Sunday, February 5, 2017

Interview (അഭിമുഖം)


നാളെ രാവിലെ 10 30 നാണ് കണക്ക് അധ്യാപകര്‍ക്കുള്ള അഭിമുഖം. ഒരുപാട് അഭിമുഖങ്ങള്‍ ജീവിതത്തില്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അഭിമുഖം നടത്തുന്ന ആളുടെ വേഷം അണിഞ്ഞിട്ടുള്ളൂ. തൊണ്ണൂറ്റി ഒന്‍പത് ശതമാനവും ചോദ്യ ശരങ്ങള്‍ എനിക്കു നേരെ ആയിരുന്നു. മനസ്സില്‍ വല്ലാത്തൊരു ടെന്‍ഷന്‍ ഉണ്ട്. എങ്ങനെ ആയിരിക്കണം നാളെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ? വരുന്ന അദ്ധ്യാപകരുടെ നിലവാരം എന്നേക്കാള്‍ മുകളില്‍ ആയിരിക്കുമോ അതോ സേവന പരിചയം ഇല്ലാത്തവര്‍ ആയിരിക്കുമോ? മനസ്സ് വേണ്ടതും വേണ്ടാത്തതും ആയ ഓരോന്ന് ചിന്തിച്ചു തുടങ്ങി. സമയം കളയാതെ നാളത്തേക്ക് വേണ്ടി തയ്യാറെടുക്കാന്‍ തീരുമാനിച്ചു .
ncert കണക്ക് പുസ്തകം എടുത്ത് ഏതൊക്കെയാണ് പാഠങ്ങള്‍ എന്ന്‍ നോക്കി. differentiation ( വ്യതിരിക്തം ) integration (ഉദ്‌ഗ്രഥനം) differential equation, limits, continuity തുടങ്ങിയവയാണ് പ്ലസ്‌ വണ്‍ പ്ലസ്‌ ടു ക്ലാസ്സുകളില്‍ പഠിക്കാന്‍ ഉള്ളത്. ഞാന്‍ ബിരുദാനന്ദര ബുരിദത്തിനു പഠിക്കുന്ന സമയം എന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ പറഞ്ഞിട്ടുണ്ട്, കണക്ക് അറിയാം എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് റിയല്‍ അനാലിസിസ് നന്നായി കൈ കാര്യം ചെയ്യാന്‍ കഴിയണം. കണക്കിന്റെ സൗന്ദര്യം റിയല്‍ അനാലിസിസ് എന്ന മഹാ സാഗരത്തിന്റെ അടിത്തട്ടില്‍ ഒളിഞ്ഞിരിക്കുന്ന പവിഴമാണ്. അന്ന്‍ അതിന്റെ പ്രാധാന്യം എനിക്ക് മനസിലായില്ല. പക്ഷെ അദ്ധ്യാപികയായ ശേഷം എനിക്കും മനസിലായി സെറ്റ് , റിയല്‍ നമ്പര്‍ , ഇതൊന്നും അറിയാതെ നമുക്ക് കണക്ക് ചെയ്യാന്‍ പറ്റില്ല എന്ന്‍.
ഓരോ വിഷയത്തിനും അറിഞ്ഞിരിക്കേണ്ട പ്രാഥമികമായ അറിവുകള്‍ ഉണ്ട്. കണക്കിനെ സംബന്ധിച്ച് മേല്‍ പറഞ്ഞ വിഷയങ്ങള്‍ കൂടാതെ  പ്രാഥമിക അറിവുകളായി കൂടെ വേണ്ടത് - നമ്പര്‍ ലൈന്‍ ( സംഖ്യ രേഖ), സംഖ്യളും അതുമായി ബന്ധപ്പെട്ട കൂട്ടല്‍, കുറയ്ക്കല്‍, ഗുണനം, ഹരണം. ശാസ്ത്ര ശാഖയില്‍ കണക്കിന് അമ്മയുടെ സ്ഥാനമാണ്. അമ്മ ഇല്ലാതെ ഈ ലോകമേ ഉണ്ടാവില്ല.   
അദ്ധ്യാപകന്റെ വാക്കുകള്‍ ശരിയാണെന്ന് തോന്നിയത് കൊണ്ട് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നെ ആവാം. പഠിപ്പിക്കേണ്ട വിഷയങ്ങളുടെ പ്രാഥമിക കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓരോ കാര്യങ്ങള്‍ വായിച്ചും എഴുതി എടുത്തും ഒക്കെ കഴിഞ്ഞപ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞു.ഇനി വൈകിയാല്‍ നാളെ ക്ഷീണം തോന്നിയാലോ എന്ന്‍ ഭയന്ന്‍ ഞാന്‍ കിടന്നു. സത്യത്തില്‍  നാളെ ഞാന്‍ ചോദ്യങ്ങളെ നേരിടാനാണോ പോകുന്നത് അതോ ചോദ്യങ്ങള്‍ ചോദിക്കാനാണോ?
പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റ് മുഖം കഴുകി വന്നിരുന്ന് വീണ്ടും കുറച്ച് വായിച്ചു.  ശുഭദിനം നേര്‍ന്നു കൊണ്ട് സൂര്യനും കിഴക്കുണര്‍ന്നു. ജനാല തുറന്നപ്പോള്‍ മൂടല്‍ മഞ്ഞ് മാറിയിട്ടില്ല. എല്ലുകളെ പോലും കുത്തി നോവിപ്പിക്കുന്ന തണുപ്പ്.
പത്ത് മണി കഴിഞ്ഞപ്പോള്‍ ഞാന്‍ വിദ്യാലയത്തില്‍ എത്തി. ഓഫീസ് രണ്ടാമത്തെ നിലയിലാണെന്ന് താഴെ കണ്ട ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ച് പടവുകള്‍ കയറി ഞാന്‍ മുകളിലേക്ക് പോയി.ചില്ലിട്ട മുറിക്കുള്ളില്‍ പത്ത് പേരോളം ഇരിക്കുന്നുണ്ട്. അതില്‍ പച്ച കോട്ടന്‍ സാരി ഉടുത്ത സുന്ദരി സ്ത്രീ എന്നെ ആകര്‍ഷിച്ചു. ചിലപ്പോള്‍ ചിലര്‍ നമ്മളെ ആകര്‍ഷിക്കും. കാരണങ്ങള്‍ ഏതുമില്ലാതെ.മുന്‍ പരിചയമില്ലാതെ. പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നും. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ തന്നെ എന്റെ  ആഗമന ഉദ്ദേശം അവര്‍ക്ക് വ്യക്തമായി. അവര്‍ എന്നെ നേരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ആനയിച്ചു. പ്രിന്‍സിപ്പല്‍ എന്തോ ആവശ്യത്തിന് പുറത്ത് പോയിരിക്കുകയാണ്.അല്‍പ്പ നേരം കാത്തിരിക്കണമെന്ന് പറഞ്ഞു. സാരമില്ല എന്ന മട്ടില്‍ ഒരു ചിരിയില്‍ ഞാനത് ഉള്‍ക്കൊണ്ടു. അഭിമുഖത്തിനു വന്നവര്‍ ആണോ എന്നറിയില്ല, കുറച്ചു പേര്‍ വരാന്തയിലെ സോഫയില്‍ ഇരിക്കുന്നുണ്ട്.
ശീതികരിച്ച വിശാലമായ മുറി. മുറിയുടെ വലത് ഭാഗത്ത് ആ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് പല മത്സരങ്ങളില്‍ ലഭിച്ച ട്രോഫികള്‍ ഉണ്ട്. പിന്‍ ഭാഗത്ത് നാല് ടി വി സ്ക്രീനുകള്‍, വിദ്യാലയത്തിലെ മുക്കും മൂലയും(ക്ലാസ്സ്‌ മുറികളും, വരാന്തകളും) പ്രിന്‍സിപ്പലിനു കാണാം. അഞ്ച് മിനിറ്റ് ആകുന്നതിനു മുന്‍പേ സാരി ഉടുത്തൊരു ചേച്ചി വന്ന്‍ ചായ വേണമോ എന്ന്‍ ചോദിച്ചു. വേണ്ട എന്ന്‍ പറഞ്ഞു. അവര്‍ ഇടത് വശത്തുള്ള കതക് തുറന്ന്‍ അകത്ത് പോയി maa ജ്യൂസ്‌ കൊണ്ട് തന്നു. വേണ്ട എന്ന്‍ പറയാന്‍ തോന്നിയില്ല. അത് വാങ്ങി അടുത്ത് കിടന്ന മേശയില്‍ വച്ച് , പത്രം വായിക്കാമെന്ന് തീരുമാനിച്ചു. മാതൃഭുമിയും , ദി ഹിന്ദുവും ഒന്നോടിച്ച് നോക്കി. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്ത വാര്‍ത്ത‍ ആയിരുന്നു എല്ലാ പത്രത്തിലും മുന്നില്‍. തിരുവനതപുരത്തെ പ്രധാന വിഷയം ലോ കോളേജ്. ഇന്ത്യയില്‍ മോഡിയുടെ നോട്ട് നിരോധനം.
