Friday, September 29, 2017

പേര്‍ഷ്യന്‍ കഥ



പണ്ടു പണ്ട് , വളരെ പണ്ട് ഒരു രാജകുമാരന്‍ ഉണ്ടായിരുന്നു. രാജാവിന്റെ പൊന്നോമന പുത്രനായിരുന്നു ആ രാജകുമാരന്‍, സ്നേഹം മൂത്ത രാജാവ്‌ അവന്റെ ഏത് ആഗ്രഹവും സാധിച്ചു കൊടുത്തു. അവന്റെ പേരില്‍ ഇടയ്ക്കൊക്കെ എന്തെങ്കിലും വലിയ വിരുന്നുകള്‍ അദ്ദേഹം ഒരുക്കുമായിരുന്നു. ഒരു ദിവസം ഇങ്ങനെ ഒരുക്കിയ വിരുന്നില്‍ പിതാവിന്റെ അടുത്തായി നില്‍ക്കുന്ന ഒരു കറുത്ത താടിക്കാരന്‍ തന്നെ ശ്രദ്ധിച്ചു നോക്കുന്നത് അവന്‍ കണ്ടു.അവരുടെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു,എന്തോ ഒരു വിസ്മയം അയാളുടെ കണ്ണുകളില്‍ അവന്‍ കണ്ടു.അത് മരണത്തിന്റെ മാലാഖയായ അസ്രായേല്‍ ആണെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു.അസ്വസ്ഥനായ രാജകുമാരന്‍ വിരുന്നു കഴിഞ്ഞ ഉടനെ ഈ വിവരം പിതാവിനോട് പറഞ്ഞു.ആ മാലാഖയുടെ മുഖഭാവം കണ്ടിട്ട് അസ്രായേല്‍ തന്നെ അന്വേഷിച്ചാണ് വന്നതെന്ന് അവന്‍ ഭയന്നു.
ഇതുകേട്ട് ഭയപ്പെട്ട രാജാവ് മകനോട് പറഞ്ഞു “ നീ ഉടന്‍ തന്നെ പേര്‍ഷ്യയിലേക്ക് പോവുക.ആരോടും പറയേണ്ട.താബ്രിസ് കൊട്ടാരത്തില്‍ ഒളിച്ചിരിക്കുക.താബ്രിസിലെ ഷാ എന്റെ സ്നേഹിതനാണ്.നിന്റെ അടുക്കലേക്ക് അയാള്‍ ആരെയും കടത്തി വിടില്ല.”
രാജകുമാരനെ ഉടന്‍ തന്നെ താബ്രിസിലേക്ക് പറഞ്ഞയച്ചു.അതിനു ശേഷം രാജാവ് വീണ്ടും ഒരു വിരുന്നൊരുക്കി.അതിലും കറുത്ത മുഖമുള്ള അസ്രായേലിനെ പതിവ് പോലെ ക്ഷണിച്ചു.

“രാജാവേ താങ്കളുടെ മകനെ ഈ രാത്രിയില്‍ ഇവിടെ കണ്ടില്ലല്ലോ.?”വലിയ താല്പര്യത്തോടെ അസ്രായേല്‍ മാലാഖ അന്വേഷിച്ചു.
“എന്റെ മകന്‍ നവ യൗവനത്തിന്റെ തിളക്കത്തിലാണ്.ദൈവാനുഗ്രഹത്താല്‍ അവന്‍ ദീര്‍ഘായുസ്സുള്ളവനായിരിക്കും.താങ്കള്‍ എന്തിനാണ് അവനെ അന്വേഷിക്കുന്നത്?” രാജാവ് അസ്രായിലിനോട് ചോദിച്ചു.
:മൂന്ന് നാള്‍ മുന്‍പ് ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു – പേര്‍ഷ്യയിലെ ഷായുടെ താബ്രിസ് കൊട്ടാരത്തില്‍ ചെന്ന്‍ താങ്കളുടെ മകനെ പിടിച്ചു കൊണ്ട് വരാന്‍.! അതിനാലാണ് ഈ കഴിഞ്ഞ ദിവസം അവനെ ഇവിടെ ഇസ്തന്ബുള്ളില്‍ കണ്ടപ്പോള്‍ ഞാന്‍ ആശ്ച്ചര്യപ്പെട്ടതും, സന്തോഷിച്ചതും.എന്റെ നോട്ടത്തിന്റെ ലക്ഷ്യം അന്ന്‍ അവന് മനസിലായിരുന്നു.”
ഇത്രയും പറഞ്ഞ ഉടനെ അസ്രായേല്‍ എന്ന മരണത്തിന്റെ മാലാഖ അവിടം വിട്ടു.

1 comment: