Sunday, April 26, 2020

ഇനിയും തോരാത്ത മഴ

അവളോട് ഉറങ്ങാൻ പറഞ്ഞു  ഫോൺ വച്ചിട്ട് അധിക നേരമായില്ല. എന്നാലും  ചിന്തകളിൽ അവൾ ഉറങ്ങുന്നേ ഇല്ല.
ഈ ഡ്യൂട്ടി നാളെ രാവിലെ ഒൻപത് മണി വരെയുണ്ട്. പക്ഷെ അത് വരെ അവളെ കാണാതെ സംസാരിക്കാതെ എങ്ങനെ ഇരിക്കും ?. ഫോൺ വിളിച്ചാലോ???? വേണ്ടാ ... ഉണർത്തണ്ട ...
മനസ്സിനെ കൈപ്പിടിയിൽ ഒതുക്കാൻ പി കെ ബാലകൃഷ്ണന്റെ "ഇനി ഞാൻ ഉറങ്ങട്ടെ " എടുത്ത് പേജുകൾ മറിച്ചിരിക്കുമ്പോഴാണ് പയസ്‌ മുറിയിലേക്ക് വന്നത് .
 "ഹരി , നീ ഉറങ്ങിയില്ലേ? മണി പതിനൊന്ന് കഴിഞ്ഞല്ലോ ."

