി മാറുമോന്നറിയില്ല. 

Monday, May 18, 2020

മേഘരാഗം

M:" നിന്നിലേക്കുള്ള വഴികളിൽ ഞാൻ തീർത്ത വേലിയിൽ മുഖമടിച്ചു ഇന്ന് ഞാൻ  വീഴുന്നു..."

W:"വീഴുമ്പോ ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പാക്കിയിട്ട് എണീറ്റു പോയാൽ മതി"

M:"കാണാനായി കാഴ്ചക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല.. 
ചെയ്യുന്നതൊക്കെയും കാണാൻ കൊതിച്ചവൾക്കു വേണ്ടി മാത്രം..."

W:"അവളൊരിക്കലും ആ വീഴ്ച കാണാൻ ആഗ്രഹിച്ചിട്ടില്ല. ആ വേലിയുടെ ഇടയിലൊരു വഴി എന്നും തുറന്ന് തന്നെ കിടന്നിരുന്നു"

M:"അവൾ ആഗ്രഹിച്ചത് എന്നിലെ നാളെകളെ ഞാൻ കൊതിച്ചതോ അവളോടൊപ്പം ഉള്ള ഇന്നലെകളെ.."

W:"ഇന്നലെകൾ കൊഴിഞ്ഞു പോയി സഖാവെ"

M:"വഴിമുട്ടിയവന് എല്ലാ വഴികളും അടഞ്ഞു കിടന്നിരുന്നു എന്ന മുൻവിധി.. 
ചരിത്രം അങ്ങനെ ആണ് അവനെ പഠിപ്പിച്ചത്"

W:"തെറ്റായ ചരിത്രങ്ങൾ എന്നും ശാപമാണ്"

M:"ശാപമേറ്റ ചരിത്രത്തെ ക്കാൾ കഷ്ടം ആണ് എഴുതപ്പെടാതെപോയ ചരിത്രം"

M:"ഇന്നലെകൾ കൊഴിഞ്ഞു പോയെങ്കിലും ശിശിരം അടിച്ചേൽപ്പിച്ച വേദന സഹിച്ച പൂമരത്തെ പോലെ നാളെയുടെ വസന്തം വന്നു ചേരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞാനും..  അതിനു മാത്രം ആയി ഞാൻ ഈ മഴ നനഞ്ഞു കൊണ്ടേയിരിക്കുന്നു"

W:"പ്രതീക്ഷിച്ച വസന്തം സഖാവിന്റെ ജീവിതത്തിൽ ഉണ്ടാവും"

M:"ആ പ്രതീക്ഷ വാടാതിരിക്കാൻ  ഞാൻ അതിലേയ്ക്ക് പെയ്തിറങ്ങുന്നു"

W:"ചിലതൊക്കെ ചരിത്രമാവാതിരിക്കാൻ കാരണങ്ങൾ ഉണ്ടാവാം"

M:"കാരണം കാണിക്കാത്ത സത്യങ്ങൾക്കു നോവിന്റെ സ്പർശം ഉണ്ടാകും 
ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോയവന്റെ വേദന.."

W:"11 ആയി ഉറങ്ങുന്നില്ലേ"

M:"വല്ലാത്ത ഫീൽ വരികൾ അങ്ങനെ വരുന്നു. നീ ഉറങ്ങുന്നില്ലേ? "

W:"പെയ്തിറങ്ങുന്ന മഴയിൽ നനഞ്ഞിരിക്കണം...  മഴ കഴിഞ്ഞിട്ട് ഉറങ്ങാം സഖാവേ"

M:"അത് പെയ്തു തീരില്ല "

M::"മഴത്തുള്ളിയെക്കാൾ നാം സ്‌നേഹിക്കേണ്ടതു ഹൃദയം നുറുങ്ങുന്ന വേദനയിലും ആ തുള്ളിയെ ഭൂമിക്ക് വിട്ടുകൊടുക്കാൻ തയ്യാറായ ആ മേഘത്തിന്റ മനസിനെയാണ്.. ആ മേഘത്തോടാണ് എനിക്ക് എറ്റവും ഇഷ്ടം"

W:"വിങ്ങലോടെ മേഘത്തിൽ നിൽക്കുന്നതിലും നല്ലത് ഭൂമിയോട് ചേർന്ന് മറ്റുള്ളവർക്ക് സന്തോഷം പകരുന്നതല്ലേ? അവിടെ മേഘത്തിന് സ്വാർത്ഥത ഇല്ല . അല്ലെങ്കിൽ സ്വാർത്ഥതക്ക് അർത്ഥമില്ല .ഭൂമിയിൽ പതിക്കാത്ത മഴ തുള്ളികളെ ആരും സ്നേഹിക്കില്ല 
എന്നും മഴ തുള്ളി ആഴ്ന്നിറങ്ങേണ്ടതും ഭൂമിയിൽ തന്നെയാണ് "

M: "അതു സാധാരണം.  ഞാൻ ഇഷ്ടപ്പെടുന്നത് ആരും കാതോർക്കാത്ത അസാധാരണത്തെ. മഴത്തുള്ളികൾ വിട്ടു പോകുന്നതോടു കൂടി മേഘം ഇല്ലാണ്ടാവുന്നു.. അതാര് കാണുന്നു."

W:"അതിൽ അസാധാരണമില്ല കാരണം മഴ ആ രൂപം പ്രാപിക്കുന്നത് മേഘത്തിൽ നിന്നും വേർപ്പെടുമ്പോഴാണ് "

M:"മേഘത്തിനു പിന്നെ ആയുസില്ലല്ലോ"

W:"മഴമേഘങ്ങൾക്ക് അത്ര ആയുസ്സാണ് വിധിക്കപ്പെട്ടത്"

M:"മഴമേഘം എന്നും കറുത്തിട്ടാണ്.. ആ കറുപ്പ് അവന്റെ മനസിന്റെ വേദനയുടെ പ്രതിരൂപം ആണ്. തുള്ളിയെ പിരിയുന്നതിനുള്ള വിരഹത്തിന്റെ വേദന. "

W:"എത്ര വേദനിയിലും ആ മേഘങ്ങൾ വിട്ടു കൊടുക്കും"

M:"വിട്ടു പോകാൻ ആവാത്ത തുള്ളിയായി ഞാൻ ഉണ്ട്.. 
എനിക്ക് പെയ്തിറങ്ങേണ്ടത് ആ മേഘത്തിന്റെ നെഞ്ചിലേക്കാണ്"

W:"ആ ഒരു തുള്ളിയെ മാത്രം പിടിച്ചു നിർത്താൻ മേഘത്തിനായെന്ന് വരില്ല"

W:"ആ കറുപ്പ് മാത്രമല്ല  വിട്ടു കൊടുക്കുമ്പോൾ ഹൃദയം നുറുങ്ങുന്നൊരു വേദനയുണ്ട് അതാരും കേൾക്കാതിരിക്കാനാണു ഇടി വെട്ടുന്നത് 
പിടിച്ചു നിർത്താനാവാത്ത കണ്ണീരുണ്ട്, അതാരും കാണാതിരിക്കാനാണ് മിന്നൽ"

M:"ആ തുള്ളി അത്രമേൽ ആഗ്രഹിക്കുന്നുണ്ട് ആ മേഘത്തിന്റെ അവസാന തുള്ളിയായി നില്കാൻ"











Friday, May 15, 2020

Thoughts

Thoughts,  sometimes they bring a smile on your face
Sometimes they pierce holes like sharpened needles 
Sometimes they make you feel alive
Often they drag you to pits and woods
From where you can't escape 
Its a tug of war, 
No matter who wins
Or who lose
like an active volcano urging to erupt 
The lava simmers inside 
Pressure in the depth remains ceaseless.

Suppress your thoughts 
You will realize how foolish you were

Thoughts, like thunder and lightning 
Showers never-ending like Mawsynram
You become blind in the rain
All pathways wiped off by flooded water 
Tears dissolve in rainwater but thoughts overflow 

Thoughts, as incessant as a desert 
Whirls around like sand dunes 
Unheralded attacks by venomous creatures 
Marks an end without any thoughts

Tuesday, May 5, 2020

മഴക്കാറ്

"നിന്റെ ഫോൺ എവിടെ?"
ബാഗിൽ നിന്നും ഫോൺ എടുത്തെന്റെ കൈയിൽ തന്നു. ഓഫാണ്. എത്ര ലാഘവത്തോടെയാണ് അവളെന്റെ മുന്നിൽ നിന്നത്. ദേഷ്യം സഹിക്കാനായില്ല.
"നീ എന്തിനാ ഫോൺ ഓഫ് ചെയ്തത്? ഓ .. രാവിലെ നടന്നതിന്റെ വാശി കാണിക്കുന്നതാവും . എത്ര നേരമായി ഞാൻ വിളിക്കുന്നെന്ന് അറിയാമോ ? നിനക്കൊന്ന് വിളിച്ചു പറഞ്ഞൂടെ എത്താൻ വൈകുമെന്ന് ? ആരോടാ ഹേമ നീ വാശി കാണിക്കുന്നത് ? "
എന്നിട്ടും മറുപടി ഒന്നുമില്ല. ഞാൻ പറയുന്നതൊന്നും കേട്ട ഭാവം പോലുമില്ല. അതോ എനിക്ക് തോന്നുന്നതാണോ ? 
"എനിക്കാരോടും വാശി ഒന്നുമില്ല ഹരിയേട്ടാ . ഫോണിൽ ചാർജ് ഇല്ലാത്തത് കൊണ്ട് ഓഫായി പോയി. സോറി."
ബാഗിലുണ്ടായിരുന്ന താക്കോലുപയോഗിച്ചു വാതിൽ തുറന്നവൾ അകത്തേക്ക് കയറിപ്പോയി. അവളുടെ നിസ്സംഗത ഭാവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അകത്തേക്ക് പോകാൻ എനിക്കു തോന്നിയില്ല. പൂമുഖപ്പടിയിലുരുന്ന് ഞാനോർത്തു ഇന്നത്തെ പ്രഭാതം.
എന്നത്തേയും പോലെ സുന്ദരമായ പ്രഭാതത്തെ വരവേൽക്കാൻ എം എസ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം അടുത്ത വീട്ടിൽ നിന്നുമുയർന്നു. പതിവ് തെറ്റിക്കാതെ സ്മാർട്ട് ഫോണിലെ പൂവനും കൂവി. 
ഹേമ ഉണർന്ന ശേഷം വീണ്ടും മയങ്ങി. ഒരാഴ്ചയായി ബാഡ്മിന്റൺ കളിക്കാൻ പോയിട്ട്. എന്തായാലും ഇന്ന് പോണം. അവളെ എണീക്കാൻ നിർബന്ധിച്ചു. സ്ഥിരം മറുപടി തന്നെ "പ്ലീസ് പ്ലീസ് .... ഒരു 5 മിനിറ്റ് ,...പ്ലീസ് .."
ഞാനെണീറ്റു റെഡിയായി വരുന്നത് വരെ ഉറങ്ങിക്കോട്ടെയെന്ന് കരുതി. പത്തു മിനിറ്റ് കഴിഞ്ഞു. അവളിപ്പോഴും ഉറക്കത്തിന്റെ അവളിപ്പോഴും ഉറക്കത്തിന്റെ ആഴങ്ങളിലാണ്. അവളുറങ്ങുന്നത് നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയില്ല.
"5 മിനിറ്റ് കഴിഞ്ഞു. എഴുന്നേൽക്ക്. "
എന്റെ ശബ്ദം ഉയർന്നത് കൊണ്ടാവും ഉറക്കത്തിന്റെ ആലസ്യം മാറുന്നതിനു മുന്നേ മടിച്ചു മടിച്ചെണീറ്റു പോയി കസേരയിലിരുന്നത് . അവൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് രാവിലെ എണീക്കുന്നത്. രാത്രി എത്ര വൈകി കിടക്കാനും മടിയില്ല പക്ഷെ നേരത്തെ എണീക്കാൻ പറയുന്നത് അവളെ കൊല്ലുന്നതിനു സമമാണ്. എന്റെ നിർബന്ധം കൊണ്ടാണ്  രാവിലെ കളിക്കാൻ വരുന്നത്. അവളുടെ ഉറക്കമുണരാത്ത കണ്ണുകളെയും തേനൂറും അധരങ്ങളും ചുംബിച്ചുണർത്തി. 
5 .30 കഴിഞ്ഞു വീട്ടിൽ നിന്നുമിറങ്ങാൻ. അര മണിക്കൂർ നടത്തം അതിനു ശേഷം ബാഡ്മിന്റൺ. അതാണ് പതിവ്. ആർക്കും നഷ്ട്ടമുണ്ടാവാത്ത എന്നാൽ എന്തൊക്കൊയോ നേടിയെന്ന് തോന്നിപ്പിക്കുന്ന പുഞ്ചിരിക്കുന്ന പരിചിതമായ മുഖങ്ങളാണ് കടന്നു പോകുന്നതിലേറെയും. ചിലർ വ്യക്തികളെയും മറ്റു ചിലർ ഫോണിലെ പാട്ടുകളെയും കൂട്ടുപിടിച്ചാണ് നടക്കുന്നത്. എന്റെ കൂട്ട് ഇത് രണ്ടുമാണ്. ചെറിയ വ്യത്യാസം മാത്രം. കൂടെയുള്ള വ്യക്തിയാണ് എന്റെ പാട്ടുപ്പെട്ടി. നടക്കുന്നതിനിടയിൽ പ്രാതലിനെന്തു വേണമെന്ന് തീരുമാനിച്ചു. മാത്യൂസ് അച്ചായനും രാഹുലും കളി തുടങ്ങി. കുറച്ചു ദിവസം ഞങ്ങളെ കാണാത്തതിന്റെ പരിഭവം പറഞ്ഞുകൊണ്ട് ഏലിയാമ്മ ചേച്ചിയും വന്നു. എഴുന്നേൽക്കാൻ മടിയാണെങ്കിലും കളിയിൽ ഹേമ ഞെട്ടിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ആത്മാർത്ഥത കൂടുതലായത് കൊണ്ടാവും ഒന്നിലും മാസ്റ്റർ ആയില്ലെങ്കിലും എല്ലാത്തിലും ജാക്കായി നിൽക്കുന്നത്. 
കളി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം ഞങ്ങൾ രണ്ടുപേരും ജോലിക്കു പോകാനുള്ള തയ്യാറെടുപ്പിലായി. 
സമയം അതിന്റെ ജോലി കൃത്യമായി ചെയ്തു. അതുപോലെയാണ് ഹേമയും.സമയത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും അവൾക്ക് വിട്ടുവീഴ്ചയില്ല. . കുളിച്ചിറങ്ങിയതും മുരളി സാറിന്റെ ഫോൺ വന്നു. ഇന്നത്തെ ഇൻസ്‌പെക്ഷൻ ആവശ്യമായ ഫയലും കൊണ്ട് എത്രയും നേരത്തെ എത്താനാവശ്യപ്പട്ടു. ഇൻസ്‌പെക്ഷൻ ദിവസങ്ങളിൽ ഇത് പതിവായത് കൊണ്ട് അതിശയമൊന്നും തോന്നിയില്ല. സമയമുണ്ട്.
"ഹേമ , കഴിക്കാൻ വരട്ടെ "
അവളുടെ സ്ഥിരം 5 മിനിറ്റ്.  അവളോട് പലപ്പോഴും ചോദിക്കണമെന്ന് കരുതിയതാണ് എന്താ അഞ്ചിനോടിത്ര പ്രണയമെന്ന്. 
യൂണിഫോമിട്ട ശേഷം ബാഗും ഫയലും എടുത്ത് വയ്ക്കാൻ ഹാളിലേക്ക് പോയി. ബാഗ് എടുത്തു,ഫയലും കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. മേശയിലും കസേരയിലും നോക്കി. കണ്ടില്ല.സോഫയിലുമില്ല.പിന്നത് എവിടെ വച്ചു. മുറിയിൽ പോയി നോക്കി. കണ്ടില്ല. 
"ഹേമ നീയെന്റെ ഫയൽ ഇന്നലെ എങ്ങാനും നോക്കാനെടുത്തോ?
"ഇല്ലല്ലോ. എന്തേ ?"
"ഫയൽ കിട്ടി പക്ഷെ ഒരു പേപ്പർ കാണുന്നില്ല. "
"സമാധാനമായി നോക്കൂ. ഒരു പേപ്പർ മാത്രമെവിടെ പോകാൻ."
എന്റെ ഫയൽ എന്റെ പേപ്പർ പിന്നെ എനിക്കെങ്ങനെ സമാധാനം കാണും. നമ്മുടെ സാധനങ്ങൾക്ക് നമ്മൾ കൽപ്പിക്കുന്ന പ്രാധാന്യം എല്ലാരും കൊടുക്കണമെന്നില്ല. സമയം പോകുന്നു. അതില്ലാതെ പോയിട്ട് കാര്യമില്ല.
"കിട്ടിയോ ഹരിയേട്ടാ ?"
"കിട്ടിയാൽ പിന്നെ ഇത്രയും പരവേശപ്പെട്ട് ഞാൻ നിക്കുമോ ?"
ഇന്നെന്റെ പണി പോകുമോ? സസ്പെൻഷൻ? മെമ്മോ? അതോ മുരളി സാറിന്റെ ഭരണിപ്പാട്ട് കേൾക്കേണ്ടി വരുമോ? ഇന്നത്തെ ദിവസം പോയി കിട്ടി. 
തുടർന്ന് നടന്ന ട്രഷർ ഹണ്ടിൽ ഹേമ വിജയിച്ചു. 
"സോറി ഇന്നലെ ഞാൻ നോക്കി കൊണ്ടിരുന്ന പേപ്പറുകളുടെ ഇടയിലിരുന്നു. ഐ ആം സോറി "
എന്തുണ്ടായാലും സോറി പറഞ്ഞു തീർക്കാൻ ശ്രമിക്കും. പക്ഷെ അവളുടെ സോറി ഇന്നെനിക്ക് സ്വീകാര്യമായിരുന്നില്ല ."നിനക്കിത്ര ഉത്തരവാദിത്വം ഇല്ലാതായിപ്പോയല്ലോ. ഞാനിപ്പോൾ നോക്കാതെ പോയിരുന്നെങ്കിൽ എന്തായേനെ ? എല്ലാത്തിനും നിനക്കൊരു സോറി ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് തുരുമ്പിച്ച സോറി."
"ഈ സോറി പറയാതിരിക്കാൻ ശ്രമിച്ചൂടെ ? അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനെങ്കിലും ???"
മുറിയിലാകെ നിശബ്ദത വന്നു മൂടി. 
"ഞാനിറങ്ങുന്നു"
"ദോശയും ചമ്മന്തിയും കഴിക്കുന്നില്ലേ ?"
"ഇപ്പോൾ തന്നെ വൈകി ഇനി കഴിക്കാനിരുന്നാൽ പിന്നെ ജോലിക്കു പോകേണ്ടി വരില്ല. എന്നും ഇവിടിരുന്ന് ദോശ ഉണ്ടാക്കി കഴിച്ചാൽ മതിയാവും."
 കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല.കാറിന്റെ താക്കോലുമെടുത്തു ഞാനിറങ്ങി.
കാറിലെ റേഡിയോയിൽ വിവാഹമാണ് വിഷയം. വിവാഹത്തെ കുറിച്ച് ആർ ജെ നിർത്താതെ സംസാരിക്കുന്നുണ്ട്. 
വിവാഹം സ്വർഗ്ഗത്തിൽ നടന്നിരുന്നെങ്കിൽ എത്ര നന്നായേനെ. ഇതിപ്പോൾ ഭൂമിയിലെ മനുഷ്യർക്ക് ബുദ്ധിമുട്ടും അസൗകര്യവും സമാധാനക്കുറവും അധിക ചിലവുമാണുണ്ടാകുന്നത്. മനുഷ്യനായി ഭൂമിയിലേക്ക് പാർസൽ ചെയ്യുന്ന സമയത്തു തന്നെ ബേബി കോർപ് കമ്പനി തീരുമാനിച്ചിട്ടുണ്ടാകുമോ ആരൊക്കെ തമ്മിലാണ് വിവാഹിതരാവുകയെന്ന് . അതോ ഭൂമിയിലാണോ ആ തീരുമാനങ്ങൾ എടുക്കപ്പെടുന്നത് ?
ബേബി കോർപ് കമ്പനി എവിടെയോ കേട്ട് നല്ല പരിചയം . അവൾ ഇടയ്ക്ക് കണ്ട ഏതോ അനിമേഷൻ സിനിമയിലേതാണ്. "ദി ബേബി ബോസ് " അതെ അത് തന്നെ. അനിമേഷൻ സിനിമ ഒക്കെ ഇത്ര പോപ്പുലറാണോ ? മനുഷ്യർ അഭിനയിക്കുന്ന സിനിമ തന്നെ കാണാൻ പറ്റാറില്ല പിന്നല്ലേ അനിമേഷൻ. അവൾക്ക് സിനിമ ഭ്രാന്താണ്. ഏത് ഭാഷ ആയാലും ഇരുന്ന് കാണും. ഒരു മടുപ്പുമില്ലാതെ. 

മുരളി സാറിന്റെ മുഖമോർത്തത് കൊണ്ടാണോ എന്നറിയില്ല വിചാരിച്ചതിനേക്കാൾ നേരത്തെ ഓഫീസിലെത്തി .  സർക്കാർ സ്ഥാപനത്തിലെ ഇൻസ്‌പെക്ഷൻ അല്ലേ , തുടങ്ങിയിട്ട് തുടങ്ങിയെന്ന് പറയാം. 
...

