Sunday, February 19, 2017

അപ്പൂപ്പന്മാരും അമ്മൂമ്മമാരും

“അച്ഛാ മോളെ വെയിലത്ത് നടത്തിക്കരുത്, ഓട്ടോയില്‍ പോയി വന്നാല്‍ മതി” എല്ലാത്തിനും അപ്പൂപ്പന്‍ സമ്മതം മൂളി എന്നെയും കൊണ്ടിറങ്ങും.വീട്ടില്‍ നിന്ന് ഡേ കെയറിലേക്ക് രാവിലെ ഓട്ടോയില്‍ പോകും.
ബ്ലൂ ബെല്ല്സ്. അങ്ങ്ലോ ഇന്ത്യക്കാര്‍ നടത്തുന്ന ഡേ കെയറാണ് . രണ്ട് പോമെരനിയന്‍ പട്ടികളുണ്ട് – കറുത്തതും വെളുത്തതും. മുറ്റത്തെ കൂട്ടില്‍ നിറയെ ലവ് ബേര്‍ഡ്സ് ആണ്. രാവിലെ മുതല്‍ ഉച്ച വരെ കളിക്കാം.അതിനു ശേഷം ചോറും കഴിച്ച് , ടര്‍ക്കി വിരിച്ച് അതില്‍ കിടന്നുറങ്ങണം. വൈക്കുന്നേരം അപ്പൂപ്പന്‍ വിളിക്കാന്‍ വരും. അമ്മയോട് രാവിലെ പറഞ്ഞതൊക്കെ അപ്പൂപ്പന്‍ മറക്കും. ഞങ്ങള്‍ രണ്ടാളും കൂടി വീട്ടിലേക്ക് നടക്കും.എനിക്ക് പരിപ്പ് വടയും മിട്ടായിയും വാങ്ങി തരും. എന്തിനാണെന്നോ, അമ്മയോട് പറയാതിരിക്കാന്‍. മുടങ്ങാതെ കിട്ടുന്നത് കൊണ്ട് ഞാനൊരിക്കലും പാവത്തിനെ ഒറ്റികൊടുത്തിരുന്നില്ല. ഒരുപക്ഷെ പരിപ്പ് വടയോടുള്ള എന്റെ പ്രേമത്തിന് കാരണം അപ്പൂപ്പന്‍ തന്നെയാണ്.
വീട്ടിലെത്തിയാല്‍ അമ്മൂമ്മയാണ് വെള്ളം ചൂടാക്കി എന്നെ കുളിപ്പിചിരുന്നത്. ഉടുപ്പൊക്കെ ഇട്ട് ,പൊട്ട് കുത്തി, ആഹാരം കഴിക്കും. അപ്പൂപ്പന്‍ കഴിക്കുന്ന പാത്രത്തില്‍ നിന്നും ഒരു പങ്കെടുത്ത് കഴിക്കാനായിരുന്നു ഇഷ്ട്ടം. ടി വി ഒന്നും അത്ര പ്രാധാന്യം ഇല്ലായിരുന്നു.സന്ധ്യാ ദീപം തെളിയിക്കുന്നത് വരെ അപ്പൂപ്പനും അമ്മൂമ്മയും കുറെ കാര്യങ്ങളും കഥകളും പറഞ്ഞു തരും. സന്ധ്യക്ക് വിളക്ക് കൊളുത്തി നാമവും ജപിച്ച ശേഷം അപ്പൂപ്പന്‍ തന്നെ എന്നെ വീട്ടില്‍ കൊണ്ട് ചെന്നാക്കും.ഒരു ദിവസത്തിലെ ഭൂരിഭാഗം സമയവും ഞാന്‍ ചിലവഴിച്ചത് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെയാണ്.
പക്ഷെ ആ സന്തോഷം അധികനാള്‍ നിന്നില്ല.സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ആ ദുരന്തമുണ്ടായത്‌. തേങ്ങ പോതിക്കുന്നതിനിടെ കാല്‍ വഴുതി അപ്പൂപ്പന്‍ പാര കോലിന്റെ പുറത്തൂടെ വീണു.ദേഹമാസകലം പ്ലാസ്റ്റെറിട്ട് മാസങ്ങളോളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നു.പിന്നീട് വീട്ടിലേക്ക് കൊണ്ട് വന്നെങ്കിലും പരസഹായമില്ലാതെ നടക്കാന്‍ പോലും പാവത്തിനു കഴിഞ്ഞില്ല.സ്കൂളില്‍ കൊണ്ടാക്കാനോ തിരികെ വിളിച്ചു കൊണ്ട് വരാനോ അപ്പൂപ്പന്‍ വരാതെ ആയി.എന്നാലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പൂപ്പന്റെ അടുത്ത് പോയി ഹാജര്‍ വയ്ക്കും.വൈകുന്നേരങ്ങളില്‍ പതിവ് പോലെ അവരുടെ വീട്ടില്‍ തന്നെ ചിലവഴിക്കും.അപ്പൂപ്പന്റെ ബാല്യവും യൗവ്വനവും കടന്നു പോയ വഴികളെ കുറിച്ച് വിവരിക്കും.അപ്പൂപ്പന്‍ വീണു പോയില്ലായിരുന്നെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ഞങ്ങള്‍ക്കൊരുമിച്ചു ചെയ്യാമായിരുന്നു. ആയുസ്സില്ലാത്ത സന്തോഷം വച്ചു നീട്ടുമ്പോളാണ് ദൈവം എത്ര ക്രൂരനാണെന്ന് തോന്നുന്നത്.
പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അപ്പൂപ്പന്‍ ഞങ്ങളെ ഒക്കെ വിട്ടു പിരിഞ്ഞത്. വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യുവില്‍ ആ ശരീരം പഞ്ച ഭൂതങ്ങളില്‍ അലിഞ്ഞു ചേരാന്‍ തയ്യാറായി കിടന്നു. പരിപ്പ് വട വാങ്ങി തരാന്‍ ഇനി ഒരിക്കലും അപ്പൂപ്പന്‍ വരില്ല, എനിക്കറിയാം. ഇന്നും ഉള്‍ക്കൊള്ളാനാവാത്ത സത്യമായി മനസ്സില്‍ തീരാ ദുഖമായി .. അഞ്ച് മക്കളുണ്ടെങ്കിലും അപ്പൂപ്പന്റെ ജീവനും ഗന്ധവുമവശേഷിക്കുന്ന ആ വീട്ടില്‍ നിന്നും ഇറങ്ങാന്‍ അമ്മൂമ്മ ഇന്നും തയ്യാറല്ല.
ആ വീട്ടിലേക്ക് ചെന്ന്‍ കയറി അപ്പൂപ്പന്റെ ചാര് കസേരയില്‍ ഇരിക്കുമ്പോള്‍ മനസ്സിലൊരു ശാന്തത തോന്നും. അപ്പൂപ്പന്‍ അവിടെവിടെയോ ഉള്ള പോലൊരു തോന്നല്‍ . വല്ലാതെ മനസ്സ് വിഷമിക്കുന്ന ദിവസങ്ങളില്‍ അപ്പൂപ്പന്‍ എന്നെ കാണാന്‍ സ്വപ്നത്തില്‍ വരും , കൈ നിറയെ മിടായിയും , ഒരു പൊതിയില്‍ പരിപ്പ് വടയുമായി.
                                                              *****