ഉറക്കം വരുന്നില്ല എന്ന് പറഞ്ഞൊഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും അവൻ പോകുന്ന മട്ടില്ല. അവന്റെ ആത്മാർഥ സ്നേഹത്തെ  കുറിച്ചു പറയാനായി എന്റടുത്തു വന്നിരുന്നെങ്കിലും എന്റെ മനസ്സിനെ എന്തോ ഒന്നലട്ടുന്നതായി അവനു തോന്നി. അവനോട് മറച്ചു വയ്‌ക്കേണ്ട കാര്യമില്ല. അവളെ കാണാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം ഞാൻ പറഞ്ഞു.
അവൻ എടുത്തടിച്ച പോലെ പറഞ്ഞു " അളിയാ നീ വീഡിയോ കാൾ ചെയ്യ് . അവളെ കണ്ടാൽ പോരെ"
 സ്മാർട്ട് ഫോൺ ഉപയോഗിക്കുമെങ്കിലും ഞാനൊരു പഴഞ്ചനാണ്.  വീഡിയോ കാൾ ചെയ്ത് കാണാൻ എനിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞു .
"എന്നാൽ പിന്നെ ഒരു വഴിയേ ഉള്ളൂ. നീ വീട്ടിൽ പൊയ്‌ക്കോ ."
"ഡ്യൂട്ടി സമയത്തെങ്ങനെ വീട്ടിൽ പോകും???"
അവനെന്നെ നോക്കി തോളിൽ കൈ വച്ചിട്ട് പറഞ്ഞു
" മോനെ ഹരി, നിനക്കവളെ കാണണം. നീ ഇപ്പോൾ അത് മാത്രം ആലോചിച്ചാൽ മതി. ഇവിടിപ്പോ വേറെ ആവശ്യം ഒന്നുമില്ല. എനിക്ക് നോക്കാൻ പറ്റുന്നതേ ഉള്ളൂ. ഇനി എങ്ങാനും ഏതെങ്കിലും മേലുദ്യോഗസ്ഥൻ വന്നാൽ വീട്ടിലൊരു അത്യാവശ്യം പറഞ്ഞു കാൾ വന്നത് കൊണ്ട് നിനക്ക് പോകേണ്ടി വന്നെന്ന് ഞാൻ പറഞ്ഞോളാം. എന്താ പോരെ??? നീ പോയി അവളെ കാണാൻ നോക്ക്."
ഇതും പറഞ്ഞിട്ട് വാതിൽക്കൽ എത്തിയ പയസ്  ഒന്നൂടെ പറഞ്ഞു
" ആഹ് പിന്നെ . ശക്തമായ കാറ്റുണ്ട്. മഴ പെയ്യും. നീ പെട്ടെന്ന് പുറപ്പെടാൻ നോക്ക് "
അത്രേം കേട്ടപ്പോൾ മനസിനെന്തോ ഒരാശ്വാസം. അപ്രതീക്ഷിതമായി കിട്ടിയ ഒരവസരം.
പയസിനോട് യാത്ര പറഞ്ഞിറങ്ങി. അവളെ വിളിച്ചറിയിച്ചില്ല. സർപ്രൈസ് ആയിക്കോട്ടെ.
ചാറ്റൽ മഴയും തണുത്ത കാറ്റും. പോകെ പോകെ മഴ ശക്തമായി. എന്നാലും എവിടെയും കയറി ഒളിക്കാൻ തോന്നിയില്ല. കാരണം ആ മഴ, അവളെ കാണാനുള്ള എന്റെ ആഗ്രഹത്തെ  വർദ്ധിപ്പിച്ചു.  അവളോടെന്നെ കൂടുതൽ അടുപ്പിക്കുന്ന പോലെ. അവളോടുള്ള അടങ്ങാത്ത എന്റെ പ്രണയം മനസ്സിലും ശരീരത്തിലും പെയ്തിറങ്ങി.
പെയ്ത് തോരാത്ത മഴയിൽ കുതിർന്ന ഞാൻ വീടിനു മുന്നിലെത്തി അവളെ ഫോൺ വിളിച്ചു. പാതി മയക്കത്തിൽ അവൾ ചോദിച്ചു  ,"എന്താ ഹരിയേട്ടാ , ഇത് വരെ ഉറങ്ങിയില്ലേ?"
അവൾ അറിഞ്ഞില്ലല്ലോ അവളോടുള്ള പ്രണയവും ,അവളെ കാണാനുള്ള തീവ്രമായ ആഗ്രഹവും എന്നെ ഇവിടെ എത്തിച്ചെന്ന്.
"നീ ഒന്ന് വന്ന് വാതിൽ തുറന്നേ. ഞാനിവിടെ പുറത്തുണ്ട്."
അവൾക്ക് ഒന്നും മനസിലായില്ല . " ഇവിടെയോ? വെറുതെ തമാശ പറയല്ലേ.."
"തമാശ അല്ല.സത്യം "
"അതെന്താ അങ്ങനെ? നാളെ രാവിലെ അല്ലേ ഡ്യൂട്ടി തീരുന്നത് പിന്നെന്താ പറ്റിയെ?"
വിവരവും വിദ്യാഭാസവും ജോലിയും ഒക്കെ ഉണ്ടെങ്കിലും അസ്സമയത്തെ ചോദ്യം ചെയ്യൽ അവളെ സാധാരണ നാട്ടിൻപ്പുറത്തുകാരിയാക്കും.
"എന്റെ മോളെ കഥയൊക്കെ ഞാൻ പറയാം നീ ഒന്ന് വന്ന് വാതിൽ തുറക്കാദ്യം."
വാതിൽ തുറന്ന് എന്നെ കാണുന്നത് വരെയും അവളുടെ ചോദ്യങ്ങളും സംശയങ്ങളും തുടർന്നു.
ആ നനവോടെ അവളെ എന്റെ നെഞ്ചോട് ചേർത്തു നിർത്തി പറഞ്ഞു . "നിന്നോട് വല്ലാത്ത പ്രണയം തോന്നി. പോരാത്തതിന്  കാണാനുള്ള ആഗ്രഹവും ." എന്നിൽ നിന്നും പ്രണയമണി തുള്ളികൾ അവളുടെ നെറുകയിലെ സിന്ദൂരത്തിലേക്കിറ്റിറ്റു വീണു.
പെട്ടെന്ന് അകത്തു നിന്നും അമ്മയുടെ ശബ്ദം  " ഇവിടാർക്കും ഉറക്കമൊന്നുമില്ലേ? "
"ഉറങ്ങണം. ഞാനിപ്പോ വന്നതേ ഉള്ളൂ. നല്ല കാറ്റും മഴയും "
അമ്മയ്ക്ക് അറിയില്ലല്ലോ നെഞ്ചിലെ പ്രണയ മയമായ കാറ്റിന്റെയും മഴയുടെയും കഥ.