ഇൻസ്‌പെക്ഷൻ തിരക്കുകൾ കഴിഞ്ഞപ്പോൾ സമയം രണ്ട് കഴിഞ്ഞു. 
ഫോൺ എടുത്ത് നോക്കി. സ്‌ക്രീനിൽ അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്. അത് കണ്ടപ്പോൾ എവിടുന്നൊക്കൊയോ ഓർമ്മകൾ വന്നെന്നെ വാരിപ്പുണർന്നു. രാവിലത്തെ ടെൻഷനിൽ അവളോട് എന്തൊക്കൊയോ പറഞ്ഞു. ഭക്ഷണം കഴിച്ചില്ല. ഏത് പേപ്പറിന്റെ പേരിലാണോ വഴക്കിട്ടത് ആ പേപ്പർ ആരും ചോദിച്ചതുമില്ല നോക്കിയതുമില്ല. ആർക്കും വേണ്ടാത്ത ഒന്നിന് വേണ്ടി എനിക്കേറ്റവും പ്രിയപ്പെട്ടവളോട് വഴക്കിടേണ്ട കാര്യമെന്തായിരുന്നു? 
അവളോട് സംസാരിക്കാതിരിക്കാനായില്ല. റിംഗ് ചെയ്തു പക്ഷെ എടുത്തില്ല. ജോലിയിലാവും. 
മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുക്കൊണ്ടിരുന്നു. മിസ്സ്ഡ് കാൾ കാണുമ്പോൾ തിരിച്ചു വിളിക്കുമെന്ന് കരുതി. വിളിച്ചില്ല.കുറച്ചു സമയം കഴിഞ്ഞു ഞാൻ വീണ്ടും ശ്രമിച്ചു. റിങ് ഉണ്ട് എടുക്കുന്നില്ല. നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പിന്നീട് കേൾക്കുന്നത് "നിങ്ങൾ ഡയൽ ചെയ്ത നമ്പർ ഇപ്പോൾ സ്വിച്ചഡ് ഓഫ് ആണ്. ദയവ് ചെയ്ത് അൽപ്പ സമയത്തിനു ശേഷം വീണ്ടും വിളിക്കുക "

ആകെ ടെൻഷനായി. എന്താ അവൾ ഫോൺ എടുക്കാത്തത്? എന്നോട് പിണങ്ങി കാണുമോ അതോ മറ്റെന്തെങ്കിലും ? അറിയില്ല. എനിക്കൊന്നിനുമുള്ള ഉത്തരം കിട്ടിയില്ല. എത്രയും വേഗം അവളെ കാണണം. മറ്റൊന്നും എന്നെ ആശ്വസിപ്പിക്കില്ലെന്ന് ഉറപ്പുണ്ട്. അത് കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. 
റേഡിയോ ഓൺ ചെയ്തതും ജോസെഫിലെ പാട്ടാണ് കേട്ടത് 
"വരാം ഞാൻ നിനക്കായ് ഒരിക്കൽ ,നീയുള്ള ലോകങ്ങളിൽ 
വരും നേരമെന്നോട് ചേരേണമെൻ ജീവനെ നീ 
അതില്ലാതെ വയ്യെൻ നെഞ്ചോരം 
നീ മാത്രം ഉയിരേ.... "

അവളെത്തിയിട്ടില്ല. സമയം 5.30 കഴിഞ്ഞു. ഇത്രയൂം വൈകാറില്ല. അല്ലെങ്കിലെന്നെ വിളിച്ചു പറയും. പറ്റിയില്ലെങ്കിൽ മെസ്സേജ് എങ്കിലും ചെയ്യും. ഇന്നിത് വരെ ഒന്നുമില്ല. ആകാശം മഴ മേഘം കൊണ്ട് മൂടി. ആരെ വിളിച്ചു തിരക്കും. എന്ത് പറയും . ഒരു പേപ്പറിന്റെ പേരിൽ വഴക്കിട്ടെന്നോ ? വാട്സാപ്പ് നോക്കി, ഇന്നലെ രാത്രിയാണ് ലാസ്‌റ് സീൻ. അവളെന്താ രാവിലെയും ഇത് വരെയും വാട്സാപ്പ് നോക്കാത്തത്? എന്നോട് പറയാതെ എങ്ങോട്ടും പോവില്ലെന്ന് വീണ്ടും വീണ്ടും പറഞ്ഞു. അവൾക്കെന്നെ വിട്ടിട്ട് പോകാനാവില്ല. പ്രതീക്ഷ ഇല്ലാതെ നിരാശപ്പെടാൻ വേണ്ടി തന്നെ വീണ്ടും ഫോൺ വിളിച്ചു. 
സ്വിച്ച്ഡ് ഓഫ്. പരാജയപ്പെട്ട മനസ്സുമായി ഇരുന്നപ്പോഴാണ് ചാറ്റൽ മഴ നനഞ്ഞവൾ വന്നത്. ഇത്രയും നേരമെന്നെ മുൾമുനയിൽ തറച്ചതിൽ അൽപ്പം പോലും കുറ്റബോധമില്ലാതെ അവൾ കയറിപ്പോയതോർത്തു. ഇതാണോ ഞാൻ ആഗ്രഹിച്ചത്? ഇത്രയും അവഗണന ഞാൻ അർഹിക്കുന്നോ? ദേഷ്യപ്പെട്ടത് തെറ്റാണു എന്നാലും ഒരാശ്വാസ വാക്കു പോലും പറയാതെ അകത്തേക്ക് കയറി പോകാൻ മാത്രം ദുഷ്ട്ടനാണോ ഞാൻ ?
"ഹരിയേട്ടാ ,എന്തേ അവിടെ തന്നെ ഇരിക്കുന്നത്. ഇടിയും മിന്നലുമുണ്ട് അകത്തിരുന്നു മഴ കണ്ടാൽ പോരെ ?"
മറുപടി പറയാൻ തോന്നിയില്ല.അവളത് ആഗ്രഹിക്കുന്നുണ്ടാവില്ല. അല്ലെങ്കിൽ തന്നെ ഞാനെന്ത് പറഞ്ഞാലും എനിക്കെന്ത് തോന്നിയാലും അവളെയൊന്നും ബാധിക്കില്ല. എന്റെ മനസ്സിലുമുണ്ട് ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. അതവൾ കണ്ടില്ല.
എന്റെ നിശബ്ദതയാണ് അവളെ ഏറ്റവും കൂടുതൽ അലട്ടുന്നത്. മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും പുറത്തേക്ക് വന്നു.
"വെറുതെ ഇരുന്ന് ആലോചിച്ചു കൂട്ടുകയാണ് ഹരിയേട്ടൻ. എന്തിനാ ഇങ്ങനൊക്കെ ? എന്റെ ഫോൺ ഓഫ് ആയതിന്റെ കാരണം അറിയണം.അതല്ലേ പ്രശ്നം. പറയാം."
എന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു കാറിനുള്ളിൽ നിന്നും മൊബൈൽ ചാർജർ എടുത്ത് കൊണ്ട് വന്നു.
"രാവിലെ പേപ്പർ കാണുന്നില്ലെന്ന ടെൻഷനിൽ ഇന്നലെ നമ്മൾ സംസാരിച്ചതൊക്കെ മറന്നു. ഓഫീസ് കാർ പണിപ്പുരയിലായത് കൊണ്ട് ഞാനിന്ന് കാറിൽ പൊയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട നിന്നെ ഞാൻ കൊണ്ടാക്കാമെന്ന് പറഞ്ഞു രാത്രി സംസാരിക്കുന്നതിനിടയിൽ ആ ഫയലും പേപ്പറും നോക്കുന്നുണ്ടായിരുന്നു. ഇടയിലെപ്പോഴോ ആ പേപ്പർ സ്ഥാനം മാറിപ്പോയി. അറിയാതെ സംഭവിച്ചതാണ്.രാവിലെ വിശദീകരിക്കാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ടൊന്നും പറഞ്ഞില്ല. കാറിന്റെ താക്കോലെടുത്ത കൂട്ടത്തിൽ ചാർജറും കൂടി ഹരിയേട്ടൻ എടുത്തുകൊണ്ടു പോയി. രാത്രി ഫോണിൽ അല്ലേ നമ്മൾ  പാട്ടു കേട്ടത് അപ്പോൾ ചാർജും ഇല്ലായിരുന്നു .ചാർജർ  ഇല്ലാത്തത് കൊണ്ടൊന്നിനും കഴിഞ്ഞില്ല. ഐ ആം സോറി ഡിയർ . റിയലി സോറി മെസ്സേജ് പോലും ചെയ്യാത്തതിന്." 
എല്ലാം കേട്ടു കഴിഞ്ഞിട്ട് എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു. ആവശ്യമില്ലാത്ത കാര്യത്തിന് വെറുതെ ജീവിതത്തിൽ സുന്ദരമാകേണ്ടിയിരുന്ന ഒരു ദിവസം നശിപ്പിച്ചു. എനിക്കൊരു സോറി പറയാനുള്ള അർഹത പോലുമില്ല.ദേഷ്യം എന്നെ ഞാനല്ലാതാക്കുന്നു. 
മഴ വീണ്ടും ശക്തിയാർജ്ജിച്ചു. അവളെ ചേർത്ത് പിടിച്ചാ കവിളിലൊന്ന് ചുംബിച്ചു. ഉള്ളിൽ തണുത്തുറഞ്ഞ ചിന്തകൾ അവളുടെ ചെറു പുഞ്ചിരിയിൽ ഉരുകി തുടങ്ങി. 
കറുത്തിരുണ്ട മഴക്കാറുകൾ സുന്ദരമാണെങ്കിലും എനിക്കിഷ്ട്ടം തോരാതെ പെയ്യുന്ന മഴയാണ്. 

Sunday, April 26, 2020

ഇനിയും തോരാത്ത മഴ

അവളോട് ഉറങ്ങാൻ പറഞ്ഞു  ഫോൺ വച്ചിട്ട് അധിക നേരമായില്ല. എന്നാലും  ചിന്തകളിൽ അവൾ ഉറങ്ങുന്നേ ഇല്ല.
ഈ ഡ്യൂട്ടി നാളെ രാവിലെ ഒൻപത് മണി വരെയുണ്ട്. പക്ഷെ അത് വരെ അവളെ കാണാതെ സംസാരിക്കാതെ എങ്ങനെ ഇരിക്കും ?. ഫോൺ വിളിച്ചാലോ???? വേണ്ടാ ... ഉണർത്തണ്ട ...
മനസ്സിനെ കൈപ്പിടിയിൽ ഒതുക്കാൻ പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ " എടുത്ത് പേജുകൾ മറിച്ചിരിക്കുമ്പോഴാണ് പയസ്‌ മുറിയിലേക്ക് വന്നത് .
 "ഹരി , നീ ഉറങ്ങിയില്ലേ? മണി പതിനൊന്ന് കഴിഞ്ഞല്ലോ ."