എല്ലാ ഞായറാഴ്ചയും അച്ഛന്റെ കുടുംബ വീട്ടില്‍ പോകും. അവിടെയും എന്നെ കാത്തൊരു മീശ അപ്പൂപ്പനും അമ്മൂമ്മയുമുണ്ട്. വീരപ്പന്റെ മീശപോലെ ആയത് കൊണ്ട് മീശ പിള്ള എന്നാണ് അപ്പൂപ്പന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്.വെറ്റില മുറുക്കുന്നത് കൊണ്ട് ഷര്‍ട്ടും മുണ്ടും വെറ്റില കറ പുരണ്ടിരിക്കും.മീശ അപ്പൂപ്പന്‍ എനിക്ക് തന്നിരുന്നത് കാരയ്ക്ക , ചാമ്പക്ക ,പേരയ്ക്ക മുതലായവയാണ്.മടിത്തട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന കാരയ്ക്ക എനിക്ക് തരുമ്പോള്‍ അതിലൊളിഞ്ഞിരുന്നത് അപ്പൂപ്പനെന്നോടുള്ള സ്നേഹ വാത്സല്യമായിരുന്നു. ആഴ്ചകളോളം പറമ്പിലൂടെ നടന്ന് കിട്ടുന്നതെല്ലാം ശേഖരിച് വൈക്കും , എനിക്ക് തരാന്‍.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആ സ്നേഹ നിധിയും എന്റെ കൈവിട്ടു പോയി. ആ വേര്‍പ്പാടിന് ശേഷം ഞാന്‍ പോയപ്പോഴൊന്നും കാര മരം എനിക്കൊന്നും തന്നില്ല. കിണറ്റിന്‍ കരയില്‍ നിന്നിട്ടു പോലും ചാമ്പ പൂത്തില്ല.അടിത്തറ ഇളകിയ വീട്ടിലും ഓര്‍മ്മകള്‍ ഒളിക്കുന്ന മതിലുകളിലും വിള്ളല്‍ വീണു.ഇറയത്തിരുന്ന്‍ നോക്കിയപ്പോള്‍ ഏകാന്തതയുടെ ശൂന്യത നെഞ്ചില്‍ കുത്തി ഇറങ്ങി. അവിടെയും അമ്മൂമ്മ തനിയെ. ഓര്‍മ്മകള്‍ ശാപമാകുന്ന നിമിഷങ്ങളെ പഴിച് പഴിച് അമ്മൂമ്മയും പോയി. ഇന്ന്‍ ആ വീടും പറമ്പും ഓര്‍മകളുടെ ശവ പറമ്പാണ്. എന്റെ നഷ്ട്ടങ്ങളുടെ വേരുകള്‍ അവിടെവിടെയൊക്കൊയോ നിശബ്ധമായി ഇഴയുന്നുണ്ട്.