ബെഡ്റൂമിന്റെ അടുത്തെത്തുംതോറും അവൾ കേട്ടുറങ്ങിയ സംഗീതം കാതുകളിലേക്കൊഴുകിയെത്തി. സാൾട് മംഗോ ട്രീ സ്കൂളിൽ പഠിച്ച എനിക്ക് ആ സംഗീതത്തെ പ്രണയിക്കാനാവില്ലെന്ന് മുൻപ് എപ്പോഴോ  മനസ്സിലാക്കിയിട്ടെന്ന  പോലെ ആ രാത്രി ആ നിമിഷം അവളത് എനിക്ക് വേണ്ടി ഓഫ് ചെയ്തു.ഞാൻ നടന്ന വഴിയിലൊക്കെയും കണികകൾ ഇറ്റിറ്റു വീണുകൊണ്ടിരുന്നു. 'അമ്മ എങ്ങാനും രാത്രി എണീറ്റ് നടന്നാലോന്ന് കരുതി അവളത് തുടച്ചിട്ട് വരാമെന്ന് പറഞ്ഞു തിരിഞ്ഞു നടക്കുന്നതിനിടയിൽ  ചെറു ചൂട് വെള്ളത്തിൽ കുളിച്ചിട്ട് കിടന്നാൽ മതിയെന്നും കൂടി ചേർത്തു . ഇത്രയും മഴ നനഞ്ഞ ഞാനിനി കുളിക്കണോ? എല്ലാത്തിനും അവൾക്ക് ശാസ്ത്രീയ വിശദീകരണമുണ്ട്. മഴയത്തു വന്നത് കൊണ്ട് ശരീരം തണുത്തിരിക്കുകയാണ്. ആ തണുപ്പോടെ കിടന്നാൽ പനി വരാൻ സാധ്യതയുണ്ട്. ചൂട്  വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിലെ ഊഷ്മാവ്  നിലന്നിർത്താൻ സാധിക്കും.
അവളോടുള്ള പ്രണയത്തിന്റെ സുഖം കൂടുതൽ അറിഞ്ഞതും അനുഭവിച്ചതും അവളീ പറഞ്ഞ മഴയുടെ തണുപ്പിലാണ്. അത് പെട്ടെന്ന് നഷ്ടപ്പെടുത്താൻ എന്തോ ഒരു മടി പോലെ. എന്നാലും സമാധാനപരമായ കുടുംബ ജീവിതത്തിന് അനുസരണാ ശീലം വളരെ അത്യാവശ്യമായത് കൊണ്ട് എതിർത്തൊന്നും പറഞ്ഞില്ല.
ഗീസർ ഓൺ ചെയ്തു. നനഞ്ഞ വേഷവിധാനങ്ങളൊക്കെ മാറ്റി.
 ചൂട് വെള്ളവും പ്രണയ തുള്ളികളുമായുള്ള മല്പിടിത്തമാണ്
നടന്നത്. ശരീരം ചൂട് വെള്ളത്തിനും മനസ്സ് പ്രണയത്തിനും കീഴടങ്ങി.