ഉറക്കം വരുന്നില്ല എന്ന് പറഞ്ഞൊഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൻ പോകുന്ന മട്ടില്ല. അവന്റെ ആത്മാർഥ സ്നേഹത്തെ  കുറിച്ചു പറയാനായി എന്റടുത്തു വന്നിരുന്നെങ്കിലും എന്റെ മനസ്സിനെ എന്തോ ഒന്നലട്ടുന്നതായി അവനു തോന്നി. അവനോട് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. അവളെ കാണാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം ഞാൻ പറഞ്ഞു.
അവൻ എടുത്തടിച്ച പോലെ പറഞ്ഞു " അളിയാ നീ വീഡിയോ കാൾ ചെയ്യ് . അവളെ കണ്ടാൽ പോരെ"
 സ്മാർട്ട് ഫോൺ ഉപയോഗിക്കുമെങ്കിലും ഞാനൊരു പഴഞ്ചനാണ്.  വീഡിയോ കാൾ ചെയ്ത് കാണാൻ എനിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞു .
"എന്നാൽ പിന്നെ ഒരു വഴിയേ ഉള്ളൂ. നീ വീട്ടിൽ പൊയ്‌ക്കോ ."
"ഡ്യൂട്ടി സമയത്തെങ്ങനെ വീട്ടിൽ പോകും???"
അവനെന്നെ നോക്കി തോളിൽ കൈ വച്ചിട്ട് പറഞ്ഞു
" മോനെ ഹരി, നിനക്കവളെ കാണണം. നീ ഇപ്പോൾ അത് മാത്രം ആലോചിച്ചാൽ മതി. ഇവിടിപ്പോ വേറെ ആവശ്യം ഒന്നുമില്ല. എനിക്ക് നോക്കാൻ പറ്റുന്നതേ ഉള്ളൂ. ഇനി എങ്ങാനും ഏതെങ്കിലും മേലുദ്യോഗസ്ഥൻ വന്നാൽ വീട്ടിലൊരു അത്യാവശ്യം പറഞ്ഞു കാൾ വന്നത് കൊണ്ട് നിനക്ക് പോകേണ്ടി വന്നെന്ന് ഞാൻ പറഞ്ഞോളാം. എന്താ പോരെ??? നീ പോയി അവളെ കാണാൻ നോക്ക്."
ഇതും പറഞ്ഞിട്ട് വാതിൽക്കൽ എത്തിയ പയസ്  ഒന്നൂടെ പറഞ്ഞു
" ആഹ് പിന്നെ . ശക്തമായ കാറ്റുണ്ട്. മഴ പെയ്യും. നീ പെട്ടെന്ന് പുറപ്പെടാൻ നോക്ക് "
അത്രേം കേട്ടപ്പോൾ മനസിനെന്തോ ഒരാശ്വാസം. അപ്രതീക്ഷിതമായി കിട്ടിയ ഒരവസരം.
പയസിനോട് യാത്ര പറഞ്ഞിറങ്ങി. അവളെ വിളിച്ചറിയിച്ചില്ല. സർപ്രൈസ് ആയിക്കോട്ടെ.
ചാറ്റൽ മഴയും തണുത്ത കാറ്റും. പോകെ പോകെ മഴ ശക്തമായി. എന്നാലും എവിടെയും കയറി ഒളിക്കാൻ തോന്നിയില്ല. കാരണം ആ മഴ, അവളെ കാണാനുള്ള എന്റെ ആഗ്രഹത്തെ  വർദ്ധിപ്പിച്ചു.  അവളോടെന്നെ കൂടുതൽ അടുപ്പിക്കുന്ന പോലെ. അവളോടുള്ള അടങ്ങാത്ത എന്റെ പ്രണയം മനസ്സിലും ശരീരത്തിലും പെയ്തിറങ്ങി.
പെയ്ത് തോരാത്ത മഴയിൽ കുതിർന്ന ഞാൻ വീടിനു മുന്നിലെത്തി അവളെ ഫോൺ വിളിച്ചു. പാതി മയക്കത്തിൽ അവൾ ചോദിച്ചു  ,"എന്താ ഹരിയേട്ടാ , ഇത് വരെ ഉറങ്ങിയില്ലേ?"
അവൾ അറിഞ്ഞില്ലല്ലോ അവളോടുള്ള പ്രണയവും ,അവളെ കാണാനുള്ള തീവ്രമായ ആഗ്രഹവും എന്നെ ഇവിടെ എത്തിച്ചെന്ന്.
"നീ ഒന്ന് വന്ന് വാതിൽ തുറന്നേ. ഞാനിവിടെ പുറത്തുണ്ട്."
അവൾക്ക് ഒന്നും മനസിലായില്ല . " ഇവിടെയോ? വെറുതെ തമാശ പറയല്ലേ.."
"തമാശ അല്ല.സത്യം "
"അതെന്താ അങ്ങനെ? നാളെ രാവിലെ അല്ലേ ഡ്യൂട്ടി തീരുന്നത് പിന്നെന്താ പറ്റിയെ?"
വിവരവും വിദ്യാഭാസവും ജോലിയും ഒക്കെ ഉണ്ടെങ്കിലും അസ്സമയത്തെ ചോദ്യം ചെയ്യൽ അവളെ സാധാരണ നാട്ടിൻപ്പുറത്തുകാരിയാക്കും.
"എന്റെ മോളെ കഥയൊക്കെ ഞാൻ പറയാം നീ ഒന്ന് വന്ന് വാതിൽ തുറക്കാദ്യം."
വാതിൽ തുറന്ന് എന്നെ കാണുന്നത് വരെയും അവളുടെ ചോദ്യങ്ങളും സംശയങ്ങളും തുടർന്നു.
ആ നനവോടെ അവളെ എന്റെ നെഞ്ചോട് ചേർത്തു നിർത്തി പറഞ്ഞു . "നിന്നോട് വല്ലാത്ത പ്രണയം തോന്നി. പോരാത്തതിന്  കാണാനുള്ള ആഗ്രഹവും ." എന്നിൽ നിന്നും പ്രണയമണി തുള്ളികൾ അവളുടെ നെറുകയിലെ സിന്ദൂരത്തിലേക്കിറ്റിറ്റു വീണു.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ ശബ്ദം  " ഇവിടാർക്കും ഉറക്കമൊന്നുമില്ലേ? "
"ഉറങ്ങണം. ഞാനിപ്പോ വന്നതേ ഉള്ളൂ. നല്ല കാറ്റും മഴയും "
അമ്മയ്ക്ക് അറിയില്ലല്ലോ നെഞ്ചിലെ പ്രണയ മയമായ കാറ്റിന്റെയും മഴയുടെയും കഥ.

ബെഡ്റൂമിന്റെ അടുത്തെത്തുംതോറും അവൾ കേട്ടുറങ്ങിയ സംഗീതം കാതുകളിലേക്കൊഴുകിയെത്തി. സാൾട് മംഗോ ട്രീ സ്കൂളിൽ പഠിച്ച എനിക്ക് ആ സംഗീതത്തെ പ്രണയിക്കാനാവില്ലെന്ന് മുൻപ് എപ്പോഴോ  മനസ്സിലാക്കിയിട്ടെന്ന  പോലെ ആ രാത്രി ആ നിമിഷം അവളത് എനിക്ക് വേണ്ടി ഓഫ് ചെയ്തു.ഞാൻ നടന്ന വഴിയിലൊക്കെയും കണികകൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. 'അമ്മ എങ്ങാനും രാത്രി എണീറ്റ് നടന്നാലോന്ന് കരുതി അവളത് തുടച്ചിട്ട് വരാമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ  ചെറു ചൂട് വെള്ളത്തിൽ കുളിച്ചിട്ട് കിടന്നാൽ മതിയെന്നും കൂടി ചേർത്തു . ഇത്രയും മഴ നനഞ്ഞ ഞാനിനി കുളിക്കണോ? എല്ലാത്തിനും അവൾക്ക് ശാസ്ത്രീയ വിശദീകരണമുണ്ട്. മഴയത്തു വന്നത് കൊണ്ട് ശരീരം തണുത്തിരിക്കുകയാണ്. ആ തണുപ്പോടെ കിടന്നാൽ പനി വരാൻ സാധ്യതയുണ്ട്. ചൂട്  വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിലെ ഊഷ്മാവ്  നിലന്നിർത്താൻ സാധിക്കും.
അവളോടുള്ള പ്രണയത്തിന്റെ സുഖം കൂടുതൽ അറിഞ്ഞതും അനുഭവിച്ചതും അവളീ പറഞ്ഞ മഴയുടെ തണുപ്പിലാണ്. അത് പെട്ടെന്ന് നഷ്ടപ്പെടുത്താൻ എന്തോ ഒരു മടി പോലെ. എന്നാലും സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം വളരെ അത്യാവശ്യമായത് കൊണ്ട് എതിർത്തൊന്നും പറഞ്ഞില്ല.
ഗീസർ ഓൺ ചെയ്തു. നനഞ്ഞ വേഷവിധാനങ്ങളൊക്കെ മാറ്റി.
 ചൂട് വെള്ളവും പ്രണയ തുള്ളികളുമായുള്ള മല്പിടിത്തമാണ്
നടന്നത്. ശരീരം ചൂട് വെള്ളത്തിനും മനസ്സ് പ്രണയത്തിനും കീഴടങ്ങി.

കുളി കഴിഞ്ഞെനിക്കാവശ്യമായതെല്ലാം കിടക്കയിൽ തന്നെ വച്ചിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ ഇംഗ്ലീഷ് സംഗീതവും കേട്ടവൾ കിടന്നതും ഇതേ കിടക്കയിൽ. ഏതായിരുന്നു ആ സംഗീതം? മിക്കപ്പോഴും അവൾ കേൾക്കുന്നതാണ് എങ്കിൽപ്പോലും എനിക്കത് ഓർത്തെടുക്കാനായില്ല. മനസ്സിൽ പതിയാൻ മാത്രം അതൊന്നും അവളെന്നെ കേൾപ്പിച്ചിട്ടുമില്ല. അടിച്ചേൽപ്പിക്കൽ ആയാലോന്ന് തോന്നിയിട്ടാവും. അവളുടെ ഇഷ്ടങ്ങളെ അറിയാൻ ഞാനും ശ്രമിച്ചിട്ടില്ലാത്ത പോലെ തോന്നി.  എനിക്കവളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ടോ ????
പക്ഷെ ആ ശരീരം ഞെരിഞ്ഞമർന്നതെവിടെയൊക്കെയാണെന്ന്  കിടക്കയിൽ നോക്കിയപ്പോൾ കൃത്യമായി മനസ്സിലായി. അവളുടെ ശ്വാസനിശ്വാസവും ഹൃദയമിടിപ്പും മനസ്സും ശരീരവുമെല്ലാം ഇത്രയും നേരമാസ്വദിച്ച  കിടക്കയാവാൻ  എനിക്കായില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത  അമർഷവും അസൂയയും തോന്നി.
കൂടുതൽ അസൂയപ്പെടാൻ അവസരം തരാതെ ഒരു ഗ്ലാസ് കട്ടനുമായി അവൾ മടങ്ങിയെത്തി. നിമിഷങ്ങൾക്ക് മുൻപ് അവൾ ഇതല്ലല്ലോ ധരിച്ചിരുന്നത്. അപ്പോഴാണ് ഓർത്തത് പുറത്തു പെയ്യുന്ന മഴയുടെ നനവ് ഞാനവൾക്ക് പകുത്തു കൊടുത്തിട്ടധികമായില്ലല്ലോ എന്ന് .
"തല നല്ലോണം തോർത്തിയോ???"
മ്മ് ...
ഗ്ലാസ് മേശയിൽ വച്ചിട്ടെന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മനസ്സിലെ പ്രണയ മണികൾ ശരീരത്തിനെയും കീഴ്‌പ്പെടുത്താൻ തുടങ്ങി. പ്രണയം കൊണ്ടവളെ വീർപ്പുമുട്ടിക്കാൻ തോന്നി. എന്റെ കൈകൾക്കെന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ തോർത്ത് പിടിച്ചുവാങ്ങി തോർത്താൻ ശ്രമിച്ചു. ആ തലോടലിന്റെ സുഖം കൂടുതൽ അറിയാൻ അവളെ കിടക്കയിൽ ഇരുത്തി, ഞാൻ തറയിൽ ഇരുന്നു.  അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
"ആതിര വരും നേരം ഒരുമിച്ചു കൈകൾ കോർത്തെതിരേൽക്കണം നമുക്കിക്കുറി ...".. എനിക്കേറ്റവും പ്രിയപ്പെട്ട കവിതകൾ ഇടയ്‌ക്കെപ്പോഴോ അവൾ പ്ലേ ചെയ്തു. എത്ര നേരമായി കവിത കേൾക്കാൻ തുടങ്ങിയിട്ട്? അറിയില്ല. പക്ഷെ ഒന്നറിയാം അതിലും തീവ്രമായ പ്രണയത്തിന്റെ വരികളാണ്  അവളെന്നിൽ എഴുതിക്കൊണ്ടിരിക്കുന്നത്.