 മൂകത തളം കെട്ടി നിന്ന മുറിയിലേക്ക് പച്ച സാരി ഉടുത്ത സ്ത്രീ വീണ്ടും വന്നു. “എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ എന്നെ വിളിച്ചാല്‍ മതി. ഞാന്‍ അവിടെ തന്നെ കാണും “
ആവശ്യം സത്യത്തില്‍ എന്താണ് എന്റെ ഇന്നത്തെ വേഷം എന്നാണ് എനിക്ക് അറിയേണ്ടി ഇരുന്നത് .
“ഏത് ക്ലാസ്സിലേക്കാണ് അദ്ധ്യാപകരെ നോക്കുന്നത്”
“ഞങ്ങള്‍ക്ക് ഹയര്‍ സെക്കണ്ടറിയിലാണ് ഒഴിവുള്ളത്. പക്ഷെ വന്ന എല്ലാവര്‍ക്കും അതില്‍ താല്പര്യം ഇല്ല.”
“ഇന്ന്‍ ഡെമോ ക്ലാസ്സ്‌ ഉണ്ടോ”
“പിന്നെ തീര്‍ച്ചയായും. ഇതാണ് അവരോട് എടുക്കാന്‍ പറഞ്ഞിരിക്കുന്ന വിഷയം ” എന്ന്‍ പറഞ്ഞ് കൊണ്ട് ഒരു പേപ്പര്‍ വച്ച് നീട്ടി. അതില്‍ ഇന്ന്‍ വന്നിരിക്കുന്നവരുടെ വിശദ വിവരങ്ങളും ഉണ്ടായിരുന്നു – പേരും യോഗ്യതകളും, സേവന പാരമ്പര്യം.
അതിനും ഞാന്‍ ഇരിക്കണമെന്ന് അവര്‍ പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് അവര്‍ അവരുടെ ജോലി ചെയ്യാനായി പോയി. remainder theorem ആണ് എടുക്കാന്‍ കൊടുത്ത വിഷയം. ആ രണ്ട് പേജില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ വായിച്ചു. പഠിച്ച് ഇറങ്ങിയവരും വര്‍ഷങ്ങളായി പഠിപ്പിച്ച് പരിചയ സമ്പന്നരും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.
എം റ്റിയുടെ മഞ്ഞില്‍ ഉറച്ച് ഞാനാ മുറിയില്‍ വീണ്ടും ഏകാന്തയായി . മഞ്ഞിലെ അവസാന വാചകം മനസ്സില്‍ പറഞ്ഞു “വരാതിരിക്കില്ല”
ഒടുവില്‍ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് പ്രിന്‍സിപ്പല്‍ വന്നു.
വൈക്കാതെ വിദ്യാലയത്തിലെ മറ്റ് അധ്യാപികമാര്‍ കൂടി എനിക്കൊപ്പം ചേര്‍ന്നു. രണ്ടാമത്തെ ഇടവേളയാണ്. കുട്ടികള്‍ ആകെ ബഹളം വച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചിലര്‍ വരാന്തയില്‍ നിന്ന്‍ സ്വകാര്യം പറയുന്നു.ചിലര്‍ ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ പോകുന്നു. അവരുടെ അദ്ധ്യാപികമാരെ കണ്ടപ്പോള്‍ ബഹുമാന പുരസരം അഭിവാദ്യം ചെയ്യാന്‍ മറന്നില്ല.പരിചയമില്ലാതെ എന്നെ അവര്‍ നോക്കുന്നുണ്ട് പക്ഷെ ആ ബഹളത്തില്‍ കൂടി ഞങ്ങള്‍ നടന്നകന്നു.