കുളി കഴിഞ്ഞെനിക്കാവശ്യമായതെല്ലാം കിടക്കയിൽ തന്നെ വച്ചിരുന്നു. ഉറക്കത്തിന്റെ ആലസ്യത്തിൽ ഇംഗ്ലീഷ് സംഗീതവും കേട്ടവൾ കിടന്നതും ഇതേ കിടക്കയിൽ. ഏതായിരുന്നു ആ സംഗീതം? മിക്കപ്പോഴും അവൾ കേൾക്കുന്നതാണ് എങ്കിൽപ്പോലും എനിക്കത് ഓർത്തെടുക്കാനായില്ല. മനസ്സിൽ പതിയാൻ മാത്രം അതൊന്നും അവളെന്നെ കേൾപ്പിച്ചിട്ടുമില്ല. അടിച്ചേൽപ്പിക്കൽ ആയാലോന്ന് തോന്നിയിട്ടാവും. അവളുടെ ഇഷ്ടങ്ങളെ അറിയാൻ ഞാനും ശ്രമിച്ചിട്ടില്ലാത്ത പോലെ തോന്നി.  എനിക്കവളെ മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ടോ ????
പക്ഷെ ആ ശരീരം ഞെരിഞ്ഞമർന്നതെവിടെയൊക്കെയാണെന്ന്  കിടക്കയിൽ നോക്കിയപ്പോൾ കൃത്യമായി മനസ്സിലായി. അവളുടെ ശ്വാസനിശ്വാസവും ഹൃദയമിടിപ്പും മനസ്സും ശരീരവുമെല്ലാം ഇത്രയും നേരമാസ്വദിച്ച  കിടക്കയാവാൻ  എനിക്കായില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത  അമർഷവും അസൂയയും തോന്നി.
കൂടുതൽ അസൂയപ്പെടാൻ അവസരം തരാതെ ഒരു ഗ്ലാസ് കട്ടനുമായി അവൾ മടങ്ങിയെത്തി. നിമിഷങ്ങൾക്ക് മുൻപ് അവൾ ഇതല്ലല്ലോ ധരിച്ചിരുന്നത്. അപ്പോഴാണ് ഓർത്തത് പുറത്തു പെയ്യുന്ന മഴയുടെ നനവ് ഞാനവൾക്ക് പകുത്തു കൊടുത്തിട്ടധികമായില്ലല്ലോ എന്ന് .
"തല നല്ലോണം തോർത്തിയോ???"
മ്മ് ...
ഗ്ലാസ് മേശയിൽ വച്ചിട്ടെന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മനസ്സിലെ പ്രണയ മണികൾ ശരീരത്തിനെയും കീഴ്‌പ്പെടുത്താൻ തുടങ്ങി. പ്രണയം കൊണ്ടവളെ വീർപ്പുമുട്ടിക്കാൻ തോന്നി. എന്റെ കൈകൾക്കെന്തെങ്കിലും ചെയ്യാനാവുന്നതിനു മുന്നേ തോർത്ത് പിടിച്ചുവാങ്ങി തോർത്താൻ ശ്രമിച്ചു. ആ തലോടലിന്റെ സുഖം കൂടുതൽ അറിയാൻ അവളെ കിടക്കയിൽ ഇരുത്തി, ഞാൻ തറയിൽ ഇരുന്നു.  അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.
"ആതിര വരും നേരം ഒരുമിച്ചു കൈകൾ കോർത്തെതിരേൽക്കണം നമുക്കിക്കുറി ...".. എനിക്കേറ്റവും പ്രിയപ്പെട്ട കവിതകൾ ഇടയ്‌ക്കെപ്പോഴോ അവൾ പ്ലേ ചെയ്തു. എത്ര നേരമായി കവിത കേൾക്കാൻ തുടങ്ങിയിട്ട്? അറിയില്ല. പക്ഷെ ഒന്നറിയാം അതിലും തീവ്രമായ പ്രണയത്തിന്റെ വരികളാണ്  അവളെന്നിൽ എഴുതിക്കൊണ്ടിരിക്കുന്നത്.

അവളുടെ സാമീപ്യവും തലോടലും എന്നിലുണർത്തിയ സന്തോഷത്തിന് അതിരുകളില്ല. ഈ കരുതൽ ഞാനെപ്പോഴും ആഗ്രഹിച്ചതല്ലേ? ഈ സ്നേഹം എന്നുമെന്റെ സ്വപ്നങ്ങളിൽ ജീവിച്ചിരുന്നില്ലേ ? എന്റെ പ്രണയസങ്കല്പങ്ങൾ ഒരിക്കലും അവളോട് ഞാൻ പറഞ്ഞിട്ടില്ല. എനിക്കങ്ങനെ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നോ എന്ന് പോലുമറിയില്ല. പക്ഷെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ ശേഷമുള്ള ഓരോ നിമിഷവും അവൾ തന്നെയാണ് എന്റെ പ്രണയ സങ്കൽപ്പമെന്ന് ഒരായിരം തവണ മനസ്സിൽ പറഞ്ഞു.
"ഹരിയേട്ടാ , എന്തിനാ ഇപ്പോൾ ദ്രിതിപ്പിടിച്ചു വന്നത്? ഈ മഴ ഇത്രയും നനഞ്ഞു വരേണ്ട ആവശ്യം എന്തായിരുന്നു?"
പതിയെ ആ മടിയിൽ തല ചായ്ച്ചു കിടന്നു. ഒന്നും മിണ്ടിയില്ല.
അവളുടെ ചോദ്യം എന്നെ അസ്വസ്ഥനാക്കി എന്ന്‌ കരുതിയിട്ടാവും  തുടർന്നൊന്നും ചോദിച്ചില്ല.
മഴ ഇനിയും തോർന്നിട്ടില്ല. അവളുടെ വിരലുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ ഓടി കളിച്ചു. അവൾക്ക് മനസ്സിലായി കാണില്ലേ അവളോടുള്ള പ്രണയമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്? ഇല്ലെങ്കിൽ എനിക്കെന്തേ അതവളോട് പറയാൻ കഴിയാതെ പോകുന്നു? അവളത് കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകുമോ? കടിഞ്ഞാൺ പൊട്ടിയ പട്ടം പോലെ മനസ്സ് എവിടേയ്‌ക്കോ പോയി. പറയാനാവാത്ത സ്നേഹം ഒരു വീർപ്പുമുട്ടലാണ്. പ്രകടിപ്പിക്കാനറിയാത്ത പ്രണയം ഒരു വേദനയാണ്.


