Saturday, April 23, 2016

രാത്രി ഷിഫ്റ്റ്‌



അസ്സഹനീയമായ ചൂട്. പത്രം നോക്കിയാലും ടി വിയില്‍ വാര്‍ത്ത‍ കണ്ടാലും എല്ലാം കാലാവസ്ഥ വ്യതിയാനം വിഷയമാണ്‌. ആവശ്യത്തിനു മഴ ലഭിക്കുന്നില്ല. കിട്ടുന്ന മഴ കുറവാണു. മഴ വെള്ള സംഭരിണികള്‍ വീടുകളില്‍ സ്ഥാപിക്കണം. മഴ വെള്ളം ഭൂമിക്ക് അടിയിലേക്ക് ഇറങ്ങുന്നില്ല . അത് കൊണ്ട് തന്നെ ജല സ്രോതസ്സുകള്‍ വരള്‍ച്ച ബാധിച്ച അവസ്ഥയിലും. കിണറുകളും പുഴകളും തോടുകളും എല്ലാം ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടു പോയി- സ്നേഹവും പ്രണയവും നഷ്ട്ടപെടുന്നവരുടെ ജീവിതവും അത് പോലെ ആണെന്ന് തോന്നി. ഓസോണ്‍ പാളിയില്‍ ഉള്ള വിള്ളലുകള്‍ കാരണം സൂര്യ താപം ഉണ്ടാവുന്നു. പകല്‍ സമയങ്ങളില്‍ പുറംജോലികള്‍ ഒഴിവാക്കുക. എ സി ഉപയോഗം കുറയ്ക്കുക. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാണ് ജനങ്ങളോട് പറയുന്നത്. സത്യത്തില്‍ ഇതെല്ലാം ചെയ്താല്‍ ചൂട് കുറയുമോ ? മരം നടണം പക്ഷെ അതെവിടെ നടണമെന്നു ആരും പറയില്ല. തറയും മണ്ണും ഇല്ലാതെ എവിടെയാണ് മരം നടുക ?

രാത്രി ഷിഫ്റ്റ്‌ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചൂടില്‍ നിന്നും രക്ഷപ്പെട്ട് ഇരിക്കാമായിരുന്നു. രാത്രി പതിനൊന്നു മണിക്കാണ് ഷിഫ്റ്റ്‌ തുടങ്ങുക. ഒരു ഒന്‍പതു മണിക്ക് ഇറങ്ങിയാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ കമ്പനിയുടെ മുന്നില്‍ ചെന്നിറങ്ങാന്‍ പറ്റുന്ന ഒരു ബസ്‌ കിട്ടും. അതാവുമ്പോള്‍ നടക്കുകയും വേണ്ട.

രാത്രി ആയത് കൊണ്ട് കമ്പനിയിലെ പുലികളും നരികളും ഒക്കെ വീട്ടില്‍ പോകും. ശാന്തമായ അന്തരീക്ഷത്തില്‍ ഇരിക്കാം. കേബിള്‍ ഒന്നും പൊട്ടിയില്ലെങ്കില്‍ അതിലും സമാധാനം. മെയില്‍ നോക്കണം, ആരെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് അയച്ചിട്ടുണ്ടെങ്കില്‍ അത് ഉടനെ പരിഹരിച്ചു കൊടുക്കണം, എങ്ങാനും കുറച്ചു വൈകിയാല്‍ നേരത്തെ പറഞ്ഞ നരിയും പുളിയും കൂടി രണ്ടു ഭാഗത്ത്‌ നിന്ന് എന്നെ കടിച്ചു കീറും.
ഇനി അങ്ങനെ ഒന്നും ഇല്ലെങ്കില്‍ സുഖം, സ്വസ്ഥമായിരുന്നു ഒന്നിലധികം സിനിമ കാണാം, പാട്ടു കേള്‍ക്കാം, അതുമല്ലെങ്കില്‍ കുംഭകര്‍ണ്ണ നിദ്രയുമാകം. പകല്‍ ജോലിക്ക് പോകുന്നതിനെക്കാള്‍ എനിക്കിഷ്ടം രാത്രി ഷിഫ്റ്റ്‌ ആണ്.

രാത്രി ജോലി ഒക്കെ കഴിഞ്ഞു പുലര്‍ച്ചെ ആറു മണിക്ക് ഇറങ്ങും. നേരെ വീട്ടിലേക്ക്. വീടെത്തും മുന്നേ ഒരാളെയും കാണാം. ആളെന്ന് പറയുമ്പോള്‍ വെറും ആളല്ല, ഒരു പെണ്‍കുട്ടി. അവളുടെ ദിവസം തുടങ്ങും അവളെ കാണുമ്പോള്‍ എന്റെതും. മിക്ക ദിവസവും അവളെ കാണും പക്ഷെ അവളെന്റെ മുഖത്ത് പോലും നോക്കില്ല. പരാതിയും പരിഭവവും കൊണ്ടൊന്നും ഒരു കാര്യവുമില്ല. എന്നെ എന്നല്ല അവളാരെയും നോക്കില്ല. റോഡില്‍ എത്ര കല്ല്‌ ഉണ്ടെന്ന് എണ്ണി നോക്കുവാണോ എന്ന്‍ പലതവണ തോന്നിയിട്ടുണ്ട്. അവളുടെ അയല്‍വാസി രാജുവേട്ടന്‍ അവളെ കാണുമ്പോള്‍ പാടും “ഹായ് വാക്കിംഗ് ഇന്‍ ദ മൂണ്‍ ലൈറ്റ് “. അവള്‍ക്ക് ചുറ്റും നടക്കുന്ന ഒന്നിനെ കുറിച്ചും അവള്‍ ചിന്തിക്കാറില്ല. ഒന്നും അവള്‍ അറിയാറും ഇല്ല. ഞാന്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ അവള്‍ അങ്ങനെ ആണ്.

രാത്രി ഷിഫ്റിന്റെ ശരിക്കുമുള്ള സുഖം അറിയുന്നത് എ സിയില്‍ ഉറങ്ങുമ്പോള്‍ അല്ല രാവിലെ അവളെ കാണുന്നത് തന്നെയാണ്. ഇനി എന്നാണാവോ രാത്രി ഷിഫ്റ്റ്‌. ഒരാഴ്ച കൂടി കഴിഞ്ഞാലെ പുതിയ ഷിഫ്റ്റ്‌ ചാര്‍ട്ട് വരൂ. അപ്പോഴും എനിക്ക് രാത്രി ഷിഫ്റ്റ്‌ ഉണ്ടാവണം എന്ന്‍ നിര്‍ബന്ധമില്ല . നരിക്കും പുളിക്കും എല്ലാം എന്നെ പകല്‍ മുന്നില്‍ കാണണം എങ്കില്‍ അല്ലേ കടിച്ചു കീറാന്‍ ഉള്ള പദ്ധധി ഉണ്ടാക്കാന്‍ പറ്റൂ.

ചൂട് വീണ്ടും കൂടുകയാണ്. മഴ ഒന്ന്‍ പെയ്തെങ്കില്‍. സമയം 12 കഴിഞ്ഞു. ഉറക്കവും വരുന്നില്ല. പഠനങ്ങളും വാർത്തകളും വന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം സഹിക്കുകയല്ലാതെ എന്ത് ചെയ്യും ഇപ്പോൾ?

No comments:

Post a Comment