ഇടുങ്ങിയ പടവുകള്‍ കയറി ചെന്നത് 9 f ലാണ്. ഇടവേള കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ കുട്ടികള്‍ ഇളകി മറിയുകയാണ് – ആര്‍ത്തിരമ്പുന്ന കടല്‍ പോലെ. ക്ലാസ്സ്‌ ലീടറിനെ വിളിച്ച് വൈറ്റ് ബോര്‍ഡില്‍ എഴുതാന്‍ മാര്‍ക്കര്‍ ഉണ്ടോന്ന് തിരക്കി.പണ്ടൊക്കെ ബ്ലാക്ക്‌ ബോര്‍ഡ്‌ മാത്രമേ ഉള്ളൂ, അതിപ്പോ പലര്‍ക്കും അലര്‍ജി ആണ്, പൊടി കാരണം.ബെല്‍ അടിച്ചു.
ക്ലാസ്സില്‍ കയറി രണ്ടാമത്തെ ബെഞ്ചില്‍ ഞാനിരുന്നു. പ്രിന്‍സിപ്പല്‍ ഏറ്റവും പിന്നില്‍ പോയി സ്ഥാനം പിടിച്ചു.പിന്നിലുള്ള ബെഞ്ചുകളില്‍ ആയി മറ്റ് രണ്ട് അധ്യാപികമാരും ഇരുന്നു.ആദ്യം വരുന്ന രണ്ട് പേര്‍ ഹൈ സ്കൂള്‍ വിഭാഗത്തിലേക്കാണ്. മാര്‍ക്ക്‌ ഇടാനുള്ള പേപ്പറും മറ്റും കൂടെ ഉണ്ടായിരുന്ന ദീപ്തി ടീച്ചര്‍ പറഞ്ഞു തന്നു.
ആദ്യ ക്ലാസ്സിലേക്ക് കടന്നു വന്നത് പ്രജിഷ സോളമന്‍. കണക്കില്‍ ബിരുധാനന്തര ബിരുദവും Phd യുമാണ്‌. എവിടെയൊക്കൊയോ പഠിപ്പിച്ച പരിചയം അവര്‍ക്കുണ്ട്.
കുട്ടികള്‍ക്ക് പരിചയമുള്ള കണക്കിലെ വിഭാഗങ്ങള്‍ ഏതെന്ന് ചോദിച്ചു കൊണ്ടാണ് തുടങ്ങിയത്.കുട്ടികള്‍ നല്ല രീതിയില്‍ തന്നെ മറുപടി പറഞ്ഞു.ബീജ ഗണിതത്തില്‍ തുടങ്ങി പോളിണോമിയല്‍ എന്താണെന്ന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സമയം അതിക്രമിച്ചു എന്ന്‍ ദീപ്തി ടീച്ചര്‍ പറഞ്ഞു.എന്നാലും അവര്‍ ക്ലാസ്സ്‌ തുടര്‍ന്നു. ആ വിഷയം പെട്ടെന്ന്‍ പറഞ്ഞ് തീര്‍ത്തു. അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം തൃപ്തികരം ആയി തോന്നിയില്ല , കൊടുത്ത വിഷയം പറയാന്‍ ആമുഖം ഒരുപാട് പറഞ്ഞെങ്കിലും വിഷയം പറയാന്‍ അവര്‍ അധികം സമയമെടുത്തില്ല. പഠിപ്പിച്ച് പരിചയമുള്ള അദ്ധ്യാപിക ആയി തോന്നിയില്ല കാരണം അവരുടെ വാക്കുകളില്‍ ആത്മവിശ്വാസക്കുറവ് തോന്നി.
