Wednesday, December 13, 2017

ശമനതാളം - കെ രാധാകൃഷ്ണന്‍


ഏകദേശം നാലു മാസത്തോളം ഈ പുസ്തകം എന്റെ കിടക്കയിലും ഷെല്‍ഫിലും ബാഗിലും മാറി മാറി ഇരുന്നു. കിട്ടിയപ്പോള്‍ തന്നെ വായിച്ചു തുടങ്ങി എങ്കിലും വിചാരിച്ചത് പോലെ പെട്ടെന്ന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സര്‍വകലാശാല പരീക്ഷകള്‍ അടുക്കുന്നത് കൊണ്ട് പഠിപ്പിച്ചു തീര്‍ക്കാനുള്ള തിരക്കുകള്‍ വല്ലാതെ ഉണ്ടായിരുന്നു. ക്രിസ്തുമസ് മാസമായപ്പോള്‍ തിരക്കുകള്‍ കുറഞ്ഞു , ശമനതാളം പൂര്‍ത്തിയാക്കാനും സാധിച്ചു. ആദ്യമൊക്കെ എഴുത്തുകാരന്റെ ശൈലിയോട് ഇഴുകി ചേരാന്‍ പ്രയാസം തോന്നി. വര്‍ത്തമാന കാലത്തില്‍ ജീവിക്കുംപ്പോഴും മനുഷ്യന് എപ്പോഴും ഭൂതകാലത്തിലെ ചിന്തകളില്‍ ജീവിക്കുന്നു. stream of consciousness ശൈലി അതിനോട് ചേരാന്‍ അല്‍പ്പം സമയമെടുത്തു.
ഈ നോവലില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ ഒക്കെയും നമുക്ക് ചുറ്റിലും നടക്കുന്നത് തന്നെയാണ് - സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സ്വകാര്യ ചികിത്സകള്‍ , ഒരു ശസ്ത്രക്രിയ നടത്തണമെങ്കില്‍ ആ ഡോക്ടറിനെ വീട്ടില്‍ പോയി വേണ്ട രീതിയില്‍ കാണണം, നീണ്ട അവധി എടുത്ത് വിദേശത്ത് പോകുന്ന ഒരു കൂട്ടര്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എന്ത് കാണിച്ചാലും കുഴപ്പമില്ല എന്ന്‍ കരുതുന്നവര്‍, മരുന്നുകളിലും കൊടുക്കുന്ന ആഹാരത്തിലും നടത്തുന്ന തട്ടിപ്പുകള്‍, ഇതിനെ ഒക്കെ മാറ്റാന്‍ ഏതെങ്കിലും ഒരാള്‍ മുന്നോട്ട് വന്നാല്‍ രാഷ്ട്രീയക്കാരും സമൂഹത്തിലെ മേലാളന്മാരും കൂട്ടത്തിലെ കുലംകുത്തികളും ചേര്‍ന്ന്‍ പിന്നില്‍ നിന്നും ആക്രമിക്കും. ഇതെല്ലാം സര്‍വ്വ സാധാരണമായി നമ്മുക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. അത് കൊണ്ട് തന്നെ ഈ നോവല്‍ ഒരു സമകാലീന നോവല്‍ എന്ന്‍ വിശേഷിപ്പിക്കാം.
ഡോക്ടര്‍ ബാലകൃഷ്ണന്‍ , ഇതിലെ പ്രധാന കഥാ പാത്രം ഒരു മാറ്റത്തിന്റെ തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിചാരിക്കുന്ന ഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന്‍ മാത്രമല്ല അയാളുടെ വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ സന്ഗീര്‍ണമാവുകയും ചെയ്യുന്നു. പല രീതിയില്‍ അയാളെ തകര്‍ക്കാന്‍ നോക്കുന്നുണ്ടെങ്കിലും ബാലു സാറിന്റെ സമയോചിത തീരുമാനങ്ങള്‍ പ്രശ്നങ്ങളെ ലഖൂകരിക്കാന്‍ സഹായിക്കും.
എളിമയാണ് ഏതൊരു മനുഷ്യന്റെയും വിജയ രഹസ്യം,ഇതിലും അത് തന്നെ വ്യക്തമാക്കുന്നു. പണം, പദവി ഇതിനെല്ലാമുപരി ഒരു ഡോക്ടര്‍ ചെയ്യേണ്ട ചിലതുണ്ട്, സ്നേഹം സംരക്ഷണം. ശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി ചികിത്സിച്ചാല്‍ മാത്രമേ പൂര്‍ണമായി രോഗം ഭേദമാക്കാന്‍ കഴിയു.
രതി എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഖര്‍ഷം വളരെ വലുതാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ അനുഭവിച്ച പീഡനം അവള്‍ക്ക് നഷ്ട്ടപ്പെടുതുന്നത് സന്തോഷകരമായ കുടുംബ ജീവിതമാണ്‌. ഭര്‍ത്താവിനെ പൂര്‍ണമായി സ്നേഹിക്കാന്‍ കഴിയാത്തതിലുള്ള വിഷമം വല്ലാത്തൊരു കുറ്റബോധത്തില്‍ ചെന്നെത്തിക്കും.
ആരോഗ്യ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും ഉണ്ട് നല്ലതും ചീത്തയും, വേണു നല്ല മാധ്യമ പ്രവര്‍ത്തകന്‍ ആണ്. അതെ സമയം കാഹളം എന്ന പത്രം പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികഞ്ഞ അസംബന്ധവും ആണ്. മരുന്ന്‍ കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ കേട്ടാല്‍ അന്ധാളിച്ചു പോകും.

മനുഷ്യ ജീവന് ഇത്രയും വില കല്‍പ്പിക്കാത്ത നാട് ഒരു പക്ഷെ നമ്മുടെ സ്വന്തം നാട് തന്നെ ആയിരിക്കും. മറ്റെവിടെ ആയാലും ആസ്പത്രികളും പരിസരവും ശുദ്ധവും വൃത്തിയും നിര്‍ബന്ധം ആണ്. നമ്മുടെ നാട്ടിലെ മെഡിക്കല്‍ കോളേജ് കണ്ടാല്‍ ആസ്പത്രി ആണെന്ന്‍ പറയാന്‍ അറയ്ക്കും. മാറ്റങ്ങള്‍ അനിവാര്യമാണ്, ഒരു വ്യക്തി വിചാരിച്ചാല്‍ മാത്രം അതുണ്ടാവില്ല ഒരു സമൂഹത്തില്‍ ജീവിക്കുന്ന ഓരോരുത്തരും വിചാരിച്ചാല്‍ മാത്രമേ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കു.

No comments:

Post a Comment