"എന്തേ ഒന്നും മിണ്ടാത്തെ ? എന്ത് പറ്റി? സമയം ഒരു മണി കഴിഞ്ഞു. ഹരിയേട്ടന് ഉറക്കം വരുന്നില്ലേ?"
"വിശക്കുന്നു "

"കഴിക്കാതെ ആണോ വന്നത്? എന്താ നേരത്തെ പറയാഞ്ഞത്? ഞാൻ കരുതി എന്നത്തേയും പോലെ കഴിച്ചു കാണുമെന്ന് ". അവൾ എണീറ്റ് അടുക്കളയിലേക്ക് പോയി.
വീണ്ടും ഞാനോർത്തു .എന്നത്തേയും പോലെ അല്ലല്ലോ ഇന്ന്. എന്റെ വിശപ്പടക്കാൻ നിന്റെ പ്രണയത്തിന് മാത്രമേ കഴിയൂ എന്നെങ്ങനെ ഞാൻ പറയും.
പ്ലേയറിൽ കവിത ഓഫ് ചെയ്ത് ഞാനും പോയി അടുക്കളയിലേക്ക്. അമ്മക്ക് വിശപ്പില്ലെന്ന് പറഞ്ഞത് കൊണ്ട് രാത്രി ഒന്നും ഉണ്ടാക്കിയില്ലെന്ന് പറഞ്ഞു. "ചപ്പാത്തിയും മുട്ടയും മതിയോ ?"
"മ്മ് "

ഹാഫ് കുക്ഡ് ചപ്പാത്തിയും മുട്ടയും തയ്യാറാക്കാൻ തുടങ്ങി. അടുക്കളയിൽ സഹായിക്കാൻ എനിക്ക് പണ്ടേ അറിയില്ല. അത് കൊണ്ട് കാഴ്ചക്കാരനായി ഒതുങ്ങി  ഇരുന്നു. "നാല്  ചപ്പാത്തി മതിയോ??"
"മ്മ് "
എന്റെ മൗനം ഭയന്നിട്ടാവും വിശദീകരിക്കേണ്ട തരത്തിലുള്ള ചോദ്യങ്ങൾ ഒന്നും തന്നെയില്ല. എല്ലാം ഒരു മൂളലിൽ അവസാനിക്കും. മനസ്സ് അവളുറങ്ങിയ ആ കിടക്കയിലേക്ക് വീണ്ടും എത്തിനോക്കാൻ ശ്രമിച്ചു. ശക്തമായ കാറ്റിൽ അടുക്കള ജനാലയിൽ കൂടി മഴ വെള്ളം അകത്തേക്ക് വീഴാൻ തുടങ്ങി. അവളെ പിടിച്ചു മാറ്റി ജനാലകൾ വലിച്ചടച്ചു. പ്രകൃതി ആനന്ദ ലഹരിയിലാണ്. മഴയ്ക്ക് ഇപ്പോഴും പ്രണയത്തിന്റെ ഗന്ധം നഷ്ടപ്പെട്ടിട്ടില്ല. ഇടിയും മിന്നലും കൈ കോർത്ത് ആഘോഷിക്കുന്നു. എന്നാൽ ഞാനോ ? തൊട്ടടുത്ത് നിൽക്കുന്ന പ്രണയത്തെ പോലുമറിയാനാവുന്നില്ല.

"ഭക്ഷണം തയ്യാറായി. വിളമ്പട്ടെ "
"വിശപ്പില്ല "
ഞെട്ടലോടെ അവളെന്നെയൊന്ന്  നോക്കി. ഒന്നും പറഞ്ഞില്ല. എന്റടുത്തു വന്ന്‌ ഭക്ഷണം വിളമ്പി . കൂടുതൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ അവളെന്നെ ഊട്ടി. കഴിച്ചു തീരുന്നത് വരെയും അവളുടെ ഇടം കൈ എന്റെ കൈകൾക്കുള്ളിൽ അമർന്നിരുന്നു. വിടാൻ തോന്നിയില്ല. എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. ആ കൈകളിൽ മുറുകെ പിടിച്ചിരുന്നു.
കൈ വലിച്ചെടുക്കാൻ അവൾ ശ്രമിച്ചില്ല. എന്നെയും പിടിച്ചു പോയി കൈ കഴുകിയ ശേഷം മുറിയിലേക്ക് നടന്നു.