അവളുടെ സാമീപ്യവും തലോടലും എന്നിലുണർത്തിയ സന്തോഷത്തിന് അതിരുകളില്ല. ഈ കരുതൽ ഞാനെപ്പോഴും ആഗ്രഹിച്ചതല്ലേ? ഈ സ്നേഹം എന്നുമെന്റെ സ്വപ്നങ്ങളിൽ ജീവിച്ചിരുന്നില്ലേ ? എന്റെ പ്രണയസങ്കല്പങ്ങൾ ഒരിക്കലും അവളോട് ഞാൻ പറഞ്ഞിട്ടില്ല. എനിക്കങ്ങനെ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നോ എന്ന് പോലുമറിയില്ല. പക്ഷെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ ശേഷമുള്ള ഓരോ നിമിഷവും അവൾ തന്നെയാണ് എന്റെ പ്രണയ സങ്കൽപ്പമെന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞു.
"ഹരിയേട്ടാ , എന്തിനാ ഇപ്പോൾ ദ്രിതിപ്പിടിച്ചു വന്നത്? ഈ മഴ ഇത്രയും നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു?"
പതിയെ ആ മടിയിൽ തല ചായ്ച്ചു കിടന്നു. ഒന്നും മിണ്ടിയില്ല.
അവളുടെ ചോദ്യം എന്നെ അസ്വസ്ഥനാക്കി എന്ന്‌ കരുതിയിട്ടാവും  തുടർന്നൊന്നും ചോദിച്ചില്ല.
മഴ ഇനിയും തോർന്നിട്ടില്ല. അവളുടെ വിരലുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ ഓടി കളിച്ചു. അവൾക്ക് മനസ്സിലായി കാണില്ലേ അവളോടുള്ള പ്രണയമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്? ഇല്ലെങ്കിൽ എനിക്കെന്തേ അതവളോട് പറയാൻ കഴിയാതെ പോകുന്നു? അവളത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകുമോ? കടിഞ്ഞാൺ പൊട്ടിയ പട്ടം പോലെ മനസ്സ് എവിടേയ്‌ക്കോ പോയി. പറയാനാവാത്ത സ്നേഹം ഒരു വീർപ്പുമുട്ടലാണ്. പ്രകടിപ്പിക്കാനറിയാത്ത പ്രണയം ഒരു വേദനയാണ്.


"എന്തേ ഒന്നും മിണ്ടാത്തെ ? എന്ത് പറ്റി? സമയം ഒരു മണി കഴിഞ്ഞു. ഹരിയേട്ടന് ഉറക്കം വരുന്നില്ലേ?"
"വിശക്കുന്നു "

"കഴിക്കാതെ ആണോ വന്നത്? എന്താ നേരത്തെ പറയാഞ്ഞത്? ഞാൻ കരുതി എന്നത്തേയും പോലെ കഴിച്ചു കാണുമെന്ന് ". അവൾ എണീറ്റ് അടുക്കളയിലേക്ക് പോയി.
വീണ്ടും ഞാനോർത്തു .എന്നത്തേയും പോലെ അല്ലല്ലോ ഇന്ന്. എന്റെ വിശപ്പടക്കാൻ നിന്റെ പ്രണയത്തിന് മാത്രമേ കഴിയൂ എന്നെങ്ങനെ ഞാൻ പറയും.
പ്ലേയറിൽ കവിത ഓഫ് ചെയ്ത് ഞാനും പോയി അടുക്കളയിലേക്ക്. അമ്മക്ക് വിശപ്പില്ലെന്ന് പറഞ്ഞത് കൊണ്ട് രാത്രി ഒന്നും ഉണ്ടാക്കിയില്ലെന്ന് പറഞ്ഞു. "ചപ്പാത്തിയും മുട്ടയും മതിയോ ?"
"മ്മ് "

ഹാഫ് കുക്ഡ് ചപ്പാത്തിയും മുട്ടയും തയ്യാറാക്കാൻ തുടങ്ങി. അടുക്കളയിൽ സഹായിക്കാൻ എനിക്ക് പണ്ടേ അറിയില്ല. അത് കൊണ്ട് കാഴ്ചക്കാരനായി ഒതുങ്ങി  ഇരുന്നു. "നാല്  ചപ്പാത്തി മതിയോ??"
"മ്മ് "
എന്റെ മൗനം ഭയന്നിട്ടാവും വിശദീകരിക്കേണ്ട തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും തന്നെയില്ല. എല്ലാം ഒരു മൂളലിൽ അവസാനിക്കും. മനസ്സ് അവളുറങ്ങിയ ആ കിടക്കയിലേക്ക് വീണ്ടും എത്തിനോക്കാൻ ശ്രമിച്ചു. ശക്തമായ കാറ്റിൽ അടുക്കള ജനാലയിൽ കൂടി മഴ വെള്ളം അകത്തേക്ക് വീഴാൻ തുടങ്ങി. അവളെ പിടിച്ചു മാറ്റി ജനാലകൾ വലിച്ചടച്ചു. പ്രകൃതി ആനന്ദ ലഹരിയിലാണ്. മഴയ്ക്ക് ഇപ്പോഴും പ്രണയത്തിന്റെ ഗന്ധം നഷ്ടപ്പെട്ടിട്ടില്ല. ഇടിയും മിന്നലും കൈ കോർത്ത് ആഘോഷിക്കുന്നു. എന്നാൽ ഞാനോ ? തൊട്ടടുത്ത് നിൽക്കുന്ന പ്രണയത്തെ പോലുമറിയാനാവുന്നില്ല.

"ഭക്ഷണം തയ്യാറായി. വിളമ്പട്ടെ "
"വിശപ്പില്ല "
ഞെട്ടലോടെ അവളെന്നെയൊന്ന്  നോക്കി. ഒന്നും പറഞ്ഞില്ല. എന്റടുത്തു വന്ന്‌ ഭക്ഷണം വിളമ്പി . കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ അവളെന്നെ ഊട്ടി. കഴിച്ചു തീരുന്നത് വരെയും അവളുടെ ഇടം കൈ എന്റെ കൈകൾക്കുള്ളിൽ അമർന്നിരുന്നു. വിടാൻ തോന്നിയില്ല. എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
കൈ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചില്ല. എന്നെയും പിടിച്ചു പോയി കൈ കഴുകിയ ശേഷം മുറിയിലേക്ക് നടന്നു.

മൗനത്തിൽ മുങ്ങി വീണ്ടും എത്രയോ നേരം ഞങ്ങളാ കിടക്കയിൽ ഇരുന്നു, നിശബ്ദതയിൽ പോലും പ്രണയം മന്ത്രിച്ചു കൊണ്ട് .
"കിടക്കുന്നില്ലേ ഹരിയേട്ടാ? ഒരുപാട് വൈകി."
അവളെന്നെ നിർബന്ധിച്ചു കിടത്തി. ആ കൈകളിലെ മുറുക്കം ഒന്നയഞ്ഞ ആശ്വാസത്തിൽ അവൾ പറഞ്ഞു " വരാം "
ലൈറ്റ് ഓഫ് ചെയ്ത ശേഷം അവൾ വീണ്ടും കിടന്നു അതെ കിടക്കയിൽ. രഹസ്യമായി അവളുടെ സ്നേഹം ആസ്വദിക്കുന്ന അതെ കിടക്ക. എനിക്ക് കിട്ടാതെന്തോ ആ കിടയ്ക്കക്ക് കിട്ടുന്ന പോലെ തോന്നി. ചിന്തകൾക്ക് അടിമപ്പെടാനാണോ ഞാനീ മഴ നനഞ്ഞത് ?
എത്ര മനോഹരമായിട്ടാണ് മഴ ഭൂമിയെ സ്നേഹിച്ചു കൊതിപ്പിക്കുന്നത്. എത്ര ലാസ്യത്തോടെയാണ് പുഴകൾ കടലിലേക്ക് ഒഴുകി ചേരുന്നത്. എത്ര സുന്ദരമായിട്ടാണ് നക്ഷത്രങ്ങൾ ആകാശം അലങ്കരിക്കുന്നത്. എത്രയും പവിത്രമായിട്ടാണ് ഞാനവളെ സ്നേഹിക്കുന്നത് എന്നിട്ടും ആ പ്രണയം മനോഹരമാക്കാനോ ലാസ്യമാക്കാനോ കൊതിപ്പിക്കാനോ ഒന്നും എനിക്കെന്തേകഴിയാതെ പോകുന്നു. ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു
"എന്ത് പറ്റി? എവിടെ പോകുന്നു ?"
" തണുക്കുന്ന പോലെ. ബ്ലാങ്കറ്റ് എടുക്കാമെന്ന് കരുതി."
അവളെന്നെ പിടിച്ചു കിടത്തി നെഞ്ചോട് ചേർന്ന് കിടന്നു. അവളുടെ നിശ്വാസമറിയുന്ന കിടക്കയായി മാറി എന്റെ ശരീരം.
"എന്നെ ചേർത്തു പിടിച്ചാൽ മതി തണുക്കില്ല "
എന്റെ കരവലയത്തിൽ ഒതുങ്ങാൻ അവളും ആഗ്രഹിക്കുന്നു. ആലോചിച്ചപ്പോൾ ശരിയാണ്, വീട്ടിൽ വന്ന് കയറിയ ഉടൻ അവളെ ചേർത്തു പിടിച്ചപ്പോഴും അവൾ തടഞ്ഞില്ല, അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നപ്പോഴും എതിർത്തില്ല, അടുക്കളയിൽ വച്ച് കൈ മുറുകെ പിടിച്ചപ്പോഴും പിൻവലിച്ചില്ല .
 അതെ, എന്റെ പ്രണയം അവളത് ആഗ്രഹിക്കുന്നു.
തണുപ്പ് മാറാനാണോ അതോ പ്രണയം അറിയിക്കാനാണോ എന്നറിയില്ല പക്ഷെ അവളും ഞാനും ആഗ്രഹിച്ച പോലെ ഞാനവളെ നെഞ്ചോട് ചേർത്തമർത്തി. ഞെരിപിരി ഒന്നുമില്ലാതെ അവളെന്നെ പറ്റിപ്പിടിച്ചു കിടന്നു. വീണ്ടും ചിന്ത കിടക്കയിലേക്കാണ് പോയത് . ഞാനിപ്പോ അനുഭവിക്കുന്ന സുഖം കിടക്കയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതലാവില്ലേ? അവൾ എന്നെ അല്ലേ സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ആഗ്രഹിക്കുന്നതും ? ഈ പ്രണയ നിമിഷങ്ങൾ അനുഭവിക്കുന്നതിനു പകരം ഞാൻ എന്തിനാണ് കാട് കയറി ചിന്തിക്കുന്നത് .
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. പയസാണ് . എത്തിയിട്ട് വിളിക്കാൻ മറന്നു പോയി.
"അളിയാ, അവളെ കണ്ടപ്പോ നീ എന്നെ  വിളിക്കാൻ മറന്നോ "
ഒരുവിധം എന്തൊക്കൊയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു. പക്ഷെ അപ്പോഴും ബാക്കി വച്ച ഒരു ചോദ്യവുമായി എന്റെ നെഞ്ചോട് ചേർന്ന് അവൾ കിടന്നിരുന്നു.
"ഇനി എങ്കിലും പറഞ്ഞൂടെ എന്തിനാ വന്നതെന്ന് "
അവൾക്കത് അറിയാൻ അതിയായ ആഗ്രഹമുണ്ട്. അവകാശമുണ്ട്. അവൾക്ക് മാത്രമേ അതുള്ളൂ എന്ന് പറയുന്നതാവും കൂടുതൽ ശരി.
മണിക്കൂറുകൾക്ക് മുൻപ് ഞങ്ങൾ ഫോണിൽ സംസാരിച്ചു വച്ചതിനു ശേഷമുള്ള എന്റെ മാനസികാവസ്ഥ മുതൽ ഒടുവിൽ ഇതാ ഇവിടെവരെ വിവരിച്ചു.
സമയം വെളുപ്പാൻ കാലം 3 . 30 കഴിഞ്ഞു.