രണ്ടാമത് വന്നത് സൗമ്യ സുകുമാര്‍.
monomial(ഒറ്റ പദം ഉള്ള ) , binomial(രണ്ട് പദം ഉള്ള), trinomial(മൂന്ന്‍ പദം ഉള്ള) , ഇവയ്ക്കൊക്കെ ഓരോ ഉദാഹരണം പറയാന്‍ കുട്ടികളോട് പറഞ്ഞു.അതിലും തെറ്റില്ലാതെ കുട്ടികള്‍ മറുപടി പറഞ്ഞു. സൗമ്യ നേരെ theorem എന്താണെന്ന്‍ ബോര്‍ഡില്‍ എഴുതി. ഉദാഹരണം ഒന്നും പറയാതെ അവസാനിപ്പിക്കുകയും ചെയ്തു.
ഹൈ സ്കൂള്‍ വിഭാഗം അവസാനിച്ചു. ഇനി ഹയര്‍ സെകണ്ടറി ആണ്. ആ ക്ലാസ്സില്‍ നിന്നും ഇറങ്ങി പതിനൊന്നാം ക്ലാസ്സിലേക്ക് നടന്നു. നാലു പേരാണ് അഭിമുഖത്തിനു വന്നത്. അവര്‍ എടുക്കേണ്ട വിഷയം പ്രോബബിലിറ്റി (probability)
നാലു പേര്‍ക്കും പുതുമ ഒന്നും ഇല്ലായിരുന്നു. അവര്‍ക്കൊരു പുസ്തകം കൊടുത്തിരുന്നു ആ പുസ്തകത്തില്‍ ഉള്ള കാര്യങ്ങള്‍ അത് പോലെ പറഞ്ഞു പോയി എന്നല്ലാതെ കൂടുതല്‍ തെറ്റൊന്നും പറയാനില്ല – എന്താണ് random experiment , ഒരു നാണയം ടോസ് ചെയ്താല്‍ എങ്ങനെയൊക്കെ പരിണമിക്കും, രണ്ട് നാണയങ്ങള്‍ ആയാല്‍ എന്താണ് വ്യത്യാസം, 6 വശങ്ങള്‍ ഉള്ള ഒരു സമ ചതുര കട്ട എറിഞ്ഞാല്‍ ഏതൊക്കെ സംഖ്യകള്‍ കിട്ടും.ആ കൂട്ടത്തില്‍ രണ്ട് പേര്‍ കഴിവ് തെളിയിച്ചവരാണ്. അതിന്റെ ആത്മവിശ്വാസം അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നു. നാല് പേരും ഡെമോ ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞു.
ഉച്ച ഭക്ഷണം കഴിച്ച ശേഷം തുടരുമെന്ന് ഞാന്‍ കരുതി പക്ഷെ 6 പേര്‍ അല്ലേ ഉള്ളൂ അതുകൊണ്ട് അതങ്ങ് അവസാനിപ്പിചേക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഡെമോ ക്ലാസ്സ്‌ എടുത്ത അതെ ക്രമത്തില്‍ തന്നെയാണ് മുഖാമുഖം.p hd ഉള്ള അധ്യാപിക്കയ്ക്ക് പത്താം ക്ലാസ്സിനു താഴെ ഉള്ള കുട്ടികളെ മതി. അവര്‍ക്ക് ഹയര്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യമില്ല. b ed പഠിക്കുന്നവരെ പഠിപ്പിച്ച മുന്‍ പരിചയം ഉണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ എങ്ങനെ അധ്യാപനത്തില്‍ ഉപയോഗിക്കാം എന്നതാണ് അവരുടെ ഗവേഷണ വിഷയം. കണക്ക് നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദാഹരണം ചോദിച്ചു. അക്കൗണ്ട്‌ ആണ് അവര്‍ പറഞ്ഞത്, സംഖ്യകളുടെ ഉപയോഗം വേണ്ട , calculus എങ്ങനെ ജീവിതത്തില്‍ ഉപയോഗിക്കുന്നു.