മൗനത്തിൽ മുങ്ങി വീണ്ടും എത്രയോ നേരം ഞങ്ങളാ കിടക്കയിൽ ഇരുന്നു, നിശബ്ദതയിൽ പോലും പ്രണയം മന്ത്രിച്ചു കൊണ്ട് .
"കിടക്കുന്നില്ലേ ഹരിയേട്ടാ? ഒരുപാട് വൈകി."
അവളെന്നെ നിർബന്ധിച്ചു കിടത്തി. ആ കൈകളിലെ മുറുക്കം ഒന്നയഞ്ഞ ആശ്വാസത്തിൽ അവൾ പറഞ്ഞു " വരാം "
ലൈറ്റ് ഓഫ് ചെയ്ത ശേഷം അവൾ വീണ്ടും കിടന്നു അതെ കിടക്കയിൽ. രഹസ്യമായി അവളുടെ സ്നേഹം ആസ്വദിക്കുന്ന അതെ കിടക്ക. എനിക്ക് കിട്ടാതെന്തോ ആ കിടയ്ക്കക്ക് കിട്ടുന്ന പോലെ തോന്നി. ചിന്തകൾക്ക് അടിമപ്പെടാനാണോ ഞാനീ മഴ നനഞ്ഞത് ?
എത്ര മനോഹരമായിട്ടാണ് മഴ ഭൂമിയെ സ്നേഹിച്ചു കൊതിപ്പിക്കുന്നത്. എത്ര ലാസ്യത്തോടെയാണ് പുഴകൾ കടലിലേക്ക് ഒഴുകി ചേരുന്നത്. എത്ര സുന്ദരമായിട്ടാണ് നക്ഷത്രങ്ങൾ ആകാശം അലങ്കരിക്കുന്നത്. എത്രയും പവിത്രമായിട്ടാണ് ഞാനവളെ സ്നേഹിക്കുന്നത് എന്നിട്ടും ആ പ്രണയം മനോഹരമാക്കാനോ ലാസ്യമാക്കാനോ കൊതിപ്പിക്കാനോ ഒന്നും എനിക്കെന്തേകഴിയാതെ പോകുന്നു. ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു
"എന്ത് പറ്റി? എവിടെ പോകുന്നു ?"
" തണുക്കുന്ന പോലെ. ബ്ലാങ്കറ്റ് എടുക്കാമെന്ന് കരുതി."
അവളെന്നെ പിടിച്ചു കിടത്തി നെഞ്ചോട് ചേർന്ന് കിടന്നു. അവളുടെ നിശ്വാസമറിയുന്ന കിടക്കയായി മാറി എന്റെ ശരീരം.
"എന്നെ ചേർത്തു പിടിച്ചാൽ മതി തണുക്കില്ല "
എന്റെ കരവലയത്തിൽ ഒതുങ്ങാൻ അവളും ആഗ്രഹിക്കുന്നു. ആലോചിച്ചപ്പോൾ ശരിയാണ്, വീട്ടിൽ വന്ന് കയറിയ ഉടൻ അവളെ ചേർത്തു പിടിച്ചപ്പോഴും അവൾ തടഞ്ഞില്ല, അവളുടെ മടിയിൽ തല ചായ്ച്ചു കിടന്നപ്പോഴും എതിർത്തില്ല, അടുക്കളയിൽ വച്ച് കൈ മുറുകെ പിടിച്ചപ്പോഴും പിൻവലിച്ചില്ല .
 അതെ, എന്റെ പ്രണയം അവളത് ആഗ്രഹിക്കുന്നു.
തണുപ്പ് മാറാനാണോ അതോ പ്രണയം അറിയിക്കാനാണോ എന്നറിയില്ല പക്ഷെ അവളും ഞാനും ആഗ്രഹിച്ച പോലെ ഞാനവളെ നെഞ്ചോട് ചേർത്തമർത്തി. ഞെരിപിരി ഒന്നുമില്ലാതെ അവളെന്നെ പറ്റിപ്പിടിച്ചു കിടന്നു. വീണ്ടും ചിന്ത കിടക്കയിലേക്കാണ് പോയത് . ഞാനിപ്പോ അനുഭവിക്കുന്ന സുഖം കിടക്കയ്ക്ക് ലഭിച്ചതിനേക്കാൾ കൂടുതലാവില്ലേ? അവൾ എന്നെ അല്ലേ സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ആഗ്രഹിക്കുന്നതും ? ഈ പ്രണയ നിമിഷങ്ങൾ അനുഭവിക്കുന്നതിനു പകരം ഞാൻ എന്തിനാണ് കാട് കയറി ചിന്തിക്കുന്നത് .
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. പയസാണ് . എത്തിയിട്ട് വിളിക്കാൻ മറന്നു പോയി.
"അളിയാ, അവളെ കണ്ടപ്പോ നീ എന്നെ  വിളിക്കാൻ മറന്നോ "
ഒരുവിധം എന്തൊക്കൊയോ പറഞ്ഞു ഫോൺ കട്ട് ചെയ്തു. പക്ഷെ അപ്പോഴും ബാക്കി വച്ച ഒരു ചോദ്യവുമായി എന്റെ നെഞ്ചോട് ചേർന്ന് അവൾ കിടന്നിരുന്നു.
"ഇനി എങ്കിലും പറഞ്ഞൂടെ എന്തിനാ വന്നതെന്ന് "
അവൾക്കത് അറിയാൻ അതിയായ ആഗ്രഹമുണ്ട്. അവകാശമുണ്ട്. അവൾക്ക് മാത്രമേ അതുള്ളൂ എന്ന് പറയുന്നതാവും കൂടുതൽ ശരി.
മണിക്കൂറുകൾക്ക് മുൻപ് ഞങ്ങൾ ഫോണിൽ സംസാരിച്ചു വച്ചതിനു ശേഷമുള്ള എന്റെ മാനസികാവസ്ഥ മുതൽ ഒടുവിൽ ഇതാ ഇവിടെവരെ വിവരിച്ചു.
സമയം വെളുപ്പാൻ കാലം 3 . 30 കഴിഞ്ഞു.