"നിന്റെ ചോദ്യത്തിനു മറുപടി ഞാൻ പറഞ്ഞു.ഇനി ഞാനൊന്ന് ചോദിച്ചോട്ടെ ?"
"മ്മ് "
" നിനക്കെന്നെക്കാളും പ്രണയം ഈ കിടക്കയോടുണ്ടോ ?"
ഞാനെന്തൊക്കെയാണ് ഇവളോട് ചോദിക്കുന്നത്? എന്റെ സമനില തെറ്റിയോ?
എന്റെ ഹൃദയമിടിപ്പ് കേൾക്കാനെന്ന പോലെ ചേർന്ന് കിടന്നവൾ പറഞ്ഞു :
"ചിലപ്പോൾ ഹരിയേട്ടന്റെ തോന്നൽ ശരിയായിരിക്കും. കാരണം നമ്മുടെ പ്രണയത്തിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമരുന്നത് ഈ കിടക്കയാണ്. നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നതും , നഗ്നത മറയാത്തതും ,ഞാനും നീയും ചേർന്ന് നമ്മളാകുന്നതും ഇതിലല്ലേ ?"
എന്തോ രഹസ്യം പോലെന്റെ കാതിൽ പറഞ്ഞു :" നമ്മുടെ ശ്വാസനിശ്വാസത്തിന്റെ വേഗത കൂടുന്നതും കുറയുന്നതും അറിയാം. പ്രണയിക്കുന്നതിലെ നോവുകളറിയാം. അടക്കാൻ ശ്രമിക്കുന്ന വേദനകളറിയാം. കണ്ണീരിന്റെ ഉപ്പുരസവും, രക്തത്തിന്റെ മാധുര്യവും , വിയർപ്പിന്റെ ഗന്ധവുമറിയാം."
അവൾ തുടർന്നു " നമ്മുടെ പ്രണയത്തിന്റെ തീവ്രത ഉരുകി അടങ്ങുന്നത് ഇവിടെയാണ്. ആ  പ്രണയത്തിന്റെ ഹിമപാളികൾ അടർന്ന് വീഴുന്നതും ഇതേ കിടക്കയിൽ. ഹരിയേട്ടന്റെ അഭാവത്തിൽ ഈ കിടക്ക സമ്മാനിക്കുന്ന ഓർമകൾക്ക് മധുരമേറെയാണ്. "
പ്രണയത്തെ കുറിച്ചവൾ വാചാലയാകുന്നത് പോലെ തോന്നി.

"കിടക്കയോട്  മാത്രമല്ല, ഈ മുറിയിലെ ഓരോ വസ്തുവിനോടുമുണ്ട് പ്രണയം. കവിതകളിലെ  പ്രണയവും സ്നേഹവും സ്വപ്നങ്ങളും വേദനകളും പ്രതിധ്വനിക്കുന്ന ചുമരിനോട്.  ആ ഷെൽഫിലിരിക്കുന്ന   വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളോട്.  കഴിഞ്ഞ ദിവസം വായിച്ചു പകുതിക്ക് വച്ചിരിക്കുന്ന സെറുയ ഷാലോവിന്റെ "ലവ് ലൈഫ് " കണ്ടോ?എന്റെ മടിയിൽ കിടന്ന്  വായിക്കുന്നതിനിടയിൽ പ്രണയത്തെ കുറിച്ചുള്ള വർണ്ണന പോരെന്ന് പരിഭവിച്ചത്  ഓർക്കുന്നോ?  " നമ്മളാഗ്രഹിക്കുന്ന പ്രണയം ഇനിയും വായിക്കാൻ ബാക്കിയുള്ള പുസ്തകത്താളുകളിൽ  മറഞ്ഞിരിക്കുന്നുണ്ടാകാം.
" കരിമഷി എഴുതിയ കണ്ണുകളും, എന്നെ നിന്നിലേക്കടുപ്പിക്കുന്ന കറുത്ത വട്ട പൊട്ടും മാത്രം പോരാ, നെറുകയില് സിന്ദൂരവും കവിൾ തുടുക്കാനൊരു ചുംബനവും കൂടി ആയാലേ പൂർണത വരൂ എന്നും പറഞ്ഞെന്നെ ചേർത്ത് നിർത്തി പ്രതിബിംബം കാണിച്ചു ലജ്ജിപ്പിക്കുന്ന കണ്ണാടിയോട്. രാത്രിയുടെ സൗന്ദര്യം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാണെന്ന് തുറന്ന് കാണിക്കുന്ന ബാൽക്കണിയോട്, പ്രണയിക്കുമ്പോൾ ശല്യപ്പെടുത്താതെ മാറി നിൽക്കുന്ന നിശ്ശബ്ദതയോട്. പ്രണയ നിർവൃതിക്കിടയിൽ  ഈ മുഖമൊന്ന് കാണാൻ അനുവദിക്കുന്ന പ്രകാശത്തോട്. സ്നേഹത്തിലമർന്നു ജനിക്കുന്ന വിയർപ്പുമണികളെ സ്വാംശീകരിക്കുന്ന ഫാനിനോട്. എല്ലാത്തിലുമുപരി  ഓരോ പ്രഭാതത്തിലും നമ്മുടെ പ്രണയം കൂടുതൽ പുതുമയുള്ളതും പരിശുദ്ധവുമാക്കാൻ സൂര്യ കിരണങ്ങളെ ഉള്ളിലേക്കാനയിക്കുന്ന ജനാലയോട്. "
നിർവൃതിയുടെ ആ നിമിഷത്തിൽ  അവളുടെ മുഖമൊന്ന് കാണാൻ എഡിസൺ സഹായിച്ചു. എന്റെ ഉള്ളംകൈയിലമർന്ന കവിൾത്തടങ്ങൾക്കെന്തോ പറയാനുള്ളത് പോലെ. എന്റെ പ്രണയത്താൽ പിറന്ന മുറിവുകൾ കൊണ്ട് അവളുടെ അധരമാധുര്യമേറി.  ആ മിഴികൾ പ്രണയത്തിന്റെ തീവ്രതയും ലഹരിയുമറിഞ്ഞു കലങ്ങിയിരുന്നു.
എന്റെ പ്രണയം അവളെ വേദനിപ്പിച്ചോ? അതിന്റെ മറുപടിയെന്ന  പോലെ
"മഴ തോർന്നുവോ????"
അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി, കണ്ണുകളിൽ നോക്കി പറഞ്ഞു "ഇനിയും തോരാത്ത മഴ"

















Friday, April 24, 2020

സർക്കാർ ജോലി -1

 അകോലയിൽ നിയമിതയായെന്നറിഞ്ഞപ്പോൾ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമെല്ലാം  ആവിയായിപ്പോയി. നാടിനെ സേവിക്കണം  എന്നാഗ്രഹിച്ചത് ശരി തന്നെ എന്നാലും പെട്ടെന്നൊരു മാറ്റം ഉൾക്കൊള്ളാൻ പ്രയാസം തോന്നി. എന്നാലും സർക്കാർ ജോലി അല്ലേ ,വേണ്ടെന്ന് വച്ചാൽ നാട്ടുകാരും വീട്ടുകാരും ചേർന്ന് അഹങ്കാരി എന്നുറപ്പിക്കും. അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ അധികം വിശേഷണങ്ങളുണ്ട്. ഇനി ഒന്ന് കൂടെ അതിൽ ചേർക്കേണ്ട.

അകോല എവിടെ ആണെന്ന് ഗൂഗിൾ ചേച്ചിയോട് ചോദിച്ചറിഞ്ഞു.  ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ഞി ഉല്പ്പാദിപ്പിക്കുന്ന സ്ഥലമായ അകോല മഹാരാഷ്ട്രയിലാണ്.  ചരിത്ര പ്രാധാന്യമർഹിക്കുന്ന കോട്ടകൾ, ആധുനിക സജ്ജീകരണങ്ങളുള്ള മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും, കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനം, ഇന്ത്യയുടെ സാമ്പത്തിക നഗരമായ ബോംബെ ഇതൊക്കെയാണ് വായിച്ചറിഞ്ഞ മഹാരാഷ്ട്ര. അകോല എങ്ങനെ ആയിരിക്കുമെന്ന് സ്വപ്നം കാണാൻ തോന്നിയില്ല. ജോലിയിൽ പ്രവേശിക്കാനുള്ള ദിവസം അവിടെ എങ്ങനെ എത്തുമെന്ന ചിന്തയായി. അകോലയിലേക്ക് തീവണ്ടി ഇല്ല. മറ്റെവിടെയെങ്കിലുമിറങ്ങി റോഡ് മാർഗം എത്തുക മാത്രമേ രക്ഷയുള്ളൂ. ഗൂഗിൾ ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്യുമായിരുന്നു?


സർക്കാർ ഓഫീസുകൾ പൊടി  പടലം ആവരണം ചെയ്ത ഭാർഗവീ നിലയങ്ങളാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസ്സിലായി . എന്ത് കൊണ്ട് അങ്ങനെ എന്നതിൽ പ്രസക്തി ഉണ്ടെങ്കിലും പലപ്പോഴും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവസാനിക്കും. ഭാഷയും അറിയില്ല പരിചയക്കാരുമില്ല. ഞാനിവിടെ എന്ത് സേവനമാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് പോലും നിശ്ചയമില്ല. പൊടിയും മാറാലയും നിറഞ്ഞ കെട്ടിടം നോക്കിയപ്പോ  എനിക്ക് വിലാസം മാറിപ്പോയോന്ന് സംശയം. ചോദിക്കാമെന്ന് വച്ചാൽ ബിഗ് ബീയുടെയും ഖാന്മാരുടെയും സിനിമ കാണുമെന്നല്ലാതെ "മുച്ചേ ഹിന്ദി മാലും നഹി". കിലുക്കത്തിലെ നിശ്ചലിന്റെ അവസ്ഥയാണ് . ഒരാൾ കെട്ടിടത്തിനടുത്തേക്ക് പോകുന്നത് കണ്ടു. ഭാഗ്യം, അയാൾ വാതിൽ തുറന്ന് അകത്തേക്ക് കയറി. എന്റെ പരിഭ്രമം അവസാനിച്ചില്ല. കാത്തിരിപ്പ് തുടർന്നു. അല്പസമയത്തിനു ശേഷം രണ്ടു പേർ കൂടി അകത്തേക്ക് കയറി പോയി. കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഞാൻ നേരെ അകത്തേക്ക് ചെന്നു.  അവർക്ക് ഇംഗ്ലീഷ് മനസ്സിലായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി.