“ഒരുപാട് ഉപയോഗങ്ങളാണ്.” ഉത്തരത്തില്‍ കൃത്യതയും ആത്മാര്‍ത്ഥതയും ഇല്ല.അവരെടുത്ത ഡെമോ ക്ലാസ്സ്‌ വിഷയം ബന്ധപ്പെട്ട് ഒരു polynomial കൊടുത്തിട്ട് റൂട്സ് കണ്ടു പിടിക്കാന്‍ പറഞ്ഞു. അതും വച്ച് അവര്‍ അഞ്ച് മിനിറ്റ് ഇരുന്നു. ദീപ്തി ടീച്ചര്‍ ആണ് അവരെ സഹായിച്ചത്.പ്ലസ്‌ ടു വിഷയങ്ങള്‍ അറിയില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു.
എന്റെ ആത്മഗതം “ p hd എന്നത് അറിവിന്റെ കൊടുമുടി അല്ല”
പിന്നീട് വന്നവരില്‍ ഒരാള്‍ കൃത്യമായ ഉത്തരങ്ങള്‍ കുറച്ചെങ്കിലും പറഞ്ഞു. അവര്‍ക്ക് മുന്‍പരിചയം ഉണ്ടെന്ന്‍ പറയുന്നതില്‍ അര്‍ദ്ധമുണ്ട്.
പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പരിചയ സമ്പത്തുള്ള ഒരു ടീച്ചര്‍ വന്നു –റോമി സുമേഷ്. എന്താണ് L Hopital’s rule . അവരുടെ മുഖ ഭാവം എന്നെ അത്ബുദ്ധപ്പെടുത്തി.അതെന്താ rule? അങ്ങനെ ഒരെണ്ണം കണക്കില്‍ ഉണ്ടോ എന്ന്‍ എന്നോട് ചോദിക്കും പോലെ. അറിയില്ല എന്നതിന്റെ ന്യായം ആണ് അതിലും തമാശ
“രാവിലെ ഒന്‍പത് മണി മുതല്‍ ഇവിടെ ഇരുന്ന് ആകെ ക്ഷീണിച്ച് അവശയായി. അതുകൊണ്ട് ഓര്‍മ്മ വരുന്നില്ല.”
ആത്മഗതം “ഈശ്വരാ എന്നോടെന്തിനീ ക്രൂരത “
അവര്‍ തുടര്‍ന്നു “ആ വിഷയം ഇപ്പോള്‍ സിലബസ്സില്‍ ഇല്ലല്ലോ “
എന്റെ നെഞ്ച് തകര്‍ന്നു. ഇത്രയും വര്‍ഷം പ്ലസ്‌ വണ്‍ പഠിപ്പിച്ച അധ്യാപികയ്ക്ക് ഈ rule കേട്ട് പരിചയം പോലുമില്ലെന്ന്.
വീണ്ടും ആത്മഗതം “ജാങ്കോ നീ അറിഞ്ഞാ ഞാന്‍ പിന്നേം പെട്ടു “
square root കണ്ടു പിടിക്കാന്‍ അറിയില്ല, ഒരു ഇന്റെര്‍വല്‍ എഴുതാന്‍ അറിയില്ല, പക്ഷെ സര്‍ട്ടിഫിക്കറ്റ് ഉണ്ട് മാസ്റ്റര്‍ ഓഫ് സയന്‍സ് .
ആറു പേരുടെ അഭിമുഖം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി അറിവും യോഗ്യതയും താരതമ്യം ചെയ്യാനാവില്ലെന്ന്.തലേന്നു രാത്രി ഉറക്കമിളച്ചിരുന്ന് ഞാന്‍ പഠിച്ചതിന്റെ നാലില്‍ ഒരു ഭാഗമെങ്കിലും നോക്കിയിരുന്നു എങ്കില്‍ അവര്‍ക്ക് നിഷ്പ്രയാസം ഉത്തരങ്ങള്‍ പറയാന്‍ കഴിഞ്ഞേനെ. ജാമ്യതിയിലേക്കുള്ള പാത പരവതാനി വിരിച്ചതല്ല . കല്ലും മുള്ളും നിറഞ്ഞതാണ്‌.