"നിന്റെ ചോദ്യത്തിനു മറുപടി ഞാൻ പറഞ്ഞു.ഇനി ഞാനൊന്ന് ചോദിച്ചോട്ടെ ?"
"മ്മ് "
" നിനക്കെന്നെക്കാളും പ്രണയം ഈ കിടക്കയോടുണ്ടോ ?"
ഞാനെന്തൊക്കെയാണ് ഇവളോട് ചോദിക്കുന്നത്? എന്റെ സമനില തെറ്റിയോ?
എന്റെ ഹൃദയമിടിപ്പ് കേൾക്കാനെന്ന പോലെ ചേർന്ന് കിടന്നവൾ പറഞ്ഞു :
"ചിലപ്പോൾ ഹരിയേട്ടന്റെ തോന്നൽ ശരിയായിരിക്കും. കാരണം നമ്മുടെ പ്രണയത്തിൽ ഏറ്റവും കൂടുതൽ ഞെരിഞ്ഞമരുന്നത് ഈ കിടക്കയാണ്. നമ്മുടെ സ്വകാര്യത നഷ്ടപ്പെടുന്നതും , നഗ്നത മറയാത്തതും ,ഞാനും നീയും ചേർന്ന് നമ്മളാകുന്നതും ഇതിലല്ലേ ?"
എന്തോ രഹസ്യം പോലെന്റെ കാതിൽ പറഞ്ഞു :" നമ്മുടെ ശ്വാസനിശ്വാസത്തിന്റെ വേഗത കൂടുന്നതും കുറയുന്നതും അറിയാം. പ്രണയിക്കുന്നതിലെ നോവുകളറിയാം. അടക്കാൻ ശ്രമിക്കുന്ന വേദനകളറിയാം. കണ്ണീരിന്റെ ഉപ്പുരസവും, രക്തത്തിന്റെ മാധുര്യവും , വിയർപ്പിന്റെ ഗന്ധവുമറിയാം."
അവൾ തുടർന്നു " നമ്മുടെ പ്രണയത്തിന്റെ തീവ്രത ഉരുകി അടങ്ങുന്നത് ഇവിടെയാണ്. ആ  പ്രണയത്തിന്റെ ഹിമപാളികൾ അടർന്ന് വീഴുന്നതും ഇതേ കിടക്കയിൽ. ഹരിയേട്ടന്റെ അഭാവത്തിൽ ഈ കിടക്ക സമ്മാനിക്കുന്ന ഓർമകൾക്ക് മധുരമേറെയാണ്. "
പ്രണയത്തെ കുറിച്ചവൾ വാചാലയാകുന്നത് പോലെ തോന്നി.