ഒരു വിധം അറിയാവുന്ന ഭാഷയിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കിയ ശേഷം ചാർജ് എടുത്തു. എവിടെ തുടങ്ങണം, എന്താണ് ജോലി, എവിടെ താമസിക്കും എന്നൊന്നും നിശ്ചയമില്ല. സിനിമയിൽ കാണുന്ന പോലെയോ പുസ്തകത്തിൽ വായിച്ച പോലെയോ ഒന്നുമല്ല സിവിൽ സർവീസ് എന്ന് തിരിച്ചറിഞ്ഞ നിമിഷം.സഹായം ചോദിക്കാനോ സംസാരിക്കാനോ ആരുമില്ല. എന്തും വരുന്നിടത്ത് വച്ച് കാണാമെന്ന് കരുതി, മുറി വൃത്തിയാക്കാൻ തുടങ്ങി. അത് അത്ര എളുപ്പമല്ലെന്ന് മനസിലായപ്പോൾ ,ഇരിക്കാനൊരു കസേരയും ,സാധനങ്ങൾ വയ്ക്കാൻ ഒരു മേശയും ആദ്യം ഒരുക്കാമെന്നായി. വൈകുന്നേരത്തിന് മുന്നേ ആ പണി ചെയ്തു. പക്ഷെ ഈ രാത്രി എവിടെ ???? അടുത്തെങ്ങും ഹോട്ടൽ ഇല്ല. ആലോചന കാട് കേറി എങ്ങോട്ടെന്നറിയാതെ ഇരുന്നപ്പോൾ രാവിലെ വാതിൽ തുറക്കാൻ വന്ന ആ മനുഷ്യൻ മുറിയിലേക്ക് വന്നു. ഒപ്പം അയാളുടെ മകളെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.

അവരുടെ വീടിനടുത്തൊരു പാർപ്പിടം അവരെനിക്ക് ഒരുക്കി തന്നു . അതവരുടെ ഉത്തരവാദിത്വം ആണോന്ന് പോലുമറിയില്ല. എന്നാലും മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

ഒരു  ചെറിയ വീട് . ഞാനൊരാൾക്ക് താമസിക്കാൻ അത് തന്നെ ധാരാളം. ഈ ലോകത്ത്‌  ദുഷ്ടന്മാരും നീചന്മാരും ഉണ്ടെങ്കിലും നന്മ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി.

അവർ തന്ന സ്നേഹവും പരിഗണനയും എന്നെ അവരിൽ ഒരാളാക്കി.

ചിലപ്പോഴൊക്കെ നാടിനെ കുറിച്ചോർക്കും. നാട്ടിലെ പോലെ സർക്കാർ ജോലി ഇവിടെ എളുപ്പമല്ല. കാരണം സർക്കാരും പോലീസും അധികാരവുമെല്ലാം നാട്ടുപ്രമാണിമാരുടെ കൈയിലാണ്. രാജഭരണം എന്നൊക്കെ പറയാറില്ലേ അത് പോലെ തന്നെ. പേരിനു മാത്രമേ ഉള്ളു സർക്കാർ സ്ഥാപനങ്ങൾ. എല്ലാം തീരുമാനിക്കുന്നതും പ്രാവർത്തികമാക്കുന്നതും പ്രമാണിമാർ തന്നെ. അവരെ എതിർക്കാൻ എല്ലാർക്കും പേടിയാണ്. കാരണം അവർ ഒരു കൊല ചെയ്താലോ കൊള്ളയടിച്ചാലോ പോലും ആരും ചോദിക്കില്ല. കഥകളിലും വാർത്തകളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ളതൊക്കെ ഇപ്പോൾ നേരിട്ട് കാണുന്നതിന്റെയും അറിയുന്നതിന്റെയും ഞെട്ടൽ.

പക്ഷെ ജനങ്ങളെ സേവിക്കുക എന്ന ആഗ്രഹം എവിടൊക്കൊയോ നിറവേറ്റപ്പെടാതെ പാതി വഴിയിൽ കിടന്നു.
....
...

Friday, April 17, 2020

Klaus

ലോക്ക് ഡൗൺ ദിവസങ്ങളിൽ സമയം പോകാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു പലരും സമയം കളയുമ്പോൾ എനിക്ക് തോന്നുന്നു സമയം തികയുന്നില്ല എന്ന്. സാധാരണ വർക്കിംഗ് ദിവസം കാര്യങ്ങൾക്ക് അടുക്കും ചിട്ടയും ഉണ്ട്. ജോലി ചെയ്യാൻ സമയമുണ്ട്. പക്ഷെ ഇപ്പോൾ അച്ചടക്കം കുറവാണ്. എന്നാലും ജോലിക്ക് കുറവൊന്നുമില്ല.
പുസ്തകംവായിക്കാമെന്ന് ചിന്തിച്ചാൽ തന്നെ ഹാർഡ് കോപ്പി ഒന്നുമില്ല. സോഫ്റ്റ് കോപ്പി വായിക്കാൻ താല്പര്യവുമില്ല. 
അങ്ങനൊരു അവസരത്തിലാണ് സിനിമ കാണാമെന്ന് ആലോചിച്ചത്. നിരാലയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചു. വീട്ടിൽ കൊണ്ട് വന്ന് തരാൻ പ്രയാസമായത് കൊണ്ട് anydesk ഉപയോഗിച്ചു ഡൗൺലോഡ് ചെയ്ത തരാമെന്ന് സമ്മതിച്ചു. ആ ലിസ്റ്റിൽ ഉള്ള സിനിമയായിരുന്നു Klaus 
2d അനിമേഷൻ ആണ് 
അധികം പ്രതീക്ഷ വയ്ക്കാതെ ഇരുന്ന് കണ്ട് തുടങ്ങി.
..............
...............
.................
പോസ്റ്റ് മാസ്റ്റർ ജനറലിന്റെ മടിയനായ പുത്രനാണ് ജെസ്‌പെർ . ഒരു ജോലിയും ചെയ്യില്ല. വെറുതെ ഇരുന്ന് ഭക്ഷണം കഴിച്ചും ഉറങ്ങിയും സമയം കളയും. എത്രയൊക്കെ ശ്രമിച്ചിട്ടും ജെസ്‌പെർ മാറിയില്ല. 
ഒടുവിലൊരു നാൾ ജനറൽ തീരുമാനിച്ചു, അവനെ മറ്റൊരു സ്ഥലത്തേക്ക് പോസ്റ്റ് മാനായി അയക്കാൻ. 6000 കത്തുകൾ ആണ് ടാർഗറ്റ്. 
Smeerensburg 
ഭൂഖണ്ഡങ്ങളിൽ നിന്നുമൊക്കെ മാറി, അങ്ങകലെ മഞ്ഞു മൂടിയ നാട്. അവിടെ ജെസ്‌പെറിനെ വരവേൽക്കാൻ ആരുമില്ലായിരുന്നു. 
അടുത്ത് കണ്ട ഒരു പോസ്റ്റിൽ തൂക്കിയ മണി അടിച്ച ഉടനെ രണ്ടു ദിശകളിൽ നിന്നും ഓടിക്കൂടിയ ആളുകൾ തമ്മിൽ തല്ലാൻ തുടങ്ങി. ഇത് കണ്ട ജെസ്‌പെറിനൊന്നും മനസിലായില്ല. നിഘൂഢമായ  കുറെ ആളുകളെയാണ് അയാൾ അവിടെ കണ്ടത്. മറ്റുള്ളവരെ ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടവർ.  
 പോസ്റ്റ് ഓഫീസിൽ എത്തിയ ജെസ്‌പെർ കാണുന്നത് കത്തുകൾ വയ്ക്കുന്ന റാക്കുകൾ ഒക്കെയും കോഴികളാണ്. വീടുകളുടെ  മുന്നിലുള്ള പോസ്റ്റ് ബോക്സുകളിൽ ഒന്നിലും കത്തില്ല. സ്കൂൾ എന്ന ബോർഡ് മാത്രമേ ഉള്ളൂ, പഠിക്കാൻ കുട്ടികളില്ല, ഇരിക്കാൻ ബെഞ്ചില്ല. വിചിത്രമായ നാട്ടിൽ ഒരെത്തും പിടിയുമില്ലാതെ ജെസ്‌പെർ നിന്നു. 

ഒടുവിൽ ജെസ്‌പെർ തീരുമാനിച്ചു. ആ നാടിനെ അടി മുടി മാറ്റാൻ. 
ആ ശ്രമങ്ങളുടെ പരിണാമമാണ് ഇന്ന് ക്രിസ്തുമസിന് കുട്ടികൾക്ക് സമ്മാന പൊതികളുമായി വരുന്ന സാന്ത ക്ലോസ് . 

ബാക്കി സിനിമ കണ്ടിട്ട് മനസിലാക്കിക്കോളൂ 


Thursday, April 9, 2020

പറയാതെ പോയത്



എന്നും എഴുത്തിലൂടെ മാത്രമേ മനസ്സിലുള്ളത് പങ്ക് വയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആരോടെങ്കിലും തുറന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയാറില്ല. വീണ്ടും ഒരു കോമാളി ആവാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാവാം അല്ലെങ്കിൽ ആഗ്രഹിക്കുന്ന പരിഗണന കിട്ടാത്തത് കൊണ്ടോ എന്തോ , ഏതായാലും സ്വയം പരിഹാസ്യ കഥാപാത്രമാകുന്നത് അവസാനിപ്പിച്ചു.

ഇന്നിപ്പോ പെട്ടെന്ന് കുമ്പസാരിക്കാൻ എന്തുണ്ടായെന്ന് ചോദിച്ചാൽ കൊറോണ കാരണമാവും.മരണത്തെ ഞാൻ ഭയക്കുന്നില്ല പക്ഷെ നഷ്ടങ്ങളെ ഓർത്തു വേദനിക്കുന്നുണ്ട്.  നാളെ ഞാൻ ജീവനോടെ ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല. ഒന്നിനും ഉറപ്പില്ലാതെ നിൽക്കുന്ന ഈ അവസരത്തിൽ പലർക്കും പലതും പലരോടും ഏറ്റു പറയാനുണ്ടാവും. കാരണം ഇപ്പോഴാണ് ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നത്.

ഇന്നലെ എന്തിനാണ് എന്നോട് ദേഷ്യപ്പെട്ടതെന്നറിയില്ല. ചിലപ്പോൾ ഞാനത് അർഹിക്കുന്നുണ്ടാവാം. ഇത്രയും വർഷത്തിനിടയിൽ ഇങ്ങനെ ഉണ്ടായതായി ഓർമയിൽ ഇല്ല. അതാവാം പെട്ടെന്ന് പൊട്ടി കരഞ്ഞു പോയത്. ഓർക്കാൻ ആഗ്രഹിച്ചിട്ടോ വേദനിക്കാൻ ഇഷ്ട്ടമുണ്ടായിട്ടോ അല്ല പക്ഷെ ജീവിതം സമ്മാനിച്ചത് കൂടുതലും വേദനകൾ ആയിരുന്നു.

പ്രണയം എന്നും സുഖമുള്ള ഒരനുഭവമാണ്. എന്റെ പ്രണയത്തെ കുറിച്ചൊരുപാട് സങ്കല്പങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം ഒരിക്കലും നടക്കാതെ പോയ സ്വപ്‌നങ്ങൾ മാത്രം.