പ്രാഥമിക കണക്ക് അറിയില്ലെന്ന് മറ്റേത് വിഷയം പഠിച്ചവര്‍ പറഞ്ഞാലും മനസിലാക്കാം പക്ഷെ കണക്ക് അധ്യാപകര്‍ക്ക് പോലും അതറിയില്ല എന്ന്‍ പറഞ്ഞാല്‍ ലജ്ജാ വഹം.സംവരണത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും തിരിച്ചറിയേണ്ട കാര്യം വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് ഇവരെല്ലാം അമ്മാനമാടുന്നത്.പഠിച്ചിറങ്ങുന്ന കുട്ടികളുടെ നിലവാരം താഴോട്ടാണ് പോകുക.ഓരോ വര്‍ഷവും പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചിറങ്ങുന്ന കുട്ടികളില്‍ എത്രപേര്‍ക്ക് പ്രാഥമികമായി വിഷയങ്ങള്‍ അറിയാമെന്ന് ആരെങ്കിലും കണക്കെടുക്കുന്നുണ്ടോ? ഡിഗ്രിക്ക് ചേരുന്ന കുട്ടികളില്‍ കൂട്ടാനും കുറയ്ക്കാനും പോലും അറിയാത്തവര്‍ നിരവധിയാണ്.എന്റെ അദ്ധ്യാപന ജീവിതത്തിന്റെ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ തിരിച്ചറിഞ്ഞ സത്യമാണത്.ബീജ ഗണിതം അറിയില്ല, ഭിന്ന സംഖ്യകള്‍ കൂട്ടാനും കുറയ്ക്കാനും അറിയില്ല. എല്ലാവര്‍ക്കും ബിരുദം കൊടുക്കാനിരിക്കുന്ന സര്‍വകലാശാലകള്‍, അറിവുള്ളവരെ മാത്രം ജയിപ്പിക്കുന്നതിനു പകരം എന്തെങ്കിലും എഴുതുന്നവര്‍ക്കും മാര്‍ക്ക്‌ കൊടുക്കുന്ന സമ്പ്രദായം ഇതെല്ലാം നിലവാരമില്ലാത്ത ഒരു തലമുറയ്ക്കാണ് രൂപം നല്‍കുന്നത്.
അറിവിന്റെ ഊട്ടുപുരകള്‍ ആകണം ക്ലാസ്സ്‌ മുറികള്‍.വിഷയങ്ങളില്‍ അറിവുള്ള അദ്ധ്യാപകര്‍ തീര്‍ച്ചയായും നല്ല വിദ്യാര്‍ത്ഥികളെ വാര്ത്തെടുക്കും.സിലബസ് വേണം പക്ഷെ സിലബസ് എന്നതിനപ്പുറം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കണം.മാസ ശമ്പളം വാങ്ങുന്ന ഒരു ജോലി മാത്രമായി മാറി അദ്ധ്യാപനം. അറിവ് പകര്‍ന്ന് കൊടുക്കുന്നതിലൂടെ  സ്വന്തം അറിവ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അറിവ് അധ്യാപകരിലേക്കും എത്തുകയുള്ളൂ.
ഈ വിശാലമായ ലോകത്ത് ഞാന്‍ മാത്രം വിചാരിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് അറിയാം. എന്നാലും എത്രയോ വര്‍ഷങ്ങളുടെ പരിശ്രമത്തില്‍ പൂത്തു തളിര്‍ത്ത കണക്കിന്റെ വന്‍ മരം കടപുഴകുന്നത് കാണുമ്പോള്‍ സഹിക്കാനാവുന്നില്ല. തോന്നുംപോലെ എടുത്ത് അമ്മനമാടാനുള്ള ഒന്നല്ല കണക്ക്. അമ്മയോട് ആരെങ്കിലും മോശമായി പെരുമാറുമോ? പെരുമാറിയാല്‍ അവന്‍ ഒരിക്കലും ഗുണം പിടിക്കില്ലെന്ന് പറയാറില്ലേ ?
സ്കൂളിന്റെ ആവശ്യം കൊണ്ട് വന്ന ആറു പേരില്‍ ആരെയെങ്കിലും എടുക്കാതിരിക്കാന്‍ കഴിയില്ല എന്ന്‍ അവിടെ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചു.അവരില്‍ നാല് പേരെങ്കിലും അടുത്ത അധ്യാന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് മുന്നില്‍ എത്തും. ഈ സ്കൂള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്കൂള്‍ അവരെ കാത്തിരിക്കുന്നു.

No comments:

Post a Comment