"കിടക്കയോട്  മാത്രമല്ല, ഈ മുറിയിലെ ഓരോ വസ്തുവിനോടുമുണ്ട് പ്രണയം. കവിതകളിലെ  പ്രണയവും സ്നേഹവും സ്വപ്നങ്ങളും വേദനകളും പ്രതിധ്വനിക്കുന്ന ചുമരിനോട്.  ആ ഷെൽഫിലിരിക്കുന്ന   വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങളോട്.  കഴിഞ്ഞ ദിവസം വായിച്ചു പകുതിക്ക് വച്ചിരിക്കുന്ന സെറുയ ഷാലോവിന്റെ "ലവ് ലൈഫ് " കണ്ടോ?എന്റെ മടിയിൽ കിടന്ന്  വായിക്കുന്നതിനിടയിൽ പ്രണയത്തെ കുറിച്ചുള്ള വർണ്ണന പോരെന്ന് പരിഭവിച്ചത്  ഓർക്കുന്നോ?  " നമ്മളാഗ്രഹിക്കുന്ന പ്രണയം ഇനിയും വായിക്കാൻ ബാക്കിയുള്ള പുസ്തകത്താളുകളിൽ  മറഞ്ഞിരിക്കുന്നുണ്ടാകാം.
" കരിമഷി എഴുതിയ കണ്ണുകളും, എന്നെ നിന്നിലേക്കടുപ്പിക്കുന്ന കറുത്ത വട്ട പൊട്ടും മാത്രം പോരാ, നെറുകയില് സിന്ദൂരവും കവിൾ തുടുക്കാനൊരു ചുംബനവും കൂടി ആയാലേ പൂർണത വരൂ എന്നും പറഞ്ഞെന്നെ ചേർത്ത് നിർത്തി പ്രതിബിംബം കാണിച്ചു ലജ്ജിപ്പിക്കുന്ന കണ്ണാടിയോട്. രാത്രിയുടെ സൗന്ദര്യം നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാണെന്ന് തുറന്ന് കാണിക്കുന്ന ബാൽക്കണിയോട്, പ്രണയിക്കുമ്പോൾ ശല്യപ്പെടുത്താതെ മാറി നിൽക്കുന്ന നിശ്ശബ്ദതയോട്. പ്രണയ നിർവൃതിക്കിടയിൽ  ഈ മുഖമൊന്ന് കാണാൻ അനുവദിക്കുന്ന പ്രകാശത്തോട്. സ്നേഹത്തിലമർന്നു ജനിക്കുന്ന വിയർപ്പുമണികളെ സ്വാംശീകരിക്കുന്ന ഫാനിനോട്. എല്ലാത്തിലുമുപരി  ഓരോ പ്രഭാതത്തിലും നമ്മുടെ പ്രണയം കൂടുതൽ പുതുമയുള്ളതും പരിശുദ്ധവുമാക്കാൻ സൂര്യ കിരണങ്ങളെ ഉള്ളിലേക്കാനയിക്കുന്ന ജനാലയോട്. "
നിർവൃതിയുടെ ആ നിമിഷത്തിൽ  അവളുടെ മുഖമൊന്ന് കാണാൻ എഡിസൺ സഹായിച്ചു. എന്റെ ഉള്ളംകൈയിലമർന്ന കവിൾത്തടങ്ങൾക്കെന്തോ പറയാനുള്ളത് പോലെ. എന്റെ പ്രണയത്താൽ പിറന്ന മുറിവുകൾ കൊണ്ട് അവളുടെ അധരമാധുര്യമേറി.  ആ മിഴികൾ പ്രണയത്തിന്റെ തീവ്രതയും ലഹരിയുമറിഞ്ഞു കലങ്ങിയിരുന്നു.
എന്റെ പ്രണയം അവളെ വേദനിപ്പിച്ചോ? അതിന്റെ മറുപടിയെന്ന  പോലെ
"മഴ തോർന്നുവോ????"
അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി, കണ്ണുകളിൽ നോക്കി പറഞ്ഞു "ഇനിയും തോരാത്ത മഴ"

















No comments:

Post a Comment