സ്മാര്‍ട്ട്‌ ഫോണ്‍ യുഗത്തില്‍ കുട്ടികള്‍ ബന്ധങ്ങളുടെ മൂല്യമറിയാതെ സ്മാര്‍ട്ട്‌ ഇടിയട്ട്സ് ആയി വളരുന്നു.വെലിയിന്റെ ചൂടറിയാതെ, മഴയുടെ കുളിരറിയാതെ , മണ്ണിന്റെ ഗന്ധമറിയാതെ , പൂക്കളെയും പൂമ്പാറ്റകളെയും തൊട്ടറിയാതെ, ജീവന്റെ താളതുടിപ്പുകളറിയാതെ മെക്കാനിക്കലായ് ജീവിക്കുന്ന ബുദ്ധി ശൂന്യരായ കുട്ടികളാണ് വളര്‍ന്നു വരുന്നത്. മാതാവിനെ പുറംകാല്‍ കൊണ്ട് തൊഴിച്ചും, പിതാവിനെ പഴിച്ചും, ഗുരുവിനെ പുച്ഛഇച്ചും. ദൈവത്തെ നിന്ദിച്ചും ജീവിക്കുന്ന യുവത്വം.  പീഡന പരമ്പര പോലെ മക്കളെ ഉപേക്ഷിക്കുന്ന വാര്‍ത്തകളും മലയാളികള്‍ക്ക് സുപരിചിതമാണ്. മക്കളെ വളര്‍ത്താന്‍ സമയം കുറവാണെങ്കില്‍ അവരെ അപ്പൂപ്പന്റെയോ അമ്മൂമ്മയുടെയോ കൂടെ വിടാന്‍ മനസ്സ് കാണിക്കൂ, സ്നേഹവും വാത്സല്യവും എന്താണെന്ന്‍ കുട്ടി അറിയണ്ടേ ? നാളേക്ക് വേണ്ടി നമുക്ക് റോബോട്ടുകളെ അല്ല ആവശ്യം, മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യ സമൂഹത്തെയാണ്.
കാലമേറെ കഴിയുമ്പോള്‍ ഇന്ത്യന്‍ സംസ്കാരം ചരിത്ര പുസ്തകങ്ങളിലെ വാക്കുകളില്‍ മയങ്ങും- പൊടിയും മാറാലയും കൊണ്ടാവരണം ചെയ്യപ്പെട്ട്, ആര്‍ക്കും വേണ്ടാത്ത, താല്പര്യമില്ലാത്ത ഒന്നായി പുസ്തക താളുകളില്‍ മറയും.

No comments:

Post a Comment