ഇന്ന പുസ്തകം വായിച്ചു നോക്കൂ എന്നഭിപ്രായപ്പെടാനൊരാൾ, വായിച്ച പുസ്തകത്തെ കുറിച്ചൊന്ന് സംസാരിക്കാൻ..
ഏകാന്തതയിൽ ഇരുന്ന് കുറിക്കുന്ന പൊട്ടത്തരങ്ങൾ ഞാൻ പോലുമറിയാതെ വായിച്ചഭിപ്രായം പറയാൻ
നിലാവുള്ള രാത്രിയിൽ വാനം നോക്കി നക്ഷത്രങ്ങളോട് സംസാരിക്കാൻ
നിളാ നദിയുടെ ഓരത്തൂടെ കൈകോർത്തു നടക്കാൻ
 ഒരു കുടക്കീഴിൽ മഴത്തെന്നെയും ചേർത്ത് നടക്കാൻ,


പൈങ്കിളി സ്വപ്‌നങ്ങൾ മാത്രമാണെന്ന് കരുതരുത് , സ്വപ്‌നങ്ങൾ  കീഴടക്കാൻ  ഒരുമിച്ചിരുന്ന് പഠിക്കാൻ,  ഉയർന്ന സർക്കാർ ഉദ്യോഗം നേടാൻ.

എന്റെ ഓരോ ശ്വാസത്തിലും കൂടെ ഉണ്ടാവാൻ ,
കൂടെ ഇല്ലെങ്കിൽ പോലും എപ്പോഴും കൂടെ തന്നെയുണ്ടെന്ന് തോന്നിപ്പിക്കാൻ ,
എന്റെ നിശ്ശബ്ദതകളെ മനസിലാക്കാൻ ,
ആദ്യവും അവസാനവുമായി എനിക്ക് പ്രണയിക്കാൻ ,  എന്റേതെന്ന് പറയാൻ
മനസ്സും ശരീരവും ഒരുപോലെ സമർപ്പിക്കാൻ..
എല്ലാത്തിനും എനിക്കൊരാൾ വേണമായിരുന്നു.. ഇതിനൊക്കെ ആഗ്രഹിച്ചതാണ് എന്റെ പ്രണയ ജീവിതം . ഓരോന്നോരോന്നായി എന്നിൽ നിന്നും അകന്നു . യാഥാർഥ്യം തിരിച്ചറിഞ്ഞ നിമിഷം ഞാനും എന്റെ സ്വപ്നങ്ങളും മരിച്ചു. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും വലിയ പരാജയമാണത്. തുടർന്ന് അതൊരു ശീലമായി.


ആ യാത്രയിൽ ജീവിതത്തിലേക്ക് ക്ഷണിക്കാൻ നിൽക്കുന്ന ആളിനോട് എനിക്ക്  താത്പര്യമില്ല എന്നല്ലാതെ മറ്റൊരു മറുപടിയും പറയാൻ എനിക്കാവുമായിരുന്നില്ല. ഒരിക്കൽ പരാജയപ്പെട്ടത് കൊണ്ട് വീണ്ടുമൊരങ്കത്തിന് എനിക്ക് കഴിയുമായിരുന്നില്ല. എനിക്കെന്നിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ ഇരുന്ന കാലം. അടഞ്ഞ വാതിലുകളായിരുന്നു ചുറ്റിലും. ഇതിനിടയിൽ വന്നൊരു ക്ഷണം മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിച്ചു കൊണ്ട് ഞാൻ നിരസിച്ചു. എനിക്ക് നഷ്ട്ടപ്പെട്ട ജീവിതം മറ്റൊരാൾക്കും നഷ്ടപ്പെടരുതെന്ന് തോന്നി

വർഷങ്ങൾക്ക് ശേഷം ഒരേറ്റു പറച്ചിൽ നടത്തുന്നതല്ല, സംസാരത്തിൽ കടന്ന് വന്ന വിഷയമായത് കൊണ്ട് പറഞ്ഞെന്ന് മാത്രം.


Saturday, April 4, 2020

ചെല്ലമണി

കൊറോണ കാരണം കോളേജിന് അവധിയാണെന്ന് മെയിലും വന്നു വാട്സാപ്പ് മെസ്സേജും വന്നു . കുട്ടികളെല്ലാം അവരവരുടെ വീടുകളിലേക്ക്  പുറപ്പെടുന്നതിലുള്ള തിരക്കിലും സന്തോഷത്തിലുമായ്.  വിദ്യാർത്ഥി ജീവിതം അവസാനിച്ചത് കൊണ്ട്  എനിക്ക് എങ്ങോട്ടും  പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലുമാവില്ല. മാത്രമല്ല അദ്ധ്യാപകർ കോളേജിൽ വരണ്ട എന്ന് ആരും പറഞ്ഞുമില്ല.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും  ഹോസ്റ്റൽ ശൂന്യവും നിശ്ശബ്ദവുമായി. ആ മൂകതയിൽ രാത്രിയും പകലും എങ്ങനെ നീങ്ങുമെന്ന്  ഒരുനിശ്ചയവുമില്ല. ജോലിക്ക് വിരാമം ഇല്ലാത്തത് കൊണ്ട് പകലുകൾ പോയതറിഞ്ഞില്ല. പക്ഷെ രാത്രിയുടെ മൂകത മനസ്സിനെ വല്ലാതെ അലട്ടി.
അങ്ങനെ ഒരു രാത്രിയിലാണ് ചെല്ലമണിയെക്കുറിച്ച് ഹോസ്റ്റൽ മേൽനോട്ടത്തിന് വരുന്ന തങ്കമണിയിൽ നിന്നും കേട്ടത്.

പന്ത്രണ്ടാം ക്ലാസ്സിൽ നല്ല മാർക്കുള്ള ചെല്ലമണിയെ കോളേജിൽ ചേർത്ത് പഠിപ്പിക്കാൻ  കോളേജ് ഡയറക്ടർ ആയ നാരായണൻ സർ തയ്യാറായി. മണിയെ എല്ലാർക്കും ഇഷ്ട്ടമാണ്. പക്ഷെ അവൾക്ക് ആത്മവിശ്വാസം തീരെയുമില്ലായിരുന്നു. അവളെ ഇപ്പോഴും അലട്ടിയിരുന്നത് വീട്ടിലെ പ്രശ്നങ്ങൾ തന്നെയാണ്.
ചെല്ലമണി കുഞ്ഞായിരുന്നപ്പോൾ തന്നെ 'അമ്മ മരിച്ചു. അച്ഛൻ മറ്റൊരാളെ ജീവിത സഖിയാക്കി . മണി വളർന്നത് പാട്ടിയുടെയും താത്തയുടെയും കൂടെയാണ്. പാട്ടിയും താത്തയും കൂലിവേലക്കാരാണ്. കല്ലും മണ്ണും ചുമന്ന് കിട്ടുന്ന തുച്ഛമായ തുകയിൽ നിന്നുമാണ് മണി ഇത്രയും നാൾ പഠിച്ചത്.
അവളുടെ കഷ്ടപ്പാട് കണ്ടിട്ടോ അതോ മാർക്ക് കണ്ടിട്ടോ എന്താണെന്നറിയില്ല ചെല്ലമണിയെ ഫീസ് ഒന്നും വാങ്ങാതെയാണ് നാരായണൻ സർ പഠിപ്പിക്കാമെന്ന് സമ്മതിച്ചത്. ഹോസ്റ്റലും ആഹാരവുമെല്ലാം അവൾക്ക് സൗജന്യമായിരുന്നു. എന്നിട്ടും അവൾക്ക് സന്തോഷം തോന്നിയില്ല. അവൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന പാട്ടിയും താത്തയും ആയിരുന്നു അവളുടെ മനസ്സ് മുഴുവൻ .  അവധിക്ക് വീട്ടിൽ പോകുമ്പോൾ അവളും കൂലിവേലക്ക് പോയി അവരെ സഹായിച്ചു.
ഹോസ്റ്റലിൽ അവൾ ആരോടും മിണ്ടിയിരുന്നില്ല. ക്ലാസ്സിലും അങ്ങനെ തന്നെ. പക്ഷെ അവളുടെ സങ്കടം അവൾ പങ്കിട്ടത് തങ്കമണിയോടാണ്. തോരാത്ത കണ്ണീരുമായി മണി എന്നും തങ്കമണിയിൽ അഭയം പ്രാപിച്ചു. തങ്കമണി അവർക്ക് കഴിയുന്ന പോലെ അവളെ ആശ്വസിപ്പിച്ചു. പാട്ടിയോടുള്ള കടപ്പാട് പഠിച്ചു ജോലി വാങ്ങിയാണ് തീർക്കേണ്ടതെന്ന് ഓർമിപ്പിച്ചു. പക്ഷെ അതൊന്നും മണിയെ ആശ്വസിപ്പിച്ചില്ല.
ഇതൊക്കെ തങ്കമണി എന്തിനാണ് എന്നോട് പറഞ്ഞത്? ഞാനെന്തിനാ അത് നിങ്ങളോട് പറയുന്നത്? അറിയില്ല. അവർക്ക് പറയാനും എനിക്കത് പങ്കിടാനും തോന്നി.
തങ്കമണി പറഞ്ഞു ഈയിടെയായി ചെല്ലമണിയെ  ഹോസ്റ്റലിൽ കാണാറില്ല. ഞാൻ പെട്ടെന്ന് ഹോസ്റ്റൽ രജിസ്റ്റർ എടുത്ത് നോക്കി.
കെ . ചെല്ലമണി . റൂം 209
മാർച്ചിൽ അബ്സെന്റ
ഫെബ്രുവരി ....അപ്പോഴുമില്ല
ജനുവരി അന്നും അബ്സെന്റ
ഡിസംബർ ... അതെ 2019 ഡിസംബറിലാണ് അവൾ അവസാനമായി ഹോസ്റ്റലിൽ ഉണ്ടായിരുന്നത്
ഒരുപക്ഷെ ക്രിസ്മസ് അവധിക്ക് വീട്ടിൽ പോയ ശേഷം മടങ്ങി വന്നു കാണില്ല . എന്ത് കൊണ്ടാവും അവൾ മടങ്ങി വരാത്തത്?
എനിക്കറിയില്ല ആ കുട്ടി എന്ത് വിഡ്ഢിത്തമാണ് കാണിച്ചതെന്ന്. അവൾക്ക് പഠിക്കാമായിരുന്നു. പഠിത്തം പൂർത്തീകരിച്ചാൽ നാരായണൻ സർ തന്നെ ജോലിക്കും ഒരു തീരുമാനം കണ്ടുപിടിച്ചേനെ . എന്നിട്ടും എന്തേ കുഞ്ഞേ നീ വരാത്തത്? നിനക്ക് പഠിക്കാമായിരുന്നു. നിന്റെ സങ്കടങ്ങൾ ഒക്കെയും മാറിയേനെ.
നീ ഇനിയും വരുമോ എന്ന് എനിക്കറിയില്ല എന്നാലും നീ വന്ന് നിന്റെ കോഴ്സ് പൂർത്തിയാക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

Thursday, March 12, 2020

Around the world in eighty days- Jules Verne

I bought a copy of this book from a book fair held in the school I worked for.

The title captured me to buy the book and in the current scenario of COVID 19 is it really possible to travel around the world in just eighty days? I don't think so.

Mr. Fogg had a bet with his club mates which led to the adventurous travel around the world.

There is a movie of Jackie Chan so the story and summary will be familiar and otherwise can be found from google.

Some things which came to my mind while and after reading

** Is it easy for someone to travel without any prior knowledge?
Of course, we do have many people who travel so much but they take the help of guides or Google Maps
Mr. Fogg traveled with determination alone

** He was optimistic all throughout his journey. He had a faith to reach back on time

**If there is a will there is a way

** Take challenges with a positive mind

** Ultimate winning is for the truth